Tuesday, September 30, 2008

വിഷപ്പാല്‍ ചുരത്തുന്ന മാധ്യമപൂതനകള്‍...

ഒന്നു സമ്മതിച്ചേ തീരൂ. പ്രതിച്ഛായാ നിര്‍മ്മിതിയ്ക്ക് അഹോരാത്രം പണിയെടുക്കുന്ന ഒരു മാധ്യമ സംഘത്തിന്റെ സഹായം കേരളത്തിലൊരു മുഖ്യമന്ത്രിക്കും ഇന്നേ വരെ ലഭിച്ചിട്ടില്ല. അക്കാര്യത്തില്‍ സഖാവ് വി എസ് അച്യുതാനന്ദന്‍ ഭാഗ്യം ചെയ്ത ജന്മമാണ്.

മാധ്യമങ്ങളുടെ സൃഷ്ടിയെന്ന് ചെല്ലപ്പേരുളള എ കെ ആന്റണി പോലും അസൂയപ്പെടുന്നുണ്ടാകും, അച്യുതാനന്ദന്റെ പ്രതിഛായാ നിര്‍മ്മിതിക്കു വേണ്ടി മാധ്യമങ്ങള്‍ നിര്‍വഹിക്കുന്ന അത്യദ്ധ്വാനം കണ്ടിട്ട്.

സെസ് അപേക്ഷകരെല്ലാം റിയല്‍ എസ്റ്റേറ്റ് മാഫിയക്കാരാണെന്ന് പത്രങ്ങളായ പത്രങ്ങള്‍ വഴി വിളിച്ചു കൂവി. തര്‍ക്കം പൊളിറ്റ് ബ്യൂറോയെത്തിച്ചെങ്കിലും ഫലിച്ചില്ല. പ്രമുഖ ഘടകകക്ഷിയിലൊരു ഗ്രൂപ്പിന്റെ സഹായത്തോടെ നടത്തിയ അവസാന ശ്രമവും ജയിച്ചില്ല. ഒരു വര്‍ഷമായി തടഞ്ഞു വെച്ച സെസ് അപേക്ഷകള്‍ ഒടുവില്‍ കേന്ദ്രസര്‍ക്കാരിന് അയയ്ക്കേണ്ടി വന്നു. പാളിപ്പോയ പ്രത്യയശാസ്ത്ര സമരത്തിന്റെ ജാള്യം മറയ്ക്കാന്‍ ഇതാ മൂന്നാറിലേയ്ക്ക് ഒരു വിനോദ യാത്ര.

ടാറ്റ കയ്യേറിയ ഭൂമി കണ്ടെത്തിയെന്ന ആറുകോളം നീളമുളള ഒരു എക്സ്ക്ലൂസീവ് വാര്‍ത്തയുടെ ചിറകിലേറിയാണ് സഖാവ് വീണ്ടും മൂന്നാറിലേയ്ക്ക് വെച്ചു പിടിക്കുന്നത്. സെപ്തംബര്‍ 30 ചൊവ്വാഴ്ച മാധ്യമം ലേഖകന്‍ പി കെ പ്രകാശ് പേരുവെച്ചെഴുതിയ എമകണ്ടന്‍ റിപ്പോര്‍ട്ട് വെറുമൊരു റിപ്പോര്‍ട്ടാണെന്ന് കരുതിയവരെ, പ്രതിബദ്ധതയുളള പത്രപ്രവര്‍ത്തനത്തെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല.

വായിച്ചു നോക്കൂ, ആദ്യ ഖണ്ഡിക.....

മൂന്നാറില്‍ ടാറ്റാ ടീ കൈയേറിയ 50,000 ഏക്കര്‍ ഭൂമി ഇടുക്കി കലക്ടര്‍ അശോക്കുമാര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. ടാറ്റ കൈയടക്കിവെച്ച സര്‍ക്കാര്‍ ഭൂമിയുടെ സര്‍വേ നമ്പര്‍, വിസ്തൃതി എന്നിവയാണ് കണ്ടെത്തിയത്. രണ്ടുമാസമായി നിയമം ലംഘിച്ച് പുതിയ റിസോര്‍ട്ടുകള്‍ നിര്‍മിക്കുന്നതായി ചൂണ്ടിക്കാട്ടി കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്..

നിയമം ലംഘിച്ച് പുതിയ റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ടാറ്റ കയ്യേറിയ സര്‍ക്കാര്‍ ഭൂമിയുടെ സര്‍വേ നമ്പരും വിസ്തൃതിയും ഉള്‍പ്പെടുന്നതെങ്ങനെയെന്ന് പി കെ പ്രകാശിന് മാത്രമേ അറിയൂ. അത് കണ്ടെത്താന്‍ എന്ത് മന്ത്രവിദ്യയാണ് കളക്ടറും സംഘവും ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ട് ആവര്‍ത്തിച്ചു വായിച്ചാലും ഉത്തരമില്ല.

റിപ്പോര്‍ട്ടില്‍ അവസാനത്തേതിന് തൊട്ടുമുമ്പുളള ഖണ്ഡിക അവസാനിക്കുന്നതു കൂടി വായിക്കൂ.. അതിങ്ങനെയാണ്..

ടാറ്റയെ രക്ഷിക്കുന്നതിന് ഭൂമി സര്‍വേ ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നു. ഇതിന്റെ ചുമതല റവന്യൂ വകുപ്പിന് കൈമാറി. ടാറ്റക്ക് അനുകൂലമായി റവന്യൂവകുപ്പ് തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ട് തള്ളിയാണ്, സര്‍ക്കാറിലേക്ക് നിക്ഷിപ്തമാക്കിയ ഭൂമി അളന്നുതിരിക്കാന്‍ കലക്ടറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്.

ഇവിടെ ഒരല്‍പം വിശദീകരണം ആവശ്യമുണ്ട്. റവന്യൂ വകുപ്പിന്റെ കീഴിലുളള സര്‍വെ വിഭാഗത്തിന് കയ്യേറ്റത്തിന്റെ വ്യാപ്തി കണ്ടെത്താനാവില്ലെന്ന് കരുതിയാണ്, ടാറ്റയുടെ കയ്യേറ്റം കണ്ടെത്താന്‍ നാഷണല്‍ റിമോട്ട് സെന്‍സിംഗ് ഏജന്‍സിയെക്കൊണ്ട് ഉപഗ്രഹ സര്‍വെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, ഈ സര്‍വെയിലും ടാറ്റ കയ്യേറിയെന്ന് ആരോപിക്കപ്പെടുന്ന 50,000 ഏക്കറിനെക്കുറിച്ച് വ്യക്തമായ വിവരമൊന്നും ലഭിച്ചില്ല.

നാഷണല്‍ റിമോട്ട് സെന്‍സിംഗ് ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി തളളിക്കളഞ്ഞുവെന്നാണ് മാധ്യമം ലേഖകന്‍ സംശയലേശമെന്യേ വായനക്കാരെ അറിയിക്കുന്നത്. സത്യമാണോ അത്...?

2007 ജൂലൈ 25ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഉപഗ്രഹ സര്‍വെയുടെ റിപ്പോര്‍ട്ട് പരിഗണിക്കപ്പെട്ടത്. റിപ്പോര്‍ട്ടില്‍ അവ്യക്തതയുളളതിനാല്‍ അതേക്കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാനായിരുന്നു മന്ത്രിസഭയുടെ തീരുമാനം. അക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറയുകയും ചെയ്തു. 2007 ജൂലൈ 26ന് ഹിന്ദു പത്രം വ്യക്തമായി ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാര്‍ത്തയിലെ അവസാന ഭാഗം ഇങ്ങനെ..

He said a committee had been appointed to study the report of the survey conducted by the National Remote Sensing Agency on land in possession of Kannan Devan Plantation Company (formerly Tata Tea Limited). There were some ambiguities in the findings and clarifications were needed.

മറ്റ് അസംഖ്യം വിഗദ്ധ സമിതികളുടെ ഗതി തന്നെയാവണം ഈ റിപ്പോര്‍ട്ടിന്റെ കാര്യത്തിലും സംഭവിച്ചത്. ഉപഗ്രഹ സര്‍വെയുടെ റിപ്പോര്‍ട്ട് സമിതി വിഴുങ്ങിയോ ദഹിച്ചോയെന്നൊന്നും ഇന്നേവരെ പുറത്തു വന്നിട്ടില്ല. പക്ഷേ, വിനോദയാത്രാ നാടകം പ്ലാന്‍ ചെയ്യുന്ന മീഡിയാ മാനേജര്‍മാര്‍ക്ക് അതൊന്നും അറിയേണ്ട കാര്യമില്ല.

മത്തങ്ങ തലക്കെട്ടുമായി വന്നു വീഴുന്ന പത്രം ആദ്യ വായനയില്‍ അതിന്റെ ദൗത്യം നിര്‍വഹിച്ചു പിന്മാറും. ആദര്‍ശധീരനായ മുഖ്യമന്ത്രിയുടെ പ്രതിഛായ വായനക്കാരന്റെ മനസില്‍ ജ്വലിച്ചു തിളങ്ങും. ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി തളളിയെന്ന് എഴുതി വിടുന്നതിന്റെ ലക്ഷ്യമതാണ്. മുഖ്യമന്ത്രിക്ക് അങ്ങനെ ഏകപക്ഷീയമായി തീരുമാനിക്കാനുളള അധികാരമുണ്ടോയെന്നൊന്നും വായനക്കാരന്‍ ചിന്തിക്കില്ലെന്ന് എഴുതുന്നവര്‍ക്കറിയാം.

അല്ലെങ്കിലും മറിച്ചൊരാലോചനയെന്തിന്? സര്‍വ ശക്തനാണല്ലോ കേരളത്തിന്റെ മുഖ്യമന്ത്രി! ഏത് റിപ്പോര്‍ട്ടും അദ്ദേഹത്തിന് തളളാം, കൊളളാം, വലിച്ചുകീറി പറത്താം. ചോദിക്കുന്നതാര്? പൊതുസമൂഹത്തെയോ പത്രമാധ്യമങ്ങളെയോ അതൊന്നും അറിയിക്കേണ്ട ബാധ്യത സഖാവിനില്ല. സീറ്റു നിഷേധിക്കുമ്പോള്‍ പ്രകടനം നടത്താനും വഴിനീളെ തന്റെ ചിത്രമുളള പടുകൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും മാത്രം മതി ആരാധകരുടെ സേവനം.

ആവശ്യമില്ലാത്ത കാര്യങ്ങള്‍ അറിയണമെന്ന് അവര്‍ വാശി പിടിക്കരുത്. അറിയിക്കേണ്ടതൊക്കെ അറിയിക്കാന്‍ വേറെ പല സംവിധാനങ്ങളും അദ്ദേഹത്തിനുണ്ട്..

ആ സംവിധാനം വിശ്രമരഹിതമായി പ്രവര്‍ത്തിക്കുമ്പോള്‍ വിവരങ്ങള്‍ ആട്ടിന്‍ കാഷ്ഠം പോലെ നമുക്കു മുമ്പില്‍ വിസര്‍ജിക്കപ്പെടും. അതു വാരിത്തിന്ന് വേണമെങ്കില്‍ സംതൃപ്തിയടയാം. അല്ലാത്തവന്റെയൊക്കെ നെഞ്ചില്‍ മുതലാളിത്ത, നവലിബറല്‍, റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ ഏജന്റെന്ന ചാപ്പ കുത്തി വെറുക്കപ്പെട്ടവന്റെ കിരീടവും ചൂടി നാടു കടത്തും.

മന്ത്രിസഭയെയോ അതിന്റെ തീരുമാനങ്ങളോ അംഗീകരിക്കുന്ന ഇനമല്ല, ചില മാധ്യമ പ്രവര്‍ത്തകര്‍. തോന്നിയവാസവും തന്നിഷ്ടവും ജീവിതവ്രതമാക്കിയ ഒരു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഉപജാപക വൃന്ദത്തില്‍ പ്രവേശനമുളള കുറേ പത്രക്കാരുമുണ്ടെങ്കില്‍, എന്തു മന്ത്രിസഭ, എവിടുത്തെ മുന്നണി മര്യാദ.. ?

പക്ഷേ, പഴഞ്ചന്‍ കാലത്തില്‍ ചരിക്കുന്ന ചിലരെങ്കിലും കാണുമല്ലോ. ഇങ്ങനെയൊക്കെയുളള കാര്യങ്ങള്‍ ആലോചിക്കാനും തീരുമാനിക്കാനുമാണ് മന്ത്രിസഭയെന്നൊരു ഏര്‍പ്പാടുളളതെന്ന് അവര്‍ കരുതുന്നു. അവിടെ ചര്‍ച്ച ചെയ്താണ് തീരുമാനങ്ങളുണ്ടാകുന്നതെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രിയുടെ തന്നിഷ്ടവും തോന്നിയവാസവും അനുവദിച്ചു കൊടുക്കില്ലെന്ന് എത്രയോ സംഭവങ്ങളിലൂടെ അവര്‍ അനുഭവച്ചറിഞ്ഞിട്ടുമുണ്ട്.

എച്ച്എംടി വിവാദം മുതല്‍ സെസ് അപേക്ഷകള്‍ തടഞ്ഞു വെച്ചതു വരെയുളള സംഭവങ്ങള്‍ ഓര്‍മ്മയുളള, പണയപ്പെടാത്ത യുക്തിബോധമുളള അവരില്‍ ഓര്‍ക്കാനമുണ്ടാക്കുന്നതാണ് ഈ പി കെ പ്രകാശിന്റെ റിപ്പോര്‍ട്ട്.

ഒന്നു കൂടി വായിച്ചു നോക്കൂ.. പ്രതിബന്ധത തുടിച്ചു നില്‍ക്കുന്ന ഈ വാചകം...
ടാറ്റക്ക് അനുകൂലമായി റവന്യൂവകുപ്പ് തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ട് തള്ളിയാണ്, സര്‍ക്കാറിലേക്ക് നിക്ഷിപ്തമാക്കിയ ഭൂമി അളന്നുതിരിക്കാന്‍ കലക്ടറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്.

തീര്‍ന്നില്ല കഥ. ചൊക്കനാട് എസ്റ്റേറ്റിലെ കയ്യേറ്റം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരിച്ചു പിടിക്കുമെന്നൊരു പ്രവചനവും ലേഖകന്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ആരുടെ ഉപദേശമനുസരിച്ചാണ് മുഖ്യമന്ത്രി നീങ്ങുന്നതെന്ന് സുവ്യക്തമായി സൂചിപ്പിക്കുന്നു, ഈ റിപ്പോര്‍ട്ട്.

മാസ്റ്റര്‍ പ്ലാനിന്റെ തിരക്കഥ സുവ്യക്തം. 2007 ജൂലൈ മൂന്നിന് നയമക്കല്‍ എസ്റ്റേറ്റില്‍ ടാറ്റായുടെ ബോര്‍ഡ് പിഴുതുമാറ്റാന്‍ സംസ്ഥാന മുഖ്യമന്ത്രി തൊപ്പിയും ജാക്കറ്റുമണിഞ്ഞ് ചെന്നതും വീരപുരുഷനായി മടങ്ങിയതും വീണ്ടും ആവര്‍ത്തിക്കപ്പെടും. അന്ന് നയമക്കലെങ്കില്‍ ഇന്ന് ചൊക്കനാട്. അതിനു വേണ്ടിയാണ് ഈ വിനോദയാത്ര. സെസില്‍ സംഭവിച്ച ജാള്യം മറയ്ക്കാന്‍ മാധ്യമ സഹായ സഹകരണ സംഘത്തിന്റെ സമയോചിതമായ ഇടപെടല്‍.

ഒരു ബോര്‍ഡ് പിഴുതുമാറ്റിയാണ് നയമക്കല്‍ എസ്റ്റേറ്റിലെ 1300 ഏക്കര്‍ ഭൂമി പണ്ട് സഖാവ് തിരിച്ചു പിടിച്ചു കളഞ്ഞത്. അതിന്റെ പേരില്‍ റവന്യൂമന്ത്രി, വനം മന്ത്രി മുതല്‍ മൂന്നാര്‍ പൂച്ചകളിലൊന്നായ രാജു നാരായണ സ്വാമി വരെ അധിക്ഷേപത്തിന്റെ അച്യുതാനന്ദഗീതികള്‍ക്ക് ഇരയായിട്ടുണ്ട്. വിസ്താരഭയത്താല്‍ അവയൊന്നും വിശദീകരിക്കുന്നില്ല.

ഒരു ബോര്‍ഡ് പിഴുത് മാറ്റി, പകരം വേറൊന്ന് സ്ഥാപിച്ചാല്‍ ഭൂമി സര്‍ക്കാരിന്റെ കൈയില്‍ വരുമെങ്കില്‍, കുന്താലിയും മണ്‍വെട്ടിയും "കേരള സര്‍ക്കാര്‍ ഈ ഭൂമിയുടെ ഐശ്വര്യം" എന്നെഴുതിയ കുറേ ബോര്‍ഡുകളുമായി വില്ലേജ് ഓഫീസര്‍മാരെ തെക്കുവടക്കു വിടുന്നതല്ലേ നല്ലത്..? നോട്ടീസ് കൊടുക്കേണ്ട, ഹിയറിംഗ് വേണ്ട, ഒഴിഞ്ഞു പോകാന്‍ സമയം കൊടുക്കേണ്ട.. ചെല്ലുക, ബോര്‍ഡോ, തേയിലച്ചെടിയോ, കപ്പക്കമ്പോ പിഴുതെറിയുക..ഉശിരന്‍ ബോര്‍ഡൊരെണ്ണം കുത്തി നിര്‍ത്തുക.. ടെലിവിഷനിലും പത്രത്തിലും ആവശ്യത്തിന് വാര്‍ത്തയും നല്‍കുക.. സ്ഥലം സര്‍ക്കാരിന്റെ കയ്യില്‍ സുഭദ്രം.

ഒരു പുറമ്പോക്ക് കയ്യേറ്റം പോലും ഇങ്ങനെ ഒഴിപ്പിക്കാനാവില്ലെന്ന് നമുക്കറിയാം. ആകുമായിരുന്നെങ്കില്‍ സെക്രട്ടേറിയറ്റിന്റെ മൂക്കിനു കീഴില്‍ സര്‍ക്കാരിന്റെ സ്വന്തം ഭൂമിയില്‍ വെറും 25 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍ഫ് ക്ലബ് ഇപ്പോള്‍ സര്‍ക്കാരിന്റെ കൈയിലിരിക്കുമായിരുന്നു. കൊമ്പും കുഴലും വാദ്യഘോഷമായി ചെന്നതും പിന്മാറിയതും ഒടുവില്‍ കോടതിയില്‍ ദയനീയമായി കേസ് തോറ്റതും ഈ നാട്ടിലെ ജനമല്ലേ, സഖാക്കളേ, കണ്ണിമയ്ക്കാതെ കണ്ടിരുന്നത്?

ഒഴിപ്പിക്കല്‍ ഇത്രയെളുപ്പമായിരുന്നുവെങ്കില്‍, ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് തിരുവനന്തപുരം എഡിഎം വി. ശിവരാജന്‍ നായരെ ബുദ്ധിമുട്ടിച്ചതെന്തിന്? നയമക്കല്‍ ഏറ്റെടുക്കല്‍ ഓര്‍മ്മയില്‍ ഇപ്രകാരമാകാമായിരുന്നില്ലേ നടപടി.

മന്ത്രിസഭാ യോഗം കഴിഞ്ഞ് മുഖ്യമന്ത്രി നേരിട്ട് ഗോള്‍ഫ് ക്ലബിലെത്തുന്നു. ചീട്ടുകളിച്ചും വെളളമടിച്ചും ആഘോഷിക്കുന്ന മാന്യന്മാരെ പുറത്താക്കുന്നു. ഗോള്‍ഫ് ക്ലബ് എന്ന ബോര്‍ഡ് ഇളക്കി മാറ്റുന്നു. പകരം സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിക്കുന്നു. എന്തെളുപ്പം..

സംഭവിച്ചത് അതായിരുന്നുവെങ്കില്‍, ഗോള്‍ഫ് ക്ലബുകാര്‍ കേസിനു പോകുമായിരുന്നോ, അഥവാ കേസിന് പോയാല്‍ തന്നെ കോടതിയിടപെടുമായിരുന്നോ...? ജനങ്ങളുടെ സ്വന്തം മുഖ്യമന്ത്രിയല്ലേ.. ഏതു ബോര്‍ഡും പിഴുതെറിയാന്‍ അദ്ദേഹത്തിനല്ലേ അവകാശം... പോയ ബുദ്ധി പി കെ പ്രകാശ് പിടിച്ചാലും തിരിച്ചു കിട്ടില്ല.

ടാറ്റ കയ്യേറിയ ഭൂമി കണ്ടെത്തിയെന്ന് മാധ്യമം ലേഖകന്‍ ആര്‍ത്തു വിളിക്കുമ്പോള്‍ റവന്യൂ വകുപ്പ് എന്തു ചെയ്യുകയായിരുന്നുവെന്ന ചോദ്യം കേട്ടില്ലെന്ന് നടിക്കാം. കാരണം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന് പറയുന്ന ജില്ലാ കളക്ടര്‍ അശോക് കുമാര്‍ സിന്‍ഹ, റവന്യൂ വകുപ്പിന്റെ കീഴിലുളള ഉദ്യോഗസ്ഥനാണ്. കെ പി രാജേന്ദ്രനാണ് അദ്ദേഹത്തിന്റെ മന്ത്രി.

ഭരണപരമായ അധികാര ശ്രേണിയെ മുഴുവന്‍ അപ്രസക്തമാക്കി മുഖ്യമന്ത്രിക്ക് നേരിട്ട് അദ്ദേഹം എങ്ങനെ റിപ്പോര്‍ട്ട് നല്‍കും? അതിന് അദ്ദേഹത്തെ പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുണ്ടോ? അങ്ങനെ ലഭിക്കുന്ന ഒരു റിപ്പോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വെയ്ക്കാതെ മുഖ്യമന്ത്രിക്ക് ബോര്‍ഡ് നാട്ടാന്‍ മൂന്നാറിലേയ്ക്ക് പോകാനാകുമോ? ആരോടു ചോദിക്കും, ചോദിച്ചാല്‍ തന്നെ ആരുത്തരം പറയും...?

അച്യുതാനന്ദനാണ് മുഖ്യമന്ത്രി. അതുകൊണ്ട് എന്തും സംഭവിക്കാം. പാര്‍ട്ടിയെയും മന്ത്രിസഭയെയും ജനത്തെയും നോക്കുകുത്തിയാക്കി, ഉപജാപകവൃന്ദത്തിലെ മാധ്യമപ്രവര്‍ത്തകര്‍ പരിശീലിപ്പിച്ച സര്‍ക്കസ് ഒട്ടും പിഴയ്ക്കാതെ ജനത്തിന് കാണിച്ചു കൊടുക്കുന്നതാണ് ആദര്‍ശാത്മക ഭരണമെന്ന് അദ്ദേഹം ധരിക്കുന്നു. ആ സര്‍ക്കസും കണ്ട്, തലയുടെ നെരിയാണി തകര്‍ന്ന ആരാധകര്‍ കയ്യടിക്കുന്നു.. ആര്‍പ്പുവിളിക്കുന്നു...

ഭാഗ്യവാനല്ലേ അച്യുതാനന്ദന്‍‍. ഒരു മാധ്യമത്തിനും തൊടാനാകാത്ത വിധം ഉയരത്തിലാണ് അദ്ദേഹമിന്ന്. ഭരണപരാജയങ്ങളുടെ പേരില്‍ ഒരു പത്രവും അദ്ദേഹത്തെ വേട്ടയാടില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ ഓരോ പരാജയത്തിനും ന്യായീകരണം ചമയ്ക്കേണ്ടത് പത്രങ്ങളുടെ ബാധ്യതയായി മാറിയിട്ടുമുണ്ട്. കരിയും പൊടിയും പറ്റിയ പ്രതിച്ഛായ പ്രതിദിനം തൂത്തു തുടയ്ക്കേണ്ട ഉത്തരവാദിത്വവും മാധ്യമങ്ങളുടേത്. ഇഎംഎസ് മുതല്‍ ഉമ്മന്‍ചാണ്ടി വരെയുളള മുഖ്യമന്ത്രിമാരില്‍ മറ്റൊരാള്‍ക്കും കിട്ടിയിട്ടില്ല ഈ വിധം ലാളന... ഏതു മുഖ്യമന്ത്രിയും ജനിക്കാന്‍ കൊതിക്കുന്ന അത്യപൂര്‍വമായ രാഷ്ട്രീയ ജാതകം.

മാധ്യമങ്ങള്‍ ഊതിപ്പെരുക്കിയ ഈ ബലൂണ്‍ ഒരുനാള്‍ പൊട്ടുക തന്നെ ചെയ്യും. ചെറുതൊന്നുമായിരിക്കില്ല, അതിന്റെ ഒച്ച.

106 comments:

മാരീചന്‍ said...

ഭാഗ്യവാനല്ലേ അച്യുതാനന്ദന്‍‍. ഒരു മാധ്യമത്തിനും തൊടാനാകാത്ത വിധം ഉയരത്തിലാണ് അദ്ദേഹമിന്ന്. ഭരണപരാജയങ്ങളുടെ പേരില്‍ ഒരു പത്രവും അദ്ദേഹത്തെ വേട്ടയാടില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ ഓരോ പരാജയത്തിനും ന്യായീകരണം ചമയ്ക്കേണ്ടത് പത്രങ്ങളുടെ ബാധ്യതയായി മാറിയിട്ടുമുണ്ട്. കരിയും പൊടിയും പറ്റിയ പ്രതിച്ഛായ പ്രതിദിനം തൂത്തു തുടയ്ക്കേണ്ട ഉത്തരവാദിത്വവും മാധ്യമങ്ങളുടേത്. ഇഎംഎസ് മുതല്‍ ഉമ്മന്‍ചാണ്ടി വരെയുളള മുഖ്യമന്ത്രിമാരില്‍ മറ്റൊരാള്‍ക്കും കിട്ടിയിട്ടില്ല ഈ വിധം ലാളന... ഏതു മുഖ്യമന്ത്രിയും ജനിക്കാന്‍ കൊതിക്കുന്ന അത്യപൂര്‍വമായ രാഷ്ട്രീയ ജാതകം.

അനൂപ് തിരുവല്ല said...

:)

സൂരജ് :: suraj said...

സിന്‍ഡിക്കേറ്റിനും പിണ്ടിക്കേറ്റിനും ഉയിര്‍ത്തെഴുനേല്‍ക്കാന്‍ നേരമായ് നേരമായ്...

പാര്‍ലമെന്റ് ഇലക്ഷനിങ്ങടുത്തില്ലേ...

കിരണ്‍ തോമസ് തോമ്പില്‍ said...

മാരിചാ ഒരാളേ ഉയര്‍ത്തിയാല്‍ മാത്രം പോരാ മറ്റയാളേ താഴ്‌ത്തിയാലേ ഉദ്ദ്യേശിച്ച ഫലം ലഭിക്കൂ.

SEZ വിവാദത്തില്‍ എളമരം കരിനിനെ ചവിട്ടിയിടാന്‍ ശ്രമിച്ചതിന്റെ ചരിത്രം ഇങ്ങനെ

SEZ വിഷയത്തില്‍ വിവാദങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയ സമയത്ത കൃത്യമായി പറഞ്ഞാല്‍ ഓഗസ്റ്റ്‌ 24 ലിന്‌ SEZ വിഷയത്തില്‍ വ്യവസായ വകുപ്പ്‌ മന്ത്രി നടത്തിയ പ്രസംഗം മാതൃഭൂമി ഇങ്ങനെ റിപ്പോട്ട്‌ ചെയ്യുന്നു


കൃഷിയിടം ഒഴിപ്പിച്ച്‌ ധാരാളംപേരെ പറിച്ചുമാറ്റിക്കൊണ്ടുള്ള വന്‍ സാമ്പത്തികമേഖല കേരളത്തില്‍ വരാന്‍പോകുന്നില്ല. ഐ.ടി. കമ്പനികള്‍ക്ക്‌ സെസിന്‌ അപേക്ഷിക്കണമെങ്കില്‍ 25 ഏക്കര്‍ മതി. അത്‌ കണ്ടെത്താന്‍ ഒരാളെയും ഒഴിപ്പിച്ചില്ല. പാടം നികത്തിയില്ല. കേന്ദ്രനിയമപ്രകാരം സെസ്‌ ലഭിച്ച ഭൂമി 50 ശതമാനം വ്യവസായത്തിനും ബാക്കി അനുബന്ധ കാര്യങ്ങള്‍ക്കും നീക്കിവെക്കണം. കേരളത്തില്‍ 70 ശതമാനം ഭൂമിയും വ്യവസായ ആവശ്യത്തിന്‌ നീക്കിവെക്കണമെന്നാണ്‌ വ്യവസ്ഥചെയ്‌തിട്ടുള്ളത്‌. എക്‌സൈസ്‌, കസ്റ്റംസ്‌ തുടങ്ങിയ നികുതികളെല്ലാം ഒഴിവാക്കിക്കൊണ്ടാണ്‌ കേന്ദ്രം സെസ്‌ അനുവദിക്കുന്നത്‌. എന്നാല്‍ നിലവിലുള്ള പ്രാദേശിക നിയമങ്ങളൊന്നും ഇളവുചെയ്യേണ്ടെന്നാണ്‌ നമ്മുടെ തീരുമാനം. തൊഴിലാളി യൂണിയന്‍നിയമം ഭേദഗതിചെയ്‌തിട്ടില്ല. തൊഴില്‍ പ്രശ്‌നപരിഹാരനിയമങ്ങളും ഒഴിവാക്കിയിട്ടില്ല. പിന്നെ എന്തിനാണ്‌ ആശങ്ക -എളമരം കരീം ചോദിച്ചു



എന്നാല്‍ പ്രയത്ന ഓഹരി വേണമെന്ന് VS ന്റെ വാദത്തിനെ പിന്‍തുണച്ച മാധ്യമങ്ങള്‍ ഇത്‌ ഉയര്‍ത്തി VS PB യിലേക്ക്‌ പോയത്‌ ആഘോഷിക്കുകയായിരുന്നു. ചീഫ്‌ സെക്രട്ടറി തിരഞ്ഞെടുത്ത അപേക്ഷകര്റിയല്‍ എസ്റ്റേറ്റ്‌ മാഫിയകളാണ്‌ എന്ന വാദത്തിനായിരുന്നു അന്നുവരെ മുന്‍ഗണന. എന്നാല്‍ പ്രയത്ന ഓാഹരി എന്നത്‌ PB തള്ളിയതോടെ കരിം പ്രതിയാകുന്നതാണ്‌ നാം കണ്ടത്‌. മാധ്യമത്തിലെ റിപ്പോര്‍ട്ട്‌ ഇങ്ങനെ


സെസിന്റെ കാര്യത്തില്‍ കര്‍ശന നിലപാടുകളാണ് വി.എസ് സ്വീകരിച്ചിരുന്നത്. ഭൂമിയുടെ ഉപയോഗം സംബന്ധിച്ചതായിരുന്നു അവയില്‍ പ്രധാനം. ഉപയോഗിക്കുന്ന ഭൂമിയുടെ 70 ശതമാനവും തൊഴില്‍ നല്‍കാനുള്ളതായിരിക്കണമെന്നും വിവിധോദ്ദേശ്യ സെസുകള്‍ പാടില്ലെന്നതും അതില്‍ മുഖ്യമായിരുന്നു. നൂറുകണക്കിന് ഏക്കര്‍ ഭൂമി വിനിയോഗിക്കുന്ന വന്‍കിട സെസുകള്‍ പാടില്ലെന്നതാണ് മറ്റൊന്ന്. തൊഴില്‍ ചൂഷണം, റിയല്‍ എസ്റ്റേറ്റ് ബിസിനസ് തുടങ്ങിയവയും സെസിന് പിന്നിലുള്ള ലക്ഷ്യങ്ങളാണെന്ന ആരോപണമുണ്ടായിരുന്നു.

ഇവയൊക്കെ പി.ബി അംഗീകരിച്ചുവെന്നതും ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്ത് സംസ്ഥാന സാഹചര്യത്തിന് യോജിച്ച വിധത്തിലേ പാടുള്ളൂവെന്ന നിര്‍ദേശം വെച്ചതും മുഖ്യമന്ത്രിയുടെ നിലപാടുകളുടെ വിജയമായാണ് കണക്കാക്കുന്നത്. അതേസമയം സെസ് അനിവാര്യമാണെന്ന സംസ്ഥാന നേതൃത്വത്തിന്റെ വാദം അംഗീകരിച്ചിട്ടുമുണ്ട്.


നമ്മള്‍ കരിമിന്റെ നിലപാടുകള്‍ എന്ന് പറഞ്ഞ എല്ലാം ഇപ്പോള്‍ വി. എസിന്റെ ആയി 70% വ്യവസയത്തിനുപയൊഗിക്കനമ് എന്നതുപോലും വി.എസിന്റെ നിലപാട് ആയി മാറി . പണ്ടെന്താണ് കരിം പറഞ്ഞിരുന്നതെന്ന് പോലും സിന്‍ഡിക്കേറ്റ്‌ ലേഖകന്‍ ഓര്‍ക്കുന്നത്തെ ഇല്ല

മാധ്യമമല്ലേ എന്നൊക്കെ അവര്‍ മുന്‍പ്‌ കണ്ട വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തില്ലല്ലോ എന്നൊര്‍ത്ത്‌ വിട്ടുകളഞ്ഞാലും സെപ്റ്റംബര്‍ 17 നു
മാതൃഭൂമി വാര്‍ത്ത കണ്ടാല്‍ നമ്മള്‍ വീണ്ടും ഞെട്ടും അതില്‍ ഇങ്ങനെ പറയുന്നു


സെസ്‌ അനുവദിക്കുന്നതു സംബന്ധിച്ച്‌ സി.പി.എമ്മില്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ ഒരു ഭാഗത്തും വ്യവസായമന്ത്രി എളമരം കരീമും സി.പി.എം. സംസ്ഥാന നേതൃത്വവും മറു ഭാഗത്തുമായി തുടര്‍ന്നുവന്ന വടംവലി കഴിഞ്ഞ പൊളിറ്റ്‌ ബ്യൂറോ യോഗതീരുമാനത്തോടെ പരിഹരിക്കപ്പെട്ടിരുന്നു. സംസ്ഥാനത്ത്‌ സ്ഥാപിതമാകുന്ന സെസ്സില്‍ അഞ്ചു ശതമാനം മുതല്‍ 11 ശതമാനംവരെ സര്‍ക്കാരിന്‌ ഓഹരി വേണമെന്ന നിലപാടുപേക്ഷിക്കാന്‍ മുഖ്യമന്ത്രിയും മൊത്തം സ്ഥലത്തിന്റെ 70 ശതമനം തൊഴില്‍ ചെയ്യാനുള്ള സ്ഥലത്തിനായി നീക്കിവെയ്‌ക്കാന്‍ സി.പി.എം. നേതൃത്വവും വ്യവസായവകുപ്പും പി.ബി. നിര്‍ദ്ദേശത്തോടെ നിര്‍ബന്ധിതരാകുകയായിരുന്നു. 50:50 എന്ന അനുപാതത്തില്‍ സെസ്സില്‍ ഭൂമി ഉപയോഗിക്കാമെന്നായിരുന്നു വ്യവസായവകുപ്പിന്റെ മുന്‍ നിലപാട്‌.


ഇവിടെയും കൃത്യമായി 70% എന്നത്‌ മുഖ്യമന്ത്രിയുടെ നേട്ടമാകുന്നു എന്ന് മാത്രമല്ല 50:50 ആയിരുന്നു വ്യവസായ വകുപ്പിന്റെ നിര്‍ദ്ദേശം എന്ന ദുസൂചന വ്യക്തമായി നല്‍കുന്നുണ്ട്‌. എന്നാല്‍ രണ്ടാഴ്ച മുന്‍പ്‌ ഇതേ പത്രത്തില്‍ വ്യവസായ മന്ത്രിയുടെതായി വന്ന പ്രസ്താവന ഇവര്‍ കണ്ടില്ല എന്ന് നടിക്കുന്നു.

എങ്ങനെയുണ്ട്‌ കാര്യങ്ങളുടെ കിടപ്പ്‌ എന്ന് നോക്കൂ

മൂര്‍ത്തി said...

മാധ്യമങ്ങള്‍ക്ക് അവയുടേതായ രാഷ്ട്രീയവും ഉദ്ദേശങ്ങളുമുള്ളതിനാല്‍ അവരുടെ “പിന്തുണ“ എത്രത്തോളം വിശ്വസിക്കാവുന്നത് എന്ന് കണ്ടറിയണം. തങ്ങളുടേതായ രാഷ്ട്രീയ ലക്ഷ്യം സാധിക്കാന്‍ മാധ്യമങ്ങള്‍ പടച്ചു വിടുന്നതായിരിക്കും ഇത്തരം റിപ്പോര്‍ട്ടുകള്‍. പലപ്പോഴും അവര്‍ക്കെതിര്‍പ്പുള്ള സംഘടനയെ താഴ്ത്തുക എന്ന ലക്ഷ്യത്തില്‍ മാത്രം അധിഷ്ഠിതമായ മാധ്യമപ്രവര്‍ത്തനം. അവര്‍ അത് വ്യക്തിയോട് എന്തെങ്കിലും സ്നേഹമുള്ളത് കൊണ്ടല്ല ചെയ്യുന്നത്. മറിച്ച് സംഘടനയോട് രാഷ്ട്രീയമായി വിരോധം ഉള്ളത് കൊണ്ട് മാത്രം.അതിന്റെ പലതരം രൂപങ്ങള്‍ നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നുണ്ട്. ഐക്യകണ്ഠേന തീരുമാനിച്ചാല്‍ "സമവായവും", ഇനി ഭൂരിപക്ഷ വോട്ട് പ്രകാരം തീരുമാനിച്ചാല്‍ "അഭിപ്രായ ഭിന്നത"യും ആകുന്നത് കാണാന്‍ തുടങ്ങിയിട്ട് കാലം കുറെയായില്ലേ?

മാറ്റി നിര്‍ത്തി “സ്നേഹിക്കല്‍“ എന്തായാലും നല്ല കലാപരിപാടി അല്ല.

കിരണിന്റെ വിശകലനത്തിനും നന്ദി.

Ralminov റാല്‍മിനോവ് said...

മാരീചാ, വെക്കം പേരു് പറഞ്ഞു്കൊടുത്തോളൂ. താങ്കള്‍ക്കും വെറുക്കപ്പെട്ടവനാകണ്ടേ ?
മാധ്യമം പത്രത്തിലെഴുതും അതു് ഇന്ത്യാവിഷന്‍ വാസ്തവമാക്കും. വളരെ വ്യക്തമായി സീപ്പിയെമ്മുകാരെ കള്ളന്മാരുമാക്കും.

മൂന്നാര്‍ ദൌത്യം പൊളിച്ചതു് സുരേഷ്‌കുമാര്‍ തന്നെയാണു്. ഏറ്റവും അവസാനം ഏറ്റെടുക്കേണ്ട കുഞ്ഞു്കയ്യേറ്റങ്ങള്‍ , പ്രത്യേകിച്ചു് പാര്‍ട്ടിയാപ്പീസുകള്‍ അദ്ദേഹം ആദ്യം തന്നെ കൈ വെച്ചു. സീപ്പീയൈക്കാര്‍ പുറമേയ്ക്കു് ആദര്‍ശം പറയുന്നവരായതു് കൊണ്ടു് ആ കെണിയില്‍ വീണില്ല. സുരേഷ് കുമാര്‍ വയലന്റായി . ജേസീബിയെടുത്തു. കോടതി തടുക്കുമെന്നു് കരുതി. എവടെ, കോടതി തരിച്ചിരിക്കുകയല്ലേ, പണ്ടു് നുമ്മട പീബി ഞെട്ടിയതു് പോലെ.
അവസാനം മാദ്ധ്യമക്കാര്‍ തന്നെ രക്ഷ. പാര്‍ട്ടിക്കൊരു നയം മറ്റവര്‍ക്കു് വേറെ എന്ന ഒരു ലൈനില്‍ എഴുത്തു് തുടങ്ങി. കോടതി ആ തുരുമ്പില്‍ പിടിച്ചു് സുരേഷ്‌കുമാറിനും സംഘത്തിനും മോക്ഷം നല്‍കി.

എങ്കിലും ഇടയ്ക്കിടെ വല്ല ബോര്‍ഡോ മറ്റോ നാട്ടാനുണ്ടെങ്കില്‍ മുഖ്യമന്ത്രി മൂന്നാറിലേക്കു് വെച്ചു് പിടിക്കും.

മുഖ്യന്‍ മൂന്നാറില്‍ പോയ പോലെ എന്നൊരു ചൊല്ലു തന്നെയുണ്ടത്രേ.

കൂടെ നടന്നു് ---- കടിക്കുക എന്നു് പണ്ടാരോ പറഞ്ഞു് കേട്ടിട്ടുണ്ടു്. കുരങ്ങിന്റെ കയ്യില്‍ പൂമാല കിട്ടിയതു് പോലെയാണു് ഇപ്പഴത്തെ ഭരണാവസ്ഥ എന്നു് പറയാന്‍ സങ്കടമുണ്ടു്.

ജിവി said...

മൂര്‍ത്തി പറഞ്ഞത് ഏറ്റുപറയുന്നു. ഇങ്ങനെ ഒരു മീഡിയാഡ്രിവണ്‍ മുഖ്യനെ നിലനിര്‍ത്തിക്കൊണ്ട് പാര്‍ട്ടി മുമ്പോട്ട് പോകുന്നതില്‍ വിഷമമുണ്ട്.

vrajesh said...

മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന വിഗ്രഹങ്ങള്‍ എന്നും ദുര്‍ബലരായ ഭരണാധികാരികളായിരുന്നു.തന്നില്‍ നിയുക്തമായിരിക്കുന്ന ചുമതല നന്നായി നിര്‍‌വഹിക്കാനാണ്‌ അച്യുതാനന്ദന്‍ ശ്രമിക്കേണ്ടത്.മറ്റുള്ളവരുടെ പുകഴ്‌ത്തലില്‍ വീണു പോകാതിരിക്കാനുള്ള പക്വത അച്യുതാനന്ദന്‍ കാണിക്കേണ്ടതായിരുന്നു.കടപ്പുറത്തു മീന്‍ പിടിച്ചു നടക്കുന്ന ചെറുക്കന്‍‌മാരെയൊക്കെ നമുക്കു മറക്കാം..

അനോണി മാഷ് said...

മൂര്‍ത്തിയും ജീവിയും പറഞ്ഞത് ഏറ്റുപറയുന്നു. ഇങ്ങനെ ഒരു മീഡിയാഡ്രിവണ്‍ മുഖ്യനെ നിലനിര്‍ത്തിക്കൊണ്ട് പാര്‍ട്ടി മുമ്പോട്ട് പോകുന്നതില്‍ വിഷമമുണ്ട്.

സിറിയസ് said...

പുലഭ്യം പറയുന്നെങ്കില്‍ അതു സി പി എമ്മിനെ തന്നെ പറയണം. അപ്പൊ റാല്‍മിനോവിന്റെ പോലെയുള്ള സകലമാനവലതു പക്ഷ മൂരാച്ചികളും ( ചുമ്മാ ഒരു ഉപമ) വാളുമെടൂത്ത് സി പി എം അതാണ് ഇതാണ് എന്ന രീതിയില്‍ ചാടി വീണോളം. നല്ല ചാന്‍സല്ലെ.സി പി എം, സെസ്.. അഞ്ചാറു വെടിക്കുള്ള വകുപ്പായി.. വിടില്ല പിന്നെ...!

സി പി എമ്മില്‍ തന്നെ ആരെയെങ്കിലും പ്രത്യേകിച്ച് പുലഭ്യം പറയണമെങ്കില്‍ അതു വി എസിനെ തന്നെ ആകണം. എന്നാലെ എരിവും പുളിയുമൊക്കെ കൂട്ടാനായി കിരണിനെ പോലുള്ള ആസ്ഥാന രാഷ്ട്രീയ വിശാരദന്മാരൊക്കെ ചാടി വീഴു. മറ്റുള്ളവരെയൊക്കെ പറഞ്ഞാല്‍ ങ്ഹെ ഹെ..കിരണിനു പക്ഷെ സി പി എമ്മില്‍ ഒരാളിനെ മാറ്റം കുറ്റം പറയുന്നതു ഇഷ്ടമല്ല. എന്തെലും പറഞ്ഞു നോക്കു പതിനെട്ടടവും പയറ്റിക്കൊണ്ട് അദ്ദേഹം രണാങ്കണത്തിലിറങ്ങി ആവും വിധം പോരാടും.

സെസിന്റെക്കുറിച്ചു മാത്രമാക്കണ്ട കിരണ്‍ സഖാവെ ചര്‍ച്ച. നമുക്ക് വാട്ടര്‍ തിം പാര്‍ക്കിനെക്കുറിച്ചും ചര്‍ച്ച ചെയ്യാം. ആശുപത്രിയെക്കുറിച്ചും ചര്‍ച്ച ചെയ്യാം. ഒരു പാടു ചര്‍ച്ച ചെയ്തു മടുത്ത വിഷയമാണെങ്കിലും ലാവ്ലിനെകുറിച്ചും ഒന്നുടെ ചുമ്മാ ചര്‍ച്ച ചെയ്യാം. ഇതെ ആവേശത്തോടെ കൂടെ ലിങ്കുകള്‍ തപ്പിയെടുത്ത് കൊണ്ട് വരണം അപ്പോഴും. പക്ഷെ അപ്പോഴെങ്കിലും ആ കണ്ണട അല്പനേരത്തേക്ക് ഒന്നു മാറ്റി വെക്കണം..

ആ പാവപ്പെട്ട വി എസിനെ വിട്ടു കൂടെ ഇനിയെങ്കിലും. മൂന്നു വര്‍ഷം പോലും നമ്മുടെ സഖാവിനു ക്ഷമിച്ചിരിക്കാന്‍ ആവില്ലെന്നായൊ? ഇനിയല്ലെ യുഗങ്ങള്‍ വരാന്‍ പോകുന്നതു..യേത്...

മാധ്യമങ്ങള്‍ വി എസിനെ വാഴ്ത്തുന്നുവെങ്കില്‍ അതിനു കാരണം ഉണ്ടാകും. വി എസിനെ മഹത്വവല്‍ക്കരിക്കുന്നുവെന്നറ്റു കൊണ്ട് അവര്‍ക്കു യാതൊരു പ്രയോജനവുമില്ല. വി എസിനെ മഹത്വവല്‍ക്കരിക്കുന്നതിലുടെ പിണറായിക്കിട്ടു പണിയാം എന്നായിരിക്കും അവരുടെ ഉദ്ദേശം. ഇല്ലാത്ത വിഭാഗീയത മുഴുവന്‍ ഉണ്ടാക്കിയതു ഈ പറയുന്ന മാധ്യമങ്ങള്‍ തന്നെ( ഇല്ലെ എന്നു ചോദിച്ചാല്‍ അതു പിന്നെ കാണാതിരിക്കുമൊ എന്നൊരു മറുചോദ്യം..!)

മാരീചന്‍ ജീ: ആളാരാന്നറിയാന്‍ തപ്പണ്ട.നിങ്ങള്‍ അറീയുന്ന ആള്‍ തന്നെ ഇതു...!

kaalidaasan said...

നമ്മള്‍ കരിമിന്റെ നിലപാടുകള്‍ എന്ന് പറഞ്ഞ എല്ലാം ഇപ്പോള്‍ വി. എസിന്റെ ആയി 70% വ്യവസയത്തിനുപയൊഗിക്കനമ് എന്നതുപോലും വി.എസിന്റെ നിലപാട് ആയി മാറി . പണ്ടെന്താണ് കരിം പറഞ്ഞിരുന്നതെന്ന് പോലും സിന്‍ഡിക്കേറ്റ്‌ ലേഖകന്‍ ഓര്‍ക്കുന്നത്തെ ഇല്ല

കരീമിന്റെ നിലപാടുകള്‍ ഇത്രയധികം പൊക്കിപ്പിടിക്കാന്‍ നിങ്ങളെന്താ കരീമിന്റെ ഫാന്‍സ് ക്ളബ് അംഗങ്ങളണോ എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല. കരീമിന്റെ നിലപാടുകള്‍ എന്നു പറയുനത് വിവരക്കേടണ്. ഈ നിലപാടുകളായിരുന്നു വി എസ് സ്മാര്‍ട്ട് സിറ്റിയുടെ ആരംഭത്തില്‍ പറഞ്ഞിരുന്നതും , ഉമ്മന്‍ ചാണ്ടി പുല്ലു വില കല്പിച്ചതും . അതു സി പി എം നിലപടായിട്ടാണ്, അന്ന് അറിയപെട്ടിരുന്നതും . കരീമിനു അന്ന് എന്തെങ്കിലും വിരുദ്ധ നിലപാടുണ്ടായിരുന്നതായി കേട്ടിട്ടില്ല. വി എസ് മുഖ്യമന്ത്രിയായപ്പോള്‍ നടപ്പിലാക്കിയതും അതാണ്‌ . ഇനിയും അതു കരീമിന്റെ നിലപാടെന്നു പറഞ്ഞു നടക്കാന്‍ നാണമില്ലേ കിരണ്‍ ? സെസ് വിഷയത്തില്‍ സ്മാര്‍ട്ട് സിറ്റിയില്‍ എടുത്തതാണ്, സി പി എം നിലപാട് എന്ന് പിണറയിയും പറഞ്ഞു.

ചീഫ്‌ സെക്രട്ടറി തിരഞ്ഞെടുത്ത അപേക്ഷകര്റിയല്‍ എസ്റ്റേറ്റ്‌ മാഫിയകളാണ്‌ എന്ന വാദത്തിനായിരുന്നു അന്നുവരെ മുന്‍ഗണന.

ഈ വാദം ആരും ഉന്നയിച്ചില്ല. വ്യവസായവുമായി ബന്ധമില്ലാത്ത വെറും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ ആ അപേക്ഷകരിലുണ്ട്, അവര്‍ക്ക് ഒരു വ്യവസ്ഥയുമില്ലാതെ സെസ് പദവി നല്‍കാന്‍ പാടില്ല എന്നാണ്, വി എസ് വാദിച്ചത്. ഇപ്പോള്‍ അതിനുള വ്യവസ്ത ഉണ്ടാക്കി. അതാണ്‌ മന്ത്രിസഭ അംഗീകരിച്ച സെസ് നയത്തില്‍ പറഞ്ഞിട്ടുള്ളത്. ദീപിക റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇങ്ങനെ


തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സെസ് നയം രൂപീകരിച്ചു.

അനുമതി കാത്തുകിടക്കുന്നതും ഇനി ലഭിക്കുന്നതുമായ അപേക്ഷകള്‍ക്ക് പുതിയ നയം ബാധകമായിരിക്കും.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആറു സെസുകള്‍ക്ക് ശിപാര്‍ശ ചെയ്തു. അതില്‍ ഒന്നിന് (സ്മാര്‍ട്ട് സിറ്റി) അംഗീകാരം ലഭിച്ചിട്ടുണ്ട്. മറ്റുള്ളവ അംഗീകാരം പ്രതീക്ഷിക്കുന്നു.

സെസ് നയം ഇങ്ങനെ

1. കേരളത്തില്‍, മറ്റ് സംസ്ഥാനങ്ങള അപേക്ഷിച്ച് ജനസാന്ദ്രത കൂടുതലായതിനാല്‍ വലിയതോതില്‍ ഭൂമി ആവശ്യമുള്ള സെസുകള്‍ പ്രായോഗികമല്ല. സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ടുള്ള പ്രത്യേക സാമ്പത്തിക മേഖലകള്‍ക്ക് മാത്രമേ അംഗീകാരം നല്‍കാനാവൂ.

2. സെസ് പ്രോജക്ടുകള്‍ക്കായി നെല്‍വയല്‍ നികത്താന്‍ അനുവദിക്കില്ല.

3. സര്‍ക്കാരിന്റെ ഏജന്‍സികള്‍ക്ക്, വ്യവസായ പാര്‍ക്കുകളില്‍ സെസ് വേണമെങ്കില്‍ അപേക്ഷിക്കാം. എന്നാല്‍, സെസ് സ്ഥാപിക്കാനായി സ്വകാര്യസംരംഭകര്‍ക്ക് ഭൂമി അക്വയര്‍ ചെയ്ത് നല്‍കില്ല.

4. സെസിലെ സംരംഭകര്‍ക്ക് വൈദ്യുതിഡ്യൂട്ടി ഒഴിവാക്കില്ല.

5. സെസ് പദവി ലഭിക്കുന്ന ഭൂമിയുടെ 50 ശതമാനം വ്യവസായ ആവശ്യത്തിനും 50 ശതമാനം അനുബന്ധ കാര്യങ്ങള്‍ക്കും (പാര്‍പ്പിടം, ഹോട്ടല്‍, വാണിജ്യം, റിക്രിയേഷന്‍, റോഡ്) ഉപയോഗിക്കാമെന്നാണ് ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ നയം. എന്നാല്‍ കേരളത്തില്‍ സെസ് പദവി ലഭിക്കുന്ന ഭൂമിയുടെ 70 ശതമാനം വ്യവസായ ആവശ്യത്തിനും 30 ശതമാനം സെസിലെ ജീവനക്കാരുടെ താമസസ്ഥലത്തിനും മാത്രമായി ഉപയോഗിക്കണം. പുറമേയുള്ളവര്‍ക്ക് വില്പന നടത്താന്‍ പാടില്ല.

ഈ വ്യവസ്ഥകള്‍, ഇതുവരെ കേന്ദ്ര അംഗീകാരം ലഭിച്ചതും വികസന പ്രവര്‍ത്തനം നടന്നിട്ടില്ലാത്തതും ഭാവിയില്‍ അംഗീകാരം ലഭിക്കുന്നതുമായ എല്ലാ സെസുകള്‍ ക്കും ബാധകമാണ്.


6. കെ.ജി.എസ്.ടി. ആക്ട് പ്രകാരം (വാറ്റ് ഉള്‍പ്പെടെ) പിരിക്കുന്ന നികുതികളില്‍നിന്ന് സെസിലെ വ്യവസായ സംരംഭങ്ങളെ മാത്രം പ്രവര്‍ത്തനം ആരംഭിച്ച് 10 വര്‍ഷം വരെ ഒഴിവാക്കും.

7. സംസ്ഥാനത്തെ സെസുകളെ തൊഴില്‍ നിയമങ്ങള്‍, ട്രേഡ് യൂണിയന്‍ നിയമങ്ങള്‍. ക്ഷേമനിധി നിയമം, പ്രൊവിഡന്റ് ഫണ്ട് നിയമം, ഫാക്ടറീസ് ആക്ട്, ഗ്രാറ്റുവിറ്റി ആക്ട് തുടങ്ങി തൊഴിലാളികളുടെയും ജീവനക്കാരുടെയും അവകാശങ്ങളുമായി ബന്ധപ്പെട്ട ഒരു നിയമത്തില്‍നിന്നും ഒഴിവാ ക്കില്ല.

8. സംസ്ഥാനത്തെ സെസുകളില്‍ കോണ്‍ട്രാക്ട് ലേബര്‍ റഗുലേഷന്‍ ആന്‍ഡ് അബോളിഷന്‍ ആക്ടിന്റെ വ്യവസ്ഥകള്‍ ബാധകമായിരിക്കും.

9. സംസ്ഥാനത്തെ എല്ലാ സെസുകളിലും പഞ്ചായത്ത് രാജ് ആക്ട് ബാധകമായിരിക്കും. ഈ ആക്ടിലെ 200-ാം വകുപ്പില്‍ ആര്‍ക്കും ഒഴിവു നല്‍കില്ല.

10. സെസുകളില്‍ ഏകജാലക ക്ളിയറന്‍സ് ആക്ട് ബാധകമായിരിക്കും.

ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള വിജ്ഞാപനങ്ങളില്‍ മാറ്റം വരുത്തി പുതിയ വിജ്ഞാപനം ഇറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

kaalidaasan said...

ഒരു മാധ്യമത്തിനും തൊടാനാകാത്ത വിധം ഉയരത്തിലാണ് അദ്ദേഹമിന്ന്..

മുര്‍ഡോക്കിന്റെ ഏഷ്യാനെറ്റിനും ബാധകമാണോ ഇപ്പറഞ്ഞത്?

kaalidaasan said...

മാധ്യമങ്ങള്‍ക്ക് അവയുടേതായ രാഷ്ട്രീയവും ഉദ്ദേശങ്ങളുമുള്ളതിനാല്‍ അവരുടെ “പിന്തുണ“ എത്രത്തോളം വിശ്വസിക്കാവുന്നത് എന്ന് കണ്ടറിയണം. തങ്ങളുടേതായ രാഷ്ട്രീയ ലക്ഷ്യം സാധിക്കാന്‍ മാധ്യമങ്ങള്‍ പടച്ചു വിടുന്നതായിരിക്കും ഇത്തരം റിപ്പോര്‍ട്ടുകള്‍.

മൂര്‍ ത്തി,

മാധ്യമ റിപ്പോര്‍ട്ടുകളെ മത്രം അടിസ്ഥാനമാകി തീരുമാനത്തല്‍ എത്തുന്നവരോട് ഇതു പറഞ്ഞിട്ടു എന്തെങ്കിലും കര്യമുണ്ടോ?

മധ്യമങ്ങള്‍ വി എസിനെ അനാവശ്യമായി പൊക്കിപ്പിടിക്കുന്നു അല്ലെങ്കില്‍ പൊക്കിപ്പിടിപിക്കുന്നു എന്ന ദുസ്വപ്നത്തില്‍ നിന്നാണല്ലൊ ഈ ലേഖനം തന്നെ ഉദയം കൊണ്ടത്.

കഴിഞ്ഞ മൂന്നാര്‍ ഓപ്പറേഷനില്‍ ചില പാളിച്ചകള്‍ പറ്റി. അതുകൊണ്ട് എന്നും പാളിച്ചകള്‍ പറ്റും എന്നു ആദ്യമേ തീരുമാനിക്കുന്നവര്‍ ഭൂമാഫിയ ഏജന്റുമാര്‍ അല്ലേ?

മാരീചന്‍‍ said...

അയ്യോ, അടിയങ്ങള്‍ക്ക് മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രമേ ആശ്രയമുളളൂ. ഉപശാലകളിലൊന്നും പ്രവേശനമില്ലേയ്...

അണിയറയിലെ അരിവെപ്പുകാരനെന്ന മട്ടില്‍ കരീം ഐടിയില്‍ അനാവശ്യമായി ഇടപെടുന്നു, പിണറായി വ്യവസായ സെക്രട്ടറിയ്ക്ക് പുതിയ ഭാഷ്യം ചമയ്ക്കുന്നു, സെസില്‍ ഔദ്യോഗിക നയത്തെ പിണറായിയും സംഘവും ധിക്കരിച്ചിട്ടുണ്ട്, മുഖ്യന്റെ ഓഫീസില്‍ തടഞ്ഞു വെച്ച സെസ് അപേക്ഷകളൊക്കെയും ഭൂമി തീറുവില്‍ക്കാനുളളതായിരുന്നു, ആയിരം ഏക്കര്‍ ഭൂമി വേണ്ട അപേക്ഷകളാണ് പലതും മുതലായ ഗംഭീര വെളിപ്പെടുത്തലുകളുമായി ഊരുചുറ്റുന്നവരെ വിശ്വസിക്കാനും താല്‍പര്യമില്ല... സോറി....

മാരീചന്‍‍ said...

കഴിഞ്ഞ മൂന്നാര്‍ ഓപ്പറേഷനില്‍ ചില പാളിച്ചകള്‍ പറ്റി. അതുകൊണ്ട് എന്നും പാളിച്ചകള്‍ പറ്റും എന്നു ആദ്യമേ തീരുമാനിക്കുന്നവര്‍ ഭൂമാഫിയ ഏജന്റുമാര്‍ അല്ലേ?

പിന്നല്ലാതെ.. ഏജന്റാക്കി ചുരുക്കിയതെന്ത്.. ഭൂമാഫിയ തന്നെയായിക്കോട്ടെന്നേ..

മൂര്‍ത്തി said...

പൊതുവായി പറയുകയാണെങ്കില്‍ ആദ്യം ലെനിനും പിന്നീട് ഇ.എം.എസും പറഞ്ഞത് എല്ലാവരും മനസ്സില്‍ വെക്കണം. മുഖ്യധാരാ മാധ്യമങ്ങളുടെ പ്രശംസാവലയില്‍ വീഴാതിരിക്കുവാന്‍ ശ്രദ്ധവേണം. തങ്ങള്‍ പ്രശംസിച്ച കാര്യത്തില്‍ തന്നെ പിഴവു പറ്റുമ്പോള്‍ ആ പിഴവ് വന്‍ ഇഷ്യൂ ആക്കുന്നതാണ് അവര്‍ക്ക് ലാഭം എങ്കില്‍ മുഖ്യധാരകള്‍ അതെ ചെയ്യൂ.

ഗുപ്തന്‍ said...

ഒള്ളതുപറഞ്ഞാല്‍ ഈ അച്ചുമാമ മുഖ്യമന്ത്രിയാണോ പ്രതിപക്ഷനേതാവാണോ നിലവില്‍?

Ralminov റാല്‍മിനോവ് said...

വിഷയത്തില്‍ തന്നെ നില്‍ക്കാം. ഇന്നു് കണ്ടു സഖാവു് അച്ചുതാനന്ദന്റെ പ്രകടനം. "ആരോ കയ്യും കാലുമൊക്കെ ഒടിക്കുമെന്നു് പറഞ്ഞല്ലോ. അതൊന്നു് കാണാന്‍ വന്നതാ"ണത്രെ.
ഇതു് ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പീകെ പ്രകാശ് പറഞ്ഞതും കേട്ടു.
മുഖ്യമന്ത്രിയുടെ പരിപാടി നിശ്ചയിക്കുന്നതു് പ്രകാശോ അദ്ദേഹത്തിന്റെ സുഹൃത്തുക്കളോ ആയിരിക്കാം എന്നാണു് മൂരാച്ചിയായ എന്റെ മതം.

kaalidaasan said...

അദ്ദേഹത്തിന്റെ ഓരോ പരാജയത്തിനും ന്യായീകരണം ചമയ്ക്കേണ്ടത് പത്രങ്ങളുടെ ബാധ്യതയായി മാറിയിട്ടുമുണ്ട്. കരിയും പൊടിയും പറ്റിയ പ്രതിച്ഛായ പ്രതിദിനം തൂത്തു തുടയ്ക്കേണ്ട ഉത്തരവാദിത്വവും മാധ്യമങ്ങളുടേത്.


അത്ഭുതകരം ഇല്ലേ? മധ്യമങ്ങള്‍ വി എസിനെ പിന്തുണക്കണം അല്ലെങ്കില്‍ വി എസ് സ്റ്റലിന്‍ മോഡല്‍ ഭരണം പുറത്തെടുക്കും . തുറുങ്കിലടക്കും . ഗോതമ്പുണ്ട തീറ്റിക്കും . ആ ഭീഷണി കേട്ട് മനോരമ അച്ചായന്‍ മുതല്‍ ദീപീക മെത്രാന്‍ വരെ അണ്ടര്‍ വെയറില്‍ മൂത്രമൊഴിച്ചു . തിരുവായ്ക്ക് എതിര്‍വായുണ്ടോ? കല്ലേപ്പിളര്‍ക്കുന്ന കല്‍പന അനുസരിക്കാതെ എന്തു ചെയ്യാന്‍ . പാവങ്ങള്‍!! അവര്‍ വീണ്ടും എഴുതി.



മത്രുഭൂമി

ചൊക്കനാട്ടെ കയ്യേറ്റഭൂമി ഏറ്റെടുക്കാന്‍ നിര്‍ദ്ദേശം

മൂന്നാര്‍: കണ്ണന്‍ ദേവന്‍ കമ്പനിയുടെ ചൊക്കനാട്‌ എസ്‌റ്റേറ്റിലെ കയ്യേറ്റഭൂമി ഏറ്റെടുക്കാന്‍ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ നിര്‍ദ്ദേശം നല്‍കി. ഇവിടെ 90.87 ഏക്കര്‍ ഭൂമിയില്‍ ടാറ്റ കയ്യേറ്റം നടത്തിയതായി ദൗത്യസംഘം നേരത്തെ കണ്ടെത്തിയിരുന്നു. കെ.ഡി.എച്ച്‌ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 177/112 ല്‍പ്പെട്ട സ്ഥലമാണിത്‌.

മൂന്നാറിലുള്ള മുഖ്യമന്ത്രി പോതമേട്ടിലെ കയ്യേറ്റ പ്രദേശങ്ങളാണ്‌ ഇന്ന്‌ സന്ദര്‍ശിച്ചത്‌. മന്ത്രിമാരായ ബിനോയ്‌ വിശ്വവും എ.കെ ബാലനും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്‌.

ഇന്നലെയാണ്‌ മുഖ്യമന്ത്രിയുടെ മൂന്നാര്‍ സന്ദര്‍ശനം ആരംഭിച്ചത്‌. ഇന്നലെ പഴയ മൂന്നാര്‍ ഹെഡ്‌വര്‍ക്‌സ്‌ ഡാമിനുസമീപം പള്ളിവാസല്‍ വില്ലേജിലെ സര്‍വ്വേനമ്പര്‍ 60/1ല്‍പ്പെടുന്ന അഞ്ചേക്കര്‍ സ്ഥലം വി.എസ്‌. സന്ദര്‍ശിച്ചു. ഇത്‌ ടാറ്റാ ടീ കൈയേറി ഗ്രാന്റിസ്‌ നട്ടുപിടിപ്പിച്ചിട്ടുള്ള സ്ഥലമാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

കണ്ണന്‍ദേവന്‍ കമ്പനിയുടെ സെവന്‍മല, ലക്ഷ്‌മി എസ്‌റ്റേറ്റുകള്‍ക്കിടയില്‍ പാര്‍വതിമലയില്‍ ഈവര്‍ഷം ആദ്യം വിവിധ രാഷ്ട്രീയകക്ഷികളുടെ പിന്തുണയോടെ നടന്ന കൈയേറ്റം ഒഴിപ്പിച്ച സ്ഥലവും വി.എസ്‌. സന്ദര്‍ശിച്ചിരുന്നു.






ദേശാഭിമാനി

കൂടുതല്‍ പ്രദേശങ്ങള്‍ ഇന്ന് സന്ദര്‍ശിക്കും മൂന്നാറില്‍ കൈയേറ്റം തുടരുന്നു: മുഖ്യമന്ത്രി

മൂന്നാര്‍: മൂന്നാറില്‍ പുഴ കൈയേറി വ്യാപകമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ദൌത്യസംഘം ഒഴിപ്പിച്ചെടുത്ത കൈയേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം മൂന്നാര്‍ ഗസ്റ്റ്ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പുഴയില്‍നിന്ന് 50 അടി അകലെ മാത്രമേ കെട്ടിടം വയ്ക്കാവൂ എന്നാണ് നിയമം. ഇത് പരക്കെ ലംഘിച്ച് 'മൂന്ന് ആര്‍' തന്നെ ഇല്ലാതാക്കി. ഇത് സംബന്ധിച്ച് സുപ്രീംകോടതിയിലുള്ള കേസില്‍ രണ്ടാഴ്ചയ്ക്കകം വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ചൊവ്വാഴ്ച ഉചയ്ക്കുശേഷം മൂന്നാറിലെത്തിയ മുഖ്യമന്ത്രി, ദൌത്യസംഘം തലവന്‍ കെ എം രാമാനന്ദന്‍, കലക്ടര്‍ അശോക്കുമാര്‍സിങ്, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഒപ്പം മൂന്നാര്‍ ഹെഡ് വര്‍ക്സ് ഡാമിന് താഴ്വാരത്ത് ടാറ്റാ ടീ ഗ്രാന്റീസ് കൃഷിചെയ്തിട്ടുള്ള 5 ഏക്കര്‍ സന്ദര്‍ശിച്ചു. അനധികൃതമായിട്ടാണോ കൃഷിയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് പാര്‍വതിമലയില്‍ കൈയേറ്റം ഒഴിപ്പിച്ച ഭൂമി പരിശോധിച്ചു. 53 ഏക്കര്‍ ഭൂമി ഒഴിപ്പിച്ചെടുത്തത് 47 ഏക്കറായി കുറഞ്ഞിട്ടുണ്ടെന്നും ഇത് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. ദൌത്യസംഘം നാലു മാസം മുമ്പ് ഏറ്റെടുത്ത ബൈസവാലി വില്ലേജിലെ ഓക്ഫീല്‍ഡ് റിസോര്‍ട്ടും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മൂന്നാറില്‍ കൈയേറ്റം ഏറുന്നതായി ആരോപണമുന്നയിക്കുന്നവര്‍ വ്യക്തമായ തെളിവ് നല്‍കിയാല്‍ അന്വേഷിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബുധനാഴ്ച മന്ത്രിമാരായ ബിനോയ് വിശ്വം, എ കെ ബാലന്‍ എന്നിവര്‍ക്കൊപ്പം കൂടുതല്‍ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ടാറ്റാ കമ്പനി അനധികൃതമായി ഭൂമി കൈവശം വച്ചിട്ടുണ്ടോ എന്നറിയുന്നതിനുള്ള സാറ്റലൈറ്റ് സര്‍വെ തുടരുന്നതായും അദ്ദേഹം പറഞ്ഞ

kaalidaasan said...

മനോരമ

വിഎസ് മൂന്നാറില്‍; സിപിഎം പ്രാദേശികനേതൃത്വം വിട്ടുനിന്നു
മൂന്നാര്‍: കയ്യേറ്റം ഒഴിപ്പിക്കുന്നതിനു നിയോഗിച്ച ദൌത്യസംഘത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി മൂന്നാറിലെത്തിയ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഏതാനും സ്ഥലങ്ങളില്‍ ഇന്നലെ സന്ദര്‍ശനം നടത്തി. പള്ളിവാസലിനു സമീപം കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ളാന്റേഷന്‍സിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡിസ് തോട്ടം, കഴിഞ്ഞ ദിവസം ഭൂമിപിടിച്ചടക്കലും ഒഴിപ്പിക്കലും നടന്ന പാര്‍വതി മല, മൂന്നാം ദൌത്യസംഘം കഴിഞ്ഞ ദിവസം പിടിച്ചെടുത്തു മുദ്രവച്ച ഓക്ഫീല്‍ഡ് റിസോര്‍ട്ട് എന്നിവിടങ്ങളിലാണു മുഖ്യമന്ത്രിയും ദൌത്യസംഘം ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തിയത്.

ഇന്നു കണ്ണന്‍ ദേവന്‍ ഹില്‍സ് കമ്പനിയുടെ തന്നെ കൈവശമുള്ള ചൊക്കനാട് എസ്റ്റേറ്റില്‍ മുഖ്യമന്ത്രിയും മന്ത്രിമാരായ എ.കെ. ബാലനും ബിനോയ് വിശ്വവും സന്ദര്‍ശനം നടത്തുമെന്നാണ് അറിവ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോടൊപ്പം എത്താന്‍ സാധിക്കാത്ത ഉപസമിതി അംഗങ്ങളായ മന്ത്രി എ.കെ. ബാലന്‍ ഇന്നലെ മൂന്നാറില്‍ എത്തി. മന്ത്രി ബിനോയ് വിശ്വം ഇന്നു രാവിലെ ഒന്‍പതിനു മൂന്നാറില്‍ എത്തുമെന്നാണ് അറിവ്.

ഏതാനും സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം ദൌത്യസംഘത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയും ഭാവിപരിപാടികള്‍ സംബന്ധിച്ചു നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഇന്നലെ ഉച്ചയ്ക്കു രണ്ടുമണിയോടെ മൂന്നാറില്‍ എത്തിയ മുഖ്യമന്ത്രിയും ദൌത്യസംഘവും നേരിട്ടു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു.ചൊക്കനാട് എസ്റ്റേറ്റില്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് കമ്പനിയുടെ കൈവശവിടെ ഇന്നലെ ജില്ലാ കലക്ടര്‍ അശോക് കുമാര്‍ സിങ് സന്ദര്‍ശനം നടത്തി ഭൂമിയുടെ നിജസ്ഥിതി ഉറപ്പാക്കിയിരുന്നു. ഇതോടെ, ഇന്നലെ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഭൂമി പിടിച്ചെടുക്കലും പ്രഖ്യാപനവും ഉണ്ടാകുമെന്നു ശ്രുതിപരന്നിരുന്നു.പള്ളിവാസലില്‍ ടാറ്റയുടെ കൈവശം അഞ്ചേക്കര്‍ അധികം ഭൂമിയുണ്ടെന്നും ഇവിടെ സര്‍വേ നടത്തി ഉടമസ്ഥത ഉറപ്പാക്കുമെന്നും പിന്നീടു മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.

കൂടാതെ, പാര്‍വതി മലയില്‍ കയ്യേറ്റം ഒഴിപ്പിച്ച ഭൂമിയുടെ അളവില്‍ അഞ്ചേക്കറിന്റെ കുറവു വന്നിട്ടുണ്ടെന്നും ഇതിനാല്‍, വീണ്ടും സര്‍വേ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ നിന്നു സിപിഎം പ്രാദേശിക നേതൃത്വം വിട്ടുനിന്നപ്പോള്‍ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ ഔപചാരിക സന്ദര്‍ശനത്തില്‍ ഒതുക്കി.ദൌത്യസംഘം പൊളിച്ചുമാറ്റിയതിനെ തുടര്‍ന്നു വിവാദത്തില്‍ എത്തിയ പല സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിച്ചില്ല.

സിപിഎം നേതാക്കളുടെ കയ്യേറ്റം വ്യാപകമായ ചിന്നക്കനാല്‍ പഞ്ചായത്തിലും സന്ദര്‍ശനം നടത്തുമോയെന്ന് ഇതുവരെ അറിവായിട്ടില്ല.ദൌത്യസംഘം സ്പെഷല്‍ ഓഫിസര്‍ കെ. രാമാനന്ദന്‍, ജില്ലാ കലക്ടര്‍ അശോക് കുമാര്‍ സിങ്, ജില്ലാ പൊലീസ് സൂപ്രണ്ട് പി.കെ. കുട്ടപ്പായി എന്നിവരും സംഘത്തെ അനുഗമിച്ചു.


കേരളകൌമുദി

kaalidaasan said...

കേരള കൌമുദി

ടാറ്റയുടെ ഭൂമി ഏറ്റെടുക്കും: മുഖ്യമന്ത്രി
ഇടുക്കി: മൂന്നാറില്‍ ചൊക്കനാട്ടെ ടാറ്റയുടെ കൈവശമുള്ള 90 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു. ഈ ഭൂമി ടാറ്റ കയ്യേറിയതാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്നാറിലെ കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്നാറില്‍ മൂന്നോ, നാലോ സെന്റ് ഭൂമിയുള്ള പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കില്ലെന്നും വി.എസ്.പറഞ്ഞു.

ദൌത്യസംഘം ഏറ്റെടുക്കുന്ന ഭൂമിയുടെ ഒരു ഭാഗം തോട്ടം തൊഴിലാളികള്‍ക്കും, ആദിവാസികള്‍ക്കും മൂന്നു മാസത്തിനുള്ളില്‍ പതിച്ചു നല്‍കുമെന്നും വി.എസ്.അറിയിച്ചു. മറ്റൊരു ഭാഗം ടൂറിസം രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാനുമാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു. എടുക്കുക, കൊടുക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവീന മൂന്നാര്‍ എന്നത് മണ്ടന്‍ ആശയമാണെന്ന് സി.എ.കുര്യന്‍ പറഞ്ഞത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇപ്പോഴത്തെ ദൌത്യസംഘത്തില്‍ എറണാകുളം ഐ.ജി.വിന്‍സെന്റ് പോളിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വി.എസ്.പറഞ്ഞു. ഭൂമി കൈവശം വച്ചിരിക്കുന്ന പ്രമാണിമാര്‍ക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 9ാം തീയതി ഒരിക്കല്‍കൂടി മൂന്നാര്‍ സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സന്ദര്‍ശനവേളയില്‍ ഹാരിസണ്‍ എസ്റ്റേറ്റിലെ ഭൂമി പരിശോധിക്കുമെന്നും വി.എസ് പറഞ്ഞു.

അനംഗാരി said...

മൂന്നാർ ദൌത്യത്തെ ഇത്രയേറേ വികലമാക്കിയതും അതിനെ തെറ്റായ ദിശയിലേക്ക് നയിച്ചതും വി.എസ് തന്നെയാണ്.ഇതെല്ലാമാണെങ്കിലും പറയട്ടെ, മൂന്നാറിൽ എന്തെങ്കിലും സംഭവിച്ചത് വി.എസ് എന്നൊരാളുടെ നിശ്ചയദാർഢ്യം ഒന്ന് കൊണ്ട് മാത്രമാണ്. മൂന്നാറിൽ ദൌത്യ സംഘം ചെയ്യേണ്ടിയിരുന്നത്, വൻ‌കിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയായിരുന്നു.മറിച്ച് സാധാരണക്കാരന്റെ നെഞ്ചത്ത് ചവിട്ടുകയായിരുന്നില്ല.സ്വന്തമായി ഭൂമിയില്ലാത്ത സാധാ‍രണക്കാർ മൂന്നാറിൽ ടാറ്റയുടെ ഒറ്റമുറി ലയങ്ങളിൽ ലൈസൻസ് വ്യവസ്ഥയിൽ താമസിക്കുന്നു.(ലീസ് അല്ല എന്നോർക്കണം.)മൂന്നാർ പഞ്ചായത്ത് റെന്റ് കൺ‌ട്രോൾ നിയമം ബാധകമായ പഞ്ചായത്തായിട്ടും ടാ‍റ്റയുടെ മുഴുവൻ കെട്ടിടങ്ങളും വാടകക്ക് നൽകിയിരിക്കുന്നത് ലൈസൻസ് വ്യവസ്ഥയിലാണ്. മൂന്നാറിൽ 8 വർഷം ജീവിക്കുകയും, ടാറ്റക്കെതിരെ ഒരുപാട് കേസുകൾ നടത്തുകയും ചെയ്ത ആൾ എന്ന നിലയിൽ പറയട്ടെ, മാധ്യമങ്ങൾ ടാറ്റക്ക് ഒപ്പമാണ്. കോടതികളിൽ നിന്ന് കമ്മീഷൻ നിയമിച്ചാൽ ടാറ്റ അവർക്ക് തേയില നൽകി സുഖിപ്പിക്കും.എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി ഒരു അർദ്ധ സർക്കാർ പോലെയാണ് ടാറ്റ പ്രവർത്തിക്കുന്നത്.ടാറ്റയുമായി എതിർക്കുന്നവർക്ക് ടാറ്റ വൈദ്യുതി നൽകുകയില്ല.പഞ്ചായത്തീ രാജ് നിയമം ടാറ്റക്ക് ബാധകമല്ല എന്നാണ് അവരുടെ വാദം.അതുകൊണ്ട് തന്നെ മൂന്നാറിലെ എല്ലാ അരുവികളിലും,ആറിലും അതിന്റെ പുറമ്പോക്കിനും ടാറ്റയാണ് അവകാശി.അവിടെ ഒരു ഗവ:വക പ്രവർത്തനവും അവർ സമ്മതിക്കുകയില്ല.മൂന്നാർ വഴി കടന്ന് പോകുന്ന ഹൈവെയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് റോഡ് പുറമ്പോക്കിൽ ടാറ്റ നട്ടിരിക്കുന്ന തൈകൾ പിഴുതുകളയാൻ പോലും ടാറ്റ സമ്മതിക്കുകയില്ല.പിഴുതാൽ ടാ‍റ്റക്ക് പണം നൽകണം.പ്രസിദ്ധമായ ദേവികുളം തടാകം ടാറ്റയുടെ കയ്യിലാണ്. എന്തിന്,മൂന്നാർ ഇരവികുളം പാർക്കിലേക്ക് പോകണമെങ്കിൽ ടാറ്റയുടെ ചെക്ക് പോസ്റ്റ് കടക്കണം.അവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് ടാറ്റയാണ്. ഇതൊന്നും ഒരു മാധ്യമവും കാണുന്നില്ല.മൺ‌റോ സായിപ്പുമായുണ്ടായ ലീസ് എഗ്രിമെന്റിലെ മുഴുവൻ വ്യവസ്ഥകളും ലംഘിച്ചാണ് ടാറ്റ പ്രവർത്തിക്കുന്നത്.ടാറ്റക്കെതിരെ നടപടിയെടുക്കാനും, തോട്ടം മുഴുവൻ ഏറ്റെടുക്കാനും ചങ്കുറപ്പുള്ള ഒരു ഗവണ്മെന്റും കേരളത്തിൽ ഉണ്ടായിട്ടില്ല.

ഓ:ടോ:ടാറ്റയെ കുറിച്ച് രേഖകൾ സഹിതം എഴുതി തുടങ്ങിയ ലേഖനം സമയക്കുറവു കാരണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.ടാറ്റ കയ്യേറിയെന്ന് അവർ തന്നെ സമ്മതിക്കുന്ന രേഖകളുടെ കോപ്പിയും അതിൽ പെടും.

സരസന്‍ said...

ഇതു മൊത്തം പിണറായിയുടെ കൊല്ലംകുഴല്‍ ഊത്തുകാരാണല്ലൊ..തോമ്പില്‍ , മാരീചന്‍ (തീറ്റയിട്ടു ഹണിമുക്കിയ കുഴലൂതാന്‍ കൊടുക്കുന്നവന്‍), വ്രജേഷ്, ജീവി, മൂത്രി, റാല്‍മിനോവ് ( എന്റെ അത്സേഷ്യന്റെ പേര്),അനോണി മാഷ്, അനംഗാരി, സിറിയസ് എന്ന സോറിയാസിസ്..വന്നു വന്നു വീയെസിനെ അങ്ങു ചെത്തും എന്നാണല്ലൊ പൊല്ലാപ്പ്. ഒന്നു പോടെ ഡാഷ് മക്കളെ, പിണറായിയെയും, കൊടിയേരിയെയും പൊക്കി നടക്കുന്ന നിന്റ്റെയൊക്കെ ഉള്ളിലിരുപ്പ് മരത്തേല്‍ കണ്ടാണു വീയസ്സിന്റെ കളി. മാരീചന്റെ നിലവെടിയന്‍ കൂടോത്രം മൂന്നായി മടക്കി ശീര്‍ഷാസനത്തില്‍ ഇട്ടു വെള്ളം ഒഴിക്കുക (മന്ദത മാറിക്കിട്ടും).
ഫാരീസെന്ന പാവം പയ്യന്റെ ചിറകില്‍ ദീപികയില്‍ പിണംറായി പറന്നു നടന്നപ്പോള്‍, ഒരുത്തനും ഒന്നും സ്ഖലിച്ചില്ല, ഇപ്പോള്‍ സ്ഖലിക്കലോടു സ്ഖലിക്കല്‍..തോമ്പിലെ പോയി ഇനിയും നക്കിയെടുത്തു കൊണ്ടുവാ വല്ലവന്റെയും സ്ഖലിക്കലുകള്‍. ഇത്രയും കാലം സെസ്, എഡിബി, സ്വകാര്യകുത്തകകള്‍, സൂപ്പര്‍ഹൈവേ റിലയന്‍സ്, എന്നു വേണ്ട യുഡിയെഫ് കൊണ്ടുവന്ന പലകാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ പോലും ഈ പിണംറായി, കൊടിയേരി, ഇളമരം ഉള്‍പടെയുള്ള വികസനനായകര്‍ സമ്മതിച്ചിട്ടില്ല, ഒന്നു ഇരുട്ടി വെളുത്ത്പ്പോള്‍, ഇവരെല്ലാം മേല്പറഞ്ഞതിന്റെ സുവിശേഷകന്മാരും ആയി, അതിനു കൊല്ലംകുഴലൂതാന്‍ ചില ചവറുകളും. ഊതെടാ ഊത്..സ്ഖലിക്കട്ടെ നന്നായിട്ട്.

ബുഹാ ഹാ‍..

സരസന്‍ said...

അനംഗാരി ടാറ്റയെക്കുറിച്ചെഴുതിയെന്തിനു സമയം കളയണം, പരിപ്പിനു അല്പം കടുപ്പം ഉണ്ടെങ്കില്‍ പിണറായിയുടെ പിണറായിയിലെ വീടിന്റെ ഫോട്ടോയും കഴിയുമെങ്കില്‍ ചിലവയ തുകയുടെ ഒരു എസ്റ്റിമേറ്റും തയ്യാറാക്കി സ്വന്തം തട്ടകമായ ഫയറില്‍ തന്നെ തട്ട്, കൂട്ടിനു രാവണന്റെ മാമനെയും കിട്ടും. ഇല്ല, നീയൊന്നും അതു ചെയ്യില്ല, കാരണം ഭിത്തിയില്‍ തൂങ്ങും. വീയെസിന്റെ ചിറകരിയാന്‍ നടക്കുന്ന നിനക്കൊക്കെ ചിനക്കമാണു. പരിപ്പിന്‍ തരിപ്പുകള്‍ മറ്റാന്‍ ഇതിലും നല്ല വഴികളുണ്ടല്ലൊ, എന്തിനു വീയെസ്സിനെ ചുരണ്ടണം..

Ralminov റാല്‍മിനോവ് said...

കയ്യടി രാഷ്ട്രീയം മാത്രമാണിതു്. അച്ചുതാനന്ദനെ ആര്‍ക്കും വിമര്‍ശിക്കാന്‍ പാടില്ല. കുറ്റം പറയാന്‍ പാടില്ല. പാപമാണു്.
എന്നാല്‍ അദ്ദേഹത്തിനു് ആരെയും വെറുക്കപ്പെട്ടവന്‍ എന്നു് വിളിക്കാം. സഹപ്രവര്‍ത്തകനെ പോഴനെന്നു് വിളിക്കാം. സര്‍ക്കാര്‍ സെസിനു് കേന്ദ്രനിയമത്തില്‍ നിന്നു് ഇളവു് വേണമെന്നു് കത്തെഴുതാം. അതു് വാര്‍ത്തയാകുമ്പോള്‍ "കരീം സെസി"നെതിരെ വാളെടുക്കാം. താനില്ലായിരുന്നെങ്കില്‍ നാലു് സീറ്റ് പോലും കിട്ടില്ലായിരുന്നു എന്നു് വീമ്പിളക്കാം. അദ്ദേഹത്തെ അദ്ദേഹത്തിന്റെ പ്രവൃത്തിയും വാക്കും വിശകലനം ചെയ്തു് വിമര്‍ശിച്ചു് പോയാല്‍ പിണറായിയുടെ ഊത്തുകാരനായി, വലതുമൂരാച്ചിയായി, അത്സേഷ്യനായി..
സ്മാര്‍ട്ട് സിറ്റിക്കു് മാത്രം സെസ് , ബാക്കിയൊക്കെ മെസ് . മാരീചന്‍ പറയുന്നതിലും കാര്യമില്ലെന്നുണ്ടോ ?
(അര്‍ത്ഥമില്ലാത്ത പേരു് അത്സേഷ്യനു് നല്‍കി കടി കിട്ടാതെ നോക്കിക്കോളൂ )

kaalidaasan said...

മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രം കിട്ടുന്ന കുടിയാന്‍മാര്‍ റ്റിവി പോലുള്ള മാധ്യമം ലൈവ് ആയി കാണിക്കുന്ന റിപ്പോര്‍ട്ടുകള്‍ എങ്കിലും വിശ്വസിക്കാനുള്ള സാമാന്യ മര്യാദ കാണിക്കണം .

അറിയപ്പെടുന്നകുടിയാന്റെ ഇപ്പോഴത്തെ വിലാപം റ്റാറ്റയുടെ കൈവശം കയ്യേറിയ ഭൂമി ഇല്ലെന്നാണ്‌ . അങ്ങനെ വിശ്വസിക്കാന്‍ എല്ല കുടിയാന്‍മാര്‍ക്കും അവകാശമുണ്ട്. റ്റാറ്റയുടെ കൈവശമുള്ള മുഴുവന്‍ ഭൂമിയും പാട്ടഭൂമിയാണെന്നു കേരളത്തിലെ തലയില്‍ ആള്‍ത്താമസമുള എല്ലാവര്‍ക്കും അറിയാം . ആ ഭൂമി അവര്‍ പലര്‍ക്കും വിറ്റു എന്നും എല്ലാവര്‍ക്കും അറിയാം ഇനിയും കൈവശമുള്ള ഭൂമി പിടിച്ചെടുക്കാന്‍ അരു ശ്രമിച്ചാലും എല്ല കുടിയാന്‍ മാരും കയ്യേറ്റക്കാരും ഒന്നായി എതിര്‍ക്കും . അതു കഴിഞ്ഞ വര്‍ ഷം കേരളം മുഴുവനും കണ്ടതാണ്‌

യു ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ച നിയമ സഭ അഷുറന്‍ സ് കമ്മിറ്റിയാണ്‌ , റ്റാറ്റയുടെ കയ്യില്‍ 55000 ഏക്കര്‍ കയ്യേറ്റഭുമിയുണ്ടെന്നു റിപ്പോര്‍ട്ട് ചെയ്തത്. ഈ ഭൂമി തിരിച്ചു പിടിക്കാന്‍ നടക്കുന്ന ഏതു ശ്രമത്തിനും കാപട്യത്തിന്റെ ബി ഐ എസ് മുദ്ര ചാര്‍ത്തിക്കൊടുക്കുന്നവര്‍ക്ക് അതിന്റെ വില മനസിലാവത്തത് എന്തുകൊണ്ടെന്നു കേരളീയര്‍ മനസിലാക്കുന്നുണ്ട്. ഇന്നലെ മൂന്നാറില്‍ പോയ വി എസിനെ മാത്രം ഈ മുദ്ര ചര്‍ത്തുന്നതിലെ ഗൂഡോദ്യേശ്യം എന്തെന്നു അന്വേഷിച്ച് പാഴൂര്‍ പടിപ്പുര വരെപോകേണ്ടത്തില്ല. മന്ത്രിമാരായ ഏ കെ ബലാനും ബിനോയി വിശ്വവും വി എസിനെ പൂ ര്‍ണ്ണമയും പിന്തുണച്ചു കൂടെ പോയിരിക്കുന്നു. മന്ത്രി രജേന്ദ്രനും ഈ ഉദ്യമത്തിനു പൂര്‍ണ്ണ പിന്ത്ണ കൊടുത്തു. അവര്‍ക്കൊന്നും മുദ്ര ചാര്‍ത്താന്‍ ഒരു കുടിയാനും പറ്റില്ല. ഹെയിറ്റ് ക്ളബുണ്ടാക്കി അതിന്റെ പ്രസിഡന്റായിരിക്കുമ്പോള്‍ എങ്ങനെ അതു ചെയ്യാന്‍ ?

കേരള കൌമുദി റി പ്പോര്‍ ട്ട് ചെയ്യുന്നു.

.
ടാറ്റ കൈവശപ്പെടുത്തിയ 90 ഏക്കര്‍ ഏറ്റെടുത്തു

മൂന്നാര്‍: വര്‍ഷങ്ങളായി ടാറ്റയുടെ കൈവശമുള്ള ചൊക്കനാട്ട് എസ്റ്റേറ്റിലെ 90.87 ഏക്കര്‍ ഭൂമി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഇന്നലെ ഏറ്റെടുത്തു. എന്നാല്‍, പിടിച്ചെടുത്തത് ടാറ്റയുടെ ഭൂമി അല്ലെന്ന് തൊട്ടുപിന്നാലെ ടാറ്റയുടെ മൂന്നാര്‍ റീജിയണല്‍ നേതൃത്വം അവകാശപ്പെട്ടു. അതേസമയം ദേവികുളത്തിനടുത്ത് കെ. വി.എച്ച് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 177/1 ല്‍പ്പെട്ട ഈ ഭൂമിയില്‍ ടാറ്റ ഗ്രാന്റീസ് നട്ടുപിടിപ്പിച്ചിട്ടുള്ളതും പിന്നീട് വെട്ടിമാറ്റിയിട്ടുള്ളതും കണ്ടെത്തിയിട്ടുണ്ട്. 180 ഏക്കറോളം പരന്നുകിടക്കുന്ന ചൊക്കനാട് മലയില്‍ സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കുവാന്‍ ഇതുവരെ ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല.

മൂന്നാറിലെ കൈയേറ്റങ്ങളും ഒഴിപ്പിക്കല്‍ നടപടികളും നേരില്‍ കാണാന്‍ ഇന്നലെ രാവിലെ 9.10 ന് മുഖ്യമന്ത്രി, മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ ബിനോയ് വിശ്വത്തോടും എ. കെ. ബാലനോടുമൊപ്പം ആദ്യം പോയത് പോതമേട് ടാഗോര്‍മൌണ്ട് സ്കൂളിന് സമീപത്ത് അനധികൃതമായി നിര്‍മ്മിക്കുന്ന കോട്ടേജുകള്‍ കാണുന്നതിനാണ്. തുടര്‍ന്ന് മൂന്നാര്‍ സി. പി. ഐ ഓഫീസിന് സമീപത്തെ അനധികൃത നിര്‍മ്മാണം, ആദ്യത്തെ ബഹിരാകാശ വിനോദസഞ്ചാരിയാകുവാന്‍ ഒരുങ്ങുന്ന സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ഉടമസ്ഥതയില്‍ ചിന്നക്കനാല്‍ ഗ്യാപ്പ് ഭാഗത്ത് കുരിശുമലയിലുള്ള 2 ഏക്കര്‍ സ്ഥലത്തെ നിര്‍മ്മാണം, ഗ്യാപ്പ് ഭാഗത്ത് മുന്‍ ദൌത്യസംഘം ഒഴിപ്പിച്ച സിനിമാനടന്‍ മമ്മൂട്ടിയുടെ ഭാര്യാസഹോദരന്‍ കെ. ബി. സലിം, സി. പി. എം ഇടുക്കി ജില്ലാ സെക്രട്ടറി എം. എം. മണിയുടെ സഹോദരപുത്രന്‍ ലജീഷ് ലംബോദരന്‍ തുടങ്ങി 5 പേരുടെ കൈവശത്തിലുള്ള 105 ഹെക്ടര്‍ ഏലത്തോട്ടം, മുന്‍ ദൌത്യസംഘം പൊളിച്ചുനീക്കിയ ക്ളൌഡ് നയന്‍ റിസോര്‍ട്ടിന് എതിര്‍വശത്ത് സര്‍ക്കാര്‍ പിടിച്ചെടുത്ത് ബോര്‍ഡ് നാട്ടിയ സ്ഥലം, ചിന്നക്കനാല്‍ വിലക്ക് ഭാഗത്ത് ആദിവാസികള്‍ കൈയേറി കുടിലുകള്‍ കെട്ടിയിട്ടുള്ള സ്ഥലം, ശാന്തന്‍പാറയില്‍ മുന്‍ ന്യൂനപക്ഷ കമ്മിഷനംഗം ജോണ്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ള 1500 ഏക്കറോളം വരുന്ന കെ. ആര്‍. വി. എസ്റ്റേറ്റ്, ഗ്ളോറിയ ഫാം എന്നിവ സന്ദര്‍ശിച്ചു.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമൊപ്പം ദൌത്യസംഘം തലവന്‍ ഡോ. രാമാനന്ദന്‍, കളക്ടര്‍ മഹേഷ്കുമാര്‍ സിംഗ്, ജില്ലാ പൊലീസ് സൂപ്രണ്ട് പി.കെ. കുട്ടപ്പന്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. രണ്ടുദിവസത്തെ മൂന്നാര്‍ സന്ദര്‍ശനം മതിയാക്കി ഇന്നലെ വൈകിട്ട് 5 മണിയോടെ മുഖ്യമന്ത്രി തിരുവനന്തപുരത്തിന് മടങ്ങി. കൈയേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന മന്ത്രിസഭാ ഉപസമിതിയുടെ പ്രത്യേക യോഗം ഒക്ടോബര്‍ 9നു മൂന്നാര്‍ റസ്റ്റ് ഹൌസില്‍ നടക്കും.


പാവങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ മൂന്നാറില്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ്: മുഖ്യമന്ത്രി

മൂന്നാര്‍: പാവങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ മൂന്നാറില്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. മൂന്നു മാസത്തിനുള്ളില്‍ ഭൂമി വിതരണം ചെയ്യും. മൂന്നാറില്‍ നാലും അഞ്ചും സെന്റ് സ്ഥലത്ത് വീടുവച്ചു താമസിക്കുന്ന പാവങ്ങളെ കുടിയൊഴിപ്പിക്കില്ല. ഇതിനെതിരായി നടക്കുന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. സംസ്ഥാനത്തുടനീളം പുറമ്പോക്കുകളില്‍ താമസിക്കുന്ന പാവപ്പെട്ടവര്‍ക്ക് കുടിലുകള്‍ ഇരിക്കുന്ന സ്ഥലം പതിച്ചുനല്‍കാന്‍ നടപടി സ്വീകരിച്ചു വരികയാണ്. എടുക്കല്‍ മാത്രമല്ല കൊടുക്കലും നടത്തും. ഈ മാസം 9ന് മൂന്നാറില്‍ കൂടുന്ന ഉപസമിതിയില്‍ പിടിച്ചെടുത്ത ഭൂമി വിതരണം ചെയ്യുന്നതു സംബന്ധിച്ച് തീരുമാനം എടുക്കും. ടാറ്റായുടേതുള്‍പ്പെടെ സ്വകാര്യവ്യക്തികളും പ്രമാണിമാരും കൈയടക്കി വച്ചിരിക്കുന്ന ഭൂമി തിരിച്ചെടുക്കും. ടാറ്റ കൈയടക്കി വച്ചിരിക്കുന്ന ആയിരക്കണക്കിന് ഏക്കര്‍ ഭൂമി, വനഭൂമിയുടേയും അവരുടെ ഭൂമിയുടെയും ഇടയിലാണ്. സര്‍ക്കാരിന്റെ ഭൂമി തിരിച്ചറിയാതിരിക്കാനാണ് ഇങ്ങനെ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ദൌത്യസംഘത്തലവന്‍ സുരേഷ്കുമാര്‍ ഇതില്‍ 1200 ഏക്കര്‍ കണ്ടെത്തിയിട്ടുണ്ട്.

ഋഷിരാജ്സിംഗിനേപ്പോലുള്ളവര്‍ ഇപ്പോഴും ഞങ്ങള്‍ക്കുണ്ട്. മൂന്നാര്‍ ദൌത്യസംഘത്തിലേക്ക് ഐ.ജി. വിന്‍സന്‍ എം. പോളിനെ നിയമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാഗമണ്ണില്‍ കൈയേറ്റഭൂമി കണ്ടുപിടിക്കാന്‍ ഏല്പിച്ച ഉദ്യോഗസ്ഥന്‍ കൈയേറ്റക്കാരന്റെ കൂടെ കൂടിയതിനാല്‍ അയാളെ മാറ്റി. ഇപ്പോഴത്തെ ദൌത്യസംഘത്തലവന്‍ മറ്റു ചില വകുപ്പുകള്‍കൂടി കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് പെട്ടെന്ന്നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോകുന്നത്. പഴുതുകള്‍ അടച്ചുള്ള നടപടികളുമായാണ് നീങ്ങുന്നത്. കോടതി നടപടികള്‍ തടസമാകുന്നുണ്ട്. അനധികൃത റിസോര്‍ട്ടുകള്‍ ഉണ്ടെങ്കില്‍ അതും ഒഴിപ്പിക്കും.

ചൊവ്വാഴ്ച

ഹെഡ്വര്‍ക്സ് ഡാമിന് സമീപമുളള ടാറ്റായുടെ അഞ്ചേക്കര്‍ ഗ്രാന്റീസ് നട്ടുപിടിപ്പിച്ച സ്ഥലം സന്ദര്‍ശിച്ചു.
പാര്‍വ്വതിമലയില്‍ ദൌത്യസംഘം ഏറ്റെടുത്ത 53 ഏക്കര്‍ സ്ഥലം 47 ഏക്കറായി കുറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടു. ആവശ്യമെങ്കില്‍ ഇത് അളക്കാന്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
നാലുമാസം മുമ്പ് ഏറ്റെടുത്ത ഓക്ക്ഫീല്‍ഡ് റിസോര്‍ട്ട് സന്ദര്‍ശിച്ചു.

ബുധനാഴ്ച

പോതമേട് ഏലമലക്കാട്ടിലെ കോട്ടേജിന്റെ നിര്‍മ്മാണം പരിശോധിച്ചു.
സി.പി.ഐ ഓഫീസിന് സമീപത്ത് മുന്‍ ദൌത്യസംഘം പൊളിച്ചുനീക്കാന്‍ നിര്‍ദ്ദേശം നല്‍കിയ കെട്ടിടം സന്ദര്‍ശിച്ചു.
കുരിശുമലയില്‍ രണ്ടേക്കര്‍ സ്ഥലത്തെ അനധികൃത കോട്ടേജ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് കണ്ടു.
ചൊക്കനാട് എസ്റ്റേറ്റിലെ ടാറ്റ നടത്തി യ 90 ഏക്കറിലെ കൈയേറ്റം കണ്ടെത്തി.
മുന്‍ ദൌത്യസംഘം ഏറ്റെടുത്ത 105 ഹെക്ടര്‍ ഏലത്തോട്ടവും പരിശോധിച്ചു.
ചിന്നക്കനാല്‍ ക്ളൌഡ് 9 ഭാഗത്ത് സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമി സന്ദര്‍ശിച്ചു.
ചിന്നക്കനാല്‍ വിലക്ക് മേഖലയില്‍ ആദിവാസികള്‍ കുടില്‍കെട്ടിയ സ്ഥലം സന്ദര്‍ശിച്ചു.
ശാന്തന്‍പാറ ഗ്ളോറിയ ഫാമിലെ 1500 ഏക്കര്‍ സ്ഥലത്ത് സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കി.




നവ മൂന്നാര്‍ എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മണ്ടന്‍ ആശയമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും മൂന്നാറിലെത്തിയത് നല്ല കാര്യത്തിനല്ല. ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാതെ മന്ത്രി ബിനോയ് വിശ്വവും എന്തിന് മൂന്നാറിലെത്തി?-
സി.പി.ഐ നേതാവ്
സി.എ. കുര്യന്‍

ഇടതുമുന്നണി നേതാക്കള്‍ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്? ടാറ്റയുമായി വലിയ അടുപ്പമുള്ള നേതാക്കള്‍ ഇവിടെയുണ്ട്. ആറുമാസത്തിനകം മൂന്നാറില്‍ എന്തു സംഭവിക്കുമെന്നു കാത്തിരുന്ന് കാണാം -
മുഖ്യമന്ത്രി
വി.എസ്. അച്യുതാനന്ദന്‍

കുര്യന്റെ അപസ്വരം അവഗണിക്കുന്നു - മൂന്നാറിലെ കുടിയൊഴിപ്പിക്കല്‍ ഇടതുമുന്നണിയുടെയും സി.പി.ഐയുടെയും പ്രസ്റ്റീജാണ്. പ്രാദേശിക പ്രതിഷേധങ്ങള്‍ ഗൌരവത്തില്‍ കാണുന്നില്ല -
റവന്യൂ മന്ത്രി
കെ.പി. രാജേന്ദ്രന്‍

kaalidaasan said...

പൊതുവായി പറയുകയാണെങ്കില്‍ ആദ്യം ലെനിനും പിന്നീട് ഇ.എം.എസും പറഞ്ഞത് എല്ലാവരും മനസ്സില്‍ വെക്കണം. മുഖ്യധാരാ മാധ്യമങ്ങളുടെ പ്രശംസാവലയില്‍ വീഴാതിരിക്കുവാന്‍ ശ്രദ്ധവേണം. തങ്ങള്‍ പ്രശംസിച്ച കാര്യത്തില്‍ തന്നെ പിഴവു പറ്റുമ്പോള്‍ ആ പിഴവ് വന്‍ ഇഷ്യൂ ആക്കുന്നതാണ് അവര്‍ക്ക് ലാഭം എങ്കില്‍ മുഖ്യധാരകള്‍ അതെ ചെയ്യൂ.


മൂര്‍ത്തിയോട് ചില ചോദ്യങ്ങള്‍ . മുഖ്യധാര മാധ്യമങ്ങളെ വിട്ടു കള. അവര്‍ക്ക് അവരവരുടേതായ അജണ്ടയുണ്ട്.

1. റ്റാറ്റ ഭൂമി കയ്യേറിയിട്ടുണ്ട് എന്നത് മുഖ്യധാരാ മധ്യമങ്ങളുടെ വെറും ഗോസിപ്പാണോ?
2. റ്റാറ്റ കയ്യേറിയ ഭൂമി പലര്‍ക്കും വിറ്റു എന്നതും മാധ്യമങ്ങളുടെ വെറും ഗോസിപ്പാണോ?
3 കേരളത്തിലെ പ്രശസ്തര്‍ പലരും മൂന്നാറില്‍ ഭൂമി കയ്യേറുകയോ കയ്യേറിയ ഭൂമി വിലക്കു വാങ്ങുകയോ ചെയ്തിട്ടുണ്ടെന്നതും വെറും ഗോസിപ്പാണോ?
4. കഴിഞ്ഞ വര്‍ഷം വി എസ് ഈ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടത്റ്റിയ ഉദ്യമങ്ങള്‍ എതിര്‍ക്കപെടേണ്ടതാണോ?
5. ഈ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ഇപ്പോഴത്തെ ശ്രമത്തെ മൂര്‍ത്തി എതിര്‍ക്കുന്നുണ്ടോ?
6. ഇപ്പോള്‍ മാധ്യമങ്ങള്‍ എല്ലം തന്നെ ഈ ഉദ്യമത്തെ സ്വാഗതം ചെയ്യുകയും അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നു. അതു മരീചന്‍ അരോപിക്കുന്നതു പോലെ, അദ്ദേഹത്തിന്റെ ഓരോ പരാജയത്തിനും ന്യായീകരണം ചമയ്ക്കേണ്ടത് പത്രങ്ങളുടെ ബാധ്യതയായി മാറിയിട്ടുമുണ്ട്. കരിയും പൊടിയും പറ്റിയ പ്രതിച്ഛായ പ്രതിദിനം തൂത്തു തുടയ്ക്കേണ്ട ഉത്തരവാദിത്വവും മാധ്യമങ്ങളുടേത്.. എന്ന വിലാപത്തെ മൂര്‍ത്തിയും പിന്താങ്ങുന്നോ?
7 കേരലത്തിലങ്ങോളമിങ്ങോളം നടത്തിയിട്ടുള്ള കയ്യേറ്റങ്ങളൊക്കെ അനുവദിച്ചു കൊടുക്കണോ?

കൂളിദാസി said...

കാളിച്ചേട്ടന്‍ അരങ്ങു തകര്‍ക്കുവാണല്ലോ... കാളീടെ പുത്തിയാണ് പുത്തി.. ....... ടാറ്റയുടെ അമ്പതിനായിരം ഏക്കര്‍ കയ്യേറ്റം അശോക് കുമാറേമാനും പരിവാരങ്ങളും കൂടി കണ്ടെത്തിയെന്നും, സര്‍വെ നമ്പരുകളത്രയും വെളിച്ചപ്പെട്ടുവെന്നുമൊക്കെയല്ലേ കാളിയേയ്.. ആ പി കെ പ്രകാശ് റിപ്പോര്‍ട്ട് ചെയ്തത്.. ആ റിപ്പോര്‍ട്ട് ശരിയാണോന്നല്ലേ ഇവിടത്തെ ചോദ്യം...

അതല്ലാതെ ടാറ്റ മൂന്നാറില്‍ ഒരു സെന്റുപോലും കയ്യേറിയിട്ടില്ലെന്ന് ഇവിടെ ആരെങ്കിലും പറഞ്ഞോ.. സരസന്‍ പറഞ്ഞ പണി ചെയ്തു തളര്‍ന്നാല്‍ വ്യാഖ്യാനത്തിനൊക്കെ ഒരു വഴുക്കലുണ്ടാകും.

കാളിച്ചേട്ടനാണല്ലോ മുഖ്യന്റെ മുഖ്യഉപദേഷ്ടാവ്.. സത്യം പറ ചേട്ടാ.. അങ്ങനെയൊരു റിപ്പോര്‍ട്ട് കളക്ടറേമാന്‍ കൊടുത്തോ.... ഉപഗ്രഹ സര്‍വെയുടെ റിപ്പോര്‍ട്ട് മുഖ്യന്‍ തളളിയോ... ഒളളകാര്യം ഒളളതുപോലെ പറ...

ഇന്റര്നെറ്റ് എഡിഷനുളള സകല പത്രത്തിലെയും വാര്ത്തയും പൊക്കിപ്പിടിച്ച് നെഗളിപ്പ് കാണിക്കാതെ ആ ചോദ്യങ്ങള്ക്കുത്തരം പറ... ഈ കാണിക്കുന്നതൊക്കെ ആര്ക്കും ചെയ്യാവുന്നതല്ലേയുളളൂ...

kaalidaasan said...

മൂന്നാർ ദൌത്യത്തെ ഇത്രയേറേ വികലമാക്കിയതും അതിനെ തെറ്റായ ദിശയിലേക്ക് നയിച്ചതും വി.എസ് തന്നെയാണ്.

അനംഗാരിയുടെ ഈ അഭിപ്രയത്തോട് എനിക്കു യോജിപില്ല. തെറ്റായ ദിശയിലേക്കൊനും വി എസ് അതിനെ നയിച്ചിട്ടില്ല. മൂന്നാര്‍ ദൌത്യ സംഘത്തെ നിയമിച്ചപ്പോള്‍ അതിനെ എതിര്‍ ത്തതാരായിരുന്നു എന്ന് അനംഗാരിക്ക് ഓര്‍മ്മയുണ്ടോ? അവിടെ തുടങ്ങി അതിന്റെ പരാജയമ്. ആ എതിര്‍ത്തവരായിരുന്നു അതിനെ പരാജയപ്പെടുത്തിയത്. റ്റാറ്റയും കേരളത്തിലെ വന്‍കിടക്കാരില്‍ പലരും ആ എതിര്‍പ്പില്‍ പങ്കു ചേ ര്‍ന്നു .

ഫാരീസ് അബൂബേക്കര്‍ മുതല്‍ മമ്മൂട്ടി വരെയുള്ളവര്‍ അവിടെ റ്റാറ്റയുടെയും മറ്റുള്ളവരുടെയും കയ്യില്‍ നിന്നും കയ്യേറ്റഭൂമി സ്വന്തക്കാരുടെ പേരിലും ബിനാമികളുടെ പേരിലും വാങ്ങിയിട്ടുണ്ട്. അതിനു പല രാഷ്ട്രീയ നേതാക്കള്‍ ഒത്താശ ചെയ്യുന്നുമുണ്ട്. അവരൊക്കെയാണ്, കയ്യു വെട്ടും കാലു വെട്ടും എന്നൊക്കെ ഭീഷണിപ്പെടുത്തുന്നതും .


റ്റാറ്റയേക്കുറിച്ച് പറഞ്ഞ മറ്റുകാര്യങ്ങള്‍ അക്ഷരം പ്രതി ശരിയാണ്. വാസ്തവത്തില്‍ മൂന്നാര്‍ മേഖലയില്‍ റ്റാറ്റ ഒരു സമാന്തര സര്‍ക്കാരിനേപ്പോലെയാണു പ്രവര്‍ത്തിക്കുന്നതും . റ്റാറ്റക്കെതിരെ നീക്കം നടത്തുന്നവര്‍ക്ക് ബി ഐ എസ് മുദ്ര ചര്‍ത്തിക്കൊടുക്കുന്നവര്‍ക്ക് അതറിയാമെങ്കിലും , കുടിയാനെന്നു ലേബല്‍ ഒട്ടിച്ചതുകൊണ്ട് , മേലാളനെ തൊടുന്നവരെ പുലഭ്യം പറഞ്ഞല്ലേ പറ്റൂ. കുടിലും കെട്ടി ഹെയിറ്റ് ക്ളബ് എന്ന ബോര്‍ഡും വച്ച് ബ്ളോഗുകളില്‍ തമസിക്കുന്നവര്‍ക്ക് , എതിര്‍ക്കാതെ വയ്യല്ലോ?

മൂര്‍ത്തി said...

പ്രിയ കാളിദാസന്‍,

കാളിദാസന്‍ കോട്ട് ചെയ്ത എന്റെ കമന്റിലെ വാചകത്തിന്റെ പ്രസക്തിയെക്കുറിച്ച് ശരിക്ക് ബോദ്ധ്യമുണ്ട്. അത് വിശദീകരിച്ച് നശിപ്പിക്കുന്നില്ല.

എല്ലാ അനധികൃതകയ്യേറ്റങ്ങളും, അത് ടാറ്റയായാലും ബിര്‍ളയാ‍യാലും, ഒഴിപ്പിക്കണം എന്നും സര്‍ക്കാര്‍ ഭൂമി സര്‍ക്കാരിന്റെ കൈവശം തന്നെ വരണം എന്ന കാര്യത്തിലൊന്നും ഒരെതിരഭിപ്രായവുമില്ല. ഇതുവരെ നടത്തിയ ഇനിഷ്യേറ്റീവ്, നടപടികള്‍ എന്നിവ അവസാനം കൃത്യമായ കടവില്‍ തന്നെ സംഗതികളെ കൊണ്ടു ചെന്നെത്തിക്കണം എന്ന ആഗ്രഹവുമുണ്ട്. ഇപ്പോഴത്തെയോ ഇതിനു മുന്നത്തെയോ ഒഴിപ്പിക്കല്‍ ശ്രമങ്ങളെയോ ഇനി നടക്കാന്‍ പോകുന്നവയെയോ എതിര്‍ക്കുന്നില്ലെന്നു മാത്രമല്ല പൂര്‍ണ്ണ പിന്തുണയും ഉണ്ട്. ഇനി ചോദ്യം നമ്പര്‍ നാലിലെക്ക് വരാം. ഈ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെ എന്തിനാണ് വി.എസ്. നടത്തിയ ശ്രമം ആയി ചുരുക്കുന്നത്? അല്ലെങ്കില്‍ വികസിപ്പിക്കുന്നത്? വി.എസ്റ്റിന്റെ ബലം ആത്യന്തികമായി അദ്ദേഹത്തിന്റെ സംഘടനയാണ്. അതിനെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള ഒരു വിശകലനവും ശരിയായിരിക്കുകയില്ല. അത്തരത്തിലുള്ള തര്‍ക്കത്തില്‍ താല്പര്യമില്ല. ചോദ്യം ആറിനെപ്പറ്റി പറയുകയാണെങ്കില്‍ “മാറ്റി നിര്‍ത്തി സ്നേഹിക്കല്‍” മാധ്യമങ്ങള്‍ നടത്തുന്നുണ്ട്. അതിനെ എങ്ങിനെ വ്യാഖ്യാനിക്കണം എന്നത് വ്യക്തികളെ അനുസരിച്ച് മാറാം. മാരീചന്‍ പറഞ്ഞ എല്ലാ വാചകങ്ങളെയും പിന്തുണക്കാനോ എതിര്‍ക്കാനോ എനിക്ക് ബാദ്ധ്യതയില്ല. അതിന്റെ ആവശ്യവും ഇല്ലെന്ന് തോന്നുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

മൂര്‍ത്തി പറഞ്ഞതിലാണ്‌ കാര്യം. കുടിയൊഴിപ്പിക്കുക എന്നത്‌ മാത്രമാകണം ലക്ഷ്യം. അല്ലാതെ സ്വന്തം പ്രതിഛായ നിര്‍മ്മാണം ലക്ഷ്യമാക്കിയുള്ള പൊറാട്ട്‌ നാടകങ്ങള്‍ ആകുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകും. അതും തെളിവുകള്‍ കൊണ്ട്‌ വിമര്‍ശിക്കുമ്പോള്‍. ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്‌ മാരിചന്റെ പോസ്റ്റിലെ പോയന്റില്‍ നിന്നല്ല മറിച്ച്‌ ഇതൊക്കെ എഴുതുന്നവര്‍ മറ്റേ ആള്‍ക്കാര്‍ എന്ന രീതിയിലാണ്‌. ഭരണം കൈയില്‍ ഉള്ള ഒരു മുഖ്യമന്ത്രി പ്രവര്‍ത്തിച്ചു കാട്ടുകയാണ്‌ വേണ്ടാത്‌. അല്ലാതെ വാചകമടികൊണ്ടോ പത്രസമ്മേളനം കൊണ്ടോ അല്ല. വാചകമടിച്ചും പത്രസമ്മേളനം നടത്തിയും ഒരു പ്രതിപക്ഷ നേതാവിന്‌ മുന്നോട്ട്‌ പോകാം എന്നാല്‍ ഒരു മുഖ്യമന്ത്രിയില്‍ നിന്ന് അതല്ല പ്രതീക്ഷിക്കുന്നത്‌. തന്റെ ഇമേജിന്‌ ഇടിവുണ്ടാകുമ്പോള്‍ മൂന്നാറില്‍ പോയി ഒരു ഷോ നടത്തി മടങ്ങി വന്നാല്‍ ഇമേജ്‌ വര്‍ദ്ധിക്കും എന്ന് വി.എസ്‌ കരുതുന്നിടത്താണ്‌ തെറ്റ്‌. അത്‌ ചൂണ്ടിക്കാണിച്ചാല്‍ വെറുക്കപ്പെട്ടവരാകും എങ്കില്‍ അങ്ങനെ ആകട്ടെ എന്ന് കരുതുക അത്രയേ ഉള്ളു .

kaalidaasan said...

അണിയറയിലെ അരിവെപ്പുകാരനെന്ന മട്ടില്‍ കരീം ഐടിയില്‍ അനാവശ്യമായി ഇടപെടുന്നു, പിണറായി വ്യവസായ സെക്രട്ടറിയ്ക്ക് പുതിയ ഭാഷ്യം ചമയ്ക്കുന്നു, സെസില്‍ ഔദ്യോഗിക നയത്തെ പിണറായിയും സംഘവും ധിക്കരിച്ചിട്ടുണ്ട്, മുഖ്യന്റെ ഓഫീസില്‍ തടഞ്ഞു വെച്ച സെസ് അപേക്ഷകളൊക്കെയും ഭൂമി തീറുവില്‍ക്കാനുളളതായിരുന്നു, ആയിരം ഏക്കര്‍ ഭൂമി വേണ്ട അപേക്ഷകളാണ് പലതും മുതലായ ഗംഭീര വെളിപ്പെടുത്തലുകളുമായി ഊരുചുറ്റുന്നവരെ വിശ്വസിക്കാനും താല്‍പര്യമില്ല... സോറി....

ഇക്കര്യങ്ങളൊകെ അറിയാന്‍ അണിയറയിലെ അരിവെപ്പുകാരനാവേണ്ട യതൊരു ആവശ്യവുമില്ല. ചിന്തിക്കുന്ന യന്ത്രത്തെ അതിന്റെ പ്രവര്‍ത്തനം നടത്താന്‍ അനുവദിച്ചാല്‍ മതി.

സ്വന്തം അധികാരപരിധിയിലില്ലാത്ത വകുപ്പില്‍ കരിം അമിത താല്‍പ്പര്യം കാണിക്കുനത് കൈ കടത്തലാണെന്ന് തലയില്‍ല് ആള്‍ത്താമസമുള്ളവര്‍ക്ക് മനസിലാവും . പിന്നെ കാണുന്നിടത്തെല്ലാം കയ്യിട്ടു വാരുന്നവര്‍ക്ക് അതു സ്വാഭാവികമായി തോന്നാം .

വ്യവസായ വകുപ്പു സെക്രട്ടറി പല വേദികളിലും ഭൂപരിഷ്കരണം അതിന്റെ ലക്ഷ്യം നേടി എന്നു പറഞ്ഞു. പിണറായിയും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു ഭൂപരിഷ്കരണം പൂര്‍ത്തിയായി എന്നും . ചെങ്ങറയില്‍ ഭൂരഹിതര്‍ പീഡിപിക്കപ്പെടുന്നു എന്നും പിണറായി ഉള്‍പ്പടെയുള്ള വിപ്ളവ വായാടികളെ മുഴുവനും അതിന്റെ പേരില്‍ ഇവിടെ പുലഭ്യം പറഞ്ഞതാരെന്നും ഇതൊക്കെ വായിക്കുന്നവര്‍ക്കെല്ലാം മനസിലാകും .

സെസില്‍ സ് പി എമ്മിന്റെ ഔദ്യോഗിക നയം , ഭൂമി ലീസിനോ ബി ഒ റ്റി അടിസ്ഥാനത്തിലോ അണ്, കൊടുക്കേണ്ടതെന്നാണ്‌ . സ്വകാര്യവ്യക്തികളെ ഭൂമി വാങ്ങി സെസിനപേക്ഷിക്കാന്‍ അനുവദിക്കുന്നത് ഒദ്യോഗിക നയത്തെ ധിക്കരിക്കുന്നതാണ്‌

മുഖ്യമന്ത്രിയുടെ ഓഫീസില്‍ തടഞ്ഞു വച്ച എല്ലാ അപേക്ഷകളും ഭൂമി തീറുവില്ക്കാനുള്ളതാണ്. ഇപ്പോള്‍ അതിനു അനുവാദം കൊടുത്തത്, ഭൂമി മറ്റാവശ്യങ്ങള്‍ക്ക് മറിച്ചു വില്‍ക്കാന്‍ പാടില്ല എന്ന നിബന്ധനയുടെ അടിസ്ഥാനത്തിലും ആണ്.
കണ്ണും കാതും ബി ഐ സ് മുദ്ര വച്ച് കൊട്ടിയടച്ചിരിക്കുന്നവര്‍ക്കൊന്നും ഇതൊക്കെ മനസിലാവാത്തത് മറ്റുള്ളവരുടെ കുഴപ്പമല്ല.

kaalidaasan said...

ടാറ്റയുടെ അമ്പതിനായിരം ഏക്കര്‍ കയ്യേറ്റം അശോക് കുമാറേമാനും പരിവാരങ്ങളും കൂടി കണ്ടെത്തിയെന്നും, സര്‍വെ നമ്പരുകളത്രയും വെളിച്ചപ്പെട്ടുവെന്നുമൊക്കെയല്ലേ കാളിയേയ്.. ആ പി കെ പ്രകാശ് റിപ്പോര്‍ട്ട് ചെയ്തത്.. ആ റിപ്പോര്‍ട്ട് ശരിയാണോന്നല്ലേ ഇവിടത്തെ ചോദ്യം...

കൂളിദാസിക്ക് അരണയുടെ ബുദ്ധിയുള്ളതിനു ഞാനെന്തു പിഴച്ചു? പി കെ പ്രകാശ് സ്വന്തമായി ഒന്നും വെളിച്ചപെടുത്തിയിട്ടില്ല.

കഴിഞ്ഞ യുഡി എഫ് സര്‍ക്കാര്‍ നിയോഗിച്ച നിയമ സഭ അഷുറന്‍സ് കമ്മിറ്റിയാണ്, റ്റാറ്റ 50000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്. അതിന്റെ പിന്‍ബലത്തിലാണ്, കഴിഞ്ഞ വര്‍ഷം ഉമ്മന്‍ ചാണ്ടിയുടെ നേത്രുത്വത്തില്‍ നിയമ സഭക്കകത്തും പുറത്തും ബഹളമുണ്ടാക്കിയതും മുഖ്യമന്ത്രി ആ കയ്യേറ്റങ്ങളൊക്കെ ഒഴിപ്പിക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചതും കൂളിദാസി ഉള്‍പ്പടെയുള്ളവര്‍ അതിനെ പരാജയപ്പെടുത്തിയതും .ഉമ്മന്‍ ചാണ്ടിയോടീ ചോദ്യം ചോദിച്ചുകൂടേ കൂളി ദാസിക്ക്?

പി കെ പ്രകാശിനോടീ ചോദിക്കുകയോ ചോദിക്കാതെയോ ഇരിക്കാം . അല്ലെങ്കില്‍ അതു ശരിയാണൊ എന്നറിയാന്‍ കുറച്ചുകൂടെ കാത്തുനില്‍ ക്കാം .

kaalidaasan said...

മൂര്‍ ത്തി,
താങ്കള്‍ പറഞ്ഞ എല്ലാ ആശയങ്ങളും ഉള്‍കൊള്ളുന്നു.

വി എസിനേപ്പറ്റി പരാമര്‍ശിച്ചതിലേക്കു വരാം .

റ്റാറ്റ ഭൂമി കയ്യേറിയിട്ട് പതിറ്റാണ്ടുകളായി. കേരളത്തില്‍ പല പല സര്‍ക്കാരുകള്‍ ഭരിച്ചു . വി എസ് ഉള്‍പ്പെടുന്ന സംഘടന പല പ്രവശ്യം സര്‍ക്കാരുകളെ നയിച്ചു. അന്നൊക്കെ ഇവര്‍ക്കെല്ലാം അറിയാമായിരുന്നു റ്റാറ്റയും മറ്റുള്ളവരും കേരളത്തില്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്ന്. അതൊന്നും ഒഴിപിച്ചെടുക്കാന്‍ ഇതു വരെ അവര്‍ക്കൊനും തോന്നാത്തതെന്തേ? അപ്പോള്‍ അതു സംഘടനയുടെ അജണ്ടയായിരുനില്ല എന്നു ചിലര്‍ക്കൊക്കെ തോന്നാം .

കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നു വരെ ഉണ്ടാവാത്ത ഒരു നീക്കമായിരുന്നു വി എസ് നടത്തിയത്. അതിനു ഒരു സ ഘത്തെ തെരഞ്ഞെടുത്തപ്പോള്‍ സി പി എം എന്ന പാര്‍ട്ടി, അതിനെതിരെ ആക്ഷേപം ഉന്നയിക്കുകയും അതു ദിവസങ്ങളോളം പത്രത്താളുകളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തു. അതില്‍ നിന്നും മാധ്യമങ്ങളും ജനങ്ങളും ഈ വിഷയം വി എസിന്റെ മാത്രമാണെന്നു വിലയിരുത്തിയാല്‍ അവരെ കുറ്റം പറയാനാകുമോ?

സി പി എമ്മിന്റെയും സി പി ഐയുടെയും പാര്‍ട്ടി ഓഫീസുകള്‍ കയ്യേറ്റ ഭൂമിയിലാനെന്നു എല്ലാവര്‍കും അറിയാം . അതു പോലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും ഉള്ളവരും ഭൂമി കയ്യേറിയിട്ടുണ്ടെന്നും അറിയാം. അതിനെതിരെ നീക്കമുണ്ടായപ്പോഴല്ലെ ദിശ മാറിയെന്നും മറ്റു അരോപണം വന്നത്? സി പി എം പാര്‍ട്ടി നേതാക്കള്‍ തന്നെ ഇതിനെതിരെ പ്രതിഷേധിച്ചപ്പോള്‍ , പാര്‍ട്ടി മുഖ്യമന്ത്രിയോടൊപ്പം ഇല്ല എന്നു തെളിഞ്ഞു. പത്രങ്ങള്‍ അതിനെ വി എസിന്റെ മാത്രം നീക്കമായി വീണ്ടും അഘോഷിച്ചു. കിരണ്‍ വേറൊരിടത്തു അരോപിച്ച പോലെ, ഇതിന്റെ പേരിലല്ലേ ഇടുക്കി ജില്ലാ കമ്മിറ്റി വി എസിന്റെ ഭാഗത്തുനിന്നും മാറിയത്? പാര്‍ട്ടി ഇതിനെ പരോഷമായി പിന്തുണച്ചപ്പോള്‍ , വീണ്ടും മധ്യമങ്ങളും ജനങ്ങളും ഇതിനെ വി എസിന്റെ മാത്രം നീക്കമയി വിലയിരുത്തി.

ആദ്യത്തെ ദൌത്യ സംഘത്തെ നിഷ്ക്രിയമാക്കി തമസ്കരിച്ചതിനു ശേഷം വനം ​വകുപ്പും റെവന്യൂ വകുപ്പും ഇത് ഏറ്റെടുത്തു. എത്ര സംഘങ്ങള്‍ വന്നു പോയി എന്നു മൂര്‍ത്തിക്കു ഓര്‍മ്മയുണ്ടാകണം . പക്ഷെ ഒന്നും സം ഭവിച്ചില്ല. ആരുമിതേക്കുറിച്ച് ചര്‍ച്ച ചെയ്തു പോലുമില്ല. ഒരു വര്‍ഷത്തിനു ശേഷം വി എസ് ഇതിനു വേണ്ടി മുന്നിട്ടിറങ്ങിയപ്പോള്‍ , വീണ്ടും മധ്യമങ്ങള്‍ അതു കര്യമായി എടുക്കുന്നു. ഇതിനെ വി എസിനെ വലുതാക്കലോ ചുരുക്കലോ അയി വിലയിരുത്തപ്പെടാന്‍ അവസരം ​കൊടുത്തത് ആരാണ്? സി പി എം പാര്‍ട്ടിക്കോ വനം ​വകുപ്പിനോ റെവന്യൂ വകുപ്പിനോ ഇതില്‍ തല്‍പ്പര്യമില്ലെന്ന് കഴിഞ്ഞ ഒരു വര്‍ഷത്തെ അനുഭവത്തില്‍ നിന്നും മാധ്യമങ്ങളും ജനങ്ങലും മനസിലാക്കി.

വി എസ് സംഘടനയെ മാറ്റിനിര്‍ത്താന്‍ ആലോചിട്ടില്ല. സംഘടന സ്വയം മാറിനിന്നാല്‍ അതിനു വി എസിനെ പഴിക്കുന്നതില്‍ എന്താണു കര്യം .

സി പി എം പോലുള്ള സംഘടനയില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് ആര്‍ജ്ജവമാണ്. ഭൂമി കയ്യേറിയാണ്, ഓഫീസു നിര്‍മ്മിച്ചതെങ്കില്‍ അതു കയ്യൊഴിഞ്ഞു പുതിയ സ്ഥലം വാങ്ങി പണിയണം . സി പി എമ്മിനു രണ്ടു സെന്റ് സ്ഥലം വാങ്ങി ഓഫീസ് പണിയാന്‍ പറ്റില്ല എന്ന് കേരളത്തിലെ ആരും കരുതില്ല. അവിടെയൊക്കെ സി പി എം സംഘടന ജനങ്ങളുടെ മുന്‍പില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയാണ്. മാധ്യമങ്ങള്‍ ആ സംശയത്തിന്റെ അനുകൂല്യത്തില്‍ പരമാവധി നേട്ടമുണ്ടാക്കുന്നു. സി പി എം സംഘടന മുഖ്യമന്ത്രിയുടെ പിന്നില്‍ ഉറച്ചു നിന്നാല്‍ ഒരു മാധ്യമത്തിനും അങ്ങനത്തെ നേട്ടമുണ്ടാക്കാന്‍ പറ്റില്ല.

മാറ്റി നിര്‍ത്തി സ്നേഹിക്കാന്‍ അവസരമുണ്ടാക്കി കൊടുത്തിട്ട് അതിനെതിരെ വിലപിച്ചിട്ട് കര്യമില്ല. മാറ്റി നിര്‍ത്തി വേണമോ കൂടെ നിര്‍ത്തി വേണമോ സ്നേഹിക്കാന്‍ എന്നത് മാധ്യമങ്ങളുടെ സ്വാതത്ര്യമല്ലേ മൂര്‍ത്തി?

കിരണ്‍ തോമസ് തോമ്പില്‍ said...

വ്യവസായ മന്ത്രി അനാവശ്യമായി മുഖ്യമന്ത്രിയുടെ വകുപ്പില്‍ ഇടപ്പെട്ടു എന്ന വാദം കുറെ നാളുകളായി കാളിദാസന്‍ ആരോപിക്കുന്നു. എന്നാല്‍ ചിന്തിക്കുന്ന യന്ത്രം അല്ലാതെ മറ്റൊരു തെളിവും , കേവലം ഒരു സിണ്ടിക്കേറ്റ് വാര്‍ത്ത പോലും ഇല്ലാതെയാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത് .

കാളിദാസന്റെ ആരോപണം വാദത്തിനു സമ്മതിച്ചാല്‍ വി.എസ് വ്യവസായ വകുപ്പ് മന്ത്രിക്കു മുന്നില്‍ മാത്രം പതറിപ്പോകുന്ന ഒരാളാണ് എന്ന് സമ്മതിക്കേണ്ടി വരും. വ്യാജ CD പ്രശനത്തില്‍ ആഭ്യന്തര വകുപ്പ് മന്ത്രിയെ മറികടന്നു DGP യെ ശാസിച്ച മുഖ്യമന്ത്രി . വനം വകുപ്പ് മന്ത്രിയെ പോഴാ എന്ന് വിളിച്ചു പരിഹസിച്ച മുഖ്യമന്ത്രി റവന്യു വകുപ്പിനെ നോക്ക് കുത്തി ആക്കി മുന്നാര്‍ ഓപ്പറേഷന്‍ നടത്തിയ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വകുപ്പില്‍ അനാവശ്യമായി ഇടപ്പെട്ട വ്യവസായ മന്ത്രിയുടെ മുന്നില്‍ പതറിപ്പോയി എന്ന് കരുതേണ്ടി വരും.

30% പ്രദേശത്ത് നടത്തുന്ന അനുബന്ധ പ്രവര്‍ത്തനങ്ങള്‍ റിയാല്‍ എസ്റെറ്റ് കച്ചവടത്തിന് കൊടുക്കാന്‍ പാടില്ല എന്ന നിബന്ധന SEZ നയത്തില്‍ ഉണ്ട് എന്നത് നെട്ടമാനെന്കില്‍ ഒരു കാര്യം കു‌ടി നമുക്കു അമ്ഗികരിക്കേണ്ടി വരും . 10 അപേക്ഷകരും വ്യവസായം നടത്താന്‍ വന്നവരാണ് . അവര്‍ ഇപ്പോഴും അവരുടെ പ്രോജക്ടുമായി രംഗത്തുണ്ട് . മാത്രവുമല്ല പുതിയ SEZ നയം സ്മാര്ട്ട് സിറ്റി നയത്തെക്കാള്‍ മികച്ചതുമാണ് . അപ്പോള്‍ വ്യവസായ വകുപ്പ് മന്ത്രി അവിഹിതമായി ആര്‍ക്കു വേണ്ടിയും ഇടപെട്ട് എന്ന് കരുതാന്‍ വ്യക്തമായ ഒരു തെളിവും ഇല്ല .

ഇനി സ്മാര്ട്ട് സിറ്റി പുതിയ SEZ നയം അമ്ഗികരിക്കുമോ എന്ന് കാത്തിരുന്നു കാണുകയും ചെയ്യാം

കിരണ്‍ തോമസ് തോമ്പില്‍ said...

മുന്നാറില്‍ എന്താണ് ഇപ്പോള്‍ സംഭവിക്കുന്നത് . കൈയേറ്റം കണ്ടത്താന്‍ ഒരു ദൌത്യ സംഘം അവിടെ ഉണ്ട് . അവരുടെ കണ്ടെത്തല്‍ റിപ്പോര്‍ട്ട് റവന്യു വകുപ്പിന്റെ കൈവശം ഉണ്ട്. അവര്‍ക്ക് നോട്ടിസ് നല്കുക. അവര്‍ ഒഴിഞ്ഞു പോയില്ല്ല എങ്കില്‍ അടുത്ത നടപടികളിലേക്ക് പോകുക. നിയമ നടപടികള്‍ കഴിഞ്ഞാല്‍ ഭുമി എറെടുക്ക. ഭു‌മി ഭു‌രഹിതര്‍ക്ക് വിതരണം ചെയ്യുക. ഇതാണ് അവിടെ ചെയ്യേണ്ടതും ഇനി ചെയ്യാനുള്ളതും . മുന്‍ ദൌത്യസഘം ധന്യ ശ്രീ റിസോര്‍ട്ടില്‍ ഓവര്‍ സ്മാര്ട്ട് ആയതിനാല്‍ നിന്നു പോയ നടപടികള്‍ നിയമ പരമായ വ്യക്തതയോടെ പുര്‍ത്ത്തിയാക്കാന്‍ ശ്രമിക്കുക. അല്ലാതെ സ്വന്തം പ്രതിഛയ നിര്‍മ്മനത്ത്തിനു വേണ്ടി മാധ്യമങ്ങളുടെ മുന്നില്‍ ഷോ കാണിക്കുകയല്ല വേണ്ടത്.

CPM ന്റെ പാര്‍ടി ഓഫിസ് നില്ക്കുന്നത് നിയമപരമായി തെറ്റായ രീതിയിലാണ്‌ . അതിനെതിരെ മുഖ്യമന്ത്രിക്ക്‌ പ്രത്യേക നിലപാടൊന്നും ഇല്ല . എന്താണ് വി.എസ് മുന്നാറില്‍ ചെയ്യാന്‍ പോകുന്നത് എന്നും വ്യക്തതയില്ല . സംസ്ഥാന തലത്തില്‍ മന്ത്രിസഭ എടുക്കുന്ന നയങ്ങള്‍ നടപ്പിലാക്കല്‍ അല്ലാതെ എന്തെങ്കിലും വി.എസ് ലക്ഷ്യമിട്ടിട്ടുണ്ടോ ? ആ നയങ്ങള്‍ നടത്താന്‍ ഇത്തരം ഷോ ആവശ്യമുണ്ടോ ? ആ നയങ്ങള്‍ നടപ്പിലാക്കാതിരിക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി എതിരാണോ? ഇത്തരം ചോദ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നത് ഉപജാപക സംഘം ആസൂത്രണം ചെയ്ത മുഖം മിനുക്കല്‍ പരിപാടി മാത്രമാണ് ഇതെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാരിചന് വിലയിരുത്ത്തിയാതാണ് എന്നാണ്

ഇനി നിയമ സഭ സമിതി ടാടയുടെ കൈയേറ്റം കണ്ടെത്ത്തിയിട്ടുന്ടെന്കില്‍ അത് ഒഴിപ്പിക്കാന്‍ എന്തെ കഴിയുന്നില്ല . അതിന് മുന്നാറില്‍ പോയി മുഖ്യമന്ത്രി എന്ത് ചെയ്യുന്നു. മുഖ്യ മന്ത്രി അടുത്ത നടപടി എടുക്കുക . ടാറ്റയോട് ഒഴിഞ്ഞു പോകാന്‍ നോട്ടിസ് നല്കുക . നിയമ നടപടികളുമായി ടാറ്റ മുന്നോട്ടു പോയാല്‍ അതിനെ നിയമപരാംയി നേരിടുക അതൊക്കെയാണ്‌ ചെയ്യേണ്ടിയിരുന്നത് .

kaalidaasan said...

മൂന്നാറില്‍ ടാറ്റാ ടീ കൈയേറിയ 50,000 ഏക്കര്‍ ഭൂമി ഇടുക്കി കലക്ടര്‍ അശോക്കുമാര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. ടാറ്റ കൈയടക്കിവെച്ച സര്‍ക്കാര്‍ ഭൂമിയുടെ സര്‍വേ നമ്പര്‍, വിസ്തൃതി എന്നിവയാണ് കണ്ടെത്തിയത്. രണ്ടുമാസമായി നിയമം ലംഘിച്ച് പുതിയ റിസോര്‍ട്ടുകള്‍ നിര്‍മിക്കുന്നതായി ചൂണ്ടിക്കാട്ടി കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്..

വായിക്കുന്നെങ്കില്‍ ഇങ്ങനെ വായിക്കണം . ഇതൊരു പുരോഹിത ശൈലിയായിപ്പോയി എന്നു മാത്രം . റിസോര്‍ട്ട് നിര്‍മ്മിക്കുന്ന സ്ഥലത്ത് 50000ഏക്കര്‍ കണ്ടെത്തി എന്നു മുകളില്‍ എഴുതിയതില്‍ നിന്നും മനസിലാക്കണമെങ്കില്‍ അപാര വക്രബുദ്ധിതന്നെ വേണം . അങ്ങനെ മനസിലാക്കുന്നതാണ്, മാരീച വായന.

ഫസല്‍ / fazal said...

മൂന്നാറിലെ ഒരു മഴയൊഴിഞ്ഞ പ്രഭാതം



സര്‍വ്വേ കല്ലിന്‍റെ വേരിന്
ഔഷധ ഗുണമുണ്ടെന്ന് പറഞ്ഞത്
മല കയറിയിറങ്ങി വന്ന
മൂക്കിന്‍മേല്‍ കണ്ണട വെച്ചയാളാണ്.


-കേട്ട പാതി കേള്‍ക്കത്ത പാതി-
കര്‍ക്കിടകക്കഞ്ഞി മൂടിവെച്ച്,
മഴ തോരുന്നതും കാത്ത്
കോരന്‍മാരെല്ലാവരും പുറത്തേക്കു കണ്ണെറിഞ്ഞു.


കണ്ണടക്കിരിക്കാന്‍ നല്ല മേശ കിട്ടിയ നേരം
വേരു പറിക്കാന്‍ മൂന്നു മൂഷികരിറങ്ങി,
മുമ്പേ എത്തിയ (വ്യാജ)രേഖയുള്ള എലികള്‍
വിഷം തീണ്ടി മൂഷികരെ കൊന്നൂ.


നേരം പുലര്‍ന്ന നേരം, കോരന്‍ കണ്ടതിങ്ങനെ-
വിളക്കിന്‍ തിളക്കം കണ്ടണഞ്ഞ പാറ്റകള്‍
കൂടുതല്‍ തിളക്കം കൊതിച്ച് തിരിയില്‍ എരിഞ്ഞടങ്ങി


കോരന്‍റെ കഞ്ഞി പഴങ്കഞ്ഞിയായ്
വലിച്ചെറിഞ്ഞ കുമ്പിള്‍ തേടി കോരന്‍ പുറത്തിറങ്ങി...

kaalidaasan said...

തന്റെ കീഴിലല്ലാത്ത ഒരു വകുപ്പില്‍ ഒരു മന്ത്രി അമിത താല്‍പ്പര്യം കാണിക്കുന്നത് അനാവശ്യ ഇടപെടല്‍ തന്നെയാണ്. ചിന്തിക്കുന്ന യന്ത്രം തകരാറിലാവാത്ത ആര്‍ക്കും അതു മനസിലാവും . കിരണിനു മനസിലവാത്തത് മറ്റാരുടെയും കുറ്റമല്ല.

വി എസ് വ്യവസയ മന്ത്രിക്ക്കു മുന്നില്‍ പതറിപ്പോകുകയല്ല ചെയ്തത്. അത് കൊണ്ടാണ്, കിരണ്‍ പറഞ്ഞ അന്ത്യശാസനം സെക്രട്ടേറിയറ്റില്‍ നിന്നും പോളിറ്റ്ബ്യൂറോയില്‍ നിന്നും വാന്നിട്ട് നാളുകള്‍ ക്കു ശേഷം സെസ് വിഷയത്തില്‍ തീരുമനമെടുത്തത്. അതു സെസ് സം ബന്ധിച്ച നയപരമായ തീരുമാനമെടുത്ത ശേഷവും . എല്ലാ സെസുകള്‍ ക്കും മുന്‍ കാലപ്രാബല്യത്തോടെ നടപ്പിലാക്കാന്‍ ഒരു നയം ഉണ്ടാക്കിയ കാര്യം കിരണ്‍ മാത്രം അറിയാത്തതുകൊണ്ടാണ്, ഞാന്‍ അതിവിടെ വീണ്ടും എഴുതിയത്. പക്ഷെ വായിച്ചു മനസിലാക്കാനുള്ള കഴിവില്ലാതായി പോയി.
30% ഭൂമി റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനു കൊടുക്കാന്‍ പാടില്ല എന്നത് നേട്ടം തന്നെയാണ്. കിരിണതു മനസിലാവാത്തത് ഹെയിറ്റ് ക്ളബ് അംഗത്വ ഉള്ളതുകൊണ്ടാണ്. ഈ നിബന്ധന വച്ചതു കോണ്ട് ഈ 10 അപേക്ഷകരും വ്യവസായത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കും . അതായിരുനു കേരളത്തിന്റെ ആവശ്യവും .

കേരളത്തിന്റെ സെസ് നയം എല്ലാ സെസുകള്‍ക്കും ബാധകമാണ്. അതു സ്മാര്‍ട്ട് സിറ്റിയേക്കാള്‍ നല്ലതോ ചീത്തയോ എന്നത് ഹെയിറ്റ് ക്ളബ് അം ഗങ്ങള്‍ ക്ക് തലനാരിഴ കീറി പരിശോധിക്കാം .

kaalidaasan said...

മൂന്നാറില്‍ ഒരു ദൌത്യ സം ഘം ഇപ്പോഴുണ്ട്. അവര്‍ എന്താണു ചെയ്യുനതെന്ന് അര്‍ ക്കും അറിവില്ല. അതു കൊണ്ടാണ്, മുഖ്യമന്ത്രി നേരിട്ടു പോയി അവിടത്തെ കാര്യം അന്വേഷിക്കുന്നത്. മന്ത്രിമാരായ ബിനോയ് വിശ്വം , ബാലന്‍ , രജേന്ദ്രന്‍ എന്നിവര്‍ അതിനു പിന്തുണ കൊടുക്കുന്നും ഉണ്ട്. ചെങ്ങറയിലെ ഭൂസമരം ​ഇടതുപക്ഷ സര്‍ക്കാരിന്റെ കഴുത്തിലെ മുറുകുന്ന വള്ളിയായി മാറിക്കൊണ്ടിരിക്കുനു. ഭൂരഹിതര്‍ക്ക് ഭൂമി കൊടുക്കേണ്ടതുണ്ട്. അതിനു കയ്യേറ്റ ഭൂമി ഒഴിപ്പിക്കണം . അതാണു മൂന്നാറില്‍ നടക്കുന്നത്.

ഒരു സര്‍ക്കാര്‍ എങ്ങിനെ അതു ചെയ്യണമെന്നു തീരുമാനിക്കാനുള്ള വിവേകം സര്‍ക്കാരിനുണ്ട്. പുറത്തു നിന്നും ഉപദേശം അവര്‍ സ്വീകരിക്കുമെങ്കില്‍ കിരണിനു കൊടുക്കം . കഴിഞ്ഞ വര്‍ഷം ദൌത്യ സം ഘത്തിന്റെ നടപടികള്‍ നിന്നു പോയതെന്തുകൊണ്ട് എന്നു കേരളിയര്‍ക്കെല്ലാം അറിയാം . ധന്യ ശ്രീ പൊളിച്ചതാണതിനു കാരണമെന്നു കിരണിനു വിശ്വസിക്കാം .

മുഖ്യമന്ത്രി എവിടെ ഷോ കണിക്കണം എന്നു മുഖ്യമന്ത്രി തീരുമാനിക്കും .പാര്‍ട്ടി ഓഫീസ് നിയമപരമായി തെറ്റയ രീതിയിലാണു നില്‍ക്കുന്നതെങ്കില്‍ പാര്‍ട്ടി അവിടെ നിന്നും സ്വയം ഒഴിഞ്ഞു പോകുകയാണ്, വേണ്ടത്. അതല്ലെ സാമാന്യ മര്യാദ. അതു ചെയ്യാത്തിടത്തോളം കാലം സാധാരന ജനങ്ങള്‍ പാര്‍ട്ടി നിയമത്തിന്‌ അതീതരാണെന്ന ചിന്തവളര്‍ത്തും . അതു കയ്യേറ്റക്കാരെ സഹയിക്കാനേ ഉതകൂ.

സംസ്ഥാന തലത്തില്‍ മന്ത്രിസഭ എടുക്കുന്ന നയങ്ങള്‍ നടപ്പിലാക്കല്‍ അല്ലാതെ എന്തെങ്കിലും വി.എസ് ലക്ഷ്യമിട്ടിട്ടുണ്ടോ ? ആ നയങ്ങള്‍ നടത്താന്‍ ഇത്തരം ഷോ ആവശ്യമുണ്ടോ ? ആ നയങ്ങള്‍ നടപ്പിലാക്കാതിരിക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി എതിരാണോ? ഇത്തരം ചോദ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നത് ഉപജാപക സംഘം ആസൂത്രണം ചെയ്ത മുഖം മിനുക്കല്‍ പരിപാടി മാത്രമാണ് ഇതെന്ന് ഒക്കെ മധ്യമങ്ങളുടെ റിപ്പോര്‍ ട്ടുകളുടെ അടിസ്ഥാനത്തില്‍ മാരീചനും കിരണും വിശ്വസിക്കുന്നതില്‍ ആരും എതിരൊന്നും പറയില്ല. ഇതു പോലെ മാധ്യമറിപ്പോര്‍ട്ടുകളുടെഅടിസ്ഥാനത്തില്‍ കുറെ നാളുകളായി പറഞ്ഞു വരുന്നതൊന്നും സത്യമായിരുന്നില്ല എന്ന് ഇതു വായിക്കുന്ന മിക്കവര്‍ ക്കും മനസിലാകും .

Ralminov റാല്‍മിനോവ് said...

ചെറുകിട ആളുകളെ ഒഴിപ്പിക്കല്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ (ക്ഷമിക്കണം, മുഖ്യമന്ത്രിയുടെ) അജണ്ടയിലില്ലെങ്കില്‍ അതിനു് പാര്‍ട്ടിയുടെ ഇടപെടലാണു് കാരണം. അതിന്റെ ക്രെഡിറ്റ് അച്ചുതാനന്ദന്‍ എന്തായാലും എടുക്കണ്ട.
പൂച്ചകളെ അയച്ചതിനെപ്പറ്റി അദ്ദേഹം പറഞ്ഞതു് "പൂച്ച കറുത്തതോ വെളുത്തതോ എന്നല്ല നോക്കിയതു്. അതു് എലിയെ പിടിക്കുന്നുണ്ടോ എന്നു് മാത്രമാണു്. നോക്കൂ. ദാ ധാരാളം കുഞ്ഞ് എലികളെ വരെ പിടിക്കുന്നുണ്ടു് !" എന്തൊരു സന്തോഷമായിരുന്നു കുഞ്ഞു് എലികളെ പിടിക്കുന്ന കാര്യത്തില്‍ മുഖ്യനു് . അതാണു് യഥാര്‍ത്ഥത്തില്‍ ദൌത്യം പരാജയപ്പെടാന്‍ കാരണം.
വലിയ കയ്യേറ്റങ്ങള്‍ ആദ്യം ഒഴിപ്പിക്കുന്നതിനു് പകരം ആദ്യം പാര്‍ട്ടിയാപ്പീസു് . കയ്യടി നേടാന്‍ കരുതിക്കൂട്ടി. വേഗം തന്നെ പരിപാടി പൂട്ടിക്കെട്ടി മൂന്നാറിന്റെ തണുപ്പില്‍ നിന്നു് തടി രക്ഷിക്കാന്‍ .
എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ ബുഷിന്റെ സ്വഭാവം . ഇവന്‍ മറ്റേ പാര്‍ട്ടിയാ. കൊഴലൂത്താ. വെറുക്കപ്പെട്ടവനാ.

ദേവദാസ് said...

---" മൂന്നാറില്‍ ഒരു ദൌത്യ സം ഘം ഇപ്പോഴുണ്ട്. അവര്‍ എന്താണു ചെയ്യുനതെന്ന് അര്‍ ക്കും അറിവില്ല. അതു കൊണ്ടാണ്, മുഖ്യമന്ത്രി നേരിട്ടു പോയി അവിടത്തെ കാര്യം അന്വേഷിക്കുന്നത്"


മൂന്നാറിലെ ഏതെങ്കിലും ഗുഹയില് ഒളിച്ചിരുന്നായിരിക്കും ദൗത്യസംഘം പ്രവര്‍ത്തിക്കുന്നതെന്ന് തോന്നുമല്ലോ ഇത് കേട്ടാല്‍ ? ദൈവം തമ്പുരാനേ !!!!!!

കാസര്‍ഗോഡ് നീലേശ്വരം താലൂക്കിലെ ഒരു ഫയലില് വല്ല സംശയമുണ്ടെങ്കില്‍ മുക്കിയമന്ത്രി അറുനൂറ്റിമുപ്പത് കിലോമീറ്റര്‍ വണ്ടിയോടിച്ച് പോയി അത് വാങ്ങി നോക്കുന്ന വിക്രമാദിത്യ സാമ്രാജ്യത്തിലാണല്ലോ തമ്പുരാനേ നാമൊക്കെ ജീവിക്കുന്നതെന്നോര്‍ക്കുമ്പോള്‍ കുളിരു കാരണം മഫ്ലറിടാന്‍ തോന്നുന്നു.

kaalidaasan said...

സി പി എം എന്ന പാര്‍ട്ടി കേരളത്തിലെ ചെരുകിടകയ്യേറ്റക്കാരാണെന്ന റാല്‍മിനോവിന്റെ വിലയിരുത്തല്‍ അസലായി.

റാല്‍മിനോവിനോട് ഒരു ചോദ്യം . സി പി എന്തിനാണ്, സര്‍ക്കാര്‍ ഭൂമി കയ്യേറി ആപ്പീസ് പണിയുന്നത്. കോടികള്‍ മുടക്കി അമ്യൂസ്മെന്റ് പാര്‍ക്കും പഞ്ച നക്ഷത്ര ഹോട്ടലും പണിയാന്‍ കഴിവുള്ള പാര്‍ട്ടിക്ക് രണ്ടു സെന്റ് ഭൂമി വാങ്ങി അന്തസായി ഒരു ആപ്പീസ് പണുതു കൂടേ?

ആദ്യത്തെ മൂന്നാര്‍ ദൌത്യം പരാജയപ്പെടാന്‍ കാരണം , പാര്‍ട്ടിയാപ്പീസ് എന്ന ചെറുകിട കയ്യേറ്റം ഒഴിപ്പിക്കന്‍ ശ്രമിച്ചതല്ല. പാര്‍ട്ടി ആപ്പീസും കയ്യേറ്റ ഭൂമിയിലാണെന്ന തിരിച്ചറിവ്, കയ്യേറ്റക്കാരെ സഹായിച്ചു എന്ന വസ്തുതയാണ്. സി പി ഐയുടെയും സി പി എമ്മിന്റെയെഉം നേതാക്കള്‍ തന്നെ കയ്യേറ്റത്തെ അനുകൂലിച്ച് സംസാരിച്ചപ്പോള്‍ , അതു വരെ അനുകൂലിച്ച കോടതിയും സ്വരം മാറ്റി. ചില പ്രശ്നങ്ങള്‍ കോടതിയില്‍ വന്നപ്പോള്‍ , കോടതിയില്‍ ഉയര്‍ന്ന ചോദ്യം എന്തു കൊണ്ട് പാര്‍ട്ടി ഓഫീസുകള്‍ ഒഴിപ്പിക്കുന്നില്ല എന്നതായിരുന്നു.

പാര്‍ട്ടി ആപ്പിസ് കയ്യേറ്റ ഭൂമിയിലാണെന്നും അതു കൈ വശം വക്കുന്നത് നിയമ വ്യവസ്ഥയെ വ്യഭിചരിക്കലാണെന്നും പാര്‍ട്ടി തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ആ ദൌത്യം വന്‍ വിജയമാകുമായിരുന്നു. പക്ഷെ എന്തു ചെയ്യാം , മറ്റു പലപ്പോഴും സംഭവിച്ചതു പോലെ പാര്‍ ട്ടി സ്വയം അപഹാസ്യരായി ജനങ്ങളുടെ മുമ്പില്‍ .

ചെറികിടക്കാരെ ഒഴിപിക്കില്ല എന്നത് സര്‍ക്കാരിന്റെയോ മുഖ്യമന്ത്രിയുടെയോ നയമല്ല. വീടു വക്കാന്‍ ഭൂരഹിതര്‍ നടത്തിയ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കില്ല എന്നതാണ്, സര്‍ക്കാരിന്റെ നയം . മൂന്നാറിലെ ഭൂരിഭാഗം കയ്യേറ്റങ്ങളും ചെറുകിട കയ്യേറ്റങ്ങളാണ്. റി സോര്‍ട്ട് പണിയാന്‍ 100 കണക്കിനു ഏക്കറൊന്നും ആരും കയ്യേറിയിട്ടില്ല.

kaalidaasan said...

മൂന്നാറിലെ ഏതെങ്കിലും ഗുഹയില് ഒളിച്ചിരുന്നായിരിക്കും ദൗത്യസംഘം പ്രവര്‍ത്തിക്കുന്നതെന്ന് തോന്നുമല്ലോ ഇത് കേട്ടാല്‍ ? ദൈവം തമ്പുരാനേ !!!!!!

മൂന്നാറിലെ ഏതെങ്കിലും ഗുഹയില്‍ ഒളിച്ചിരുന്നായിരിക്കണം ദൌത്യ സംഘത്തിന്റെ പ്രവര്‍ത്തനം . ഇന്നലെ ഏഷ്യാനെറ്റിലെ പ്രധാന വാര്‍ത്ത റെവന്യൂ ഉദ്യോഗസ്ഥര്‍ അനധികൃതമെന്നു ദൌത്യ സംഘത്തിനു 6 മാസം മുമ്പ് റിപ്പോര്‍ട്ട് നല്‍കിയ റിസോര്‍ട്ടുകളേപ്പറ്റിയായിരുന്നു. ഇതിനെതിരെ 6 മസം കഴിഞ്ഞിട്ടും എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ സംഘത്തിനായില്ലെങ്കില്‍ അതു ഏതെങ്കിലും ഗുഹയില്‍ ഒളിച്ചിരിക്കുന്നതു കൊണ്ടാകാനേ തരമുള്ളൂ.

മാറീചന്‍ said...

:)

ജിവി said...

ചെറുകിട കൈയ്യേറ്റങ്ങള്‍ ലീഗലൈസ് ചെയ്യുകയായിരുന്നു സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത്. രവീന്ദ്രന്‍ പട്ടയങ്ങള്‍ ഉള്‍പ്പെടെ. റിസോര്‍ട്ടുകള്‍ക്കെതിരെയുള്ള നടപടികള്‍ അനധികൃത നിര്‍മ്മാ‍ണത്തിനെതിരെ എന്നരീതിയില്‍ മാത്രം ആകാമായിരുന്നു. സ്വന്തം ഇമേജ് എന്ന ലക്ഷ്യം മാത്രം മുന്‍ നിര്‍ത്തിയുള്ള വി എസ്ന്റെ എടുത്തുചാട്ടം കൊണ്ട് ചെറുകിടക്കാര്‍ തീ തിന്നേണ്ടിവന്നു. വന്‍ കിടക്കാര്‍ക്ക് ഒന്നും സംഭവിച്ചതുമില്ല.

അന്യന്‍ said...

ഒരാള്‍ സഹതാപാര്‍ഹമായ അവസ്ഥയില്‍ നില്‍ക്കുമ്പോഴുള്ള പരിഹാസമാണ് മാരീചന്‍ നടത്തിയത്.


മൂന്നാറില്‍ വലിയപ്രശ്നമുണ്ടായിട്ടല്ല വിഎസിന്റെ സന്ദര്‍ശനം. അല്ലെങ്കിലും മൂന്നാറിലേത് ഒരു മുഖ്യമന്ത്രി നേരിട്ടുചെന്ന് തീര്‍ക്കേണ്ട കാര്യമൊന്നുമല്ല. ഇന്നാട്ടില്‍ നിയമമുണ്ട്, അത് നടപ്പാക്കാനുള്ള സംവിധാനങ്ങളുണ്ട്. ഭൂമി കയ്യേറ്റങ്ങളുണ്ടാകുമ്പോള്‍ ഓരോ കേസും പ്രത്യേകം പരിശോധിച്ച് നോട്ടീസ് കൊടുക്കണം, മറുപടി വാങ്ങണം, തൃപതികരമല്ലെങ്കില്‍ അടുത്ത നടപടിയായ കുടിയൊഴിപ്പിക്കലിലേക്ക് കടക്കണം.

മൂന്നാറില്‍ നടന്നത് ഇതൊന്നുമല്ല. മൂന്നു പൂച്ചകള്‍ ചെല്ലുന്നു, മീശ പിരിച്ചും കോട്ടിട്ടുംമറ്റും അവര്‍ അവിടെയിവിടെ ചുറ്റി നടക്കുന്നു. കുറെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ പറയുന്നു. ശരിക്കും ഒരു പൊറാട്ടുനാടകം.

കലക്ടറേറ്റിലെ സാധാരണ ഉദ്യോഗസ്ഥരെക്കൊണ്ട് ചെയ്യിക്കേണ്ട കാര്യത്തില്‍
എന്തിന് ഒരു മുഖ്യമന്ത്രിയെ നേരിട്ട് ഇടപെടുവിച്ചു?
തലസ്ഥാനത്തുനിന്ന് 'ഈ സ്ഥലം സര്‍ക്കാര്‍ വക' എന്ന് എഴുതിയ ബോര്‍ഡുമായി മൂന്നാറില്‍ ചെന്ന് പത്രക്കാരെ വിളിച്ചുകൂട്ടി നാടകം നടത്തി നാണംകെടാന്‍ കേരള സംസ്ഥാനത്തെ ഏറ്റവും അംഗീകാരമുള്ള ജനകീയ നേതാവിനെ വലിച്ചിഴച്ചതാരാണ്?

മൂന്നാറിനേക്കാള്‍ പ്രകടവും വലിയതുമായ കയ്യേറ്റങ്ങള്‍ അനവധിയുണ്ട്. അത്തരം കയ്യേറ്റങ്ങള്‍ കണ്ടില്ലെന്നു നടിച്ചുതന്നെയാണ് മൂന്നാറിനെ ഉപയോഗിച്ച് അനുചിതമായ നാടകങ്ങളാടുന്നത്.
കേരളത്തിന്റെ മുഖ്യമന്ത്രിയെ ഉപയോഗിച്ച് നിഗൂഢമായ രാഷ്ട്രീയ ചൂതാട്ടം നടത്തുന്ന ഒരു സംഘം ഇതിനു പിന്നിലുണ്ട്. വിഎസ് എന്ന ആരാധ്യനായ നേതാവിന്റെ പേരും പദവിയും ജനസമ്മതിയും സങ്കുചിതമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗംചെയ്യുന്ന ആ കള്ളക്കൂട്ടത്തിന്റെ ഉപജാപങ്ങളാണ് ഇപ്പോള്‍ കാണുന്നത്.

സെസ് കാര്യത്തിലും ഇതേ സംഘവും അവരുടെ ലക്ഷ്യങ്ങളുമാണ് അഴിഞ്ഞാടിയത്. തല്‍ക്കാലം സെസ് വിഷയത്തില്‍ അവര്‍ക്ക് തിരിച്ചടി നേരിട്ടു. അതിനെ മറികടക്കാന്‍ കണ്ടെത്തിയ മാര്‍ഗമാണ് 'വീണ്ടും മൂന്നാര്‍'.

സെസ് കാര്യത്തില്‍ വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും തമ്മില്‍ തര്‍ക്കമുണ്ടാകേണ്ട കാര്യമില്ല. രണ്ടുപേരും ഒരു പാര്‍ട്ടി പ്രതിനിധികളായതുകൊണ്ട് ഭിന്നാഭിപ്രായമുണ്ടായാലും അവര്‍ക്ക് ഭിന്നരീതിയില്‍ തീരുമാനമെടുക്കാനാവില്ല.

ഐ ടി വകുപ്പ് മുഖ്യമന്ത്രി പിടിച്ചെടുത്തതാണെന്ന് വാര്‍ത്തയുണ്ടായിരുന്നു. അങ്ങനെ സ്വയം തീരുമാനിച്ച് വകുപ്പുതന്നെ പിടിച്ചെടുക്കുകയും അതിന് പിന്നീട് പാര്‍ട്ടി അംഗീകരണം നേടുകയും ചെയ്ത ആള്‍ക്ക് തന്റെ മന്ത്രിസഭയിലെ ഒരംഗത്തിന്റെ 'അനാവശ്യ ഇടപെടല്‍' തടുക്കാന്‍ കഴിയുന്നില്ല എന്ന വാദം കോടതിച്ചെലവുസഹിതം തള്ളിക്കളയാവുന്നതാണ്.

സിപിഎം എന്ന പാര്‍ട്ടിയെ രണ്ടാക്കി കാണുക,വിഎസ് പ്രതിനിധാനം ചെയ്യുന്നത് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് വഴിയെന്നും പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളവരുടേത് പരിഷ്കരണത്തിന്റെ വഴിയെന്നും മുദ്ര കുത്തുക, വിഎസിനെ വെച്ച് മൂന്നാര്‍, സെസ് പോലുള്ള ഷോകള്‍ ആസൂത്രണംചെയ്ത് അത് സ്ഥാപിക്കാന്‍ ശ്രമിക്കുക, അടിക്കടി പുതിയ വിവാദങ്ങളുണ്ടാക്കി സിപിഎമ്മിനെ ജനങ്ങള്‍ക്കുമുന്നില്‍ സംശയത്തിന്റെ നിഴലിലാക്കുക-ഇതൊക്കെയാണ് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍.

ഈ സത്യങ്ങള്‍ കാണുന്നവര്‍ക്ക് കാളിദാസനെപ്പോലുള്ളവര്‍ കൊണ്ടുവരുന്ന വാദങ്ങള്‍ കണ്ടാല്‍ ഓക്കാനം വരും.

ഇതൊന്നും വാദിച്ചു ജയിക്കേണ്ട സംഗതികളല്ലെന്നും കണ്ട് സഹതപിക്കേണ്ട വെപ്രാളങ്ങളാണെന്നും തിരിച്ചറിഞ്ഞാല്‍ എല്ലാവര്‍ക്കും സുഖമായി ഉറങ്ങാം.

Srivardhan said...

അച്യുതനന്ദനെക്കാല് കൂടുതല്‍ ഉയരത്തില്‍ കെട്ടിപ്പൊക്കിയ manufacture ചെയ്യപ്പെട്ട തോറ്റ കോലങ്ങലായ മീഡിയ പുന്ഗവന്മാരുമ് നമ്മുടെ നാട്ടിലുണ്ട്. അതിലൊന്നാണ് മാരീചന്‍ പരാമര്‍ശിച്ച PK പ്രകാശന്‍. പ്രകാശന്റെ കുറച്ചുകാലം മുമ്പു വന്ന ഒരു റിപ്പോര്ട്ട് ജനം മറന്നു കാണും. ലിസ് കോഴയുമായി ബന്ധപ്പെട്ട് ദേശാഭിമാനിയില്‍ നിന്നും പാര്‍ടിയില്‍ നിന്നും വേണുഗോപാലിനെ പുറത്താക്കിയല്ലോ . തുടര്‍ന്നു ഒരു റിപ്പോര്ട്ട് പ്രകാശന്‍ പടച്ചു വിട്ടു. അത് ഏതാണ്ട് ഇങ്ങനെ ആയിരുന്നു.(നെറ്റ് തപ്പിയെന്കിലും മാധ്യമം പത്രത്തിന്റെ ഈ റിപ്പോര്‍ട്ടിന്റെ ലിങ്ക് കിട്ടുന്നില്ലാ ).എന്റെ ഓര്‍മയില്‍ ആ റിപ്പോര്‍ട്ട് ഇങ്ങനെ

" വേണുഗോപാലിനെ പിണറായി , ജയരാജന്‍ എന്നിവര് ചേര്ന്നു ഗള്‍ഫിലേക്ക് നാട് കടത്താന്‍ തീരുമാനിച്ചു..കേസ് വന്നാല്‍ ഇവര്‍ക്കൊക്കെ പിടിച്ചു നില്‍ക്കാന്‍ വിഷമമായതിനാല്‍ cpm ഔദ്യോദിക നേതൃത്വം ഇങ്ങനെ തീരുമാനിച്ചു..."

സുഹൃത്തുക്കളെ ഇപ്പോള്‍ വേണുഗോപാല്‍ എവിടെ ആണ്. ഒന്നാം നമ്പര്‍ സിന്‍ഡിക്കേറ്റ്‌ മംഗളം പത്രത്തില്‍. ചിപ്പി, മുത്ത്‌ എന്നിങ്ങനെ അശ്ലീല, ഇക്കിളി കൊച്ചു പുസ്തകം പടച്ചു വിടുന്നു എന്ന് 35 വര്‍ഷമായി പത്രത്തിന്റെ ലേഖകനായിരുന്ന വ്യക്തി തന്നെ പത്ര സമ്മേളനം വിളിച്ചു ലോകരോട്‌ പറഞ്ച അതെ പത്രത്തില്‍....
എങ്ങനെയുണ്ട് ഇവന്മാരുടെയൊക്കെ വിശ്വാസ്യത...ഇനി സത്യവുമായി ആ റിപ്പോര്‍ട്ടിന് വിദൂര ബന്ടമെന്കിലും ഉണ്ടായിരുന്നെന്കില്‍ CPM നേതൃത്വത്തില്‍ ധാരാളം സ്ഥാ‍പനങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ തന്നെ ഉണ്ടല്ലോ, എന്തിന് മംഗളം?

വീണ്ടും നമുക്കു EMS നെ ഓര്‍ക്കാം..."ഏതെങ്കിലും വലതുപക്ഷ Mainstream മീഡിയ എന്നെ പ്രശംസിച്ചാല്‍ എനിക്ക് തെറ്റ് പറ്റിയോ എന്ന് ഞാന്‍ സ്വയം വിമര്‍ശനത്തിനു വിധേയനാകും" എന്ന്നു പറഞ്ഞ, താന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ച സുശീല ഗോപാലന്‍ State committee ല്‍ തോല്പ്പിക്ക പെട്ടപ്പോഴും വിജയിച്ച നായനാരെ "എന്റെ പാര്‍ടിയുടെ മുഖ്യമന്ത്രി" എന്ന് ഉറക്കെ പറഞ്ഞ EMS....

ജീവിച്ചിരുന്നപ്പോള്‍ ഏറനാട്ടിലെ വിക്കന്‍ എന്നും മരിച്ചപ്പോള്‍ മഹാ മനീഷി എന്നും main stream media ചെറ്റകള്‍ ചിലക്കുന്ന അതേ EMS

Srivardhan said...

അന്യന്‍ you said it....വസ്തുതകളുടെ യഥാര്‍ത്ഥ മര്‍മ്മം താന്കള്‍ പറഞ്ഞതു തന്നെ. പരിണത പ്രജ്ഞാനായ ഒരു രാഷ്ട്രീയ നേതാവ് അതും ഒരു കമ്മ്യൂണിസ്റ്റ് നേതാവ്, 70 വര്ഷത്തെ അനുഭവ പരിചയമുള്ള നേതാവ് എങ്ങനെ ഇങ്ങനെ ആയി, അതും കഴിഞ്ഞ 6 വര്‍ഷതുനിള്ളില്‍ കമ്മ്യൂണിസ്റ്റ് ശൈലിക്ക് തികച്ചും അന്യമായ രീതിയില്‍ എന്നത് ഒരു research നു പോലും വിഷയമാക്കേണ്ട(പരിഹാസമല്ല, തികച്ചും സീരിയസ് ആയ അഭിപ്രായമാണിത്) political psychology യുടെയും political hijacking, അതിന് വേണ്ടിയുള്ള well organised network ന്റെയും ഒക്കെ micro functioning ലേക്ക് കണ്ണ് പതിയേണ്ട കാര്യങ്ങളും കാരണങ്ങളുമാണ്.അതുകൊണ്ട് തന്നെ ഭാവിയില്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടി കള്‍ക്ക് ഒരു കേസ് സ്റ്റഡി ആക്കാവുന്ന വിഷയവുമാണ്‌...

kaalidaasan said...

ജീവി,

ചെറുകിട കയ്യേറ്റങ്ങള്‍ ലീഗലൈസ് ചെയ്യാന്‍ തുടങ്ങിയാല്‍ കേരളത്തിലങ്ങോളമിങ്ങോളം കയ്യേറിയതെല്ലാം ലീഗലൈസ് ചെയ്യേണ്ടി വരും മൂന്നാറില്‍ തന്നെ റ്റാറ്റ മത്രമാണ്, വന്‍കിട കയ്യേറ്റങ്ങള്‍ നടത്തിയിട്ടുളത്. അവിടെ കൂടുതലും പാട്ടത്തിനെടുത്ത ഭൂമി റ്റാറ്റ മറിച്ചു വില്‍ക്കുകയാണൂണ്ടായത്. കലാകാലങ്ങളായി കേരളത്തില്‍ ഭരണം നടത്തിയവര്‍ അതിനു‍ ഒത്താശ ചെയ്തു കൊടുത്തു. ഇന്നു വരെ ആരും അതിനെതിരെ നീങ്ങാന്‍ ധര്യപ്പെട്ടില്ല. ഒരാള്‍ അതിനു തുനിഞ്ഞപ്പോള്‍ സകല ‍ കയ്യേറ്റങ്ങളുടെയും കുഴലൂത്തുകാര്‍ വ്യക്തി വൈരാഗ്യം തീര്‍ക്കുവാന്‍ അദ്ദേഹത്തിന്റെ പുറത്തു കയറുന്ന കാഴ്ച്ചയാണിപ്പോള്‍ കാണുന്നതും


ഒരു ചെറുകിടക്കാരും തീ തിന്നേണ്ടി വന്നില്ല. വീടു വയ്ക്കാന്‍ ഭൂമി കയ്യേറിയ ആരെയും ഒഴിപ്പിച്ചില്ല. അങ്ങനെ ചെയ്യുമെന്ന് ആരും പറഞ്ഞമില്ല. ഭൂമി കയ്യേറി ബിസിനസ് നടത്തിയവരെയാണ്, ഒഴിപ്പിച്ചതുമൊഴിപികാന്‍ ‍ ശ്രമിച്ചതും . താമസിക്കാന്‍ വീടു വച്ചു താമസിച്ച ആരെയെങ്കിലും ഒഴിപിച്ചതായോ അവരുടെ വീടുകള്‍ ഇടിച്ചു നിരത്തിയതായോ ജീവിക്കു ചൂണ്ടിക്കാണിക്കാമോ?

kaalidaasan said...

ഇവിടെ മിക്കവരും പുല്‍ക്കൂട്ടിലെ നായയുടെ സ്വഭാവക്കാരാണ്. വലിയ ആദര്‍ശം പ്രസംഗിക്കും . എന്തു ചെയ്യണമെന്ന്‍ ഒരു മുഖ്യമന്ത്രിയെ വരെ ഉപദേശിക്കും . അതിനു ശേഷം ആരെന്തു ചെയ്താലും അതില്‍ പല ഗൂഡ ലക്ഷ്യങ്ങളും കണ്ടെത്തും .

അന്യനേപ്പോലുളവര്‍ മറക്കുന്ന ഒരു കാര്യമുണ്ട്. അതു പൊടിതപ്പിയെടുക്കാന്‍ കുറച്ചു പിന്നോട്ട് സഞ്ചരിക്കേണ്ടി വരും .. വി എസ് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും അതിനു മുമ്പും , റ്റാറ്റയുടെ ഭൂമി കയ്യേറ്റത്തേപ്പറ്റി പറഞ്ഞതും അതിനെതിരെ പ്രവര്‍ത്തിച്ചതും കുറച്ചുപേര്‍ക്കെങ്കിലും ഓര്‍ക്കാന്‍ പറ്റുമെന്നാണെനിക്കു തോന്നുന്നത്. അന്നെല്ലാം എത്രയോ വേദികളില്‍ അദ്ദേഹം ഇടതുപക്ഷ ജനധിപത്യമുന്നണി അധികാരത്തില്‍ വന്നാല്‍ റ്റാറ്റയും മറ്റുള്ളവരും കയ്യേറിയ ഭൂമി തിരിച്ചു പിടിക്കും എന്നു പറഞ്ഞിട്ടുണ്ട്.

അധികാരത്തിലെത്തി കഴിഞ്ഞ് പറഞ്ഞ പോലെ പ്രവര്‍ത്തിച്ചപ്പോള്‍ അതു പ്രതിഛായ നിര്‍ മ്മാണമാണ്, വേറെയാരോ ഉപദേശിക്കുന്നതു കൊണ്ടാണിതു ചെയ്യുന്നത്, പാര്‍ട്ടിയെ ധിക്കരിക്കുന്നു, കളകറ്ററേറ്റിലെ സാധാരണ ഉദ്യോഗസ്ഥരേക്കൊണ്ട് ചെയ്യിക്കേണ്ട കാര്യങ്ങള്‍ എന്തിനു മുഖ്യമന്ത്രിയേക്കൊണ്ട് ചെയ്യിക്കുന്നു, ഇതു വഴി നാണം കെടാന്‍ കേരള സംസ്ഥാനത്തെ ഏറ്റവും അംഗീകാരമുള്ള ജനകീയ നേതാവിനെ വലിച്ചിഴക്കുന്നു, തുടങ്ങിയ സാങ്കല്‍പ്പിക ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഇവരുടെ അജണ്ട പുറത്തു വരുന്നു. കേരളത്തിലെ നിയമങ്ങള്‍ എങ്ങനെ ഭരികുന്നവരും മറ്റുള്ളവരും കൂടി ദുരുപയോഗം ചെയ്തു എന്ന് കേരളിയര്‍ക്കെല്ലാം അറിവുള്ളതാണ്.

കേരളത്തിലെ സാധാരണ ഉദ്യോഗസ്ഥരാണ്, അനധികൃതമായി കയ്യേറിയ ഭൂമിക്ക് പട്ടയം കൊടുത്തതെന്നും മാലോകര്‍ക്കൊക്കെ അറിവുള്ളതാണ്. കള്ളന്‍മാരെ തനെ ഖജനാവ് ഏല്‍പ്പിക്കണം എന്നു പറയുന്നവരുടെ ഉദ്ദേശ്യശുദ്ധി ആരും ചോദ്യം ചെയ്യാന്‍ പാടില്ല.

ഒരു ദുരന്തമുണ്ടാവുമ്പോള്‍ മന്ത്രിയോ മുഖ്യമന്ത്രിയോ വന്നില്ല എന്നും ഇവരൊക്കെ വലിയ വായില്‍ നിലവിളിക്കും . ഉദ്യോഗസ്ഥന്‍മാര്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടല്ലൊ എന്നൊന്നുമപ്പോളവര്‍ പറയില്ല.


പുല്‍ക്കൂട്ടിലെ നായകള്‍ സാധാരണ നായകളല്ല. സാധാരണ നായകള്‍ എന്തിനും കുരക്കും . ഈ നായകള്‍ പക്ഷെ ചിലതിനു വേണ്ടി മാത്രം കുരക്കും . പശു പുല്ലു തിന്നുമ്പോള്‍ മാത്രം കുരക്കും . അവര്‍ പുല്ലു തിനുകയുമില്ല തീറ്റുകയുമില്ല.

സ്മാര്‍ട്ട് സിറ്റി കേരള താല്‍പ്പര്യത്തിനനുസരിച്ചു മാറ്റിയെഴുതിയാല്‍ അതു പ്രതിഛായ നിര്‍മ്മാണം . സ്മാര്‍ട്ടി സിറ്റിയേക്കുറിച്ച് ആരംഭം മുതല്‍ വി എസ് പറഞ്ഞതൊന്നും അവര്‍ക്ക് ഓര്‍ക്കേണ്ട. ലക്ഷ്യം പുല്ലു തീറ്റുകയില്ല എന്നതാണല്ലോ. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതും പ്രതിഛായ നര്‍മ്മാണം . കയ്യേറ്റങ്ങളേക്കുറിച്ച് വര്‍ഷങ്ങളായി വി എസ് പറഞ്ഞതൊന്നും ഓര്‍ക്കേണ്ടല്ലോ, പുല്‍ക്കൂട്ടിലെ നായക്കു ഭൂതകലത്തെക്കുറിച്ച് എന്തിനോര്‍ക്കണം , പുല്ലു തീറ്റുകയില്ല എന്നതാണല്ലോ ലക്ഷ്യം . സെസ് കാര്യത്തില്‍ ഭൂമാഫിയകള്‍ ഭൂമി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ശ്രമിക്കുകയും അതിനെതിരെ ഒരു സര്‍ക്കാര്‍ നയം ഉണ്ടാക്കിയതും പ്രതിഛായ നിര്‍മ്മാണം മാത്രം . അതു എന്തിനു വേണ്ടിയാണെന്ന് ഓര്‍ക്കേണ്ടല്ലൊ, പുല്‍ ക്കൂട്ടിലെ നയായുടെ ലക്ഷ്യം പുല്ലു തീറ്റാതിരിക്കലല്ലേ.

വി എസ് എന്തു ചെയ്താലും അതു ഒന്നുകില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗം അല്ലെങ്കില്‍ പ്രതിഛായ നിര്‍മ്മാണം . എല്ലാ പുല്‍ക്കൂടുനായകളും ഒരേ സ്വരത്തില്‍ അതു പറയും . സ്വന്തം മൂക്കിനപ്പുറവും മനസില്‍ അരക്കിട്ടുറപ്പിച്ച വ്യക്തി വിരോധത്തിനപ്പുറവും കാണാന്‍ കഴിവില്ലാത്ത കൂപ മണ്ഠൂകങ്ങള്‍ . ഇവര്‍ക്ക് ഒരുദ്ദേശ്യമേ ഉള്ളു. വി എസ് ഒരു കഴിവുമില്ലാത്ത ഒരു വിഡ്ഡിയാണെന്നു സ്ഥാപിക്കുക. അദ്ദേഹം ചെയ്യുന്ന എല്ലാത്തിനും പിന്നില്‍ കുറെ സ്തുതിപാഠകരാണെന്നു പറഞ്ഞു സമാധാനിക്കുക. മറ്റുളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുക. ഹെയിറ്റ് ക്ളബ്ബുണ്ടാക്കിയാല്‍ അതല്ലാതെ എന്തു ചെയ്യാന്‍ പറ്റും ?

kaalidaasan said...

ശ്രീവര്‍ ദ്ധന്റെ ലക്ഷ്യം നല്ലതു തന്നെ.

താങ്കള്‍ ഒരു കമ്യൂണിസ്റ്റാണോ എന്നെനിക്കറിയില്ല. എങ്കിലും ചോദിക്കട്ടേ. എന്താണു കമ്യൂണിസ്റ്റ് ശൈലി? സ്റ്റാലിന്‍ സോവിയറ്റ് യൂണിയനില്‍ നടപ്പിലാക്കിയതാണോ? മാവോ ചൈനയില്‍ നടപ്പിലാക്കിയതാണോ? കാസ്റ്റ്രോ ക്യൂബയില്‍ നടപ്പിലാക്കിയതാണോ? അതോ പോള്‍ പോട്ട് കംബോഡിയയില്‍ നടപ്പിലാക്കിയതാണോ?

പത്രമാധ്യമങ്ങള്‍ക്കും പത്രലേഖകര്‍ക്കും അവരുടേതായ അജണ്ടകളുണ്ട്. ഇന്നത്തെ പത്രധര്‍മം എന്നാല്‍ പണമുണ്ടാക്കുക എന്നതാണ്. ജനങ്ങളെ നന്നാക്കുക എന്നതൊക്കെ പഴയതും കാലഹരണപെട്ടതുമായ പരിപാടികളാണ്. അവര്‍ ഒരു നേതാവിനേയോ വ്യക്തിയേയോ പിന്തുണക്കുന്നുണ്ടെങ്കില്‍ അതിനു അവരുടേതായ ന്യായീകരണം ഉണ്ടാകും .


കേരളത്തിലെ പത്രങ്ങള്‍ ഒരിക്കലും ഒരു കമ്യൂണിസ്റ്റുനേതാവിനെ ഒരു പരിധി വിട്ടു പിന്തുണക്കാറില്ല. എ എം എസിനെപ്പോലും പത്രങ്ങള്‍ കൂടുതലും വിമര്‍ശിച്ചിട്ടേ ഉള്ളൂ. വി എസിനെ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പു വരെ ഇവരെല്ലാം വളരെ നികൃഷ്ടമായ രീതിയില്‍ വിമര്‍ശിച്ചിരുന്നു. ഇ എം എസ് ഏതെങ്കിലും ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടതായി എങ്ങും വായിച്ചിട്ടില്ല. സമൂഹം അദ്ദേഹത്തിനു കല്പിച്ചു നല്കിയത് ഒരു താത്വികാചാര്യന്റെ പദവി ആയിരുന്നു. കേരളത്തില്‍ നടന്ന ഏതെങ്കിലും പ്രശ്നങ്ങളില്‍ വി എസിനേപ്പോലെയോ എ കെ ജിയേപ്പോലെയോ അദ്ദേഹം പങ്കെടുത്തതായോ ഇടപെട്ടതായോ എങ്ങും വായിച്ചിട്ടില്ല. പക്ഷെ വി എസ് പല ഇടപെടലുകളും നടത്തി. അത് രഹസ്യമായി ഒന്നും അല്ല. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന സകല കേരളീയരുടെയും കണ്മുമ്പിലാണത് സംഭവിച്ചത്. അതു പത്രങ്ങള്‍ തമസ്കരിച്ചില്ല എന്നതു ശരി. പല കമ്യൂണീസ്റ്റുനേതാക്കളുടേയും പ്രവര്‍ത്തികള്‍ പത്രങ്ങള്‍ തമസ്കരിക്കാറുണ്ടെന്നതും ശരിയാണ്.


ഇ എം എസ് സുശീലാ ഗോപാലനെ മുഖ്യമന്ത്രി സ്ഥാനത്തേക്കു നിര്‍ദ്ദേശിച്ചതും അതിനെ പാര്‍ട്ടി തള്ളക്കളഞ്ഞതും ഇവിടെ പരാമര്‍ശിച്ചതെന്താണെന്നു മനസിലായില്ല. ഇ എം എസിനേപ്പോലുള്ള ഒരാളുടെ നിര്‍ദ്ദേശം പാര്‍ ട്ടി തള്ളക്കളഞ്ഞിട്ടുണ്ട്. വി എസിന്റെ പ്രയത്ന ഓഹരി എന്ന നിര്‍ദ്ദേശം തള്ളിക്കളഞ്ഞപ്പോള്‍ ഇവിടെ കിരണിനേപ്പോലുള്ളവര്‍ വി എസിന്റെ ഭയങ്കര പരാജയമായും മഹാ സംഭവമായും അതു ചിത്ത്രീകരിച്ചതു ശ്രീവര്‍ദ്ധന്‍ കണ്ടൊ ആവോ.

അതു പോലെ ഏതെങ്കിലും നേതവിനെ തെരഞ്ഞെടുത്തപ്പോള്‍ വി എസ് അതു തന്റെ നേതാവല്ല, പാര്‍ട്ടി യുടെ നേതാവല്ല എന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനിവിടെ സാംഗത്യമുണ്ടാകുമായിരുന്നു.

കേരളത്തില്‍ ഇതിനു മുമ്പ് ഒരു ഭരണാധികാരിയും ചെയ്യാത്ത തരത്തില്‍ മൂന്നാറിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചു. സമൂഹത്തോട് യാതൊരു പ്രതിബധതയുമില്ലാത്ത പത്രങ്ങള്‍ പോലും അതിനെ വിമര്‍ശിച്ചില്ല. അതുകൊണ്ട് ആരും അതിനെ എതിര്‍ത്തുമില്ല. എതിര്‍ത്തത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ തന്നെ ചിലരും , സി പി ഐയിലെ കുറെപ്പേരും വി എസ് വിരോധം മുഖമുദ്രയാക്കിയ ശ്രീവര്‍ദ്ധനേപ്പോലുള്ള ചിലരുമാണ്. അവര്‍ക്കൊക്കെ അത് പ്രതിഛായ നിര്‍മ്മണത്തിന്റെ ഭാഗമായാണു കാണാന്‍ പറ്റിയുള്ളു. ഇപ്പോഴും പറ്റുന്നുള്ളു. വി എസ് വിരോധം മാറ്റി വച്ചിട്ട് ചിന്തിക്കാനൊന്നും ഞാന്‍ പറയുന്നില്ല. കാരണം നിങ്ങള്‍ക്കാര്‍ക്കും അതിനു സാധിക്കില്ല.

ഒരു വര്‍ഷം മുമ്പ് നടന്ന മൂന്നാര്‍ ദൌത്യം പരാജയപ്പെട്ടു .അതു എന്തുകൊണ്ടാണ് എന്നു കേരളത്തിലെല്ലാവര്‍ക്കും അറിയാം . അതു പക്ഷെ നിങ്ങളില്‍ ചിലര്‍ ബ്ളോഗുകളില്‍ എഴുതുന്നതല്ല. അത് മാധ്യമങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. അതു കൊണ്ടാണവര്‍ രണ്ടാമത്തെ ഉദ്യമത്തിനും പ്രാധാന്യം കൊടുക്കുന്നത്. അവരെല്ലാം വി എസിന്റെ സ്തുതിപാഠകരോ വി എസ് ഏര്‍പ്പാടാക്കിയവരോ ആണെന്നു നിങ്ങള്‍ക്കൊക്കെ വിശ്വസിക്കുകയും ചെയ്യാം . അതു കമ്യൂണിസ്റ്റു ശൈലിയില്‍ നിന്നും വ്യതിചലിക്കലാണെന്നു ഗവേഷണം നടത്തി എന്താണു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്? കമ്യൂണീസ്റ്റു ശൈലിയില്‍ നിന്നും വ്യതി ചലിച്ചു, ഒറ്റയാന്‍ പോക്കു നടത്തി, തന്‍ പ്രമാണിത്തം കാണിച്ചു എന്നെല്ലാം കുറച്ചു പേര്‍ തീരുമാനിച്ചു കഴിഞ്ഞല്ലോ. സ്തുതി പാഠകരെ ഏര്‍പ്പാടാക്കി നാടകം കളിക്കുന്നു എന്നാണ് ഈ ബ്ളോഗിന്റെ ചര്‍ച്ചാ വിഷയം തന്നെ. ഇതില്‍ കൂടുതല്‍ എന്തു കണ്ടെത്തലാണ്, ശ്രീവര്‍ദ്ധന്റെ പുതിയ ഗവേഷണം കൊണ്ട് ഉണ്ടാകാന്‍ പോകുന്നത്?

വി എസ് ഏതു കമ്യൂണിസ്റ്റാശയത്തില്‍ നിന്നും വ്യതി ചലിച്ചു എന്ന് ശ്രീവര്‍ദ്ധന്‍ ഇതു വരെ വ്യക്തമാക്കിയില്ല. ഏതെങ്കിലും കമ്യൂണിസ്റ്റാശയത്തില്‍ നിന്നും വ്യതി ചലിച്ചതായി ഒരു വിമര്‍ശകനും അദ്ദേഹത്തെ കുറ്റപെടുത്തിയിട്ടില്ല ഇതു വരെ.

പക്ഷെ കമ്യൂണിസ്റ്റാശയങ്ങളില്‍ നിന്നും വ്യതി ചലിച്ചു എന്നു സമൂഹം വിലയിരുത്തിയ ചില സംഭവങ്ങള്‍ കേരളത്തില്‍ നടന്നു. അറിയപ്പെടുന്ന സാമ്പത്തിക കുറ്റവാളിയായ സാന്റിയാഗോ മാര്‍ട്ടിനില്‍ നില് നിന്നും പാര്‍ട്ടി പണം സ്വീകരിച്ചു. ലിസ് ചാക്കോ എന്ന കള്ളപ്പണമിടപാടുകാരനില്‍ നിന്നും പാര്‍ട്ടി നേതാവ് കൈക്കൂലി വാങ്ങി, അതു നേതാക്കള്‍ അറിഞ്ഞിട്ടും ഒരു നടപടിയുമെടുക്കാതെ ഒരു വര്‍ഷത്തോളം രഹസ്യമാക്കി വച്ചു. ഇടുക്കിയിലെ പാര്‍ട്ടി ഓഫീസ് സര്‍ക്കാര്‍ ഭൂമി കയ്യേറിയാണു നിര്‍മ്മിച്ചിരിക്കുന്നത്. 30% ജനങ്ങള്‍ ദാരിദ്യ്ര്യ രേഖക്കു താഴെ ജീവിക്കുന്ന സ്ഥലത്ത് പാര്‍ട്ടി പണക്കാര്‍ക്ക് വേണ്ടി അമ്യൂസ്മെന്റ് പാര്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലും നടത്തുന്നു. ചെങ്ങറയില്‍ ആയിരത്തോളം ഭൂരഹിതര്‍ കിടപ്പാടത്തിനു വേണ്ടി സമരം ചെയ്യുമ്പോള്‍ പാര്‍ട്ടി സെക്രട്ടറി ഭൂപരിഷ്കരണം ലക്ഷ്യം കണ്ടു എന്നു പറയുന്നു. ഇതൊക്കെയല്ലേ ശ്രീവര്‍ദ്ധന്‍ , ശരിക്കും കമ്യൂണിസ്റ്റാശയങ്ങളില്‍ നിന്നുമുള്ള വ്യതി ചലനം . ഇതിനേക്കുറിച്ചുകൂടി ഗവേഷണം നടത്തേണ്ടതല്ലേ?

Ralminov റാല്‍മിനോവ് said...

സീപ്പീയെം മൂന്നാറില്‍ ചെറുകിട കയ്യേറ്റക്കാരുടെ കൂടെ തന്നെയാണു്. 5 സെന്റും 10 സെന്റും കയ്യേറിയവരുടെ കൂടെ തന്നെയാണു്. ഇതെന്റെ നിരീക്ഷണമല്ല, വിലയിരുത്തലല്ല. ആ പാര്‍ട്ടിയുടെ മൂന്നാറിലെ നേതാവു് പറഞ്ഞതു് കണ്ടതാണു്. അദ്ദേഹത്തെ ഇതേവരെ പാര്‍ട്ടി പുറത്താക്കിയിട്ടുമില്ല.
മൂന്നാര്‍ ടൌണ്‍ കയ്യേറിയുണ്ടായതാണു്. അതൊഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ വിവരമറിയുമെന്നാണു് പറഞ്ഞതു്. മുഖ്യന്‍ വന്നിട്ടു് വേറെ വലിയ കയ്യേറ്റങ്ങളൊക്കെ സന്ദര്‍ശിച്ചു് , പഠിക്കാനുള്ളതൊക്കെ കണ്ടു് , മൂന്നു് മാസത്തിനുള്ളില്‍ ഭൂവിതരണം പ്രഖ്യാപിച്ചു് , കാലു്വെട്ടുകാരെ വെല്ലുവിളിച്ചു് , 50 മീറ്റര്‍ ആറിന്റെ ഉണ്ടയില്ലാ വെടിയും പൊട്ടിച്ചു് സ്ഥലം വിട്ടു.
ഭാഗ്യത്തിനു് വെളിയം കേറി സെസിന്റെ കലാപം ഏറ്റെടുത്തിട്ടുണ്ടു്.
വീയെസ്സിന്റെ നിയോജകമണ്ഡലമായ മലമ്പുഴയിലെ സ്പോഞ്ച് അയണ്‍ ഫാക്റ്ററികള്‍ക്കു് നേരെ ഇനിയെന്നാണോ ആവോ ഭവാന്‍ ഇറങ്ങുന്നതു്. അതും പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞിരുന്നതാ.
സ്മാര്‍ട്ട് സിറ്റി റിയല്‍ എസ്റ്റേറ്റുകാരെന്നു് പറഞ്ഞതു് പിണറായിയല്ല, അച്ചുതാനന്ദനാണു്. അദ്ദേഹം സ്മാര്‍ട്ട് സിറ്റിക്കു് വേണ്ടി മറ്റു് സെസുകള്‍ അനുവദിക്കുന്നില്ല എന്നു് എങ്ങനെ എനിക്കു് ...(വാക്കുകള്‍ കിട്ടുന്നില്ല)

Praveen payyanur said...

:-)??

kaalidaasan said...

സീപ്പീയെം മൂന്നാറില്‍ ചെറുകിട കയ്യേറ്റക്കാരുടെ കൂടെ തന്നെയാണ്. എന്നു മാത്രമല്ല, സി പി പാര്‍ട്ടി തന്നെ ഭൂമി കയ്യേറി ആപ്പീസ് പണുതു. 5 സെന്റും 10 സെന്റും കയ്യേറി വീടു പണുതു താമസിക്കുന്നവരുടെ കൂടെ ആണെങ്കില്‍ യതൊരു വിധ അക്ഷേപവും കേള്‍ക്കേണ്ടി വരില്ലായിരുന്നു. 105 ഏക്കര്‍ കയ്യേറി സഹോദരി പുത്രന്റെ പേരിലാക്കിയതാണ്, ആക്ഷേപത്തിനിടയാക്കിയത്. അതൊഴിപ്പിക്കാന്‍ ആരുവന്നാലും കാലു വെട്ടും എന്നു ഒരു ജനാധിപത്യ രാജ്യത്തു പറയുമ്പോള്‍ അത് സുബോധമുള്ളവര്‍ക്ക് മനസിലാവില്ല. പിന്നെ വികലമനസുള്ള റാല്‍മിനോവിനേപ്പൊലുളവര്‍ക്ക് അതു ഒരു സാധാരണ സം ഭവമായിരിക്കാം .

മൂന്നാര്‍ ടൌണ്‍ കയ്യേറിയതാണെന്നും അതൊഴിപ്പിച്ചാല്‍ വിവരമറിയുമെന്നും , അതു കൊണ്ട് മറ്റു കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കന്‍ പാടില്ല എന്നും ഒരു സി പി എം നേതാവു പറയുമ്പോള്‍ അതിലെ അപചയം മനസിലാക്കന്‍ റാല്‍മിനോവ് ബുദ്ധിക്കു ശക്തിയില്ല. റാല്‍മിനോവ് മോഷ്ടിക്കുകയും പോലീസ് കേസെടുക്കാന്‍ ശ്രമിച്ചാല്‍ , മറ്റു മോഷ്ടാക്കളെ ഒക്കെ പിടിച്ചിട്ടു മതി എന്നെ പിടിക്കാന്‍ എന്നു പറയുകയും ചെയ്യുന്ന യുക്തിയേ ഇതിനുമുള്ളൂ.

5 ം 10 ം സെന്റ് ഭൂമി കയ്യേറി വീടുവച്ചവരുടെ കൂടെ തന്നെയാണ്, സി പി എം നില്‍ക്കേണ്ടത്. അവരെ ഒഴിപിക്കില്ല എന്നു മുഖ്യമന്ത്രി വളരെ വ്യക്തമായി പറഞ്ഞിട്ടും ഉണ്ട് .5 ം 10 ം സെന്റ് കയ്യേറി ധന്യശ്രീ പോലെയുള്ള റിസോര്‍ട്ട് പണുതവരുടെ കൂടെ സി പി എം പോലൊരു പാര്‍ട്ടിയുടെ നേതാക്കള്‍ നില്കുന്നതിലും റാല്‍മിനോവിനു ഒരു പ്രശ്നവുമില്ല. അതൊക്കെ ഒഴിപ്പിക്കാന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രമിക്കുന്നതാണല്ലോ റാല്‍മിനോവിന്റെ പ്രശ്നവും . വീടുവയ്ക്കനായി കയ്യേറിയവരുടെ മാത്രം കൂടെയാണ്‌ സി പി എം എന്ന പാര്‍ട്ടി നില്‍ക്കേണ്ടത്. അതിനു പകരം ഭൂമാഫിയകളുടെയും കയ്യേറ്റക്കരുടെയും തോളില്‍ കയ്യിട്ടു ചില നേതാക്കള്‍ നില്‍ക്കുന്നതാണ്, മൂന്നാര്‍ ഉദ്യമം പരാജയപ്പെടാന്‍ കാരണമാകുന്നത്.

.
സ്മാര്‍ ട്ട് സിറ്റി റിയല്‍ എസ്റ്റേറ്റുകാര്‍ തന്നെയാണ്. അതുകൊണ്‌ടാണ്‌ അവര്‍ക്ക് ഭൂമി തീറുനല്‍കാതെ പട്ടത്തിനു മാത്രം നല്‍കുന്നത്. സ്മാര്‍ട്ട് സിറ്റിക്കു വേണ്ടി മറ്റു സെസുകള്‍ അനുവദിക്കില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ 10 സെസ് അപേക്ഷകള്‍ കേന്ദ്രത്തിലേക്കു ശുപാര്‍ശ ചെയില്ലായിരുന്നു. അത് ആ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് മറിച്ചു വില്‍ക്കാന്‍ പാടില്ല എന്ന ഒരു നയമുണ്ടാക്കിയതിനു ശേഷമണു താനും . ഇതൊക്കെ മനസിലാക്കാനുള്ള ബുദ്ധിവികാസം റാല്‍മിനോവിനില്ല.അതു കൊണ്ടാണു വാക്കുകള്‍ കിട്ടാത്തത്.

kaalidaasan said...

ചിന്നക്കനാല്‍: തടഞ്ഞത് 3800 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള സര്‍വേ

തൊടുപുഴ: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്‍ദേശപ്രകാരം ചിന്നക്കനാലില്‍ സര്‍വേ നടത്താന്‍ എത്തിയ ഡെപ്യൂട്ടി കലക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥ സംഘത്തെ സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ തടഞ്ഞതോടെ ഒഴിപ്പിക്കല്‍ നടപടി വീണ്ടും വിവാദത്തിലേക്ക്.

കഴിഞ്ഞ ദിവസം ചിന്നക്കനാല്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രിയുടെയും മന്ത്രി എ.കെ. ബാലന്റെയും നിര്‍ദേശപ്രകാരമായിരുന്നു സര്‍വേ ആരംഭിച്ചത്. ഇതിനെതിരെയായിരുന്നുസി.പി.എം സമരം.

ചിന്നക്കനാലില്‍ കുടില്‍കെട്ടിസമരം നടത്തിയ ഭൂരഹിത ആദിവാസികളെ അടിച്ചോടിച്ച് സി.പി.എം നേതാക്കള്‍ ചെങ്കൊടി നാട്ടിയ പ്രദേശംഉള്‍പ്പെടുന്ന സര്‍വേ നമ്പര്‍ 34/1, 20/1 എന്നിവിടങ്ങളിലെ സര്‍വേയാണ് സി.പി.എം തടഞ്ഞത്.

സി.പി.എം നേതാക്കള്‍ വ്യാജ പട്ടയം ഉപയോഗിച്ച് ഭൂമി കൈയേറിയതായി പരാതി ഉയരുകയും റവന്യൂ ഉദ്യോഗസ്ഥര്‍ അത് ശരിയെന്ന് കണ്ടെത്തുകയും ചെയ്ത സ്ഥലമാണിത്.

ഏറ്റവും കൂടുതല്‍ റിസോര്‍ട്ടുകളുള്ളതും ഇവിടെയാണ്. സര്‍വേ നമ്പര്‍ 34/1 ^ല്‍ 2228 ഏക്കറും സര്‍വേ നമ്പര്‍ 20/1 ^ല്‍ 1662 ഏക്കറുമാണ് സര്‍ക്കാര്‍ ഭൂമി. 3800 ^ല്‍ അധികം ഏക്കര്‍ വരുന്ന ഈ സര്‍ക്കാര്‍ ഭൂമി വ്യാജ പട്ടയം ഉപയോഗിച്ച് വില്ലേജ് ഓഫീസിലെ ബി^1, ബി^2 രജിസ്റ്ററുകള്‍ കൃത്രിമമായി സൃഷ്ടിച്ച് റിസോര്‍ട്ട് മാഫിയ കൈയേറിയതാണെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിംഗ് സര്‍ക്കാറിന് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഈ സര്‍വേ നമ്പറുകളിലെ വന്‍കിട റിസോര്‍ട്ടുകള്‍ക്ക് കലക്ടര്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ഏറ്റവും അവസാനം കഴിഞ്ഞയാഴ്ചയാണ് ഈ സര്‍വേ നമ്പറിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ച മിസ്റ്റ്വാലി റിസോര്‍ട്ട് ഏറ്റെടുക്കാന്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയത്.

സി.പി.എം നേതാവും ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ആല്‍ബിന്‍ വ്യാജ പട്ടയം ഉപയോഗിച്ച് ഭൂമി കൈയേറിയെന്ന് കലക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയ ഏഴേക്കര്‍ സ്ഥലം സ്ഥിതിചെയ്യുന്നതും ഇവിടെത്തന്നെയാണ്.

ഇതുസംബന്ധിച്ച തെളിവെടുപ്പിന് ലാന്റ് റവന്യൂ കമീഷണറെ ചുമതലപ്പെടുത്തിയിരുന്നു. എട്ടുമാസം കഴിഞ്ഞിട്ടും തെളിവെടുപ്പ് നടത്താതെ ഈ ഫയല്‍ ക്ലോസ് ചെയ്തതിനെതിരെ കഴിഞ്ഞ ദിവസമാണ് കലക്ടര്‍ വീണ്ടും റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്.

സര്‍വേ ഉദ്യോഗസ്ഥരെ തടഞ്ഞ വിവരം അറിഞ്ഞ കലക്ടര്‍ അശോക്കുമാര്‍ സിംഗ് പോലിസ് സൂപ്രണ്ട് പി.കെ. കുട്ടപ്പായിയെ വിവരമറിയിച്ചെങ്കിലും പോലിസ് എത്തിയത് 4.15നായിരുന്നു.

തൊട്ടടുത്ത ശാന്തന്‍പാറ സ്റ്റേഷനില്‍നിന്ന് പോലിസ് എത്താന്‍ രണ്ടുമണിക്കൂര്‍ എടുത്തത് കൈയേറ്റക്കാര്‍ക്ക് അനുകൂലമായ നിലപാട് പോലിസ് സ്വീകരിച്ചതിന്റെ ഭാഗമാണെന്ന് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് റേഞ്ച് ഐ.ജി വിന്‍സന്‍.എം.പോള്‍ ഇന്നലെ ഇടുക്കി ജില്ലാ കലക്ടറുമായും ഇടുക്കി എസ്.പിയുമായും മൂന്നാര്‍ ഡിവൈ.എസ്.പിയുമായും ബന്ധപ്പെട്ടു. മുഖ്യമന്ത്രിയുടെ മൂന്നാര്‍ സന്ദര്‍ശന സമയത്ത് ദൌത്യസംഘത്തില്‍ പുതുതായി ഉള്‍പ്പെടുത്തപ്പെട്ട ഐ.ജി വിന്‍സന്‍.എം.പോള്‍ ഇന്ന് ഇടുക്കി സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന. ഇന്നത്തെ സര്‍വേക്ക് വന്‍ പോലിസ് സന്നാഹം ഏര്‍പ്പെടുത്താന്‍ വിന്‍സന്‍.എം.പോള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൂര്‍ത്തി said...

കാളിദാസന്‍ ഇട്ട് ന്യൂസ് ഏത് പത്രമാണെന്നറിയില്ല. മൂന്നാര്‍ പത്രവാര്‍ത്തകള്‍ സംബന്ധിച്ച് പണ്ട് ഞാനിട്ട ഒരു പോസ്റ്റ് ഇവിടെ

Ralminov റാല്‍മിനോവ് said...

കാളിദാസന്‍,
ഞാന്‍ നശീകരണ ഒഴിപ്പിക്കലിനു് എതിരാണു്. വസ്തുവകകള്‍ തല്ലിപ്പൊളിച്ചതു്കൊണ്ടു് കുറച്ചു് കയ്യടി നേടാമെന്നല്ലാതെ എന്തു് ഗുണമാണുള്ളതു് ?
കേരളത്തിലെ ബഹുഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയില്‍ നിന്നു് കേരളീയരുടെ സ്വഭാവമല്ലാതെ എന്തു് പ്രതീക്ഷിക്കാന്‍ ? സാങ്കല്‍പികലോകത്തല്ല ജീവിക്കേണ്ടതു്.
ജോലിയില്ല, കൂലിയില്ല എന്നു് പട്ടിണിസമരം നടത്തുന്ന നാട്ടില്‍ തന്നെയാണു് "വിദേശ" തൊഴിലാളികള്‍ പണിയെടുക്കുന്നതു് എന്നു് ഓര്‍ക്കണം. അവര്‍ക്കു് യാതൊരു അവകാശങ്ങളുമില്ല താനും.
ഞാന്‍ മോട്ടിക്കുകയും പോലീസ് കേസെടുത്താല്‍ ഞാന്‍ കോടതിയില്‍ പറയും എന്നെക്കാള്‍ പത്തിരട്ടി കട്ടവന്മാര്‍ ദോ പുറത്തു് നിക്കുന്നു. അവരെ ആദ്യം പിടിച്ചൂടേ? അങ്ങനെ ചെയ്താല്‍ ചെറിയ കള്ളന്മാര്‍ താനെ ഒഴിഞ്ഞു്പൊയ്ക്കോളും. ഇതു് ഒരു തരം "എണ്ണം തികയ്ക്കലാണു്".

ഗൂഗിള്‍ എര്‍ത്തില്‍ തന്നെ നോക്കിയാലറിയാം എവിടെയൊക്കെ വീടുണ്ടു് റിസോര്‍ട്ടുണ്ടു് എന്നൊക്കെ. ഒരു സാറ്റലൈറ്റ് സര്‍വേയില്‍ തിരുവനന്തപുരത്തെ ആപ്പീസിലിരുന്നു് കാണാം കയ്യേറ്റമൊക്കെ. ആ സാങ്കേതികവിദ്യ ഇപ്പഴും സര്‍ക്കാരിനില്ലെങ്കില്‍ "ഇന്ത്യെന്തു് ഇന്ത്യ , തിച്ചൂരല്ലെ കാണണ്ടതു് " എന്നു് വിലപിക്കേണ്ടി വരും. ഒരു ഐട്ടി മന്ത്രി കൂടിയാണു് സ.അച്ചുതാനന്ദന്‍.
അപ്പോ ഈ ഒരു ഓളം കിട്ടില്ലല്ലോ. കാര്യം ചെയ്യുന്നതിലല്ല, "ചെയ്യാന്‍ നോക്കി, പക്ഷെ ലവന്മാര്‍ സമ്മതിക്കണില്ല" എന്നതിനാണല്ലോ മുന്‍തൂക്കം.
ഞാനൊരു വിവരംകെട്ടവന്‍ തന്നെ. അതുകൊണ്ടാണല്ലോ അച്ചുതാനന്ദന്‍ മുഖ്യനായേക്കും എന്നു് മനസ്സിലായിട്ടും ഈ മുന്നണി അധികാരത്തില്‍ വരാന്‍ വേണ്ടി പ്രവര്‍ത്തിച്ചതു്.

kaalidaasan said...

റാല്‍ മിനോവ്,

നശികരണ ഒഴിപ്പിക്കലിനു താങ്കള്‍ എതിരാണോ അല്ലയോ എന്നത് താങ്കളുടെ കാര്യം . ഇന്‍ഡ്യയില്‍ എല്ലായിടത്തും ഒഴിപ്പിക്കുന്നത് കയ്യേറ്റ ഭൂമിയിലെ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തിയാണ്. അതിനു ആരും കയ്യടിക്കനാവശ്യപ്പെട്ടും ഇല്ല. അതില്‍ തെറ്റു പറയനുമാവില്ല. സര്‍ക്കാര്‍ ഇടിച്ചുപൊളിക്കാതെ ഒഴിപ്പിക്കണം എന്ന് നയപരമയ ഒരു തീരുമാനമെടുത്താല്‍ ഇതു പരിഹരിക്കാം . പക്ഷെ റോഡ് കയ്യേറിയും പുഴ കയ്യേറിയും നിര്‍മ്മിച്ചവയെല്ലാം തല്ലിപ്പൊളിക്കാതേ പറ്റില്ല.

കേരളീയരുടെ സ്വഭാവം എന്നു പൊതുവായി പറയുമ്പോള്‍ അതില്‍ താങ്കളുടെ സ്വഭാവം കൂടെ ഉള്‍പ്പെടുന്നു. കേരളീയരെല്ലാം ഇടിച്ചു പൊളിക്കുന്നവരണെന്നു പറയുന്നത് സ്വന്തം മുഖത്തു തുപ്പുന്നതല്ലേ, റാല്‍മിനോവ്?

സാങ്കല്‍പിക ലോകത്തു ജീവിക്കാന്‍ ആരും ആവശ്യപ്പെട്ടില്ല. വിദേശ തൊഴിലളികള്‍ ചെയ്യുന്ന ജോലി റാല്‍മിനോവിനോടോ മറ്റാരോടെങ്കിലുമോ ചെയ്യരുതെന്നും ആരും പറഞ്ഞുമില്ല. അതൊനും വേണ്ട അറബിയുടെ അടിമയായിരിക്കുന്നതണ്‌ അഭികാമ്യം എന്നു റാല്‍മിനോവിനേപ്പോലുള്ളവര്‍ തീരുമാനിച്ചാല്‍ എന്തു ചെയ്യാന്‍ പറ്റും? അതു ചെയ്യാതെ ജോലിയില്ല കൂലിയില്ല എന്നു പറഞ്ഞ് താങ്കള്‍ പട്ടിണി സമരം നടത്തുന്നുണ്ടെങ്കില്‍ അതു താങ്കളുടെ കുറ്റം .


ഗൂഗിള്‍ എര്‍ത്തില്‍ നോക്കി റി സോര്‍ട്ട് കയ്യേറ്റഭൂമിയിലാണൊ അല്ലയോ എന്നു കണ്ടുപിടിക്കേണ്ട ഗതികേട് സര്‍ക്കരിനില്ല. എല്ലാ സ്ഥലത്തിനും ഇവിടെ രേഖയുണ്ട്. അതു നോക്കി വളരെ എളുപ്പത്തില്‍ കയ്യേറ്റഭൂമിയിലാണൊ അല്ലയോ എന്നു കണ്ടുപിടിക്കാം . അതു കണ്ടുപിടികാത്തതല്ല കുഴപ്പം . കയ്യേറ്റം ഒഴിപ്പിക്കാന്‍ സമ്മതിക്കില്ല എന്ന് ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ ഭീഷണിപെടുത്തുന്നതാണിവിടുത്തെ പ്രശ്നം . സര്‍വ്വെ നടത്താന്‍ ചെന്നാല്‍ കാലു വെട്ടും എന്നു പറഞ്ഞാല്‍ റാല്‍മിനോവിന്റെ ഗൂഗിള്‍ ഏര്‍ത്ത് കൊണ്ടെന്തു ഫലം ?

തങ്കള്‍ ഒരു വിവരം ​കെട്ടവനണെന്നുപറയുന്നതില്‍ അല്‍പം കാര്യം ഉണ്ട്. അതു കൊണ്ടാണല്ലോ കയ്യേറ്റ ഭൂമി എവിടെ ആണെന്നു കണ്ടുപിടിക്കാത്തതാണ്‌ മൂന്നാറിലെ പ്രശ്നം എന്നു വിലയിരുത്തുന്നത്.

ഞാന്‍ മോട്ടിക്കുകയും പോലീസ് കേസെടുത്താല്‍ ഞാന്‍ കോടതിയില്‍ പറയും എന്നെക്കാള്‍ പത്തിരട്ടി കട്ടവന്മാര്‍ ദോ പുറത്തു് നിക്കുന്നു. അവരെ ആദ്യം പിടിച്ചൂടേ? അങ്ങനെ ചെയ്താല്‍ ചെറിയ കള്ളന്മാര്‍ താനെ ഒഴിഞ്ഞു്പൊയ്ക്കോളും. ഇതു് ഒരു തരം "എണ്ണം തികയ്ക്കലാണു്".

ഇതിന്റെ അര്‍ ത്ഥം ഒന്നു വിശദീകരിച്ചു തന്നാല്‍ നന്നായിരിക്കും .

kaalidaasan said...

മൂര്‍ ത്തി,


ഞാന്‍ കോപ്പി ചെയ്തത് മാധ്യമത്തിലെ റിപ്പോര്‍ട്ടാണ്.

kaalidaasan said...

മൂന്നാറില്‍ സര്‍ക്കാര്‍ നടപടി തടസ്സപ്പെടുത്താന്‍ ആരേയും അനുവദിക്കില്ല മന്ത്രി കെ.പി. രാജേന്ദ്രന്‍

പാലക്കാട്‌: മൂന്നാറില്‍ സര്‍വേ തടസ്സപ്പെടുത്തുന്നതുപോലുള്ള നടപടികള്‍ അനുവദിക്കില്ലെന്ന്‌ റവന്യുമന്ത്രി കെ.പി. രാജേന്ദ്രന്‍. ഈ മാസം ഒമ്പതിന്‌ മന്ത്രിസഭാ ഉപസമിതി മൂന്നാര്‍ സന്ദര്‍ശിക്കുമ്പോള്‍ എല്ലാവരുടെയും പരാതികള്‍ കേള്‍ക്കുമെന്നും ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്നും മന്ത്രി പാലക്കാട്ട്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ചിന്നക്കനാലില്‍ ഭൂമി അളന്ന്‌ തിട്ടപ്പെടുത്തുന്നത്‌ തടയാന്‍ ഒരു വിഭാഗം നടത്തിയ ശ്രമത്തെ പോലീസ്‌ സഹായത്തോടെ തുരത്തി. മൂന്നാറില്‍ ടാറ്റയുടെ ഭൂമി കൈയേറ്റം സംബന്ധിച്ച കൃത്യമായ കണക്കറിയണമെങ്കില്‍ ഫീല്‍ഡ്‌ സര്‍വേയും മാപ്പിങ്ങും കഴിയണം. ചൊക്കനാട്‌ എസ്റ്റേറ്റ്‌ വിവാദത്തോട്‌ പ്രതികരിക്കാന്‍ മന്ത്രി തയ്യാറായില്ല.

വികസനപദ്ധതികള്‍ക്ക്‌ സ്ഥലമേറ്റെടുത്ത്‌ നല്‍കുന്നത്‌ പുനരധിവാസം ഉറപ്പാക്കിക്കൊണ്ടായിരിക്കും. ഭൂമി ഏറ്റെടുക്കുമ്പോള്‍ നല്‍കുന്ന പൊന്നുംവില മാര്‍ക്കറ്റ്‌ വിലയുമായി പൊരുത്തപ്പെടാത്തത്‌ വ്യാപകമായ എതിര്‍പ്പിനും കാലതാമസത്തിനും ഇടവരുത്തുന്നുണ്ടെന്ന്‌ മന്ത്രി സമ്മതിച്ചു.

ഇപ്പോള്‍ മിച്ചഭൂമിയായി സര്‍ക്കാരിന്‌ കൈവശം ലഭിച്ച 824.91 ഏക്കര്‍ ഭൂമി ഒരുമാസത്തിനകം ഭൂരഹിതര്‍ക്ക്‌ വിതരണം ചെയ്യും. ഭൂമി വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ഞായറാഴ്‌ച കണ്ണൂരില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാനത്തൊട്ടാകെ 4,000 കുടുംബങ്ങള്‍ക്കാണ്‌ ഈ ഭൂമി ലഭിക്കുക. കണ്ണൂരിലെ ചടങ്ങില്‍ 280 ആദിവാസി കുടുംബങ്ങള്‍ക്ക്‌ ഒരേക്കര്‍ ഭൂമി വീതം നല്‍കും.

പാലക്കാട്‌ ജില്ലയില്‍മാത്രം 290 കേസുകളിലായി 11,096 ഏക്കര്‍ ഭൂമിയുടെ കാര്യം തീരുമാനമാകാനുണ്ട്‌. താലൂക്ക്‌ ലാന്‍ഡ്‌ബോര്‍ഡില്‍ തീരുമാനമായ ശേഷം ഹൈക്കോടതിയില്‍ അപ്പീല്‍പോയ 343 കേസുകളുണ്ട്‌. 13,052 ഏക്കര്‍ ഭൂമിയാണ്‌ ഇതുമൂലം മിച്ചഭൂമിയായി ഏറ്റെടുക്കാന്‍ കഴിയാത്തത്‌. ഇതില്‍ 92 കേസിലായി 5,000 ത്തിലധികം ഏക്കര്‍ പാലക്കാട്‌ ജില്ലയില്‍ മാത്രമാണ്‌.

സര്‍ക്കാര്‍ഭൂമി കൈയേറുന്നവര്‍ക്ക്‌ ജയില്‍ശിക്ഷ ഉറപ്പാക്കുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യുമെന്നും ഉദ്യോഗസ്ഥ തലത്തില്‍ വീഴ്‌ച വന്നാല്‍ അവര്‍ക്കും ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Srivardhan said...

കാളിദാസനെ പോലെ ചിന്തിക്കുന്ന യന്ത്രം അടി മുതല്‍ മുടി വരെ work ചെയ്യുന്ന അല്ലെങ്കില്‍ തീരെ work ചെയ്യാത്ത ആളോട് dialogue, discussion, debate ഇതൊന്നും സാധ്യമല്ല.പിന്നെ എനിക്ക് പറ്റുന്നത് വീണിടത് കിടന്നു ഉരുളുക, സ്വയം contadict ചെയ്യുക,പല്ലില്‍ കുത്തി നാറ്റിക്കുക ഇതൊക്കെയാണ്...എങ്കിലും...

എ) VS ഏത് കമ്മ്യൂണിസ്റ്റ് ആശയത്തില്‍ നിന്നാണ് വ്യതിചലിചതു ?
ലെനിന്‍, Mao,മുതല്‍ BTR, EMS തൊട്ടു ലോക്കല്‍ സെക്രറെരി കുഞ്ഞപ്പന്‍ വരെ പറഞ്ഞതു വ്യക്തി സംഘടനക്കു കീഴെ, കീഴ് ഘടകം മുകള്‍ ഘടകത്തിന് കീഴെ പ്രവര്‍ത്തിക്കുക എന്നാണ്.ബട്ട് ഗ്രേറ്റ്‌ കാളി താന്കള്‍(VS ആള്‍സോ?)ആണല്ലോ ..."ഗണനീയ ന്യുന പക്ഷം" എന്ന സംഭവം ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സമര്‍പ്പിച്ചത്.സ്തുതി, സ്തുതി, സ്തുതി...

ബി)EMS ജനകീയനല്ല.?
ഇതു തന്നെയാണ് MGS നാണുവും പറഞ്ഞതു(പിന്നെ EMS കരിയിലകള്‍ നക്കിതിന്നു നടന്ന ആട് ആണ് എന്നും പറഞ്ഞിരുന്നു MGS...അത്രത്തോളം പറയാന്ത്തിനു കൊട്‌ കൈ)
പിന്നെ ആര് ജനകീയര്‍..BTR, ബസു(മോന്‍ വംഗ ദേശത്തെ ഏറ്റവും വലിയ industrialist),ഹര്‍കിഷന്‍ (മോന്‍ ലണ്ടനില്‍ ബിസിനസ്സ് നടത്തുന്നു..പാവം എങ്കിലും കാളിദാസന്റെ 30%BPL ല പെടും).ഒന്നു പോടോ..

സി) സുശീല ഗോപാലനെ ഇപ്പോള്‍ പരാമര്‍ശിച്ചത് എന്തിനെന്ന് മനസ്സിലായില്ല.?
ഇനി കാളി സാറിന് ഇഷ്ടമില്ലാത്തത് പറയും മുമ്പെ ഒരു application തരാം.approve and accepted ആയാലേ കമന്റ് ഇടൂ...
ഡി) അതു പോലെ ഏതെങ്കിലും നേതവിനെ തെരഞ്ഞെടുത്തപ്പോള്‍ വി എസ് അതു തന്റെ നേതാവല്ല, പാര്‍ട്ടി യുടെ നേതാവല്ല എന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനിവിടെ സാംഗത്യമുണ്ടാകുമായിരുന്നു.?
ഇല്ല ഒരിക്കലും പറഞ്ഞിട്ടില്ല..തൊട്ടു കാണിച്ചിട്ടേ ഉള്ളൂ, ടിയാന്‍ ഒന്നും പറയില്ല.."മീന്‍ പിടിച്ചു നടന്ന പീറ ചെക്കനെ(പാവം അഞ്ജലോസ്)" പുറത്താക്കിയത് വിപ്ലവം, NN കൃഷ്ണദാസിനെ തരം താഴ്ത്തിയാല്‍ പ്രതി വിപ്ലവം.ഇങ്ങനെ എന്തെല്ലാം എന്തെല്ലാം വിപ്ലവങ്ങള്‍...

Srivardhan said...

ഇ)പക്ഷെ കമ്യൂണിസ്റ്റാശയങ്ങളില്‍ നിന്നും വ്യതി ചലിച്ചു എന്നു സമൂഹം വിലയിരുത്തിയ ചില സംഭവങ്ങള്‍ കേരളത്തില്‍ നടന്നു. അറിയപ്പെടുന്ന സാമ്പത്തിക കുറ്റവാളിയായ സാന്റിയാഗോ മാര്‍ട്ടിനില്‍ നില് നിന്നും പാര്‍ട്ടി പണം സ്വീകരിച്ചു. ലിസ് ചാക്കോ എന്ന..?

വസ് 1980 മുതല്‍ 92 വരെ പാര്‍ടി സെക്രട്ടറി ആണ്, 86 മുതല്‍ PB ല ഉണ്ട്..എന്ത് ഒലക്കേട മൂടിനാടോ PB ല പോയി വായും പൊളിച്ചിരിക്കുന്നത്..മാര്‍ട്ടിന്‍, മാര്‍ട്ടിന്‍ എന്ന് പറയാതെ തെറ്റ് ചെയ്തിട്ടുന്ടെന്കില്‍ പിടിച്ചു പുരതാക്കെടോ.അന്ഞെലോസിനെ പുരതാക്കമെങ്കില്‍, MVR,ഗൌരിയമ്മയെ പുരതക്കമെങ്കില്‍ VS നു ഇതു പറ്റില്ലേ..പാര്‍ട്ടിയിലെ Towering figure അല്ലെ ടിയാന്‍.നമ്പര്‍ 1, നിധി ഒക്കെയല്ലേ..അതല്ലാ ഇതൊക്കെ മറ്റൊരു നാടകമോ.എങ്കില്‍ അത് hypocracy അല്ലെ..
22 വര്‍ഷമായി PB ല ഉള്ള അദ്ദേഹം കൂടി ഉള്‍പ്പെട്ട PB പറയുന്നു, കാരാട്ട് പറയുന്നു മാര്‍ട്ടിന്‍ ഇഷ്യൂ വെറും "നോട്ടപ്പിശക്" ആണെന്ന്..കാരാട്ടും, VSഉം ഉള്‍പ്പെട്ട PBപറയുന്നതോ ശരി അതല്ല കാളി പറയുന്നതോ...
എഫ്) 30% ജനങ്ങള്‍ ദാരിദ്യ്ര്യ രേഖക്കു താഴെ ജീവിക്കുന്ന സ്ഥലത്ത് പാര്‍ട്ടി പണക്കാര്‍ക്ക് വേണ്ടി അമ്യൂസ്മെന്റ് പാര്‍ക്കും...
40 ല അധികം വര്‍ഷങ്ങള്‍ക്കു മുമ്പു തലയില്‍ കിന്നരി തലപ്പാവ് വച്ച സപ്ലയര്‍ മാരും cutlet, ഓലനും കാളനും ഒക്കെയായി ഒരു വരേണ്യ upper middle ക്ലാസ്സ് നു വേണ്ടിയെന്നവണ്ണം ഒരു Restaurant chain കേരളത്തിനകത്തും പുറത്തും പ്രവര്ത്തിച്ചു തുടങ്ങി, പേരു ഇന്ത്യന്‍ കോഫി ഹൌസ്.മുതലാളി AKG. അവിഞ്ഞ കുറെ ബുരോക്രട്ടുകളും ഉയര്ന്ന മധ്യ വര്‍ഗ്ഗവും നല്ല രീതിയില്‍ ഇന്നും അതിന്റെ ഗുണഭോക്താക്കള്‍ ആണ്. 30% പെടുന്ന BPL പാവങ്ങള്‍ക്ക് എല്ലാ ദിവസവും അവിടെ സദ്യ കൊടുക്കുകയല്ലിയോ....

vs സ്റ്റേറ്റ് സെക്രട്ടറി ആയിരുന്നപ്പോഴും ആയിരക്കണക്കിന് ബാങ്കുകള്‍ പാര്‍ടി മുന്‍കയ്യില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം തുറന്നു പ്രവര്ത്തനം ആരംഭിച്ചിട്ടുണ്ട്. ഏത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആണ് സാറേ കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് കോടിക്കണക്കിനു ആസ്തിയുള്ള ബാങ്ക് തുടങ്ങാം എന്ന് പറഞത്..അതിന്റെ നടതിപ്പുകാരോക്കെ മുതലാളിമാരല്ലേ..എങ്കില്‍ VS മുതലാളിയുടെ അപ്പൂപ്പന്‍ മുതലാളി ആയിരുന്നില്ലേ, അല്ലേ...
ഇനി ഔദ്യോതികവും "വിപ്ലവ" പക്ഷവും കേരളത്തിലങ്ങോലമിങ്ങോളം നടത്തുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിടല്‍ കഥ വിസ്താര ഭയത്താല്‍ പറയുന്നില്ലാ..അവിടെയൊക്കെ 30%BPL കേറി വിലസുവല്ലേ.
ഇതൊക്കെ എത്ര കാലമായി കാളീ ഇവിടെ നടക്കുന്നു...അച്യുതാന്ദന്‍ ചൊവ്വ ഗ്രഹത്തില്‍ നിന്നു ഇന്നലെ ഇവിടെ വന്നിരങ്ങിയതല്ലേ. അതൊക്കെ ചര്ച്ച ചെയ്ത ശേഷം പോരെ നൂറാം ക്ലാസ്സ് മുഖ്യധാരാ മാധ്യമക്കാരന്‍ എറിഞു തരുന്ന ആ എച്ചില്‍ കഷണം..അമുസേമെന്റ്റ് പാര്ക്ക് വിശേഷം വിളമ്പുന്നത്..

kaalidaasan said...

ലെനിന്‍ മാവോ മുതല്‍ ബി റ്റി ആര്‍ ഇ എം എസ് വരെ യുള്ളവരെ വിടുക. 1962 ല്‍ ഒരു ന്യൂനപക്ഷം കേന്ദ്ര കമ്മിറ്റി തീരുമാനത്തെ ഇഷ്ടപ്പെടാതെ ആണല്ലോ, സി പി എം എന്ന സംഘടന ഉണ്ടാക്കാന്‍ ഇറങ്ങി പോന്നത്? ലോക്കല്‍ സെക്രട്ടറി കുഞ്ഞപ്പന്‍ വരെ പറഞ്ഞതു, വ്യക്തി സംഘടനക്കു കീഴെ, എന്ന തത്വം മഹത്താണെങ്കില്‍ അന്നു സംഘടനക്കു കീഴ്പെടാതെ അവര്‍ ചെയ്തതു ഏതു അച്ചടക്കത്തിന്റെയോ അച്ചടക്ക രാഹിത്യത്തിന്റേയോ പട്ടികയില്‍ ശ്രീ വര്‍ദ്ധന്‍ ഉള്‍പ്പെടുത്തും ?

ഗണനീയ ന്യൂനപക്ഷം എന്ന സംഭവത്തേക്കുറിച്ചു താങ്കള്‍ കേട്ടിട്ടില്ലെങ്കില്‍ അതിനു മറ്റുള്ളവരെ പുലഭ്യം പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ തിരുവനതപുരം ജില്ലയില്‍ പരാജയപ്പെട്ട ചിലരെ തെരഞ്ഞെടുക്കാന്‍ പോളിറ്റ് ബ്യൂറോ അവശ്യപ്പെട്ടതും വീണ്ടും സമ്മേളനം കൂടി അവരെ തെരഞ്ഞെടുത്തതും ശ്രീവര്‍ദ്ധന്‍ കേട്ടുണ്ടാവുമോ ആവോ. ന്യൂനപക്ഷത്തിന്റെ അഭിപ്രായത്തിനു
വിലകല്‍പ്പിക്കുന്നില്ലെങ്കില്‍ ആ സര്‍ക്കസിനെതാണു പ്രസക്തി , ശ്രീവര്‍ദ്ധന്‍ ? ലോക്കല്‍ സെക്രട്ടറി കുഞ്ഞപ്പന്റെ ആപ്തവാക്യം ,വ്യക്തി സംഘടനക്കു കീഴെ, എന്നങ്ങു പറഞ്ഞ് മുന്നോട്ടു പോകാന്‍ പറ്റില്ലായിരുന്നോ? ഭൂരിപക്ഷ തീരുമാന പ്രകാരം പാര്‍ട്ടിയില്‍ നിന്നും പുറന്തള്ളിയ പലരെയും പോളിറ്റ് ബ്യൂറോ ഇടപെട്ട് തിരിച്ചെടുത്തതും വെറു മൊരു നേരമ്പോക്കായി നമുക്കു കാണാം .

ഇ എം എസ് ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടിട്ടില്ല എന്നു പറഞ്ഞാല്‍ , ഇ എം എസ് ജനകീയനല്ല എന്നു വായിക്കുന്ന വിദ്യ ശ്രീവര്‍ദ്ധനു സ്വന്തം .ഇ എം എസ് ഇടപെട്ടിട്ടുള്ള ഒരു ജനകീയ പ്രശ്നത്തേക്കുറിച്ച് ശ്രീവര്‍ദ്ധനു പറയാമോ? എ കെ ജിയേപ്പോലെയോ വി എസിനെപ്പോലെയോ തോമസിനേപ്പോലെയോ ഗൌരിയമ്മയേപ്പോലെയോ നായനാരേപ്പോലെയോ ജനകീയ പ്രശ്നങ്ങളില്‍ ഇ എം എസ് ഇടപെട്ടിട്ടില്ല എന്നത് വാസ്തവം . അതു ശ്രീവര്‍ദ്ധനറിയില്ലെങ്കില്‍ അതെന്റെ കുറ്റമല്ല. രണ്ടു പ്രാവശ്യം കേരള മുഖ്യമന്ത്രിയായി . പല നല്ല കര്യങ്ങളും കേരളത്തിനു വേണ്ടി ചെയ്യാന്‍ പറ്റി അങ്ങനെ ഇ എം എസ് ജനകീയനായി.

സുശീല ഗോപാലനെ ഇപ്പോള്‍ പരാമര്‍ശിച്ചത് എന്തിനെന്ന് മനസ്സിലായില്ല. അതിനെന്തിനാണിത്ര ചൂടാവുന്നത്. പാര്‍ട്ടി വിഷയങ്ങളില്‍ പാര്‍ട്ടി തിരുമാനത്തിനെതിരായി വി എസ് പ്രവര്‍ത്തിച്ചത് പറയാനാണു, ഞാന്‍ ആവശ്യപ്പെട്ടത്. തൊട്ടുകാണിച്ചു ചൂണ്ടികാണിച്ചു എന്നെല്ലാം പറയുന്നത് ശ്രീവര്‍ദ്ധന്റെ ബുദ്ധിഭ്രമം .അതിന്റെ ബഹിസ്ഫുരണം ആണ്, മീന്‍ പെറുക്കി നടന്നപീറച്ചെക്കന്‍ എന്നെല്ലാം പുലമ്പുന്നത്.

വി എസ് ഒരു പാര്‍ട്ടി തീരുമാനവും എതിര്‍ത്തിട്ടില്ല. ഭരണപരമായ കാര്യങ്ങളില്‍ പാര്‍ട്ടി തീരുമാനം അപ്പടി നടപ്പാക്കിയിട്ടില്ല പലതും എതിര്‍ത്തിട്ടുമുണ്ട്. മുന്നണി ഭരണത്തില്‍ അങ്ങനെ നടക്കുക സ്വാഭാവികം .കഴിഞ്ഞ നാലു വര്‍ഷം കേന്ദ്രത്തില്‍ 61 അം ഗങ്ങളുള്ള ഇടതുപക്ഷം 234 അം ഗങ്ങളുള്ള യു പി എക്കു പിന്തുണ കൊടുത്തിരുന്നു. കോണ്‍ ഗ്രസിന്റെ എല്ലാ തീരുമാനങ്ങളും അന്നു നടപിലായില്ല. ഇടതു പക്ഷത്തിന്റെ അഭിപ്രായമനുസരിച്ച് ചിലതു മറ്റേണ്ടി വന്നിട്ടുണ്ട്. മുനണിഭരണത്തില്‍ അങ്ങനെ ചിലതു നടക്കും . ബംഗാളില്‍ സി പി എമ്മിനു തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. സി പി എമിന്റെ തീരുമാനം ഏകപക്ഷീയമായി നടപ്പാക്കന്‍ പറ്റുമായിരുന്നെങ്കില്‍ റ്റാറ്റ ഇപ്പോള്‍ ഭാണ്ധം മുറുക്കി സിംഗൂരുനിന്നും പോകില്ലായിരുന്നു.

വി എസ് എന്ത് ഒലക്കേട മൂടിനാടോ പി ബിയില്‍ പോയി വായും പൊളിച്ചിരിക്കുന്നത് എന്നു കാരാട്ടിനോട് ചോദിക്കുക. ശ്രീവര്‍ദ്ധന്റെ ഇഷ്ടത്തിനു വി എസിനെ പി ബി യില്‍ നിന്നും പുറന്തള്ളിയേക്കും . അറിഞ്ഞിടത്തോളം പിണറായിയും , എസ് അര്‍ പ്പിയും കോടിയേരിയും വാ പൊളിച്ചിരിക്കുന്നതു പോലെയേ വി എസും വാ പൊളിച്ചിരിക്കുന്നുളൂ. ഇവര്‍ വി എസിനേക്കാള്‍ കൂടുതല്‍ ഈച്ചകളെ പിടിച്ചതായിട്ട് മാരീചന്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മാര്‍ട്ടിന്‍ മാര്‍ട്ടിന്‍ എന്ന് ആരും പറഞ്ഞുനടക്കുന്നില്ല. മാര്‍ട്ടിനെന്ന സാമ്പത്തിക കുറ്റവാളിയില്‍ നിന്നും ഫണ്ടു ശേഖരിച്ചത് ശ്രീവര്‍ദ്ധനേപ്പോലെ മുലപ്പാലു കുടിച്ച് നടക്കുന്ന ജയരാജനായതു കൊണ്ട് അതു നോട്ടപ്പിശകായി പാര്‍ട്ടി നേതാക്കള്‍ വിലയിരുത്തി. അതു കമ്യൂണിസ്റ്റാശയങ്ങളുടെ സംരക്ഷണമായും വിലയിരുത്തി. നാട്ടുകാര്‍ അതു കണ്ട് പാര്‍ട്ടി നേതാക്കളെ ശരിക്കും വിലയിരുത്തി . അത്രയേ നടന്നുള്ളൂ. അതിനു ആരെയെങ്കിലും പുറത്താക്കണമെന്നു ഞന്‍ പറഞ്ഞില്ല. കമ്യൂണിസ്റ്റാശയങ്ങളില്‍ നിന്നുള്ള വ്യതി ചലനമയാണെന്നേ ഞാന്‍ പറഞ്ഞുള്ളു. അതു കമ്യൂണിസ്റ്റാശയങ്ങളെ മുറുകെ പിടിക്കലാണെന്നു ശ്രീവര്‍ദ്ധനു പറയാം . പക്ഷെ മറ്റുള്ളവര്‍ അംഗീകരിക്കണമെന്നില്ല. അവരൊക്കെ അതു വിളിച്ചു പറയുമ്പോള്‍ അസഹിഷ്ണുത കാണിക്കുന്നതില്‍ കാര്യമില്ല സഖാവേ.

താങ്കള്‍ സഹകരണ ബാങ്കും അശുപത്രിയും പഞ്ച നക്ഷത്ര ഹോട്ടലും അമ്യൂസ്മെന്റ് പാര്‍ക്കും എല്ലാം ഒരേ തരത്തിലേ കാണുന്നുള്ളു. അതു മാര്‍ക്സ് പറഞ്ഞ മൂലധനത്തില്‍ മാത്രം കണ്ണുള്ളതു കൊണ്ടാണ്. മൂല ധനം എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്നു കരുതുന്നവര്‍ വ്യവസായ സംരംഭത്തിനിറങ്ങിത്തിരിക്കും . കമ്യൂണിസ്റ്റാശയങ്ങളില്‍ നിനും വ്യതി ചലിക്കുന്നവര്‍ അതു ചെയ്യുന്നതില്‍ യാതൊരു അത്ഭുതത്തിനും അവകാശമില്ല.

ആസ്ഥിയുള്ള ബാങ്കു നടത്തിപ്പുകാരൊക്കെ മുതലാളി മാരാണൊ അല്ലയോ എന്നത് എന്റെ പ്രശ്നമല്ല. പാര്‍ട്ടി പണക്കാരുടെ സുഖ സൌകര്യങ്ങള്‍ക്കു വേണ്ടി പഞ്ച നക്ഷത്ര ഹോട്ടലും അമ്യൂസ്മെന്റ് പര്‍ക്കും നടത്തുന്നതാണിവിടെ പരമര്‍ശിച്ചത് .സാമ്പത്തിക കുറ്റവാളികളായ സാന്റിയാഗോ മാര്‍ട്ടിന്‍ , ലിസ് ചാക്കോ, ഫാരീസ് അബൂബേക്കര്‍ മുതല്‍ മൂന്നാറിലെ കയ്യേറ്റക്കാരുടെ വരെ വക്കാലത്ത് ഏറ്റെടുക്കുനതാണ്, കമ്യൂണിസ്റ്റാശയങ്ങളില്‍ നിന്നുമുള്ള വ്യതി ചലനമാണെന്നേ ഞാന്‍ സൂചിപ്പിച്ചുള്ളു.

മാരീചന്‍‍ said...

കഴിഞ്ഞ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ തിരുവനതപുരം ജില്ലയില്‍ പരാജയപ്പെട്ട ചിലരെ തെരഞ്ഞെടുക്കാന്‍ പോളിറ്റ് ബ്യൂറോ അവശ്യപ്പെട്ടതും വീണ്ടും സമ്മേളനം കൂടി അവരെ തെരഞ്ഞെടുത്തതും ശ്രീവര്‍ദ്ധന്‍ കേട്ടുണ്ടാവുമോ ആവോ. ന്യൂനപക്ഷത്തിന്റെ അഭിപ്രായത്തിനു
വിലകല്‍പ്പിക്കുന്നില്ലെങ്കില്‍ ആ സര്‍ക്കസിനെതാണു പ്രസക്തി , ശ്രീവര്‍ദ്ധന്‍ ?


ഗണനീയ ന്യൂനപക്ഷത്തിന്റെ നിര്‍വചനം കലക്കി.

വേറെയും ജില്ലകളില്‍ ഈ കലാപരിപാടി നടന്നിരുന്നു. പണ്ട് കൊല്ലത്തും കോഴിക്കോട്ടും പാലക്കാട്ടുമൊക്കെ പലരെയും വെട്ടി നിരത്തിയിരുന്നു. അന്നൊന്നും ഈ ഗണനീയ ന്യൂനപക്ഷത്തെ എങ്ങും കണ്ടിട്ടില്ലല്ലോ കാളിദാസാ..

സിപിഎമ്മിന്റെ പാര്‍ട്ടി ഭരണഘടനയില്‍ ഏത് വകുപ്പിലാണ് ഗണനീയ ന്യൂനപക്ഷത്തിന്റെ കാര്യം പറയുന്നതെന്ന് ഒന്നു വ്യക്തമാക്കാമോ?

ഗണനീയ ന്യൂനപക്ഷത്തിന്റെ അഭിപ്രായം ഉള്‍ക്കൊളളണമെന്ന സംഘടനാതത്ത്വം പാലിക്കാനാണോ പൊളിറ്റ് ബ്യൂ