ചരിത്രത്തിന്റെ താളുകള്‍ ചുട്ടുകളയണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ജനാധിപത്യം ഒരു വലിയ അസൗകര്യമാണ്. എന്നും എവിടെയും അടിച്ചമര്‍ത്തപ്പെട്ടവന്റെ ആയുധമാണ് ചരിത്രം. ഭൂതകാലത്തിന്റെ എഴുതപ്പെട്ട രേഖകള്‍ അവന് മുന്നോട്ടു പോകാനുളള ഊര്‍ജമാകുമ്പോള്‍ വേറെ ചിലര്‍ക്ക് ജാള്യത്തിന്റെയും ഇച്ഛാഭംഗത്തിന്റെയും നാണക്കേടിന്റെയും പേക്കിനാവുകളാണ് അവ സമ്മാനിക്കുക.
ഏഴാം ക്ലാസിലെ പാഠപുസ്തകത്തിന്റെ പേരില്‍ തെരുവില്‍ പൂരപ്പാട്ടു നടത്തുന്നവരും പേടിക്കുന്നത് ചരിത്രത്തിന്റെ ഈ മൂര്‍ച്ചയെയാണ്. കൊഴിഞ്ഞുപോയ സവര്‍ണ ഭൂതകാലത്തിന്റെ ഇമ്പമുളള സ്മരണകള്‍ അയവിറക്കുന്നവരാണ് അവര്‍. ഉച്ചനീചത്വങ്ങളുടെ അധികാരരാഷ്ട്രീയത്തില്‍ ചോദ്യം ചെയ്യപ്പെടാതെ രമിച്ചു പുളച്ചവര്‍ക്ക് ജാത്യാധികാരങ്ങളും പ്രത്യേകാവകാശങ്ങളും നഷ്ടപ്പെട്ട് സാധാരണ മനുഷ്യരായി കൂടുമാറേണ്ടി വന്നു. അനിവാര്യമായ ഈ മാറ്റവുമായി ഇനിയും ചിലര്‍ പൊരുത്തപ്പെട്ടിട്ടില്ല.
ജാതിയുടെയോ വര്‍ണത്തിന്റെയോ മേന്മയും പറഞ്ഞ് രണ്ടാം മുണ്ടും തോളിലിട്ട് നാടു ഭരിക്കാനിറങ്ങുന്നവര്‍ക്ക് നേരെ കാര്‍ക്കിച്ചു തുപ്പാന്‍ സദാ സജ്ജമാണ് ഇന്നത്തെ തെരുവ്. കാലം അങ്ങനെ കലങ്ങി മറിഞ്ഞതിന് കാരണക്കാരായവരോടുളള കുടിപ്പക ഉളളിലിരുന്ന് പുകയുന്നവര്‍ ഏഴാം ക്ലാസ് പുസ്തകത്തിലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ ശാപവചനങ്ങളും തൊള്ള നിറയെ മുന്നറിയിപ്പുമായി പ്രത്യക്ഷപ്പെട്ടില്ലെങ്കിലല്ലേ അതിശയിക്കേണ്ടത്!
അളവറ്റ സമ്പത്തും ധാര്‍ഷ്ട്യവും കൊണ്ട് വിശ്വാസികളുടെ നിത്യശാപമായി മാറിയ അരമനയധികാരികളുടെ ളോഹപ്പുളപ്പും പാഠപുസ്തകത്തിന്റെ ശത്രുപക്ഷത്താണ്. ഇന്‍ക്വിസിഷനും കുമ്പസാരക്കൂട്ടിന്റെ കാര്‍ക്കശ്യങ്ങളും കൊണ്ട് മനുഷ്യരാശിക്കു മീതേ ഒരുകാലത്ത് വീണ കരിമ്പടമായിരുന്നു ഈ ളോഹയെന്ന് അറിയുന്നവര്‍ക്ക് ഇതൊരു പുതിയ വേഷപ്പകര്‍ച്ചയല്ല.
ജാതീയതയുടെയും മതമദിപ്പിന്റെയും ഓടച്ചാലുകളില്‍ രാഷ്ട്രീയ അസ്ഥിത്വത്തിന്റെ വിത്തിട്ട് മുളപ്പിച്ച പ്രതിപക്ഷരാഷ്ട്രീയത്തിനും ഈ പാഠപുസ്തകം ചതുര്‍ത്ഥി തന്നെ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ കൊട്ടും പാട്ടും അങ്ങു നിന്ന് ഒച്ചപൊങ്ങി വരുന്നുണ്ട്. പളളിമണിയടിച്ച് ആളെക്കൂട്ടാന്‍ ശേഷിയുളളവരുടെ പളള നിറയെ വോട്ടാണ്. ഇത്തവണയെങ്കിലും ദില്ലിക്കുളള വണ്ടി കയറണമെങ്കില്‍ ഇവരൊക്കെ വല്ലാതെ കനിയണം. അതിനു വേണ്ടിയുളള കുനിഞ്ഞു നില്‍പ്പിന്റെ വേദന ഒരു വേദനയാണോ?
ഇവരൊക്കെത്തന്നെയാണ് അമ്പത്തിയേഴിലും, വിമോചന സമരമെന്ന ആഭാസക്കൂത്ത് നടത്തിയത്. ജാതി ഹുങ്കിന്റെ, വര്‍ണവെറിയുടെ ഘോഷയാത്രയായിരുന്ന പഴയ വിമോചന സമരം. നൂറ്റാണ്ടുകളായി തങ്ങളുടെ അധികാരനുകത്തിന്‍ കീഴില്‍ ആട്ടും തുപ്പും ചാട്ടവാറടിയും ചിത്രവധവുമേറ്റ് നടന്നവര്‍ ഒരു സുപ്രഭാതത്തില്‍ അധികാരമേറിയത് കണ്ട് ഒട്ടും സഹിച്ചില്ല, പഴയ കാലത്തെ സവര്‍ണ മാടമ്പിമാര്‍ക്ക്.
സംശയമുളളവര്‍ക്ക് ഓര്‍ത്തു നോക്കാന്‍ ചില മുദ്രാവാക്യങ്ങളുടെ സാമ്പിള്‍ തരാം.. കേരളത്തിന്റെ ആദ്യ ജനകീയ മന്ത്രിസഭയിലെ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി പി കെ ചാത്തന്‍മാസ്റ്റര്‍ ദളിതനായിരുന്നു. നിലം പൂട്ടലും ഞാറു നടീലും കഴിഞ്ഞ് പാളയില്‍ കഞ്ഞിയും കുടിച്ച് "ഗ്രാമത്തിന്‍ പുറത്തങ്ങു" കഴിയേണ്ടവന്‍ ഭരണക്കസേരയിലോ... ശിവ.. ശിവ..
ആ "ദുരവസ്ഥയുടെ" കയ്പ് സമരക്കാര്‍ മറച്ചു വെച്ചില്ല... ചാത്തന്‍ മാസ്റ്റര്‍ക്ക് തെരുവില്‍ മുഴങ്ങിയ മുന്നറിയിപ്പ് ഇതായിരുന്നു.
"പാളേക്കഞ്ഞി കുടിപ്പിക്കും,
തമ്പ്രാനെന്ന് വിളിപ്പിക്കും,
ചാത്തന്‍ പൂട്ടാന്‍ പോകട്ടെ,
ചാക്കോ നാടു ഭരിക്കട്ടെ..."
വിമോചന സമരത്തിന് നേതൃത്വം കൊടുത്ത പി ടി ചാക്കോയാണ് നാടു ഭരിക്കാന്‍ യോഗ്യനെന്നും ചാത്തനൊക്കെ പൂട്ടാന്‍ പോയാല്‍ മതിയെന്നും തെരുവോരങ്ങളില്‍ ആര്‍ത്തു വിളിച്ചവരുടെ പിന്‍തലമുറ, പാഠപുസ്തകത്തിലെ ഗാന്ധിജിയുടെ പ്രാധാന്യത്തെച്ചൊല്ലി ആവലാതി പറയുന്നത് കേള്‍ക്കാന്‍ എന്തു രസം?
ഈഴവ സമുദായത്തില്‍ പിറന്ന കെ ആര്‍ ഗൗരിയമ്മ മന്ത്രിസഭയില്‍ അംഗമായതും ഭരിക്കുന്നതും സമരക്കാര്‍ക്ക് സഹിച്ചില്ല. തൊട്ടുകൂടാത്ത, തീണ്ടിക്കൂടാത്ത, ദൃഷ്ടിയില്‍ പെട്ടാലും ദോഷമുളള, സമുദായത്തില്‍ പിറന്നവള്‍, അതും ഒരു സ്ത്രീ, പൊന്നുതമ്പുരാക്കന്മാര്‍ അമര്‍ന്നിരുന്ന കസേരയില്‍ കയറിയിരിക്കുകയോ? തമ്പുരാന്മാരും തമ്പുരാട്ടിമാരും ദാ, ഇങ്ങനെ തുളളിയിളകി, തെരുവില്‍.
"ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു
റൗഡിത്തൊമ്മാ സൂക്ഷിച്ചോ" എന്ന് ഗൗരിയമ്മയുടെ ഭര്‍ത്താവ് ടി വി തോമസിന് അവര്‍ മുന്നറിയിപ്പ് നല്‍കി.
"കെ ആര്‍ ഗൗരിയെ വേളി കഴിച്ച" എന്നു വിളിച്ചാലും മുദ്രാവാക്യത്തിന് പ്രാസമൊക്കും . താളത്തിനും വരില്ല ഭംഗം തെല്ലും. എന്നാലും "ഗൗരിച്ചോത്തി"യെന്ന് തീര്‍ത്തു തന്നെ വിളിച്ചു. അന്നതിന് നാവു പൊങ്ങിയവരാണ്, പാഠപുസ്തകത്തില്‍ ജന്മിത്വത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത് സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുമെന്ന് വിലപിക്കുന്നത്...
അതുകൊണ്ടും തീര്‍ന്നില്ല, ജാതിയില്‍ താണ ഗൗരിയമ്മ ഭരിക്കാന്‍ കയറിയതിന്റെ ചേതം. "ഗൗരിച്ചോത്തീ പെണ്ണല്ലേ , പുല്ലു പറിക്കാന്‍ പൊയ്ക്കൂടേ" എന്നു നാവുയര്‍ത്തിത്തന്നെ ചോദിച്ചു, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പുളിയിലക്കര മുണ്ടുടുത്ത് തെരുവിലിറങ്ങിയ തമ്പ്രാട്ടിമാരും തിരുവസ്ത്രം ചൂടിയ കന്യാമറിയങ്ങളും.
"ഗൗരിച്ചോത്തിയെ മടിയിലിരുത്തി
നാടു ഭരിക്കും നമ്പൂരീ"യെന്നും
"ഗൗരിച്ചോത്തീടെ കടി മാറ്റാന്‍
കാച്ചിയതാണീ മുക്കൂട്ട്" എന്നുമൊക്കെ ഉയര്‍ന്നു, ഭാഷയുടെ ഇന്ദ്രചാപ ഭംഗിയില്‍ മുങ്ങിക്കുളിച്ച മുദ്രാവാക്യ സാഹിത്യം.
വിമോചന സമരമുദ്രാവാക്യങ്ങളില്‍ ആരെയാണോ പേരെടുത്തു പറഞ്ഞ് ജാതി ചൂണ്ടി ആക്ഷേപിച്ചത് അവര്‍ തന്നെയാണ് ഈ ഭരണത്തിലും എണ്ണത്തില്‍ കൂടുതല്‍. എങ്ങനെ നീ സഹിക്കും, കുയിലേ...
രണ്ടാം വിമോചന സമരത്തിന് തറ്റും താറുമുടുത്ത് തെരുവിലിറങ്ങാന്‍ മടിയില്ലെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഭീഷണി മുഴക്കുന്നവര്‍ക്ക് നാവു തരിക്കുന്നുണ്ടാകില്ലേ, പഴയ മുദ്രാവാക്യങ്ങള്‍ പുതിയ കാലത്തിനൊപ്പിച്ച് ഈണത്തില്‍ മുഴക്കി നാടു വിറപ്പിക്കാന്‍. "ഗൗരിച്ചോത്തീ"യെന്ന നീട്ടി വിളിയുടെ അതേ താളമാണ്, "അച്ചുച്ചോവാ" എന്നു വിളിക്കാനും.
കെ ആര്‍ ഗൗരിയെയും പി കെ ചാത്തനെയും പരാമര്‍ശിക്കുന്ന എല്ലാ മുദ്രാവാക്യങ്ങളിലും അവരുടെ ജാതിയെ അവഹേളിക്കുന്ന പരാമര്‍ശങ്ങളുണ്ടായത് യാദൃശ്ചികമാണോ? "വിക്കന്‍ നമ്പൂരി"യെന്ന് ഇ എം എസിനെയും വിളിച്ചിട്ടുണ്ട് സമരക്കാര്‍.. പക്ഷേ, അവിടെ വീണു ഫുള്‍സ്റ്റോപ്പ്.
വേറെയുമുണ്ടായിരുന്നല്ലോ മന്ത്രിമാര്‍. അച്യുതമേനോന്റെയും കൃഷ്ണയ്യരുടെയും എ കെ മേനോന്റെയുമൊന്നും ജാതി സൂചിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ എന്തുകൊണ്ടോ വിമോചന സമരക്കാര്‍ക്ക് നാവു പൊങ്ങിയില്ല. അതിന്റെ ഗുട്ടന്‍സ് പിടികിട്ടണമെങ്കില്‍ സമരനേതാവ് മന്നത്തു പത്മനാഭന്റെ ചരിത്രപ്രസിദ്ധമായ ചില പ്രയോഗങ്ങള്‍ ഓര്‍മ്മിക്കണം.
ജനിച്ച ചോവനും നശിച്ച നായരും പിഴച്ച മാപ്പിളയുമാണു കമ്മ്യൂണിസ്റ്റാകുന്നതെന്നായിരുന്നു മന്നത്തിന്റെ തിയറി. ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസുകാരന്‍ രാഘവന്‍ പിളളയും കമ്മ്യൂണിസ്റ്റുകാരന്‍ കല്യാണകൃഷ്ണനും ഏറ്റുമുട്ടിയപ്പോള്‍ ധര്‍മ്മ സങ്കടത്തിലായ ഒരു കരയോഗാംഗത്തെ മന്നം ആശ്വസിപ്പിച്ചത്, "കല്യാണകൃഷ്ണനും ഒരു നായരല്ലേ, ജയിച്ചു പോകട്ടെടോ കൂവേ" എന്നായിരുന്നു.
ആ മന്നത്തിന്റെ നേതൃത്വത്തില്‍ നടന്ന വിമോചന സമരത്തില്‍ മുദ്രാവാക്യത്തിന്റെ അതിരുകള്‍ കെ ആര്‍ ഗൗരിയമ്മയുടെ ചോവച്ചുവയിലും ചാത്തന്‍ മാസ്റ്ററുടെ കണ്ടം പൂട്ട് ചരിത്രത്തിലും ഒതുങ്ങിയേ മതിയാവൂ. മറ്റേയാളുകളൊക്കെ ഭരിച്ചു പൊക്കോട്ടെടോ കൂവേ...
ചാത്തപ്പുലയന്‍ ഭരിക്കുന്ന നാട്ടില്‍ താനിനി ജീവിച്ചിരിക്കില്ലെന്ന് നാടു നീളെ പ്രസംഗിച്ച് നടന്നിട്ടുണ്ട് ഭാരത കേസരി. തീര്‍ന്നില്ല, ഈഴവര്‍ മുഴുവന്‍ പന്നിപെറ്റ സന്താനങ്ങളും മന്ദബുദ്ധികളുമാണെന്നായിരുന്നു, തിരുവുളളത്തിന്റെ പരിഹാസം. അധഃസ്ഥിതന് ക്ഷേത്രപ്രവേശനവും സഞ്ചാരസ്വാതന്ത്ര്യവും "അനുവദിച്ച" നടപടി പുനഃപ്പരിശോധിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടയാളിന്റെ പെരുന്നപ്പിന്‍തുടര്‍ച്ച , വിമോചന സമരത്തിന്റെ മധുരസ്മരണകളുടെ വേലിയേറ്റത്തില്‍ സര്‍ക്കാരിനെതിരെ കുരയ്ക്കുന്നതില്‍ അത്ഭുതമെന്ത്?
ആര്‍ ശങ്കര്‍ എന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭരിക്കാന്‍ കയറിയപ്പോഴും കേരളം കണ്ടു, ജാതിക്കോമരത്തിന്റെ വെളിച്ചപ്പെടല്‍. "തൊപ്പിപ്പാളക്കാരന്റെ ഭരണം" അവസാനിപ്പിക്കുമെന്നായിരുന്നു അന്നത്തെ ആക്രോശം.
എന്‍എസ്എസിന്റെ മുഖപത്രമായിരുന്ന മലയാള നാട് വാരികയില്‍, "ഒരു ജാതി, ഒരു പത്രം, ഒരു തെങ്ങ് മനുഷ്യന്" എന്ന് ശ്രീനാരായണ ഗുരുവചനത്തിന് പാരഡിയെഴുതിയ ഹറാംപെറപ്പിനും കേരളം സാക്ഷിയായി.
പുരോഗമന ചിന്തകളുടെ ചൂലുകൊണ്ട് പൊതുസമൂഹത്തിന്റെ മുറ്റത്തു നിന്ന് മനുഷ്യനായി പിറന്നവര്‍ തൂത്തെറിഞ്ഞ ജാതിദ്വേഷവും മതവെറിയും പലരുടെയും മനസില്‍ നിന്ന് വിട്ടു പോയിട്ടില്ല. സര്‍വാധികാരികളായി വാഴ്ചയും വേഴ്ചയും നടത്തിയ സ്വപൂര്‍വികരുടെ ഭാഗ്യജന്മത്തെ ഗൃഹാതുരത്വത്തോടെ ഓര്‍ത്തു വിങ്ങുന്ന "നിര്‍ഭാഗ്യരായ" അനന്തരാവകാശികളുടെ എണ്ണം ചെറുതല്ലല്ലോ!
ജനിതക വൈകല്യം ബാധിച്ച ആ തലമുറയാണ് മതനിരപേക്ഷതയ്ക്കും ചരിത്രത്തിന്റെ അടയാളപ്പെടുത്തലിനുമെതിരെ ഇപ്പോള്‍ തെരുവിലിറങ്ങുന്നത്. ജനാധിപത്യത്തിന്റെ സൗജന്യത്തില്‍ പുളച്ചു മദിക്കുന്ന ഈ കൃമികീടങ്ങള്‍ക്കു മേല്‍ ടിക് ട്വെന്റി തളിക്കേണ്ട ഉത്തരവാദിത്വം സധൈര്യം ഏറ്റെടുത്തില്ലെങ്കില്‍, ഒടുക്കേണ്ടി വരുന്ന പിഴ വലുതായിരിക്കും.
അമ്പത്തേഴിലെ സര്‍ക്കാരില്‍ പിന്നോക്കക്കാരനും ദളിതനും അംഗമായതിന്റെ അരിശം തീര്‍ക്കാന്‍ ചെയ്തുകൂട്ടിയതെന്തൊക്കെയെന്ന് അന്വേഷിച്ചു നോക്കുക. നിരണം പ്രദേശത്തെ ഹരിജനങ്ങളുടെ കുടിലുകള്‍ തീവെച്ച ശേഷം അവിടെ ചേമ്പു നട്ട സമരാനുകൂലികളുടെ കഥ പറഞ്ഞത് കോണ്‍ഗ്രസ് നേതാവ് കെ കേളപ്പനാണ്.
വിമോചന സമരം നടത്തി സര്‍ക്കാരിനെ താഴെയിറക്കിയതില്‍ ആഹ്ലാദിച്ച സമരഭടന്മാര്‍ കാട്ടിക്കൂട്ടിയതെന്ത് എന്ന് പിന്നീട് പലരും കോറിയിട്ടിട്ടുണ്ട് ചരിത്രത്തില്‍. ഹരിജനങ്ങളെ, കര്‍ഷകത്തൊഴിലാളികളെ വീടു കയറി തല്ലിയതും സ്ത്രീകളെ ബലാത്സംഗം ചെയ്തതുമൊക്കെ നോക്കി നിന്ന ഗവര്‍ണര്‍ ഭരണത്തിനു കീഴില്‍ മടത്തിവേഴത്ത് കരുണാകരമേനോന്മാര്‍ അഴിഞ്ഞാടിയ അനുഭവങ്ങളുടെ കയ്പ് കലിയോടെ അയവിറക്കുന്നുണ്ട്, വേറൊരു തലമുറ.
"ഈഴവരെ കമ്യൂണിസ്റ്റുകാരാക്കി മുദ്രകുത്തി ചീത്ത പറഞ്ഞും ഉപദ്രവിച്ചും ശത്രുക്കളാക്കുന്ന വഴിപിഴച്ച സമ്പ്രദായം ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷംചെയ്യുമെന്ന് താക്കീതു'' നല്‍കേണ്ടി വന്നു, അന്നത്തെ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ കെ ആര്‍ നാരായണന്. നീലംപേരൂരില്‍ പുത്തന്‍ചിറ വാസുവെന്ന സമുദായാംഗത്തെ കമ്മ്യൂണിസ്റ്റ് അനുഭാവിയായി മുദ്രകുത്തി, ആക്രമിച്ചതില്‍ പ്രതിഷേധിച്ച അദ്ദേഹത്തിനെതിരെയും നീണ്ടു സവര്‍ണ ഭീകരതയുടെ വിഷച്ചുരിക.
വിമോചനസമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയ ജനപ്രതിനിധിയായിരുന്ന കെ ആര്‍ നാരായണന്, ഇങ്ങനെയൊരു പരസ്യപ്രസ്താവനയിറക്കേണ്ടി വന്നുവെങ്കില്‍ ഭീകരത എത്ര ക്രൂരമായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുളളൂ.
"വിമോചന സമരത്തിന്റെ വിജയസമാപ്തിക്കുശേഷവും പ്രസിഡന്റ് ഭരണമാകുന്ന കോണ്‍ഗ്രസ് ഭരണത്തിന്റെ പ്രാദുര്‍ഭാവത്തിനു പിന്നീടും ആക്രമിക്കപ്പെട്ടതും മര്‍ദനമേല്‍ക്കുന്നതും ഏഴകളായ പിന്നാക്ക വര്‍ഗക്കാരാണെന്നുള്ള പരമാര്‍ഥം പ്രത്യേകം ശ്രദ്ധാര്‍ഹമാ"ണെന്ന് കേരള കൗമുദി മുഖപ്രസംഗമെഴുതിയത് 1959 ആഗസ്റ്റ് 26നാണ്. ആഢ്യത്വമുളള നേതാക്കന്മാര്‍ക്ക് സംരക്ഷണവും ഏഴകള്‍ക്ക് കൊടിയ മര്‍ദ്ദനവും പീഡനവുമായിരുന്നു വിമോചന സമരത്തിന്റെ ബാക്കി പത്രം.
വളരുന്ന തലമുറ ചരിത്രം ചികഞ്ഞു പോയാല്‍, അവരുടെ മുന്നില്‍ ആരുടെ അറയ്ക്കുന്ന നഗ്നതയാണ് വെളിപ്പെടുന്നതെന്ന് തെരുക്കൂത്തിനിറങ്ങുന്നവര്‍ക്ക് നന്നായി അറിയാം. മഹാഭൂരിപക്ഷം വരുന്നവര്‍ കഴിഞ്ഞ കാലത്ത് അനുഭവിച്ച കൊടിയ പീഡനത്തിന്റെ നരകയാതനകള്‍ ഇനിയൊരു മനുഷ്യനും അറിയുകയോ വായിക്കുകയോ ചെയ്യരുതെന്ന ശാഠ്യത്തിനു പുറകില്‍ കൃത്യമായ പ്രത്യയശാസ്ത്രമുണ്ട്.
വളവു തിരിഞ്ഞു വരുന്ന വണ്ടിയുടെയും ജ്ഞാനനിര്‍മ്മിതിയ്ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന അദൃശ്യരൂപങ്ങളുടെയും ഉത്തരാധുനിക സാഹിത്യം കാണാന്‍ വിസമ്മതിക്കുന്ന രാഷ്ട്രീയവും.
ഇന്ത്യയിലൊരു സംസ്ഥാനത്തും ചെയ്യാന്‍ ധൈര്യപ്പെടാത്ത തെമ്മാടിത്തരമാണ് മതാധികാരവും രാഷ്ട്രീയ ഭിക്ഷാംദേഹികളും കൈകോര്‍ത്ത് കേരളത്തില്‍ ചെയ്തുകൂട്ടുന്നത്. ദേശീയപാഠ്യപദ്ധതിയുടെ ചട്ടക്കൂടില്‍ മതനിരപേക്ഷത പഠനവിഷയമാക്കണമെന്ന് നിര്‍ദ്ദേശിച്ച കേന്ദ്ര ഭരണകക്ഷി, പാഠപുസ്തകത്തിലെ മിശ്രവിവാഹ പരാമര്‍ശത്തിന്റെ പേരില്‍ കൊടുവാളെടുക്കുന്ന മതപ്പരിഷകളുടെ ആസനം താങ്ങുന്ന കാഴ്ച കണ്ട് കണ്ണുപൊത്തുന്നു സാക്ഷര കേരളം.
ഈ പേക്കൂത്ത് വിജയിച്ചാല്‍ അതിന്റെ നാണക്കേട് ജനാധിപത്യത്തിനും പാപഭാരം വളരുന്ന തലമുറയ്ക്കുമാണ്. പരിഷ്കൃത സമൂഹത്തിന്റെ തിരുമുറ്റത്തു വന്ന് ജാതീയതയുടെ വിഷം ചീറ്റുന്ന അണലികള്‍ ഇക്കുറി രക്ഷപെടാന്‍ പാടില്ല. പഴയ വിമോചന സമരകാലത്ത് കത്തോലിക്കാ സഭ പുറപ്പെടുവിച്ച ഇടയലേഖനത്തിലെ ഇരുതലമൂര്‍ച്ചയുളള ലൂക്കാ വചനങ്ങള്‍ ഇന്ന് മുഴങ്ങേണ്ടത് പുതിയ കോമരങ്ങള്‍ക്കെതിരെയാണ്.
"അവന്‍ അവരോട് : എന്നാല്‍ ഇപ്പോള്‍ മടിശീലയുളളവന്‍ അതെടുക്കട്ടെ; അവ്വണ്ണം തന്നെ പൊക്കണമുളളവനും. ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാള്‍ കൊള്ളട്ടെ". (ലൂക്ക 22:36)
മറ്റൊരു മോബ് ജസ്റ്റീസ് സംഭവം കൂടി
-
സ്വന്തം പാര്‍ട്ടിയിലേയും, എതിര്പാര്ട്ടികളിലേതും ആയ സ്ത്രീകളെക്കുറിച്ചാകെ
അശ്ലീലം പ്രസംഗിച്ചു നടക്കുന്ന ഒരു വ്യക്തി അദ്ദേഹം ആരോപിച്ച അതേ കാര്യങ്ങള്‍
ചുമത്...
3 hours ago
58 comments:
ദേശീയപാഠ്യപദ്ധതിയുടെ ചട്ടക്കൂടില്‍ മതനിരപേക്ഷത പഠനവിഷയമാക്കണമെന്ന് നിര്‍ദ്ദേശിച്ച കേന്ദ്ര ഭരണകക്ഷി, പാഠപുസ്തകത്തിലെ മിശ്രവിവാഹ പരാമര്‍ശത്തിന്റെ പേരില്‍ കൊടുവാളെടുക്കുന്ന മതപ്പരിഷകളുടെ ആസനം താങ്ങുന്ന കാഴ്ച കണ്ട് കണ്ണുപൊത്തുന്നു സാക്ഷര കേരളം.
മാരീചന്
ഇത്രയും സമഗ്രമായ കാഴ്ച്കപ്പാടുകളോടു കൂടിയ ഒരു ലേഖനം ബ്ലോഗില്‍ വായിക്കുന്നത് ആദ്യമായാണ്.
പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളോടും പൂര്‍ണ്ണമായും യോജിക്കുന്നു.
അഭിവാദ്യങ്ങള്‍
Good Yaar, you did a little home work.
Good article.
.
നല്ല ലേഖനം. സൂപ്പര്‍.
പക്ഷേ മാരീചന്‍ജീ, ഈ പ്രശ്നത്തിന് എന്താണൊരു പോംവഴി?
ജാതിസ്പര്‍ദ്ധ ചീറ്റുന്ന വിഡ്ഡിക്കോമരങ്ങള്‍ ഇപ്പോഴും ഉണ്ടെന്നത് വളരെ ശരി തന്നെ, പക്ഷേ മാറാനാഗ്രഹിക്കുന്നവര്‍ക്കെന്ത് വഴി? നാട്ടിലെ സ്ഥിതി മാറൂന്നുണ്ടെങ്കിലും ജാതി ചിന്താ ഇപ്പോഴും (അത് "ഉയര്‍ന്നതായാലും", "താഴ്ന്നതായാലും") ശക്തമായി നിലനില്‍ക്കുന്നുണ്ടല്ലോ?
ഈ പണ്ടാരത്തിനെ നശിപ്പിക്കാന്‍ ഒരു വഴിയുമില്ലേ? അതോ ഇത് നശിപ്പിക്കാന്‍ പറയുന്നത് "പ്രീവിയസ്സിലി ഡിസഡ്‌വാന്‍റ്റേജ്ഡ്' ആയ വിഭാഗങ്ങള്‍ക്കെതിരെ മറ്റൊരു ഗൂഢാലോചനയായി കരുതുമോ? ഈ വിഷ്യസ് സര്‍ക്കിളില്‍ നിന്ന് സമൂഹത്തിന് എന്നാണൊരു മോചനം? എങ്ങനെയാണ് മോചനം?
ഒന്നാന്തരം ലേഖനം.
കല്ലേപ്പിളര്‍ക്കുന്ന ഭാഷ, ചോരയില്‍ വേരുപിടിച്ചിട്ടുള്ള ചരിത്രബോധം, അസാമാന്യമായ വിശകലനശേഷി - തികച്ചും സമ്പന്നം, പ്രസക്തം, സമകാലികവും.
സമയമെടുത്ത് ഒന്നുകൂടിവായിച്ച് വീണ്ടും വരാം.
അരവിന്ദേ ചോദ്യങ്ങള്‍ കൊളളാം.. ഉത്തരം പ്രതീക്ഷിക്കരുത്... പോരെങ്കില്‍ ആനന്ദ് ദാ ഇങ്ങനെ പറഞ്ഞെന്ന് വെള്ളെഴുത്ത് പറയുന്നു....
“ഇതെഴുതുന്ന ആള്‍ ഒരു വിശേഷജ്ഞനല്ല.അത്യന്തികമായി പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനുള്ള കഴിവും എനിക്കില്ല. ഇതൊരു സമഗ്ര പഠനവുമല്ല. തെറ്റുകള്‍ സ്വാഭാവികമാണു താനും. ഞാന്‍ ശ്രമിക്കുന്നത് സംഗതികളെ സമഗ്രമായി വീക്ഷിക്കേണ്ടത് ആവശ്യമാണെന്ന് സൂചിപ്പിക്കുക മാത്രമാണ്“
മാരീചാ ഇനിയും ജാതിയും മതവും ഏഴാം ക്ലാസ്സ് പാഠപുസ്തകവും കൊണ്ടു നറ്റക്കയാണോ.
വെള്ളക്കരം കൂട്ടി, കറണ്ട് ചാര്‍ജ്ജ് കൂട്ടി, ഇന്ന് ഇതാ ബസ്സ് ചാര്‍ജ്ജും കൂട്ടി. ഇനി മാറ്റിപ്പിടി.
:)
അങ്കിളേ, അത് കൊള്ളാം, എങ്കിലും കറണ്ട് ചാര്‍ജും ബസ് യാത്രാക്കൂലിയും വെള്ളക്കരവുമൊക്കെ കൂട്ടിയതിന്റെ പ്രതിഷേധം കാരണം രോഷാകുലനായിരിക്കുമ്പോള്‍ അല്‍പം ചരിത്രം വായിക്കുന്നത് നല്ലതല്ലേ.... :))
അതു തകര്ത്തൂട്ടാ അങ്കിളേ...
പ്രശ്നങ്ങള്, വെറുതേ അടുത്തൂണ് പറ്റിയിരിക്കുമ്പോള് മുറുക്കുന്ന ശീലമില്ലാത്തവര്ക്ക് പകരം ചവക്കാനുള്ളതാണല്ലേ, ഒന്നു മടുക്കുമ്പോള് വേറൊന്നെടുക്കാന്? ഈ പഴകിയ വെറ്റില ഇനിയെന്തിനുകൊള്ളാം അല്ലേ?
ബസ് ചാര്ജിനെപ്പറ്റി സംസാരിക്കാം, വേണമെങ്കില് പെറ്റ്രോളിയം ഉല്പ്പന്നങ്ങളുടെ വിലവര്ദ്ധനയെപ്പറ്റിയും സംസാരിക്കാം. കാരണം സ്കൂട്ടറിലും കാറിലുമൊക്കെ പെറ്റ്രോളടിക്കുകയും ബസ്സില് യാത്രചെയ്യുകയുമൊക്കെ വേണമല്ലോ. പക്ഷേ ഒന്നിന്റെയും കാരണങ്ങളെക്കുറിച്ച് സംസാരിച്ചുപോകരുത്. എത്ര ഉല്പ്പാദിപ്പിച്ചാലും മാര്ക്കറ്റില് സര്പ്ലസ് വന്നാലും എന്തുകൊണ്ട് എണ്ണവില കൂടിക്കൊണ്ടിരിക്കുന്നു എന്നന്വേഷിക്കരുത്. പ്രതിദിനം ആവശ്യമുള്ളതിന്റെ പതിനഞ്ചുമടങ്ങ് ആവശ്യം കടലാസില് സൃഷ്ടിച്ച് വില പ്രതിദിനം ഉയര്ത്തിക്കൊണ്ട് ന്യൂയോര്ക്ക് മര്ക്കന്റൈല് എക്ചേഞ്ചിലും ലണ്ടന് പെറ്റ്രോളിയം എക്സ്ചേഞ്ചിലും കളിക്കുന്നതാരാണെന്നന്വേഷിക്കരുത്, ഡോളറില്നിന്ന് യൂറോയിലേക്ക് പെറ്റ്ട്രോളിയത്തിന്റെ ട്രേഡിംഗ് കറന്സി മാറ്റാന് ശ്രമിക്കുന്നതാണ് അമേരിക്കയുടെ ഇറാന് വിരോധത്തിനുപിന്നിലെന്ന് അറിഞ്ഞതായിപ്പോലും ഭാവിക്കരുത്, വെള്ളത്തിന്റെയും വൈദ്യുതിയുടെയും വിതരണത്തിലുള്ള കേന്ദ്രീകൃത സ്വഭാവത്തിനെ ചോദ്യം ചെയ്യരുത് - ഇങ്ങേയതത്തുനിന്ന് ഇതിന്റെയൊക്കെ ചാര്ജ് കൂട്ടിയതിനെപ്പറ്റി ചര്ച്ചചെയ്താല് മതി. എല്ലാം നടക്കുന്നതും തീരുമാനിക്കപ്പെടുന്നതും കണ്സ്യൂമര് എന്ന കോമാളിയുടെ സ്പേയ്സിലാണെന്ന കാപ്പിറ്റലിസ്റ്റ് സൃഷ്ടിച്ചുവച്ചിരിക്കുന്ന മൂഢസ്വര്ഗ്ഗത്തിലങ്ങനെ ജീവിച്ചാല് മതി!
പത്തായം പെറ്റ് ചക്കി കുത്തി അമ്മ വച്ച് ഉണ്ണീ ഉണ്ണുന്നുവെന്നുപറഞ്ഞ പഴയ ഫ്യൂഡല് തറവാട്ടുപുത്രന് എത്രയോ ഭേദമായിരുന്നു; അവന് പത്തായത്തില്നിന്നെങ്കിലും തുടങ്ങിയല്ലോ, ഊണുമേശ പെറ്റതാണ് ഭക്ഷണമെന്നു പറഞ്ഞില്ലല്ലോ!
കാരണങ്ങളാണമ്മാവാ കാര്യത്തേക്കാള് പ്രസക്തം...!
ഇത്!!!
മാരീചാ...ചന്ദ്രക്കാരാ...!!!
അഭിവാദ്യങ്ങള്‍
മാരീചന്റെ പോസ്റ്റിനും
ചന്ദക്കാരന്റെ കമന്റിനും
ഓഹോ..വളവു തിരിഞ്ഞു വരുന്ന വണ്ടി ഒരു ആധുനികോത്തര ബിംബമായി മാറുന്നുണ്ടോ ..
ഇപ്പം രണ്ടു കഥ വായിച്ചു തീര്‍ന്നതേ ഉള്ളൂ..
:)
ഓഫ്:
ബഷീര്‍ കൃതികളില്‍ നമ്മുടെ ലന്തന്‍ ബത്തേരിക്കാരന്‍ ആരോപിച്ച അനാക്രോണിസ വിവാദത്തിലെ നായകന്‍ ഈ കെ ആര്‍ നാരായണനല്ലേ മാരീചാ?
അതു കൊള്ളാം പാഠവിഷയം കത്തിക്കാളി നില്‍ക്കുമ്പോള്‍ ഒന്നുകില്‍ ഈ വര്‍ദ്ധനവെല്ലാം പാഠപുസ്തകത്തില്‍ മുങ്ങണം അല്ലെങ്കില്‍ അതില്‍ നിന്നും മാറി പുതിയ വര്‍ദ്ധനവിലോട്ട് ജനശ്രദ്ധ മാറണം. ഇതിനല്ലേ സഖാക്കളേ ഈ മൂന്ന് വര്‍ദ്ധനവും ഒന്നിച്ച് കൊണ്ടുവന്ന് സുഖിപ്പിച്ചിരിക്കുന്നത്.
പ്രതിപക്ഷത്തെ വല്ലാത്ത അവസ്ഥയിലാക്കിയില്ലേ എല്ലാരും കൂടി.
ഹഹ, എഴുതുന്നെങ്കില്‍ ഇങ്ങനെ തന്നെ വേണം.ആരെങ്കിലും പറ്റുമെങ്കില്‍ ആ ഡീക്കന്‍ പാതിരികു ഇതിന്റെ ഒരു ലിങ്ക് കൊടൂത്താല്‍ നന്നായിരുന്നു. അങ്ങനെയെങ്കിലും കുറച്ച് കാര്യങ്ങള്‍ അറിയട്ടെ പാതിരി..!
ooo! Sniper quality!
വിട്ട് പോയത് ചിലതിനു ഉത്തരം കിട്ടി. നന്ദി.
അങ്കിളേ, വീട്ടില്‍ വിളിക്കുമ്പോള്‍ ഈ അനാവശ്യ സമരവും ഹര്‍ത്താലും കാരണം മനുഷ്യനു വെളിയില്‍ ഇറങ്ങി നടക്കാന്‍ പറ്റുന്നില്ല എന്ന് പറയുന്നു. ഹര്‍ത്താല്‍ ദിനങ്ങളില്‍ വിറ്റു പോകുന്നത് മദ്യം മാത്രമാണ് താനും. അതുകൊണ്ട് പെട്രോള്‍ വില കൂടിയാലും ഹര്‍ത്താലാവുമ്പോള്‍ പുറത്തിറങ്ങണ്ടല്ലോ! സമരക്കാര്‍ വിലവര്‍ദ്ധനവിനെതിരെ അങ്ങിനെ ഒരു സൌകര്യം ചെയ്തു തരുന്നില്ലേ?
മാരീചാ,
ഉള്ളില്‍ തട്ടി ഒരു സല്യൂട്ട്.
മാരീചന്‍ജീ,
വളരെ നല്ല ലേഖനം
ഒഹ്!ഈ പാഠപുസ്തകം അധികാരി വര്‍ഗ്ഗത്തിന്റെ ഒരു ഉപകരണമാണെന്നു പറഞ്ഞപ്പോള്‍ ഇത്രയ്ക്കങ്ങട് ഓര്‍ത്തിലാര്‍ന്നു. ദേ ദിപ്പോ കണ്ടാ എന്തിനെതിരെയൊക്കയാണ് ഇതാധുമായേക്കുന്നത്? എന്റെ അത്തിപ്പാറയമ്മച്ചീ!!
മാരീചാ.. ഈയടുത്ത കാലത്ത് ബ്ലോഗില്‍ വായിച്ച വിവരദായകമായ ഒരു പോസ്റ്റിന് ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍... അഭിവാദ്യങ്ങള്‍.
മാരീചന്‍ജി, തികച്ചും പ്രസക്തമായ ഈ പോസ്റ്റിന് നന്ദി..
അഭിവാദ്യങ്ങള്‍..
മാരീചാ,
പാഠപുസ്തക വിവാദവുമായി ബദ്ധപ്പെട്ട് വായിച്ചതില്‍ ഏറ്റവും നല്ല പോസ്റ്റ്....
ആശംസകള്‍; സവര്‍ണ്ണപ്പടയുടെ ബാക്കി ചരിത്രം കൂടി പോസ്റ്റാക്കൂ...
മാരീചാ മാപ്പ്, രണ്ട് വാക്ക് ചന്ത്രകാരനോട് പറഞ്ഞോട്ടേ.
പ്രിയ ചന്ത്രക്കാരാ,
ഞാന്‍ അടുത്തൂണ്‍ പറ്റുന്നുണ്ട്, ശരിയാണ്‍. 36 കൊല്ലത്തോളം സര്‍ക്കാര്‍ ജിവനം നടത്തിയതിനു പകരമായി നമ്മുടെ നികുതിദായകര്‍ കനിഞ്ഞ് നല്‍കുന്നത് സന്തോഷത്തോടെയും സംതൃപ്തിയോടെയും മാസാമാസം ഞാന്‍ വാങ്ങുന്നുണ്ട്. അതില്ലെ ങ്കില്‍ ഞാന്‍ പട്ടിണിയിലായേക്കാം (എന്റെ മക്കളെ ആശ്രയിച്ചല്ല ഞാന്‍ ഇപ്പോഴും ജീവിക്കുന്നത്). എന്നാല്‍ എനിക്ക് അടുത്തൂണ്‍ തരുന്ന നികുതി ദായകരോട് ഞാന്‍ ഇപ്പോഴും നീതി പുലര്‍ത്തുന്നുണ്ടെന്നുള്ളത് ഇവിടുത്തെ എന്റെ പോസ്റ്റുകള്‍ വായിക്കാന്‍ സന്മനസ്സുണ്ടായാല്‍ ചന്ത്രക്കാരനു മനസ്സിലാകും. എനിക്കും മനസ്സിനു അത് സംതൃപ്തിയേകുന്നു. വെറും വായാടിത്തരത്തില്‍ എനിക്ക് ഒട്ടും വിശ്വാസമില്ല. താങ്കള്‍ നാടിനോട് ചെയ്യുന്ന സേവനം ഇതിനെക്കാള്‍ വളരെ മെച്ചമായിരിക്കാം.
വെറുതേയിരുന്നാല്‍ അധികനാളുണ്ടാകില്ലായെന്നാണ് എന്നെ “ബൈപ്പാസ്സ് സര്‍ജറി“ ചെയ്ത ഡോക്ടരുടെ ഉപദേശവും.
ചില ആളുകള്‍ പോസ്റ്റിടുമ്പോള്‍ ഒരു പ്രത്യേക സ്ഥിരസംഘം അവിടെ വന്ന് അങ്ങോട്ടും ഇങ്ങോട്ടും ചൊറിഞ്ഞ് കമന്റിട്ട് ചാരിതാര്‍ത്ഥ്യം അടയുന്നത് കണ്ടിട്ടുണ്ട്. ആ സംഘത്തിനു വെളിയിലുള്ള ഞാന്‍ മടിച്ചു മടിച്ചാണ്‍ മാരീചന്റെ പോസ്റ്റിനു ഒരു കമന്റിടാന്‍ ധൈര്യപ്പെട്ടത്. അതും ഇപ്പോഴത്തെ രാഷ്ട്രീയ പരിതസ്ഥിതിയെ പറ്റി ഒരു പരിഹാസ കമന്റ്. പക്ഷേ അതിന്റെ പേരില്‍ എനിക്കു കിട്ടുന്ന അടുത്തൂണ്‍ പോലും പരിഹാസത്തിനു വിധേയമാകുമെന്ന് കരുതിയില്ല.
----------------------
എല്ലാം നടക്കുന്നതും തീരുമാനിക്കപ്പെടുന്നതും കണ്സ്യൂമര് എന്ന കോമാളിയുടെ സ്പേയ്സിലാണെന്ന കാപ്പിറ്റലിസ്റ്റ് സൃഷ്ടിച്ചുവച്ചിരിക്കുന്ന മൂഢസ്വര്ഗ്ഗത്തിലങ്ങനെ ജീവിച്ചാല് മതി!
------------------------
നല്ല വാചകം. നല്ല ഉപദേശം. പക്ഷേ സഖാക്കളില്‍ നിന്നും സ്ഥിരം കേട്ട് കേട്ടു പഴകിപ്പോയി.
ഉപഭോക്താവ് എന്ന ഒരു ബ്ലോഗ് നടത്തുന്ന എനിക്ക് ഒരു കണ്‍സൂമറെ കളിയാക്കിപ്പോലും “കോമാളി” എന്ന് വിളിക്കാന്‍ മനസ്സനുവദിക്കില്ല.
മേലില്‍ ഇത്തരം സംഘങ്ങളില്‍ തലയിടാതിരിക്കാന്‍ ശമിക്കാം. ഒരു പക്ഷേ, നിവൃത്തിയില്ലാതെ വന്നാല്‍ തന്നെ ‘ഏറാന്‍ മൂളി’ യായി നില്‍ക്കാന്‍ ശ്രദ്ധിച്ചോളാം. നന്ദി.
കത്തിക്കേറുന്ന ഭാഷ. ഒന്നാന്തരം പോസ്റ്റ്.
ചന്ത്രക്കാറന്‍ അങ്കിളിന്‍റെ കമന്‍റിനോടു അങ്ങനെ പ്രതികരിച്ചതെന്തിനെന്നു മനസ്സിലായില്ല. പാഠപുസ്തകത്തില്‍ മറ്റു വിഷയങ്ങള്‍ മുങ്ങിപ്പോകുന്നോ എന്ന വേവലാതി അദ്ദേഹം പങ്കു വെച്ചതല്ലേ?
qwerty
മാരിചാ, കിടിലം. ഇത് അല്‍പം കൂടി നേരത്തെ വേണ്ടതായിരുന്നു എന്നൊരു തോന്നല്‍. കൃത്യമായി പറഞ്ഞാല്‍ NSS ഉം കത്തോലിക്ക സഭയും പാഠപുസ്തക വിവാദത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചപ്പോള്‍. എന്തായാലും സാരമില്ല. ഇപ്പോഴെങ്കിലും അത് പറ്റിയല്ലോ.
അങ്കിള്‍ വടി കോടുത്ത് അടിമേടിച്ചതാണ് എന്നൊരു അഭിപ്രായം എനിക്കുണ്ട്. അത് സ്വന്തം പോസ്റ്റില്‍ ഇത്തരത്തിലൊരു കമന്റ് വരുമ്പോള്‍ മനസിലാകും. ഇപ്പോള്‍ ഇത്രയും പറയുന്നു
നന്ദി നല്ല നമസ്ക്കാരം
ചരിത്രത്തിന്റെ നീതികേടിന്റെ ഗുണങ്ങള്‍ അനുഭവിച്ചവര്‍ക്കും, ഇന്നും ആ പിന്‍പറ്റലുകള്‍ അനുഭവിക്കുന്നവര്‍ക്കും മാത്രമേ ചരിത്രത്തെ ഭയക്കേണ്ടതുള്ളൂ.
നീതികേടിന്റെ ഭയപ്പെടുത്തുന്ന ചരിത്രമൊന്നും പഠിപ്പിക്കരുത്. അതൊക്കെ ഇല്ലായിരുന്നുവെന്നുതന്നെ പഠിക്കണം. ഈശ്വരനിശ്ചയം, വിധി, മായ എന്നുകൂടി പഠിപ്പിച്ചാല്‍ ഇരകളുടെ ചരിത്രം ന്യായീകരിക്കപ്പെടുമല്ലോ.
കലക്കി.
മാരീചന്,
ലേഖനം വളരെ ഇഷ്ടപ്പെട്ടു. ചരിത്രാവബൊധം തീരെ ഇല്ലാത്ത എന്നെപോലുള്ള പലര്‍ക്കും ചരിത്രം നേരായ രീതിയില്‍ വായിക്കുന്നതിന് ഇതുപോലുള്ള ലേഖനങ്ങള്‍ സഹായകമാകും. നന്ദി.
ചന്ത്രക്കാറന്റെ കമന്റ് കടമെടുക്കട്ടെ:
"ഒന്നാന്തരം ലേഖനം.
കല്ലേപ്പിളര്‍ക്കുന്ന ഭാഷ, ചോരയില്‍ വേരുപിടിച്ചിട്ടുള്ള ചരിത്രബോധം, അസാമാന്യമായ വിശകലനശേഷി - തികച്ചും സമ്പന്നം, പ്രസക്തം, സമകാലികവും."
മാരീചാ നന്നായി.
ഒരു നല്ല പോസ്റ്റു വായിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം രേഖപ്പെടുത്തുന്നു.
പ്രതിഫലംവാങ്ങിക്കൊണ്ട് ഏതെങ്കിലും അച്ചടിമാധ്യമത്തില്‍ പ്രസിദ്ധീകരിക്കാമായിരുന്ന ഇത്തരം പോസ്റ്റുകള്‍ കൂടുതലായി ബ്ലോഗില്‍ കാണുന്നത് സന്തോഷകരമാണ്. ഇത് കൂടുതല്‍ പേര്‍ക്ക് യാഥാര്‍ത്ഥ്യബോധത്തോടെയെഴുതാന്‍ കൂടുതല്‍ പ്രയോജനമാകട്ടെ.
പള്ളിക്കുട്ടന്റെ പോസ്റ്റുകള്‍ വായിച്ച് ബ്ലോഗുവായന നിര്‍ത്തിയാലോ എന്നുവിചാരിച്ചിരുന്നപ്പോഴാണ് ഇതുകണ്ടത്. എന്തായാലും തകര്‍പ്പനായി.
ശക്തം!സത്യം!.വളരെ നന്ദി ഈ ലേഖനത്തിന് :)
മാരീചാ...
വളരെ കനത്തില്‍ ഒരു അഭിവാദനം!
നല്ല ലേഖനം, നല്ല ഭാഷ
മാരീചാ,താങ്കള്‍ വിവാദത്തിന്റെ മര്‍മ്മത്ത് തന്നെ അടിച്ചിരിക്കുന്നു. അഭിവാദ്യങള്‍
മനുഷ്യസംസ്ക്കാരത്തിന്റെയും ജീവിതാവബോധത്തിന്റെയും ഓരോ കണികകളെയും അപമാനിക്കുന്നതരം കാരണങ്ങളും ആവശ്യങ്ങളുമായി ആഭാസസമരത്തിനിറങ്ങുന്നവര്‍ പണ്ടും നമ്മോട് ചെയ്തിരുന്നത് എന്തായിരുന്നുവെന്ന് വിശദമായി ഓര്‍മ്മിപ്പിച്ചതിന് വളരെ നന്ദി.
അഭിവാദ്യങ്ങള്‍.
“ദശകങ്ങള്‍ക്കു മുമ്പ് രണോത്സുകതയുടെ മ്യൂട്ടേഷന്‍ സ്‌പര്‍ശത്തിനാല്‍ കേവലവിഭ്രമത്തിന്റെ നൈമിഷികാഘാതമേറ്റ ഒരു തലമുറ തെരുവോരത്തു നിന്നുരുവിട്ട ചില വിലക്ഷണവാചകങ്ങള്‍ അയവിറക്കുന്നതിനേയാണോ ചരിത്രബോധം എന്നു വിവക്ഷിക്കേണ്ടത്? മാനവസംസ്കൃതിയെ, അതര്‍ഹിക്കുന്ന ആഴത്തിലും പരപ്പിലും പഠനവിധേയമാക്കാന്‍ ഇനിയെന്നാണ് നാം പരിശീലിക്കുക?.....................................“
മാരീചന്റെ എഴുത്തിനും അതിനു പിന്നിലെ യത്നത്തിനും സല്യൂട്ട്.
മാരീചന്,
ശക്തമായ ഭാഷ, വ്യക്തമായ വിവരണങ്ങള്‍, യുക്തമായ പോസ്റ്റ്.... ഉഗ്രനായിരിക്കുന്നു.
മാരീചന്, ലേഖനത്തിന് നന്ദി
അഭിവാദ്യങ്ങള്‍!
ചന്ത്രക്കാരാ,ആ കമന്റില്‍ സൂചിപ്പിച്ച എണ്ണവിലയിലെ കള്ളക്കളികളെക്കുറിച്ച് വിശദമായൊരു പോസ്റ്റിടരുതോ?
:)
മാരീചന്
പണ്ടൊരിക്കല്‍ വാണീദാസ് ഇളയാവൂര്‍ സ്ക്കൂളില്‍ വന്ന് പ്രസംഗിച്ചത് ഓര്‍ക്കുന്നു. ഭഗത് സിംഗിനെകുറിച്ച് ഒരു ഭാഗം പാഠപുസ്തകത്തില്‍ ചേര്‍ക്കുന്നതിന് വാണീദാസുള്‍പ്പെട്ട പാഠപുസ്തക കമ്മിറ്റിയില്‍ ഉണ്ടായ എതിര്‍പ്പിനെ കുറിച്ച്. പ്രസംഗം 17 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അതുകൊണ്ട്തന്നെ വിശദാംശങ്ങള്‍ ഓര്‍ക്കുനില്ല. അന്ന് ഭഗത് സിംഗിനെ പാഠഭാഗത്തില്‍ വിട്ടുകളഞ്ഞു എന്ന് പറഞ്ഞതായാണ് ഓര്‍മ്മ.
ഈയിടെ In Memory of Friends എന്ന ആനന്ത് പട്‌വര്‍ദ്ധന്‍റെ (ഇദ്ദേഹത്തിന് ബ്ലോഗ് ഇല്ല എന്നാണ് എന്‍റെ ധാരണ. തെറ്റിദ്ധാരണയാണോ എന്നും അറീയില്ല!!) ഡോക്യുമെന്‍ററി കണ്ടപ്പോള്‍ പെട്ടന്ന് ഇതാണ് ഓര്‍മ്മവന്നത്. കാണാത്തവര്‍ക്കും കാണാന്‍ താത്പര്യമുള്ളവര്‍ക്കുമായി ആ ഡോക്യുമെന്‍ററി ഇവിടെ ഷെയര്‍ ചെയ്യുന്നു.
മാരീചന് വീണ്ടും അഭിവാദ്യങ്ങളോടുകൂടി..
നന്ദി മാഷേ,
ഈയൊരൊറ്റ ലേഖനം മതി.
മോനേ മാരീചാ... നീ ആള് കൊള്ളാമല്ലോ.. ഉഗുഗ്രന്‍...എനിക്കു പറയാന്‍ വാക്കുകളില്ല. ഇത്രോം സ്റ്റഡി നടത്തി.., ഇത്രോം നല്ല വിശകലനങ്ങളുള്ള ഒരു ലേഖനം ഞാനിന്നു വരെ ബ്ലോഗില്‍ വായിച്ചിട്ടില്ല.
എനിക്കു നെറയെ സന്തോഷമായെടോ.. ഗോള്‍ഡ് മെടലിസ്റ്റേ ..:)
അഭിപ്രായങ്ങള്‍ക്ക് നന്ദി പറയുക എന്ന സാഹസത്തിന് മുതിരുന്നില്ല. പാഠപുസ്തകത്തെച്ചൊല്ലി വീണ്ടുമൊരു വിമോചന സമര ഭീഷണി ഉയരുമ്പോള്‍, അതിനെതിരെ പുലരുന്ന ജാഗ്രതയ്ക്ക് അല്‍പമെങ്കിലും മൂര്‍ച്ചയേകാന്‍ ഈ ലേഖനത്തിന് കഴിഞ്ഞെങ്കില്‍ അഭിമാനമുണ്ട്.
രാമചന്ദ്രാ,
മാധവന്‍ - ബഷീര്‍ വിവാദത്തിലെ നാരായണന്‍ ഇദ്ദേഹമാണോ എന്നറിയില്ല.. ആ വിവാദത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ല.. അറിയാവുന്ന ആരെങ്കിലും വ്യക്തമാക്കിയാല്‍ ഉപകാരമായി.
അങ്കിള്‍,
വിമര്‍ശനങ്ങള്‍ക്കും അഭിപ്രായപ്രകടനങ്ങള്‍ക്കും എപ്പോഴും സ്വാഗതം. എഴുതിക്കഴിഞ്ഞാല്‍ പിന്നെ വാക്കുകള്‍ക്കു മേല്‍ രചയിതാവിന് പ്രത്യേകിച്ച് നിയന്ത്രണമൊന്നുമില്ല. വായിക്കുന്നവരുടെ മനസിലാണ് അര്‍ത്ഥവും ആശയവും രാഷ്ട്രീയവും രൂപപ്പെടുക. ആ നിലയില്‍ താങ്കളുടെ ആദ്യകമന്റിലെ വിമര്‍ശനം ഉള്‍ക്കൊളളാന്‍ എനിക്ക് ബുദ്ധിമുട്ടേതുമില്ല.. അത്തരം ഒരു പ്രതികരണത്തിന് സ്വാഭാവികമായി സംഭവിക്കാവുന്ന തുടര്‍ചലനമാണ് ചന്ത്രക്കാരന്റെ കമന്റും... ഉദ്ദേശിക്കുന്ന കാര്യം സുവ്യക്തമായി എഴുതിഫലിപ്പിക്കേണ്ടത് എഴുതുന്നയാളിന്റെ മാത്രം ബാധ്യത.
ഈ പോസ്റ്റില്‍ അഭിപ്രായം രേഖപ്പെടുത്തിയവരില്‍ മഹാഭൂരിപക്ഷവും ഒളിയമ്പുകള്‍ എന്ന ബ്ലോഗില്‍ ആദ്യമായി അഭിപ്രായം രേഖപ്പെടുത്തിയവരാണ്. ഇതില്‍ കമന്റെഴുതിയവരില്‍ വിരലിലെണ്ണാവുന്നവരുടെ ബ്ലോഗുകളിലേ എന്റെ കമന്റുകളും വീണിട്ടുളളൂ. മുന്‍ലേഖനങ്ങളെ അതിനിശിതമായി വിമര്‍ശിച്ചിട്ടുളളവരും ഇവിടെ അഭിനന്ദനം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ലേഖനത്തോട് പുലര്‍ത്തുന്ന അനുഭാവത്തിന് അടുത്ത ലേഖനം വരെയാണ് ഈ ബ്ലോഗില്‍ ആയുസ്.
വിമോചന സമരമെന്ന കേരള ചരിത്രത്തിലെ ആഭാസകരമായ ഒരധ്യായത്തോട് വായനക്കാര്‍ (ഇവിടെ പ്രതികരിച്ചവരെങ്കിലും) പുലര്‍ത്തുന്ന ആത്മരോഷത്തിന്റെ പ്രതിഫലനമാണ് വീണ അഭിനന്ദന കമന്റുകള്‍. മറിച്ച് ഇതൊരു പുറം ചൊറിയലിന്റെ തുടക്കമോ തുടര്‍ച്ചയോ ആണെന്ന് കരുതുന്നില്ല.
ഈ ലേഖനത്തിനു മേല്‍ ചന്ത്രക്കാരന്‍ ചൊരിഞ്ഞ കടുത്ത അഭിനന്ദനങ്ങളില്‍ ലേഖകന് കാലിടറിപ്പോകാത്തത്, അത്രയുമൊന്നും അര്‍ഹിക്കുന്നില്ലെന്ന സ്വയബോധ്യം ഉളളതിനാലാണ്. പരാമര്‍ശിതമായ വിഷയത്തില്‍ ചന്ത്രക്കാരന്‍ പുലര്‍ത്തുന്ന രാഷ്ട്രീയബോധത്തിന്റെ ഏതൊക്കെയോ തലങ്ങളില്‍ ഈ ലേഖനം തീവ്രമായി സ്പര്‍ശിച്ചുവെന്നു മാത്രമേ ആ വാക്കുകള്‍ക്ക് അര്‍ത്ഥമുളളൂ.. അല്ലാതെ, പരസ്പരം ചൊറിഞ്ഞ് കമന്റിട്ട് ചാരിതാര്‍ത്ഥ്യമടയുന്ന ഒരു കമന്റെഴുത്തു പട മാരീചന്‍ സ്വന്തം സഞ്ചിയില്‍ കൊണ്ടുനടക്കുന്നതിന് അതും തുടര്‍ന്ന് വന്ന അഭിനന്ദനങ്ങളും ദൃഷ്ടാന്തമല്ലെന്ന് വിനയത്തോടെ താങ്കളോട് പറയട്ടെ...
ലേഖനത്തിനു വേണ്ടി ഈ വിഷയം തെരഞ്ഞെടുത്തത് തെറ്റിപ്പോയില്ലെന്ന് തന്നെയാണ് എന്റെ വിശ്വാസം. മറിച്ചുളള താങ്കളുടെ വിമര്‍ശനത്തിനും അതിന്റേതായ വില കല്‍പ്പിക്കുന്നു.
കുട്ടിയേടത്തീ, ദുഷ്ടേ....... നിന്നെപ്പിന്നെ കണ്ടോളാം.........
അനോമണീ, ഷെയര് ചെയ്ത ലിങ്കിനും നന്ദി...
മാരീചാ
വായിച്ചു. തീക്ഷ്ണമായ ഈ ചരിത്രാവബോധത്തിനും കത്തിക്കയറുന്ന ഈ ഭാഷക്കും ഒരു റെഡ് സല്യൂട്ട്.
അഭിവാദ്യങ്ങളോടെ
ശക്തമായ ലേഖനം!! വിളിച്ചു പറയേണ്ട സത്യങ്ങളൊക്കെ തെളിവു സഹിതം അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍..
ഉഗ്രന്‍ ലേഖനം!
ഈ "വിമോചനസമരിയാക്കാരെയും" അതിന്റെ പിണിയാളുകളെയുമൊക്കെ അവരുടെ പൂര്‍വ്വാശ്രമത്തിലെ വായ്ത്താരികള്‍ ഓര്‍മ്മിപ്പിച്ചത് അവസരോചിതമായി.
മാരീച്‌ച്‌ച്‌ച്....
ഉഗ്രന്‍ കാഴ്ചപ്പാട്! ഊക്കന്‍ എഴുത്ത്! അറിയാത്തതും അറിയേണ്ടവയുമായ കുറേ വിവരങ്ങള്‍ തന്നതിനു വളരേ വന്ദി...
ഉള്ളില്‍ത്തട്ടുന്ന ലേഖനം മച്ചു.... അഭിവാദ്യങ്ങള്‍!
മാരീചാ,
താങ്കളുടെ ഈ പോസ്റ്റ്, താങ്കളുടെ തന്നെ മറ്റു പല പോസ്റ്റുകളേക്കാള്‍ വളരെ വളരെ മെച്ചമായിരുന്നു എന്നറിയിക്കാന്‍ എനിക്കൊരു മടിയുമില്ല.
ചന്ദ്രകാരനു അങ്ങനെയൊരുമറുപടി എഴുതാന്‍ കാരണം, അത്തരത്തിലുള്ളൊരു മറുപടി ഞാനര്‍ഹിക്കുന്നില്ലെന്നു തോന്നി. ഞാനെഴുതിയ കമന്റുകളെക്കുറിച്ചല്ല അദ്ദേഹം കൂടുതലും എഴുതിയത്. എന്റെ കുടുമ്പചരിത്രം കൂടി എഴുതാത്തത് ഭാഗ്യമായികരുതുന്നു.
വടി കൊടുത്തടി മേടിച്ചു എന്ന് കിരണ്‍ പറഞ്ഞതും തെറ്റാണ്. ഞാന്‍ കൊടുത്ത വടി കൊണ്ടല്ല എന്നെ അടിച്ചത്. എന്റെ കമന്റല്ലേ അങ്ങനെയെങ്കില്‍ വടിയായി ഉപയോഗിക്കേണ്ടത്. ഞാന്‍ എവിടെയാണ്‍ എന്റെ അടുത്തൂണിനെപറ്റി പ്പറഞ്ഞത്. എവിടെയാണ്‍ ഉപഭോക്താവെന്ന കോമാളിയെ പറ്റി പറഞ്ഞത്. കൂടുതല്‍ ഞാന്‍ ഇതിനെപറ്റി പറയുന്നില്ല.
ഒരു പോസ്റ്റിടുമ്പോള്‍, ഇഷ്ടപ്പെടാത്ത കമന്റുകളും വന്നേക്കാം. അതു സഹിക്കാത്ത വായനക്കാരൊക്കെ വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറയുന്നത് ശരിയാണോ.
ഇനി എന്റെ കമന്റിലോട്ട് വരാം. ഈയടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട് കാര്യമാണ് പാഠപുസ്ഥകം എന്ന് മാരീചനും സമ്മതിക്കുമല്ലോ. മിക്കവാറും അതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ കെട്ടടങ്ങുന്നു എന്ന് വിചാരിച്ച സമയത്താണ് മാരീച്ചന്റെ ഇതു വരയുള്ളതിനേക്കാള്‍ ശക്തമായ പോസ്റ്റ് കണ്ടത്. കറണ്ട് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതും, ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതും, വെള്ളക്കരം വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നതുമെല്ലാം ഉള്ള വാര്‍ത്തകള്‍ അന്നത്തേയും തലേന്നത്തേയും പത്രങ്ങളില്‍ വായിച്ചിരുന്ന സമയം. ഇക്കാര്യങ്ങളാണെങ്കില്‍ ഉടന്‍ തന്നെ നടപ്പിലാക്കി ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന കാര്യം (ഇതു പോലല്ലല്ലോ പഠപുസ്തകത്തിന്റെ കാര്യം). എന്നാല്‍ ഇക്കാര്യങ്ങള്‍ പിന്നെയും പുസ്തകത്തിന്റെ കാര്യത്തില്‍ മുങ്ങിപ്പോകുന്നല്ലോ എന്നൊരു തോന്നല്‍ ഉണ്ടായപ്പോള്‍ ഇട്ടതാണ് എന്റെ ഒന്നാമത്തെ ഇന്‍ഡയറക്ട് കമന്റ്. രണ്ടാകത്തേ കമന്റു വഴി ഞാനത് വ്യക്ത്മാക്കുകയും ചെയ്തു. പിന്നീടുള്ള സംഭവങ്ങള്‍ എന്റെ ആകാംക്ഷ ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്യുന്നു.
ബസ്സ് നിരക്ക് വര്‍ദ്ധനയും, കറണ്ടു വര്‍ദ്ധനയും സത്യത്തില്‍ മുങ്ങിപ്പോയില്ലേ. ഇങ്ങനെയാണോ, പൊതുജനങ്ങള്‍ക്ക് നേരിട്ട് പ്രയാസമുണ്ടാക്കുന്ന ഒരു കാര്യത്തില്‍ (ഒന്നല്ലല്ലോ ഇവിടത്തെ കാര്യങ്ങള്‍) പ്രതിപക്ഷങ്ങല്‍ പ്രതികരിക്കേണ്ടിയിരുന്നത്. ഈ തണുപ്പണ്‍ പ്രതികരണങ്ങള്‍ക്ക് കാരണം, പാഠപുസ്തകമെന്ന കുരിശിനെ അവര്‍ പ്രസ്റ്റിജിയസ ആക്കി എടുത്തതു കൊണ്ടല്ലേ.
ഇതൊക്കെ ആയിരുന്നു ഞാനാ കമന്റിട്ടപ്പോള്‍ എന്റെ മനസ്സിലുണ്ടായിരുന്ന ചിന്ത.
ഗംഭീരം, അതിഗംഭീരം എന്നൊക്കെ പറഞ്ഞാല്‍ മാത്രമേ മാരീചന്റെ വായനക്കാര്‍ക്ക് (മാരീചനല്ല) ഇഷ്ടപെടുകയുള്ളൂ എന്ന് ധരിച്ചതേയില്ല.
മാരീചന്റെ പോസ്റ്റിനെ ഒരിക്കലും കുറച്ച കാണാന്‍ ഞാന്‍ ആഗ്രഹിച്ചില്ലെന്ന് മാരിചനെ ബോധ്യപ്പെടുത്താനുള്ള എന്റെ ഈ ശ്രമം വിജയിച്ചെങ്കില്‍ എന്ന് ഞാനാശിക്കുന്നു. മാരീചന്റെ വായനക്കാരെ എനിക്ക് പ്രശ്നമല്ല. അവര്‍ എന്റെ വായനക്കാര്‍ ആകുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചോളാം.
നമ്മുടേത് ഒരു ബഹുസ്വര സമൂഹമാണ്. അതുകൊണ്ട് തന്നെ ഓരോരുത്തരുടേയും പ്രശ്നസ്ഥലികളും, സമീപന രീതികളും വ്യത്യാസപ്പെടാം. എന്നാല്‍ നമ്മില്‍ പലര്‍ക്കും വൈകാരികമായി മാത്രം ഇപ്പോഴും സമീപിക്കാന്‍ കഴിയുന്ന ഒരു ചരിത്ര പശ്ചാത്തലത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ വിലക്കയറ്റവും ബസ് ചാര്‍ജ് വര്‍ദ്ധനയും കയറി വരുന്നത് അനൌചിത്യമായേ കാണാന്‍ കഴിയൂ. കല്യാണ വീട്ടില്‍ ചെന്ന് കയറി മരണത്തെക്കുറിച്ച് പ്രസംഗിക്കുന്ന അനൌചിത്യം മനസ്സിലാക്കാനുള്ള പ്രായവും പക്വതയും അങ്കിളിനുണ്ട് എന്ന് കരുതുന്നു. ചര്‍ച്ചയെ വഴി തെറ്റിക്കരുതെന്ന് അപേക്ഷിക്കുന്നു.
പാഠപുസ്തകത്തിന്റെ പേരിലുള്ള സമരാഭാസങ്ങളില്‍ കേരളം പുകയുമ്പോള്‍,
അല്പം രാഷ്ട്രീയവും ചരിത്രവും ഒരോര്‍മ്മപ്പെടുത്തലും താക്കീതുമെന്നപോലെ പുതുതലമുറക്കായി കരുതി വെച്ച മാരീചനു നന്ദി.
“ചേലാട്ടച്ചുത ചെന്നായേ
ചേലില്ലാപ്പണി ചെയ്യരുതേ
ചേലില്ലാപ്പണി ചെയ്തെന്നാല്‍
ചേരില്‍ താഴ്ത്തും കട്ടായം”
അച്ചുതമേനോനെ ജാതി ചേര്‍ക്കാതെ സമരക്കാര്‍ വിളിച്ചത് ഓര്‍മ്മ വന്നു :)
ജാതി ഇല്ലാത്ത മുദ്രാവാക്യങ്ങള്‍ അന്നു വേറെയും മുഴങ്ങിയിരുന്നു.
1. ഇഎമെസ്സെ ബബ്ബബ്ബ തന്നെ പിന്നെ കണ്ടോളാം
ചോരക്കൊതിയാ ചേലാടാ തന്നെ പിന്നെ കണ്ടോളാം
(ഇ.എം.എസ്സിന്റെ വിക്കിനെ കുറിച്ചും ആഭ്യന്തര മന്ത്രി ചേലാട്ട് അച്ചുതമേനോനെ കുറിച്ചും പരാമര്‍ശം)
2.ഒന്നരക്കൊല്ലം കൊണ്ട് ഒന്നരകോടി കട്ട-
ഒന്നരക്കാലാ രജിവെയ്ക്ക്.
(പരമസ്വാത്വികനായ കെസി ജോര്‍ജ്ജ് ആയിരുന്നു ഭക്‍ഷ്യമന്ത്രി.അദ്ദേഹം മുടന്തനായിരുന്നു.അദ്ദേഹത്തെയും ഏകെജിയെയും ആന്ധ്രാ അരി കുംഭകോണം എന്ന പേരില്‍ പ്രതിപക്ഷം ഒരുപാട് ഹരാസ് ചെയ്തു.ഇതിനെ കുറിച്ച് പി.ടി രാമന്‍ നായര്‍ എന്ന ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിച്ചു.ജഡ്ജിന്റെ ചില പരാമര്‍ശങ്ങള്‍ പൊക്കി പിടിച്ച് പി.ടി ചാക്കോ ആരോപണങ്ങള്‍ ബലത്തിലാക്കി.അപ്പോള്‍ കമ്മ്യൂണീസ്റ്റ് പാര്‍ട്ടിക്കാര്‍ വിളിച്ച മുദ്രാവാക്യമാണ്-
കമ്മീഷനെന്താ കോടതിയോ
വിവരം വേണ്ടേ ചാക്കോച്ചാ
Dear Mareechan,
I came to see the post a bit late I think. It's well written and arguementative
stan
Post a Comment