Thursday, April 23, 2009

ചുവപ്പു കണ്ട കാളകള്‍ക്ക് സ്നേഹപൂര്‍വം.....

വിഭ്രാന്തിയുടെ പെരുംചുഴികളിലേയ്ക്ക് കാളകളെ എടുത്തെറിയാനുളള ചുവപ്പിന്റെ കരുത്ത് ബൂലോഗം തിരിച്ചറിഞ്ഞ ഒരു തെരഞ്ഞെടുപ്പുകാലമാണ് കടന്നു പോയത്. ചുവപ്പു കണ്ടാല്‍ ഓക്കാനവും ഛര്‍ദ്ദിലും വരുന്നവരും നാവില്‍ കൊടുംതെറിയുടെ കൊടുങ്ങല്ലൂര്‍ പൂരം കൊടിയേറുന്നവരും ഉടുതുണി പറിച്ചെറിഞ്ഞ് ഉറഞ്ഞുതുളളാന്‍ ദേഹമാസകലം തരിപ്പു പടരുന്നവരും ഉച്ചി മുതല്‍ ഉളളംകാലുവരെ വരട്ടു ചൊറിയുടെ ഉറവ പൊട്ടിയൊഴുകുന്നവരും ഈ തെരഞ്ഞെടുപ്പുകാലത്ത് മുഖംമൂടി അഴിച്ചുവെയ്ക്കാന്‍ നിര്‍ബന്ധിതരായി.

വെളിവാക്കപ്പെട്ട രാഷ്ട്രീയനിലപാടിനു നേരെ അവരുടെ ചൂണ്ടുവിരല്‍ നീണ്ടപ്പോള്‍ ഒളിച്ചു വെച്ച സ്വന്തം രാഷ്ട്രീയത്തിനു നേരെ തങ്ങളുടെ തന്നെ മൂന്നു വിരലുകളാണ് നീണ്ടതെന്ന് അവരറിഞ്ഞില്ല. ഫലം, "പുതിയ മാധ്യമങ്ങളെ, പുതിയ ശീലങ്ങളെ, പുതിയ ശബ്ദങ്ങളെ ശീലിക്കണ"മെന്ന് ഉപദേശിച്ചു നടന്നവരുടെ കീബോര്‍ഡില്‍ നിന്നു മുഴങ്ങിയ പുലയാട്ടിന്റെ പെരുമ്പറയ്ക്കൊപ്പം ഉപദേശിത്തെയ്യങ്ങളുടെ ഉടുപുടവകളും അഴിഞ്ഞു വീണു. "സര്‍ക്കാസ"മെന്ന് വ്യഭിചരിക്കപ്പെട്ട കൂക്കുവിളികളുമായി പാഞ്ഞു നടന്ന സഹിഷ്ണുതയുടെ തീവണ്ടികള്‍ അപ്രതീക്ഷിതമായി ബ്രേക്ക് ഡൗണായപ്പോള്‍ ബോഗികളിലൊളിപ്പിച്ചിരിക്കുന്നത് വെറുപ്പിന്റെ വെടിപ്പുരകളാണെന്ന് ജനം തിരിച്ചറിഞ്ഞു.

നിലപാടു തുറന്നെഴുതിയാല്‍ മൂക്കത്തു വിരലുവെച്ച് "അയ്യേ" എന്നാട്ടുന്ന വായനക്കാരന്റെ മുഖത്തു നോക്കി "പോടാ പുല്ലേ" എന്നു കാര്‍ക്കിച്ചു തുപ്പാന്‍ അര നിമിഷം പോലും വൈകരുതെന്ന സുപ്രധാനപാഠമാണ് ഈ ചുവപ്പു വെറി പകര്‍ന്നു നല്‍കിയത്. തെരഞ്ഞെടുപ്പു പോലൊരു സുപ്രധാന ജനാധിപത്യപ്രക്രിയയില്‍ സക്രിയമായി ഇടപെട്ട് നിലപാട് വ്യക്തമാക്കിയ ബ്ലോഗുകളില്‍ അസഹിഷ്ണുതയുടെയും അസൂയയുടെയും ഏറുപടക്കങ്ങള്‍ വന്നു വീണത് ബ്ലോഗിലെ അതിതീവ്രമായ ഒരു മനോരോഗത്തെയാണ് സൂചിപ്പിക്കുന്നത്. "അയ്യോ നിങ്ങളും ഈ വിവരദോഷികള്‍ക്കൊപ്പമാണെന്ന് ഞാനറിഞ്ഞിരുന്നില്ലെ"ന്ന നിഷ്കളങ്ക നാട്യത്തിനു പിന്നില്‍ മരുന്നുകള്‍ക്ക് ഭേദമാക്കാനാവാത്ത ഫ്യൂഡല്‍ ഭ്രാന്താണ്.

പകല്‍വെളിച്ചത്തില്‍ തല പുറത്തിട്ട് നാവു നീട്ടി പത്തിവിരിച്ച് വിഷം ചീറ്റിയാല്‍ അടുത്ത നിമിഷം നെറുംതല തകര്‍ന്ന് തരിപ്പണമാകുമെന്ന് തിരിച്ചറിഞ്ഞവരുടെ പുതിയ നമ്പരാണ്, "അയ്യേ, നിങ്ങളും ഇതായിരുന്നോ" എന്ന നിഷ്കളങ്കത. എതിര്‍ത്തു തോല്‍പ്പിക്കാനാവില്ലെങ്കില്‍ പിന്നെ സ്നേഹിച്ചും സഹതപിച്ചും അതിനു കഴിയുമോയെന്ന അവസാനശ്രമം. അന്യന്റെ രാഷ്ട്രീയത്തോട് ഏറ്റുമുട്ടാന്‍ സ്വന്തം നിലപാടുകള്‍ക്ക് ഉള്‍ബലമില്ലെന്ന് ബോധ്യപ്പെട്ടവരുടെ മുഖത്തിപ്പോള്‍ എന്തൊരു "ഖേദം".. കദനഭാരമഥിതമാണവരുടെ മാനസം. വദനങ്ങളാകട്ടെ, ക്ലാന്തി കൊണ്ട് വിവര്‍ണവും.

നിങ്ങളില്‍ നിന്ന് ഞാനിതല്ല പ്രതീക്ഷിച്ചതെന്ന് എഴുത്തുകാരനോട് പറയുന്ന വായനക്കാരനെ സൂക്ഷിക്കുക തന്നെ വേണം. "ഞാന്‍ പ്രതീക്ഷിക്കുന്നതാണ് നിങ്ങള്‍ എഴുതുകയും പറയുകയും ചെയ്യേണ്ടത്" എന്നാണ് അതിന്റെ മറുപുറം. വായനക്കാരന്റെ ഇഷ്ടത്തിനു വിരുദ്ധമായ നിലപാട് എഴുത്തുകാരന്‍ കൈക്കൊണ്ടാല്‍ കമന്റു ബോക്സില്‍ വിസര്‍ജ്യം നിറയ്ക്കുമെന്നാണ് ഭീഷണി. നിരുപദ്രവകരമെന്ന് തോന്നുന്ന പോസ്റ്റുകളില്‍, "കേമം", "ഗംഭീരം", "എഴുത്തുകാരന്‍ജീ അത്യുദാത്തം, കോള്‍മയിര്‍ കൊളളിക്കുന്ന ഭാഷ, ഞാനങ്ങു പൂത്തുലഞ്ഞു കേട്ടോ", "ഇങ്ങനെയെഴുതാന്‍ എങ്ങനെ കഴിയുന്നു, എന്തൊരു ഗരിമയാണ് താങ്കളുടെ അറിവിന്, എന്തൊരുള്‍ക്കനമാണ് താങ്കളുടെ ഭാഷയ്ക്ക്, ഹോ, ഈ ബ്ലോഗു വായിക്കാന്‍ എനിക്കു കഴിഞ്ഞത് മുജ്ജന്മസുകൃതം തന്നെ" എന്നൊക്കെ പലപ്പോഴായി എഴുതിയ പൂവമ്പഴക്കമന്റുകള്‍ക്ക് പ്രതിഫലമായി എഴുത്തുകാരന്റെ തലച്ചോറാണ് വായനക്കാരന്‍ പ്രതിഫലമായി ചോദിക്കുന്നത്.

പരാജിതന്‍ ഡിസൈന്‍ ചെയ്ത പോസ്റ്റര്‍ ഓരോരുത്തരും സ്വന്തം ബ്ലോഗുകളിലാണ് പതിച്ചതെന്ന വസ്തുത പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പീപ്പിള്‍ എഗെയിന്‍സ്റ്റ് ഗ്ലോബലൈസേഷന്‍ എന്ന സംഘടനയുടെ ലഘുലേഖയുടെ സംഗ്രഹവും അവരവരുടെ ബ്ലോഗില്‍ തന്നെയാണ് നല്‍കിയത്. "ഞങ്ങളിതാ പോസ്റ്റര്‍ പതിച്ചിരിക്കുന്നേ, ഞങ്ങളുടെ നിലപാടിതാ കാച്ചിക്കുറുക്കി അവതരിപ്പിച്ചേ" എന്ന് കമന്റു പോസ്റ്ററുകള്‍ ആരുടെയും തറവാട്ടു ചുമരുകളില്‍ ആരും പതിച്ചില്ല.

"ഞങ്ങളുടെ വോട്ട് എല്‍ഡിഎഫിന്, നിങ്ങളും വോട്ടു ചെയ്യേണ്ടത് എല്‍ഡിഎഫിന്" എന്ന് ആരെയും കമന്റെഴുതി ആഹ്വാനം ചെയ്തില്ല. പുതിയ പോസ്റ്റിലേയ്ക്ക് ആളെക്കൂട്ടാന്‍ മറ്റുബ്ലോഗുകളില്‍ കമന്റു ചൂണ്ടയെറിയുന്ന ഉഡായിപ്പിലൂടെ രാഷ്ട്രീയ പ്രചരണം നടത്താനും ആരും തുനിഞ്ഞില്ല.

ആത്മപ്രകാശനത്തിനുളള ഏറ്റവും നല്ല ഉപാധിയായി വിവക്ഷിക്കപ്പെടുന്ന ബ്ലോഗുകളില്‍ സ്വന്തം രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതിന് നിലവില്‍ തടസങ്ങളേതുമില്ല. ഗൂഗിളോ വേഡ്പ്രസോ നാട്ടില്‍ നിലനില്‍ക്കുന്ന നിയമങ്ങളോ അതിന് വിലക്കുകളൊന്നും ഏര്‍പ്പെടുത്തുന്നില്ല. ആദ്യകാല ഉപഭോക്താക്കള്‍ക്ക് എന്തെങ്കിലും കൂടുതല്‍ അവകാശാധികാരങ്ങള്‍ വേഡ്പ്രസോ ബ്ലോഗറോ നല്‍കുന്നതായി അറിവില്ല. അപ്പോള്‍ പിന്നെ എന്താണ് പ്രശ്നം, ആര്‍ക്കാണ് പ്രശ്നം...?.

ഉത്തരം കിട്ടണമെങ്കില്‍ മലയാള ബ്ലോഗിംഗിന്റെ ഉത്ഭവം പരിശോധിക്കണം. റേഡിയോയും ടെലിവിഷനും പത്രങ്ങളും പോലെ, അല്ലെങ്കില്‍ അതിന്റെയെല്ലാം കണ്‍വെര്‍ജെന്‍സ് സാധ്യമാക്കുന്ന മറ്റൊരു മാധ്യമമാണ് ബ്ലോഗെന്ന വസ്തുത മറന്ന്, ബ്ലോഗെഴുത്തുകാരില്‍ കുടുംബസ്നേഹം വളര്‍ത്തുകയായിരുന്നു മലയാളം ബ്ലോഗിംഗിലെ ആദ്യതലമുറയുടെ ലക്ഷ്യം. ഫലം, പലരും "ഏട്ടന്മാരും ഏച്ചിമാരു"മായി. ചന്ത്രക്കാരന്‍ ഒരിക്കല്‍ ചൂണ്ടിക്കാണിച്ചതു പോലെ, ഭാഗ്യമോ നിര്‍ഭാഗ്യമോ, ആരും ആരെയും അച്ഛനെന്ന് മാത്രം വിളിച്ചില്ല. പക്ഷേ അപ്പോഴും എഴുത്തച്ഛന്മാരെ വാഴിക്കാന്‍ ചിലരെങ്കിലും മറന്നുമില്ല.

സിനിമാരംഗത്താണ് ഈ പതിവ് ഇതിനു മുമ്പ് നാം കണ്ടിട്ടുളളത്. സിനിമാപ്പാട്ടു പാടുന്ന യേശുദാസ് പലര്‍ക്കും ദാസേട്ടനാണ്. അതേസമയം കച്ചേരി പാടുന്ന ഡോ. ബാലമുരളീകൃഷ്ണയെ ആരും ബാലേട്ടായെന്ന് വിളിക്കാറില്ല. കെ എസ് ചിത്രയെ ചിത്രേച്ചിയെന്ന് വിളിക്കുന്ന നാവില്‍ എം എസ് സുബ്ബലക്ഷ്മി സുബ്ബേച്ചിയും ലക്ഷ്മിയേച്ചിയുമായില്ല. കരണക്കുറ്റിക്ക് എത്ര കിട്ടിയാലും മമ്മൂട്ടിയെ മമ്മുക്കെയെന്നേ ആരാധകന്‍ വിളിക്കൂ.. മോഹന്‍ലാല്‍ ലാലേട്ടനും.

വ്യക്തിപരമായി ഒരു പരിചയവുമില്ലാത്തവരെ, ജീവിതത്തിലൊരിക്കലും നേരില്‍കാണുകയോ സംസാരിക്കുകയോ ചെയ്യുമെന്ന് യാതൊരുറപ്പുമില്ലാത്തവരെ ഏട്ടന്മാരും ഏച്ചിമാരുമാക്കി തങ്ങളുടേതാക്കുന്ന കുലീനപ്പൊങ്ങച്ചത്തിന്റെ ബ്ലോഗ് രൂപമാണ് തിരശീല പൊങ്ങിയപ്പോള്‍ അരങ്ങില്‍ ചാടിക്കേറി ആടിത്തിമിര്‍ത്തത്. അര്‍ഹിക്കേണ്ടവരെ ബഹുമാനിക്കാനറിയാവുന്ന വിനീതന്മാരെയോര്‍ത്ത് കാരണവക്കോലങ്ങള്‍ പുളകമണിഞ്ഞു. തറവാടെന്നും കുടുംബമെന്നും നാലുകെട്ടെന്നുമൊക്കെയുളള പദപ്രയോഗങ്ങള്‍ തികച്ചും യാദൃശ്ചികമായല്ല ബൂലോഗത്ത് പ്രത്യക്ഷപ്പെട്ടതെന്ന് പില്‍ക്കാല സംഭവങ്ങള്‍ തെളിയിച്ചു. ഫ്യൂ‍ഡല്‍ കുടുംബങ്ങളുടെ അധികാരഘടനയെ അതേപടി ഒരു മാധ്യമത്തില്‍ പ്രതിഷ്ഠിക്കാനും ഇളമുറക്കാരെയൊക്കെ കണ്ണുരുട്ടിയും കയ്യോങ്ങിയും തെറിവിളിച്ചും ഊണു വിലക്കിയും ചൊല്‍പ്പടിക്കു നിര്‍ത്താനും കാരണവന്മാര്‍ കൊണ്ടുപിടിച്ചു ശ്രമിച്ചു.

കമന്റുതുളളികളായി ബ്ലോഗില്‍ പൊഴിഞ്ഞു വീണ ബഹുമാനം നിലനിര്‍ത്തേണ്ടത് ഒരിക്കലതു കിട്ടിയവന്റെ ബാധ്യതയാണല്ലോ. പുതിയ ബ്ലോഗര്‍മാര്‍ക്കുളള മാര്‍ഗനിര്‍ദ്ദേശങ്ങളിലൂടെയാണ് ഉളളിലിരിപ്പുകള്‍ പുറത്തു വന്നത്. ഒരു മാധ്യമമെന്ന കടമ നിര്‍വഹിക്കുന്നതില്‍ നിന്ന് ബ്ലോഗിനെ തടയുന്ന യുക്തികളും വാദങ്ങളുമാണ് പ്രഥമദൃഷ്ട്യാ നിരുപദ്രവകരമെന്ന് തോന്നിക്കുന്ന തിട്ടൂരങ്ങളില്‍ നിന്ന് വായിച്ചെടുക്കേണ്ടത്.

പുതിയൊരു റേഡിയോ നിലയമോ, പത്രമോ, വാരികയോ, ടെലിവിഷന്‍ ചാനലോ ആരെങ്കിലും തുടങ്ങുമ്പോള്‍ നിലവിലുളളവര്‍ കൂടിച്ചേര്‍ന്ന് പുതിയവര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച ചരിത്രമൊന്നും ഒരു ലോകത്തിന്റെയും മാധ്യമ ചരിത്രത്തിലില്ല. പക്ഷേ, മലയാള ബ്ലോഗിംഗില്‍ പുതിയ ബ്ലോഗര്‍മാര്‍ പാലിക്കേണ്ട സാമാന്യ മര്യാദകള്‍ എന്ന പേരില്‍ തന്നെ ഉപദേശമെത്തി. ബ്ലോഗര്‍മാര്‍ക്ക് സര്‍വ സ്വാതന്ത്ര്യവുമുണ്ടെന്ന് മനസില്ലാമനസോടെ അംഗീകരിക്കുമ്പോഴും സാമാന്യബുദ്ധിയ്ക്കും പക്വതയ്ക്കും നിരക്കുന്ന പോസ്റ്റുകള്‍ വേണമെന്നായിരുന്നു ആദ്യകല്‍പന.

ആരുടെ സാമാന്യബുദ്ധിയ്ക്കു നിരക്കുന്നതാണ് എഴുതേണ്ടതെന്നോ, പക്വതയളക്കാന്‍ തെര്‍മോ മീറ്ററുമായി കാത്തിരിക്കുന്നതാരെന്നോ തിരിച്ചു ചോദിക്കാന്‍ അന്നാര്‍ക്കും നാവു പൊന്തിയില്ല. ആരൊക്കെയോ ചേര്‍ന്ന് വെട്ടിമാറ്റിയാല്‍ പിന്നെ ഇരുട്ടത്തിരുന്നു ബ്ലോഗേണ്ടി വരുമെന്ന ഭീഷണിയില്‍ നിഴലിച്ച ഔദ്ധത്യത്തെ പിടിച്ചിറക്കി കരണക്കുറ്റിക്കൊന്നു കൊടുക്കണമെന്ന് അന്നത്തെ ഇളമുറക്കാര്‍ക്കാര്‍ക്കും തോന്നിയതുമില്ല. ചൊല്ലുവിളി കേട്ട് വളര്‍ന്ന് കാര്‍ന്നോന്മാരുടെ നല്ല സര്‍ട്ടിഫിക്കറ്റു നേടി ബൂലോഗ ദര്‍ബാറിലൊരു സ്വര്‍ണക്കസേര നേടാന്‍ കൊതിച്ചവരായിരുന്നു, അക്കാലത്ത് ഭൂരിപക്ഷമെന്നു കരുതുന്നതാവും ശരി.

തലതെറിച്ചവന്മാര്‍ അന്ന് സ്വീകരിച്ചത് ഒരുപക്ഷേ അവഗണനയെന്ന ആയുധമായിരിക്കാം. എന്നാല്‍ ബൂലോഗക്ലബില്‍ ഇപ്പോഴും കിടക്കുന്ന ആ പോസ്റ്റില്‍, "ഇതൊക്കെ പറയാന്‍ താനാരുവ്വാ" എന്നൊരു അനോണിക്കമന്റുപോലുമില്ലെന്നത് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു മഹാത്ഭുതമായിത്തന്നെ തുടരുന്നു. മലയാളികളല്ലായിരുന്നോ അന്ന് മലയാളം ബ്ലോഗിലെഴുതിയിരുന്നത്!!!

പുതുതായി വരുന്നവര്‍ക്ക് അവശ്യം വേണ്ട സാങ്കേതികോപദേശങ്ങള്‍ നല്‍കാന്‍ വിദഗ്ധര്‍ മുന്നോട്ടു വരുന്നതിന്റെ സാംഗത്യം നമുക്കു മനസിലാകും. എന്നാല്‍ ബ്ലോഗിന്റെ ഉളളടക്കത്തിന്മേല്‍ ആധിപത്യം സ്ഥാപിക്കാനുളള നിര്‍ദ്ദേശങ്ങളും അവ ലംഘിക്കപ്പെട്ടാലുണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ചുളള സൂചനകളും നിര്‍ഭയമായിത്തന്നെ മുന്നോട്ടുവെയ്ക്കപ്പെട്ടു. സംഘടിത ബ്ലോഗിലായിരുന്നു ഈ സെന്‍സര്‍ നിയമങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇന്നായിരുന്നുവെങ്കില്‍ ഒരു സംശയവും കൂടാതെ കൂവിയോടിക്കപ്പെടുമായിരുന്ന നിര്‍ദ്ദേശങ്ങളായിരുന്നു അവ. ചെറുതെന്നോ വലുതെന്നോ, പരിചയ സമ്പന്നനെന്നോ പുതുമുഖമെന്നോ വ്യത്യാസമില്ലാതെ ആ കൃത്യം നിര്‍വഹിക്കാന്‍ മഹാഭൂരിപക്ഷവും സ്വമേധയാ രംഗത്തു വരുമായിരുന്നു.

ബ്ലോഗു രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ക്ക് ഇതൊരൊന്നാന്തരം കേസ് സ്റ്റഡിയാണ്. പക്വവും സാമാന്യബുദ്ധിയ്ക്കു നിരക്കുന്നതുമായ പോസ്റ്റുകളല്ലെങ്കില്‍ ഇരുട്ടത്തിരുന്ന് ബ്ലോഗേണ്ടി വരുമെന്ന ഭീഷണി, നേരിയ എതിര്‍പ്പിനു പോലും വിധേയമാകാതെ ഒരുവശത്ത്, തെരഞ്ഞെടുപ്പുകാലത്ത് ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ട ചുവപ്പു പോസ്റ്ററിനെതിരെ കൂക്കുവിളിയും തുണി പൊക്കിക്കാണിക്കലും മറുവശത്ത്. മലയാള ബ്ലോഗില്‍ തുടക്കം മുതല്‍ ഉണ്ടായിരുന്നവരില്‍ ചിലര്‍ അന്ന് പുലര്‍ത്തിയ നിശബ്ദതയും ഇന്ന് കാണിക്കുന്ന പരിഭ്രാന്തിയും കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

അന്ന് മൗനം കൊണ്ട് അനുഗ്രഹിച്ച ആ ചിന്താഗതി നടക്കാതെ പോയതിന്റെ ചൊരുക്കാണ് മറ്റൊരു സവിശേഷ സന്ദര്‍ഭത്തില്‍ ഭീതിയായി പുറത്തു വരുന്നത്. ബ്ലോഗെന്നാല്‍ ഇതൊന്നുമല്ലെന്ന ബോധപൂര്‍വമോ അല്ലാതെയോ ഉളള ശാഠ്യങ്ങളാണ് ചില സംഭവങ്ങള്‍ കാണുമ്പോള്‍ മറ്റാര്‍ക്കുമില്ലാത്ത ചൊറിച്ചിലും പുകച്ചിലും ചിലര്‍ക്കു മാത്രം ഉണ്ടാകുന്നതിന് കാരണം.

എതിര്‍പ്പും വിയോജിപ്പും ഏറ്റവും ശക്തമായി പ്രകടിപ്പിക്കുന്നതിന് ഒരു തടസവും ഇന്ന് ബ്ലോഗിലില്ല. ഏതുതരത്തിലുമുളള ചര്‍ച്ചയ്ക്കു വഴങ്ങും വിധം വിശാലമാണ് ബ്ലോഗിന്റെ ഇടങ്ങള്‍.
ആരെയും ഭയക്കാതെ പറയാനുളളത് പറയാന്‍ തന്റേടമുളളവര്‍ എത്രയോ പേര്‍ ഇന്ന് ബ്ലോഗെഴുതുന്നുണ്ട്. സുജനമര്യാദയുടെ ഫ്യൂഡല്‍ ബോധങ്ങള്‍ അവരുടെ പടിക്കു പുറത്താണ്. തെറി പറയേണ്ടിടത്ത് തെറിപറയാനും പൊട്ടിത്തെറിക്കേണ്ടിടത്ത് പൊട്ടിത്തെറിക്കാനും പത്തലെടുത്ത് പുറകേ പായേണ്ടിടത്ത് അതു ചെയ്യാനും മടിയേതുമില്ലാത്തവരാണ് ഇന്നേറെയും. അതിനുളള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരുപോലെയാണ്. വസ്തുത

അതായിരിക്കേ, "അയ്യേ നിങ്ങളും ഒരു തുക്കടാ രാഷ്ട്രീയക്കാരനാണോ, നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ" എന്ന പൂച്ചിലാണ്ടങ്ങളുമായി ഇറങ്ങുന്നവരുടെ ഉളളിലിരുന്ന് ചീറുന്നത് ഫ്യൂ‍ഡല്‍ പാമ്പുകളാണ്. രാജവെമ്പാലകളെന്ന് നടിക്കുന്നവര്‍ക്ക് പക്ഷേ നീര്‍ക്കോലിയുടെ പടുക്ക പോലുമില്ല. ദുര്‍ബലമായ ചിന്തയും ക്ഷണികമായ നിലപാടുകളുമായി ഒരു ബ്ലോഗില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് അവര്‍ പറന്നു കളിക്കുന്നു. "കേട്ടുവോ എന്നുടെ ഒച്ച വേറെട്ടെ"ന്ന് ദയനീയമായി ചോദിക്കുന്നു.

വ്യത്യസ്തമായ രാഷ്ട്രീയാഭിപ്രായങ്ങള്‍ തമ്മില്‍ അതിരൂക്ഷമായ ഏറ്റുമുട്ടലുണ്ടാകുന്നത് പുതുമയൊന്നുമല്ല. വാദങ്ങളിലെ യുക്തിയും വസ്തുതകളുടെ പ്രസക്തിയും യാഥാര്‍ത്ഥ്യവുമൊക്കെ നിശിതമായ അപഗ്രഥനത്തിനും നിഷ്ഠുരമായ വിലയിരുത്തലിനും വിധേയമാക്കണം. യുക്തിബോധത്തിന്റെ ജ്വലിക്കുന്ന അഗ്നികുണ്ഡങ്ങളില്‍ കിടന്ന് നിലപാടുകള്‍ ഉരുകിത്തെളിയണം. അതിലാര്‍ക്കും എതിര്‍പ്പില്ല. രാഷ്ട്രീയ സംവാദത്തിന്റെ വേദികളില്‍ നിന്ന് നിശിത പരിഹാസത്തിന്റെ വളളിച്ചൂരലുകള്‍ പുളഞ്ഞുയരുമെന്ന് ആരും ആര്‍ക്കും പറഞ്ഞു കൊടുക്കേണ്ടതുമല്ല.

ഒരെഴുത്തുകാരന്‍ തന്റെ രാഷ്ട്രീയ നിലപാടും അതിലെത്താനുളള കാരണങ്ങളും വിശദമാക്കുമ്പോള്‍, "നിങ്ങളില്‍ നിന്ന് ഞാനിത് പ്രതീക്ഷിച്ചില്ലെ"ന്നും, പ്രതീക്ഷിക്കാത്തത് സംഭവിച്ചപ്പോഴുളള "ഖേദ"വും "പഠിച്ച് ബാലന്‍സ് ചെയ്തേ പോസ്റ്റിടൂവെന്ന വാദം പൊളിഞ്ഞേ"യെന്ന ആര്‍പ്പുവിളിയും "വെറുതേ ഒരു പോസ്റ്റിന്മേല്‍ പുലര്‍ന്ന കൊടും നിരാശ"യുമൊക്കെ ഒരു വലിയ നിരാശയില്‍ നിന്ന് ഉടലെടുത്തതാണ്. ഇയാളും തങ്ങളിലൊരാളാണെന്ന നെടുനാളത്തെ വിശ്വാസം അപ്രതീക്ഷിതമായി ഉടഞ്ഞു തകര്‍ന്നതിന്റെ വിമ്മിഷ്ടം. അല്ലെങ്കില്‍ ഒരാള്‍ തന്റെ രാഷ്ട്രീയ വിശ്വാസം വെളിപ്പെടുത്തുമ്പോള്‍ വേറൊരാളിന് ഖേദം തോന്നേണ്ട കാര്യമെന്ത്?

ബ്ലോഗ് എന്ന മാധ്യമം ആരുടെയും തറവാട്ടു സ്വത്തല്ല. ആണെന്ന് കരുതുന്നവരുണ്ടാകാം. പക്ഷേ, ലാറി പേജിന്റെയും സെര്‍ജി ബ്രിന്നിന്റെയും പൂര്‍ണകായ ചിത്രങ്ങള്‍ സ്വന്തം പൂജാമുറിയില്‍ വെച്ച് "എനിക്കു പിറക്കാതെ പോയ എന്റെ അച്ഛന്മാരാണ് നിങ്ങളെ"ന്ന് വിലപിക്കുന്നവരുടെ സ്വകാര്യ സങ്കടങ്ങളെ മാനിക്കേണ്ട ഒരു ബാധ്യതയും ബ്ലോഗെഴുതുന്ന ഒരാള്‍ക്കുമില്ല. ഇഷ്ടമില്ലാത്തതു കാണുമ്പോള്‍ തെറി വിളിച്ചു തുണിയുരിഞ്ഞ് കുണ്ടി കുലുക്കുന്നവര്‍ക്കുളള വേലിപ്പത്തലുകള്‍ കൈയെത്തും ദൂരത്തുണ്ടെന്നും അറിയുക.

അറിയപ്പെടുന്നവരും അംഗീകരിക്കപ്പെടുന്നവരും തങ്ങളുടെ രാഷ്ട്രീയാഭിമുഖ്യം പരസ്യമായി വെളിപ്പെടുത്തുന്നതു കാണുമ്പോള്‍ ചൊറിച്ചിലനുഭവിക്കുന്നവര്‍ അത് ചൊറിഞ്ഞു തന്നെ തീര്‍ക്കുന്നതാണ് നല്ലത്. കതക് ചേര്‍ത്തടച്ച് ലൈറ്റും ഓഫ് ചെയ്ത് പുറത്തറിയാതെ ചൊറിയുന്നതായിരിക്കും ഉത്തമം. ചൊറിച്ചിലിന്റെ ഫോട്ടോയെടുത്ത് കമന്റു ബോക്സില്‍ പ്രതിഷ്ഠിക്കുന്നത് ഒരുതരം മനോരോഗമാണ്. നവരസങ്ങളുടെ ലാസ്യഭാവമെന്ന് സ്വയം വിലയിരുത്തുന്ന ആ ജുഗുപ്സ മറ്റുളളവരില്‍ ജനിപ്പിക്കുന്നത് കറതീര്‍ന്ന അറപ്പാണ്. അത് തിരിച്ചറിയാനുളള ഷോക്ക് ചികിത്സയാകട്ടെ പരാജിതന്‍ ഡിസൈന്‍ ചെയ്ത ചുവന്ന പോസ്റ്റര്‍.

ആളുമസൂയ തന്‍ കൂരിരുളിലിരുന്ന്
ഊളന്മാരെത്രമേല്‍ കൂവിത്തിമിര്‍ത്താലും
പാതാളക്കുണ്ടിലൊളിച്ചിരുന്ന്
പാമ്പുകളെത്രമേല്‍ ചീറ്റിയാലും
വിഷ്ണുപദങ്ങളിലുയര്‍ന്ന് പറന്ന്
കൃഷ്ണപ്പരുന്തുകള്‍ സഞ്ചരിക്കും...

കമന്റു ബോക്സില്‍ കോക്രി കാണിക്കാനായി ഇനി ഇറങ്ങുമ്പോള്‍ ചുമ്മാ ഒരു രസത്തിന് ഈ വരികള്‍ ഓര്‍ക്കുക..

റെഫറന്‍സ് - താഴെ പറയുന്ന പോസ്റ്റുകളിലെ കമന്റുകള്‍
നമുക്ക് ചെയ്യാന്‍ കഴിയുന്നത് - ഉമേഷ്
ബിഷപ്പ് സൂസെപാക്യത്തിന് തോമസ് ഐസക്കിന്റെ കത്ത് - ജനശക്തി

Wednesday, April 15, 2009

അഴുകിയൊലിക്കട്ടെ, ഈ നാവുകള്‍...

അഭിസാരികയ്ക്ക് നാണം അനാവശ്യഗുണമാണെന്ന് പറഞ്ഞത് സാക്ഷാല്‍ ചാണക്യനാണ്. വര്‍ഗീയ വിദ്വേഷം വമിക്കുന്ന കുപ്രചരണങ്ങള്‍ ഒരുളുപ്പുമില്ലാതെ തിരഞ്ഞെടുപ്പുകാലത്ത് പ്രചരിപ്പിക്കുന്നവരെ അഭിസാരികമാരോട് ഉപമിച്ചാല്‍ അവര്‍ നാണിച്ചു ചൂളും. മുന്‍കാല പ്രാബല്യത്തോടെ ചാണക്യന്‍ തന്റെ സൂക്തം പിന്‍വലിക്കും. മദ്രസാ അധ്യാപകരുടെ പെന്‍ഷനുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന അതിരൂക്ഷമായ വിദ്വേഷ പ്രചരണം നാണം, മാനം, അന്തസ്, സദാചാരം എന്നീ വാക്കുകളുടെ അര്‍ത്ഥങ്ങളെയാകെ വെല്ലുവിളിക്കും മട്ടില്‍ ആളിക്കത്തുകയാണ്.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പാലൊളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ കമ്മിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് മദ്രസാ അധ്യാപകര്‍ക്ക് നാലായിരം രൂപാ പെന്‍ഷന്‍ കിട്ടുന്ന ഒരു പദ്ധതിയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഈ പദ്ധതിയെ, "സര്‍ക്കാര്‍ ഖജനാവ് മുസ്ലിങ്ങള്‍ക്കു മുന്നില്‍ തുറന്നിട്ടുകൊടുത്തിരിക്കുന്നുവെന്ന്" വിശേഷിപ്പിച്ചാണ് സംഘപരിവാര്‍ കേരളീയ സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നത്. കര്‍ഷകത്തൊഴിലാളി പെന്‍ഷനെ മദ്രസ അധ്യാപക പെന്‍ഷനുമായി താരതമ്യപ്പെടുത്തുക എന്ന അതിസാഹസവും അവര്‍ നടത്തുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറയായ കര്‍ഷകത്തൊഴിലാളികള്‍ക്ക് വെറും 250 രൂപ പെന്‍ഷന്‍ നല്‍കുമ്പോള്‍ "മുക്രികള്‍ക്ക്" നാലായിരം രൂപ പെന്‍ഷന്‍ എന്ന മട്ടിലാണ് അട്ടഹാസത്തിന്റെ ഈണവും താളവും.

ശുദ്ധഗതിക്കാര്‍ വളരെ പെട്ടെന്ന് ഈ പ്രചരണത്തില്‍ വീഴുമെന്ന് അട്ടഹസിക്കുന്നവര്‍ക്കറിയാം. പ്രചരണത്തിന്റെ ശരിതെറ്റുകള്‍ വിലയിരുത്തി തീരുമാനത്തിലെത്തിച്ചേരാന്‍ കഴിയുന്നത് നന്നേ ചുരുങ്ങിയ ന്യൂനപക്ഷത്തിനാണ്. വാര്‍ത്തയെ അടിസ്ഥാനമാക്കി അഭിപ്രായം സ്വരൂപിക്കുന്ന തിരക്കില്‍ വാര്‍ത്തയ്ക്കാധാരമായ വിവരം ശരിയോ തെറ്റോ എന്ന സുപ്രധാനമായ അന്വേഷണം നടത്താന്‍ മഹാഭൂരിപക്ഷത്തിനും കഴിയാറില്ല. ഇവരെ ലക്ഷ്യമിട്ടാണ് ഗുജറാത്തിലെയും ഒറീസയിലെയും തെരുവുകളില്‍ ഒഴുകിപ്പരന്ന കൊഴുത്ത ചോര രുചിച്ച് മദം മാറാത്ത നാവുകളില്‍ കൊടുംനുണയുടെ പെരുങ്കളിയാട്ടം നടക്കുന്നത് . പാവപ്പെട്ട കര്‍ഷകത്തൊഴിലാളിക്ക് വെറും 250 രൂപ പ്രതിമാസം നല്‍കുന്ന സര്‍ക്കാര്‍, "മുക്രി"കള്‍ക്ക് ഖജനാവില്‍ നിന്നും വാരിക്കോരി നല്‍കുന്നുവെന്ന് ആക്രോശിക്കുമ്പോള്‍ ഉന്നം കൃത്യം. മാര്‍ഗം വ്യക്തം.

സനാതന ഹിന്ദുവിന്റെ ബോധമണ്ഡലത്തിലേയ്ക്ക് എന്നാണ് കര്‍ഷകത്തൊഴിലാളിക്ക് പ്രവേശനമനുവദിച്ചതെന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. കര്‍ഷകത്തൊഴിലാളികളുടെ ജീവിതാവശ്യങ്ങള്‍ക്കും അന്തസിനും വേണ്ടി ഊര്‍ജം ചെലവിടാന്‍ ഹിന്ദുത്വത്തിന്റെ ഗോഡൗണ്‍ സൂക്ഷിപ്പുകാര്‍ക്ക് നേരവും കാലവുമൊത്തത് എന്നുമുതലാണെന്ന ചരിത്ര വസ്തുതയിലേയ്ക്ക് പിന്നെ കടക്കാം.

മദ്രസാ അധ്യാപകരുടെ പെന്‍ഷന്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് എങ്ങനെയാണ് എന്ന് നാം അറിഞ്ഞേ തീരൂ. മദ്രസ അധ്യാപകനും അയാള്‍ പണിയെടുക്കുന്ന സ്ഥാപനവും പ്രതിമാസം 50 രൂപ വീതം ക്ഷേമനിധി ബോര്‍ഡില്‍ അടയ്ക്കുന്നു. ഈ തുകയാണ് പിന്നീട് പെന്‍ഷനായി നല്‍കുന്നത്. പെന്‍ഷന് അര്‍ഹത നേടാന്‍ പത്തു വര്‍ഷം ജോലി പൂര്‍ത്തിയാക്കണം. 65 വയസുവരെ ഒരാള്‍ക്ക് തൊഴിലില്‍ തുടരാം.

20വയസു പ്രായത്തില്‍ മദ്രസയില്‍ പഠിപ്പിക്കാന്‍ കയറുന്ന ഒരാള്‍ 65 വയസില്‍ വിരമിക്കുമ്പോള്‍, അയാളും അയാളുടെ മദ്രസയും 45 വര്‍ഷം അടയ്ക്കുന്ന തുകയില്‍ നിന്ന് ലഭിക്കാവുന്ന പരമാവധി പെന്‍ഷന്‍ തുകയാണ് 4000 രൂപ. അതായത് ഈ ക്ഷേമനിധി നിലവില്‍ വരുന്നത് 2009ലാണ് എന്നിരിക്കട്ടെ. ഈ വര്‍ഷം 20 വയസില്‍ മദ്രസാ അധ്യാപകനായി തൊഴിലില്‍ പ്രവേശിക്കുന്ന വ്യക്തി 45 വര്‍ഷം ആ തൊഴില്‍ ചെയ്ത് തന്റെ 65 -ാം വയസില്‍ വിരമിക്കുമ്പോള്‍ 4000 രൂപയോളം പ്രതിമാസം പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹനാകും. അയാള്‍ക്ക് ഈ പെന്‍ഷന്‍ കിട്ടുന്ന കാലം 2009 അധികം 45 സമം 2054.

പത്തു വര്‍ഷം സര്‍വീസുളളയാള്‍ക്ക് നാലായിരം രൂപ പെന്‍ഷന്‍ കിട്ടാന്‍ യാതൊരു സാധ്യതയുമില്ലെന്ന് മനസിലാക്കാന്‍ സാമാന്യബുദ്ധി മതി. വഹിക്കുന്നതും സര്‍ക്കാര്‍. സര്‍ക്കാര്‍ സഹായമൊന്നും ചെയ്യുന്നില്ലെന്നല്ല. ക്ഷേമനിധി ബോര്‍ഡിന്റെ എസ്റ്റാബ്ലിഷ്‍മെന്റ് ചെലവുകള്‍ സര്‍ക്കാരാണ് വഹിക്കുന്നത്. ഓഫീസ് പ്രവര്‍ത്തനത്തിന് മൂന്നോ നാലോ ജീവനക്കാരെ നിയമിക്കുന്നത് സര്‍ക്കാര്‍, അവരുടെ ശംബളവും മറ്റാനുകൂല്യങ്ങളും വഹിക്കുന്നതും സര്‍ക്കാര്‍.

തന്റെ വരുമാനത്തില്‍ നിന്ന് 45 വര്‍ഷമായി മാറ്റി വെയ്ക്കുന്ന ഒരു പങ്കില്‍ നിന്നാണ് ജീവിതത്തിന്റെ സായംകാലത്ത് ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ മദ്രസാ അധ്യാപകന് പെന്‍ഷന്‍ കിട്ടുന്നത്. ആരിലും സഹതാപമുണര്‍ത്തും വിധം പരിതാപകരമാണ് വരുമാനമില്ലാത്ത വൃദ്ധജനങ്ങളുടെ ജീവിതാവസ്ഥയെന്ന് നമുക്കറിയാം. സമ്പത്തുളളവന്റെയും ഇല്ലാത്തവന്റെയും ബാധ്യതയായി അവര്‍ ഇപ്പോഴേ മാറിക്കഴിഞ്ഞു. അമ്പതു വര്‍ഷം കഴിയുമ്പോള്‍ അവരുടെ അവസ്ഥയെന്തെന്നും അന്നവര്‍ക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന നാലായിരം രൂപയുടെ മൂല്യമെന്തെന്നും ഇന്നു നമുക്ക് ഊഹിക്കാന്‍ സാധ്യമല്ല. തുച്ഛമാണെങ്കിലും, ഒരു വരുമാനം ഉണ്ടാവുകയും, ആരോടും ഇരക്കാതെ ഓരോ ദിവസവും തളളിനീക്കാന്‍ കഴിയുകയും ചെയ്യാമെന്ന പ്രതീക്ഷ മനുഷ്യനിലുണ്ടാക്കുന്ന ആത്മവിശ്വാസം എത്രയെന്നറിയാന്‍ "ലോഹപുരുഷന്മാര്‍ക്ക്" മനസാക്ഷിയെന്നൊരു സാധനം വേണം.

വല്ലാതെ കഷ്ടപ്പാടു നിറഞ്ഞ ജീവിതം നയിക്കുന്നവരാണ്, ലഷ്കര്‍ ഇ തോയിബയെന്ന് മുദ്രകുത്തി അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്ന മദ്രസാ അധ്യാപകര്‍. ലഭിക്കുന്നത് തുച്ഛമായ വരുമാനം. അതു കൃത്യമായി സംഘടിപ്പിച്ചു നല്‍കാന്‍ തന്നെ പല ജമായത്തുകളും മറ്റും കഷ്ടപ്പെടുന്നുണ്ട്. ഓരോ ദിവസവും ഓരോ വീടുകളില്‍ നിന്ന് ഭക്ഷണം നല്‍കുന്നു. ഖസാക്കിന്റെ ഇതിഹാസത്തില്‍ ഒ വി വിജയന്‍ പരിചയപ്പെടുത്തിയ അളളാപ്പിച്ചാ മൊല്ലാക്കയുടെ സ്ഥിതിയില്‍ നിന്ന് ഏറെയൊന്നും ഭിന്നമല്ല, ഭൂരിപക്ഷം മദ്രസാ അധ്യാപകരുടെയും ജീവിതം. കുഞ്ഞാമിനമാര്‍ വെള്ളേപ്പം പൊതിഞ്ഞു കൊണ്ടുവന്നു കൊടുത്തില്ലെങ്കില്‍ പലരും ഉച്ചപ്പട്ടിണി കിടക്കും.

ക്ഷേമപദ്ധതികളില്‍ നിന്ന് ലോകവ്യാപകമായി സര്‍ക്കാരുകള്‍ പിന്‍വാങ്ങുന്ന കാലമാണിത്. അപ്പോഴാണ്, വൃദ്ധജീവിതങ്ങള്‍ക്ക് ജീവിതത്തിന്റെ അന്ത്യനാളുകളില്‍ പ്രതീക്ഷയുടെ ഇത്തിരി വെട്ടം പരത്തുന്ന ഇത്തരം പദ്ധതികളില്‍ മതവെറിയുടെ വെടിമരുന്നു നിറയ്ക്കാന്‍ കാട്ടാളജന്മങ്ങള്‍ ഇറങ്ങിത്തിരിക്കുന്നത്.

പാവം കര്‍ഷകത്തൊഴിലാളികളുടെ പേരിലാണ് കളളക്കണ്ണീരൊലിപ്പിക്കലെന്നത് വേറൊരു വിരോധാഭാസം. ഹൈന്ദവാധികാരം അതിന്റെ സമസ്തകരുത്തോടും കൂടി മദിച്ചു തിമിര്‍ത്ത കാലത്ത് പാടത്തും പറമ്പിലും പണിയെടുക്കുന്ന പുലയന്മാരോടും പറയന്മാരോടും സവര്‍ണ ജന്മിമാരുടെ സമീപനമെന്തായിരുന്നുവെന്നുംകൂടി ഇവര്‍ പ്രചരിപ്പിക്കുമോ ആവോ?

എത്ര പണിയെടുത്താലും വയര്‍ നിറയാത്ത തൊഴിലാളിയും ഒരു പണിയെടുത്തില്ലെങ്കിലും വയറും സമ്പത്തും വീര്‍ത്തു വരുന്ന മുതലാളിയും കേരളത്തില്‍ അതിവിദൂരമായ ഭൂതകാലത്തല്ല നിലനില്‍ക്കുന്നത്. പഞ്ചമരെന്ന് ചാപ്പകുത്തി സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേയ്ക്ക് നടതളളിയിരുന്ന മനുഷ്യക്കോലങ്ങള്‍ അനുഭവിക്കേണ്ടി വന്ന സവര്‍ണാധികാരത്തിന്റെ നിഷ്ഠുരത അറിയാന്‍ ചരിത്രപുസ്തകങ്ങള്‍ ഒന്നോടിച്ചു നോക്കിയാല്‍ മതി. ഹീനമായ പീഡനങ്ങളുടെ നരകയാതനകള്‍ക്ക് വിധേയരായ പറയനെയും പുലയനെയുമൊക്കെ നിവര്‍ന്നു നില്‍ക്കാനും പൊതുനിരത്തിലിറങ്ങി നടക്കാനും,
ആരെടാ എന്നു ചോദിച്ചാല്‍ എന്തെടാ എന്ന് തിരിച്ചടിക്കാനും ശേഷിയുണ്ടാക്കിക്കൊടുത്തത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണെന്നും ചരിത്രം പറഞ്ഞു തരും.

അടിയും തൊഴിയുമേറ്റ് കണ്ണീരും വേദനയുമായി വിധിയെ പഴിച്ചും ദൈവത്തെ ശപിച്ചും ജീവിച്ചു തീര്‍ത്തവരെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ഒരു ഹിന്ദുമഹാസഭയെയും ആരും കണ്ടില്ല. അവര്‍ക്കു രക്ഷയായി ആര്‍ഷഭാരതത്തിന്റെ സനാതന പാരമ്പര്യത്തില്‍ നിന്നും പിറവിയെടുത്ത ഒരു മന്ത്രങ്ങളുമുണ്ടായിരുന്നില്ല. മഹാഭൂരിപക്ഷത്തെ ജീവിത നരകത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഒരു യാഗശാലയിലും ഹോമകുണ്ഡങ്ങള്‍ പുകഞ്ഞില്ല. ലോഹപുരുഷന്മാരുടെ ജീവിതഗാഥകളിലൊന്നും അധസ്ഥിതനു വഴി നടക്കാനും ആത്മാഭിമാനത്തോടെ ജീവിക്കാനും വേണ്ടി നടത്തിയ സമരകഥകളുടെ ഈരടികളില്ല.

ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമൊക്കെ അമ്പലത്തില്‍ കയറിയതിനും പൊതുകിണറില്‍ നിന്ന് വെളളമെടുത്തതിനും ദളിതരെ അടിച്ചും വെടിവെച്ചും കൊന്നുതളളുമ്പോള്‍ അരുതെന്നു പറയാനും പ്രതിരോധത്തിന്റെ ഉരുക്കുവലകളൊരുക്കാനും സമയവും താല്‍പര്യവുമില്ലാത്ത ലോഹപുരുഷന്മാരാണ് ഹിന്ദുവിന്റെ ആത്മാഭിമാനം സംരക്ഷിക്കാന്‍ അത്യദ്ധ്വാനം ചെയ്യുന്നത്. സഹതപിക്കാം, നമുക്കവരോട്.

ഹിന്ദുക്ഷേത്രങ്ങളിലെ സമ്പത്തു മുഴുവന്‍ സര്‍ക്കാര്‍ തോന്നിയ പടി ചെലവിടുവെന്നൊരു പച്ചക്കള്ളവും കാലങ്ങളായി മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. ട്രഷറിയില്‍ ഒരു പ്രത്യേക അക്കൗണ്ടില്‍ അടയ്ക്കുമെന്നല്ലാതെ ആ വരുമാനത്തിന്മേല്‍ സര്‍ക്കാരിന് അവകാശമൊന്നുമില്ല. മാത്രമല്ല, പ്രധാനപ്പെട്ട അമ്പലങ്ങളിലെ ഉത്സവത്തിനും മറ്റും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വമ്പന്‍ ചെലവ് വരുമ്പോള്‍ ഒരു ചില്ലിക്കാശുപോലും ദേവസ്വം ബോര്‍ഡോ മറ്റോ നല്‍കുന്നുമില്ല.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ വകയായി ഏതാണ്ട് മുന്നൂറു കോടിയില്‍ പരം രൂപയാണ് സര്‍ക്കാര്‍ ഖജനാവിലുളളത്. അമ്പലത്തിന്റെ ആവശ്യങ്ങള്‍ക്കല്ലാതെ ഇതില്‍ നിന്നൊരു രൂപയും ചെലവിടാറില്ല. ഗുരൂവായൂരില്‍ ഉത്സവം പൊടിപൊടിക്കുമ്പോള്‍ എത്രകോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവിടേണ്ടി വരുമെന്നും ആലോചിച്ചു നോക്കണം. ആനയും മനുഷ്യനും മത്സരിച്ച് വൃത്തികേടാക്കുന്ന ഗുരുവായൂരിന്റെ ചൈതന്യം വീണ്ടെടുത്തു നല്‍കാന്‍ കൂലിക്കാരെ നിയോഗിക്കുന്നത് പോലും ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയാണ്, ദേവസ്വം ബോര്‍ഡല്ല. ഉത്സവക്കാര്‍ വൃത്തികേടാക്കുന്ന തെരുവ് ശുദ്ധിയാക്കേണ്ട ജോലി സര്‍ക്കാരിന്.

ക്രമസമാധാനത്തിന് നിയോഗിക്കുന്ന പൊലീസുകാരുടെ ഭക്ഷണം, ഭക്തര്‍ക്ക് ഏര്‍പ്പെടുത്തുന്ന ആരോഗ്യ സേവനങ്ങള്‍, എന്തിന് മദം പൊട്ടാനിടയുളള ആനകളെ തളയ്ക്കാനെത്തുന്ന ആന സ്ക്വാഡു വരെ സര്‍ക്കാരിന്റെ ചെലവിലാണ് ഏര്‍പ്പെടുത്തുന്നത്.

ശബരിമലയിലും സമാനമായ സ്ഥിതിയാണ്. വമ്പന്‍ വരുമാനമുളള ഹൈന്ദവ ദേവാലയങ്ങളില്‍ ഉത്സവമഹാമഹം പൊടിപൊടിക്കുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളടക്കമുളള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ചെലവിടുന്ന തുകയെത്രയെന്ന് അന്വേഷിച്ചുനോക്കുന്നത് നല്ലതാണ്. ശബരിമലയില്‍ കഠിനാധ്വാനം ചെയ്യുന്ന പൊലീസുകാര്‍ക്ക് ദാഹജലമോ ഒരു പാത്രം കഞ്ഞിയോ നല്‍കാന്‍ പോലും ഒരു ചില്ലിക്കാശും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ചെലവില്ല. ചെലവത്രയും പഞ്ചായത്തു മുതല്‍ മേലോട്ടുളള സ്ഥാപനങ്ങള്‍ക്ക്.

അമ്പലങ്ങളുടെ സ്വത്ത് സര്‍ക്കാര്‍ കൊണ്ടുപോകുന്നേയെന്ന നിലവിളിയുടെ പിന്നിലെന്ത് എന്നറിയണമെങ്കില്‍, പണ്ട് അമ്പലങ്ങളുടെ സമ്പത്ത് ഉപയോഗിച്ചതെന്തിനെന്നും ആര്‍ക്കായിരുന്നു അതിന്റെ ക്രയവിക്രയാധികാരമെന്നുമറിയണം. ആ ചരിത്രം ഇനിയൊരിക്കലെഴുതാം.

മദ്രസാ പെന്‍ഷന്റെ മറവില്‍ ഹീനമായ നുണപ്രചരണം നടക്കുമ്പോള്‍, അതിന്റെ സത്യാവസ്ഥയെന്ത് എന്നു മനസിലാക്കേണ്ടതുണ്ട്. ജനാധിപത്യ സര്‍ക്കാരുടെ കടമയാണ് ക്ഷേമ പദ്ധതികള്‍. ക്രൂരമായ മതഭ്രാന്തിന്റെ ശൂലമുനകള്‍ കൊണ്ട് ഇത്തരം പദ്ധതികളെ കീറിപ്പിളര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ തനിനിറം വോട്ടു ചെയ്യാന്‍ പോകുന്ന ഓരോ പൗരനും മനസിലാക്കേണ്ടതുണ്ട്. അവശതയനുഭവിക്കുന്നവന് കൈത്താങ്ങു നല്‍കാന്‍ മനുഷ്യത്വമുളളവനേ കഴിയൂ... ഗര്‍ഭപാത്രം കുത്തിപ്പിളര്‍ന്ന് ഭ്രൂണം കുന്തത്തില്‍ കൊരുത്ത് ആര്‍ത്തുവിളിക്കുന്ന കോമരങ്ങള്‍ക്ക് ഈ ജന്മം മനസിലാകാത്ത വാക്കാണ്, മനുഷ്യത്വം എന്നത്.

തല്‍ക്കാലം അത്രമാത്രം.

Saturday, April 11, 2009

ചുവരെഴുത്തില്‍ കരി പടരുമ്പോള്‍ ..‍...

സുന്ദരമായൊരു കാല്‍പനിക സ്വപ്നത്തിന്റെ ഭംഗിയത്രയുമുണ്ട്, സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് എന്ന വാഗ്ദാനത്തില്‍ . ജനാധിപത്യത്തിന്റെ മുഴുവന്‍ പ്രതീക്ഷയും വശീകരണശക്തിയുമുണ്ട് സ്വതന്ത്രം, നീതി പൂര്‍വം എന്നീ രണ്ടുവാക്കുകളില്‍ . പൗരസമൂഹത്തെ മോഹാലസ്യപ്പെടുത്തുന്ന ഈ വാക്കുകള്‍ തെരഞ്ഞെടുപ്പിനോട് സമര്‍ത്ഥമായി ബന്ധപ്പെടുത്തിയവനെ നമുക്ക് അതിബുദ്ധിമാനെന്ന് വിളിക്കാം. അമൂല്യമായ ഒരവകാശത്തെ നെഞ്ചിടിപ്പിനെപ്പോലെ സംരക്ഷിക്കേണ്ട ജാഗ്രതയിലേയ്ക്ക് കഞ്ചാവിന്റെ ലഹരി പടര്‍ത്തുന്ന വാക്കുകളെ വിക്ഷേപിച്ചവന് ഇതില്‍പരം അനുയോജ്യമായ വിശേഷണമില്ല.

പറയാന്‍ കാരണമുണ്ട്. കേള്‍ക്കാന്‍ കൊളളാവുന്ന വാഗ്ദാനവും ഓര്‍ത്തു പുളകം കൊള്ളാവുന്ന സ്വപ്നവുമാണ് സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് എന്ന ആശയം. പക്ഷേ, സ്വതന്ത്രം, നീതിപൂര്‍വം എന്നീ വാക്കുകളെ നിര്‍വചിക്കുന്നത് വോട്ടു ചെയ്യുന്നവനും അവന്‍ തിരഞ്ഞെടുത്ത ജനാധിപത്യ സ്ഥാപനങ്ങളുമല്ല. തിരഞ്ഞെടുപ്പു കമ്മിഷന്‍ എന്ന പരിപൂര്‍ണ പരമാധികാര റിപ്പബ്ലിക്കിലെ ഉദ്യോഗസ്ഥ വൃന്ദം, വോട്ടര്‍മാരെന്ന ചാവാലിപ്പട്ടികള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന എല്ലിന്‍കഷണമാണ് സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് എന്ന മനോജ്ഞമോഹന സ്വപ്നം.

തിരഞ്ഞെടുപ്പില്‍ എത്ര കഴഞ്ച് സ്വതന്ത്രത ചേര്‍ക്കണമെന്ന് തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പു കമ്മിഷന്‍ ‍. നീതിപൂര്‍വമായ തിരഞ്ഞെടുപ്പ് എന്നാലെന്തെന്ന് നിര്‍വചിക്കുന്നതും തിരഞ്ഞെടുപ്പു കമ്മിഷന്‍ ‍. കമ്മിഷന്‍ ഏമാന്മാര്‍ വിളമ്പിത്തരുന്നത് നക്കിയും മണത്തും "ആഹാ എത്ര സ്വാദിഷ്ടം, എന്തൊരു പരിമളം" എന്ന് ആര്‍പ്പുവിളിക്കേണ്ടവര്‍ നമ്മള്‍ , പൗരന്മാര്‍ .

നിന്റെ സ്വാതന്ത്ര്യവും നീതിയും ഞാന്‍ തീരുമാനിക്കുമെന്ന ധാര്‍ഷ്ട്യത്തിനെയാണ് നാം ഫാസിസം എന്നു വിളിക്കുന്നത്. സ്വാതന്ത്ര്യവും നീതിയും പലചരക്കുകടയിലെ പരുത്തിപ്പിണ്ണാക്കു പോലെ ആവശ്യക്കാരന് യഥേഷ്ടം വിതരണം ചെയ്യുന്നത് ചില്ലറക്കാര്യമൊന്നുമല്ല. അപാരമായ ത്യാഗമനസ്ഥിതിയുളളവര്‍ക്കേ ഈ വിധം പ്രവര്‍ത്തിക്കാനാവൂ. നമുക്കു വേണ്ടി, നമ്മുടെ ജനാധിപത്യം സംരക്ഷിച്ചു നിര്‍ത്തുന്നതിനു വേണ്ടി, ഓവര്‍ ടൈം പണിയെടുക്കാന്‍ സന്മനസുളള സ്ഥാപനമാണ് തിരഞ്ഞെടുപ്പു കമ്മിഷന്‍ .

സംശയമുളളവര്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി പ്രസിദ്ധീകരിക്കുന്ന കൈപ്പുസ്തകം വായിച്ചു നോക്കണം. 6(B) യിലെ നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു.

OPERATION OF TEMPORARY CAMPAIGN OFFICE
For the purpose of local campaign, you will be allowed set up and operate
temporary campaign office subject to the following conditions:-
(a) No such office will be opened by way of any encroachment either of
public or private property.
(b) No such offices will be opened in any religious places or campus of
such religious places.
(c) No such offices will be opened contiguous to any educational institution
/ hospital.
(d) No Such offices will be opened within 200 meters of an existing polling
station.
(e) Such offices can display only one party flag and banner with party
symbols/photographs.
(f) The size of the banner used in such offices should not exceed ‘4 feet X
8 feet’ subject to the further condition that if the local laws prescribe a
lower size for banner / hoarding etc.; then the lower size prescribed by
local law shall prevail.

സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് എന്ന സ്വപ്നം ഈ നിര്‍ദ്ദേശങ്ങളില്‍ ഭദ്രമാണ്. തിരഞ്ഞെടുപ്പ് അപ്രകാരം നടക്കണമെങ്കില്‍ , ബൂത്തു കമ്മിറ്റി ഓഫീസില്‍ ഒരു കൊടിയും ചിഹ്നവുമേ പാടുളളൂ. സിപിഎം സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുന്നതെങ്കില്‍ സിപിഐ, ആര്‍എസ്‍പി, ഫോര്‍വേഡ് ബ്ലോക്ക്, കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് എന്നിവരുടെ കൊടിയും ചിഹ്നവും ബൂത്ത് കമ്മിറ്റി ഓഫീസില്‍ കണ്ടുപോകരുത്. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുളള സ്ഥലത്ത് മുസ്ലിംലീഗിന്റെയോ മാണി ഗ്രൂപ്പിന്റെയോ സിഎംപിയുടെയോ കൊടി കെട്ടിയാലും ഇതുതന്നെയാണ് അവസ്ഥ.

തമാശ തല്‍ക്കാലം മാറ്റി വെയ്ക്കാം. നിഷ്കളങ്കമെന്ന് കരുതി തളളിക്കളയാനുളളവയല്ല ഈ നിര്‍ദ്ദേശങ്ങള്‍ ‍. സ്ഥാനാര്‍ത്ഥിയുടെ ബൂത്തു കമ്മിറ്റി ഓഫീസില്‍ കെട്ടുന്ന ബാനറിന്റെ വലിപ്പം തീരുമാനിക്കാന്‍ കമ്മിഷന്‍ നേരിട്ട് ഇറങ്ങിത്തിരിക്കുന്നത് അത്ര ലളിതമായ സൂചനകളല്ല നല്‍കുന്നത്. രാജ്യത്താകമാനമുളള വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ കോടിക്കണക്കിന് ബൂത്തുകമ്മിറ്റി ഓഫീസുകളിലെ ബാനറുകളുടെ വലിപ്പമളന്ന് റിപ്പോര്‍ട്ടു ചെയ്യേണ്ടി വരുന്ന ഉദ്യോഗസ്ഥരും അവരോട് തര്‍ക്കിക്കുന്ന പൊതുപ്രവര്‍ത്തകരും ജനാധിപത്യത്തിന്റെ ശുഭപ്രതീക്ഷയല്ല.

നാലാമത്തെ നിര്‍ദ്ദേശമാണ് ഇതിലൊക്കെ വിചിത്രം. (d) No Such offices will be opened within 200 meters of an existing polling station.

പോളിംഗ് സ്റ്റേഷന്റെ ഇരുനൂറു മീറ്റര്‍ പരിധിയില്‍ ബൂത്തു കമ്മിറ്റി ഓഫീസ് കെട്ടരുതെന്നാണ് കമ്മിഷന്‍ പറയുന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 130 പ്രകാരം ഈ ദൂപരിധി 100 മീറ്ററാണ്. പുതിയ നിര്‍ദ്ദേശം വന്നതോടെ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും തമ്മില്‍ നാട്ടിലാകെ സംഘര്‍ഷം പൊടിപാറുന്നു. പോളിംഗ് ബൂത്തിന് 200 മീറ്റര്‍ ചുറ്റളവില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന സകല ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥപ്പട. ചുവരെഴുത്തുകള്‍ നിര്‍ബന്ധപൂര്‍വം മായിക്കുന്നു. നീക്കാത്ത ബോര്‍ഡുകള്‍ കുത്തിക്കീറുന്നു. അതിമനോഹരമായ ചുവരെഴുത്തുകളില്‍ കരി ഓയിലടിച്ച് വീര്യം പ്രകടിപ്പിക്കുന്നു. പലേടത്തും വാക്കേറ്റവും കയ്യാങ്കളിയും. തിരഞ്ഞെടുപ്പുകാലത്ത് ഉദ്യോഗസ്ഥ മേധാവിത്തത്തിന്റെ വിഷസഞ്ചി നിറഞ്ഞു കവിയും. അമിതാധികാരത്തിന്റെ ഹരത്തില്‍ പ്യൂണ്‍ മുതലുളള ഏമാന്മാര്‍ പൂക്കുലയേന്തി തുളളും.

ശേഷന്‍ വിതച്ചത് വയറു നിറയെ കൊയ്യുകയാണ് നമ്മുടെ ഉദ്യോഗസ്ഥ വൃന്ദം. ഒരു മഹാരാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ തങ്ങളുടെ പരമാധികാരം അടിച്ചേല്‍പ്പിക്കുകയും അതൊക്കെ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പു വരുത്താന്‍ കോടികള്‍ തുലച്ച് പരിശോധനയ്ക്കിറങ്ങുകയും ചെയ്യുന്ന തെരഞ്ഞെടുപ്പു കമ്മിഷനെന്ന സ്ഥാപനം അതിശക്തമായ പൊതുവിചാരണയ്ക്ക് വിധേയകേണ്ടതുണ്ട്. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും സര്‍ക്കാര്‍ മതിലുകളില്‍ പതിക്കരുത് എന്ന നിര്‍ദ്ദേശം പാലിക്കപ്പെടുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകേണ്ട കാര്യമില്ല. എന്നാല്‍ നമിതയുടെ മഹാകുചങ്ങളും നയന്‍താരയുടെ എഴുന്നു നില്‍ക്കുന്ന നിതംബവും സര്‍ക്കാര്‍ മതിലുകളില്‍ പ്രലോഭനം സൃഷ്ടിക്കുമ്പോള്‍ , കൈപ്പത്തിയും താമരയും അരിവാളുമൊക്കെ വേണ്ടേ വേണ്ട എന്നു ശഠിക്കുന്ന നാട്ടില്‍ പുലരുന്നതെന്തായാലും ജനാധിപത്യമല്ല.

തിരുവനന്തപുരം നഗരമധ്യത്തില്‍ എസ്‍യുസിഐ സ്ഥാനാര്‍ത്ഥി ഷാജര്‍ഖാന്റെ ചുവരെഴുത്ത് അപ്പാടെ മായിച്ചു കളഞ്ഞതിനു മുകളില്‍ സുവിശേഷ പ്രസംഗത്തിന്റെ പരസ്യം പതിച്ചിരിക്കുന്നതില്‍ കാണാം, നമ്മുടെ ജനാധിപത്യത്തിന്റെ കാമ്പും കഴമ്പും. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിനും അഞ്ചു പൈസ പ്രതിഫലം കൊടുക്കാതെ ഏത് ഏപ്പടത്തിന്റെ പോസ്റ്ററും പതിക്കാവുന്ന ചുവരുകളില്‍ തിരഞ്ഞെടുപ്പു പ്രചരണ പരസ്യങ്ങള്‍ പതിച്ചാല്‍ ഇളകിയാടുന്ന ഉദ്യോഗസ്ഥപ്പട പ്രതിനിധീകരിക്കുന്നത് ഫാസിസത്തിന്റെ പ്രത്യയശാസ്ത്രത്തെയാണ്.

ജനാധിപത്യം നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ ഊടുവഴികളിലൂടെ കടന്നു വന്ന ഉദ്യോഗസ്ഥഫാസിസം ആധിപത്യമുറപ്പിക്കുകയാണ്. പതിനഞ്ചാം ലോകസഭാ തിരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥ മേധാവിത്തത്തിന്റെ വൃത്തികെട്ട വൃത്തികെട്ട സാന്നിദ്ധ്യം ബീഭത്സമായി വെല്ലുവിളിക്കുന്നത് ജനാധിപത്യത്തിന്റെ അവശേഷിക്കുന്ന കരുത്തിനെയാണ്.

പൊതുനിരത്തുകളില്‍ നിന്ന് രാഷ്ട്രീയ പ്രചരണം വിലക്കിയോടിക്കുമ്പോള്‍ ഏതുതരം കാഴ്ചപ്പാടാണ് അധീശത്വം സ്ഥാപിക്കുന്നതെന്ന് ആലോചിക്കുക. നാലുപേര്‍ കൂടുന്നിടത്ത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചരണ ബോര്‍ഡോ ബാനറോ ചുവരെഴുത്തോ പാടില്ലെന്ന് ശഠിക്കുന്ന ഉദ്യോഗസ്ഥപ്പട ഭീഷണമായ ഭാവിയിലേയ്ക്കാണ് തേരോടിച്ചു പോകുന്നത്. തെരഞ്ഞെടുപ്പു പ്രചരണം നിയന്ത്രിക്കാനും മൂക്കുകയറിടാനും മുമ്പെന്നെത്തെക്കാളും ഉത്സാഹത്തോടെയാണ്‌ ഉദ്യോഗസ്ഥ മേധാവികള്‍ ഇക്കുറി തെരുവിലിറങ്ങിയത്‌. ചുവരെഴുത്തുകളില്‍ കരി ഓയില്‍ തേയ്‌ക്കാനും ബോര്‍ഡുകള്‍ കുത്തിക്കീറാനും മടിയും ഭയവുമില്ലാതെ അവര്‍ അഴിഞ്ഞാടുകയായിരുന്നു. തങ്ങളുടെ ചെലവിലും ഔദാര്യത്തിലുമാണ്‌ ജനം വോട്ടു ചെയ്യാനെത്തുന്നതെന്നും രാഷ്ട്രീയ കക്ഷികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നുമായിരുന്നു ഭാവം.

നൂറു ശതമാനവും വിശ്വസ്‌തരായ ബ്യൂറോക്രസിയെ സ്വപ്‌നം കണ്ടാണ്‌ ഏകാധിപതികള്‍ കരുക്കള്‍ നീക്കുന്നത്‌. സ്വര്‍ഗത്തെക്കുറിച്ചുളള സ്വന്തം സ്വപ്‌നങ്ങള്‍ അടിച്ചേല്‍പ്പിക്കുക ഏത്‌ ഏകാധിപതിയുടെയും ശീലമാണ്‌. സ്വതന്ത്രവും നിഷ്‌പക്ഷവുമായ തെരഞ്ഞെടുപ്പ്‌ എന്ന സുന്ദരമായ സ്വപ്‌നത്തിന്റെ മറവില്‍ പതിയിരിക്കുന്നത്‌ കലര്‍പ്പില്ലാത്ത അമിതാധികാര വാഞ്ചയാണ്. സമൂഹത്തിനു മേല്‍ പരമമായ അധികാരത്തിന്റെ കൊമ്പല്ലു കോര്‍ക്കാന്‍ കാത്തിരിക്കുന്ന ഏതു ശക്തിയെയും പൊതുസമൂഹം പേടിച്ചേ തീരൂ. അവസാന ശ്വാസം വരെ നാം എതിര്‍ക്കേണ്ടതും അത്തരം ശക്തികളെയാണ്‌.

എല്ലാ മനുഷ്യരുടെയും ഉളളില്‍ അധികാരം കൊതിക്കുന്ന ഒരു ഭീകരനുണ്ട്‌. എല്ലാവരെയും എല്ലാറ്റിനെയും താന്‍ നിയന്ത്രിക്കുന്ന ഒരു കാലം ഏതൊരു മനുഷ്യന്റെയും വന്യമായ സ്വപ്‌നമാണ്‌ . ഉദ്യോഗസ്ഥരും മനുഷ്യരാണ്‌. ഒരു മഹാരാജ്യത്തിലെ ഭൂരിപക്ഷം ജനതയും ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകുന്ന സന്ദര്‍ഭത്തില്‍, അമിതാധികാര പ്രകടനത്തിലൂടെ ശ്രദ്ധാകേന്ദ്രമാകാന്‍ കൊതിക്കുന്നുവെന്നതു മാത്രമല്ല ഇവിടെ പ്രശ്നം. പാര്‍ലമെന്റ് പാസാക്കിയ ജനപ്രാതിനിധ്യ നിയമത്തില്‍ വെളളം ചേര്‍ക്കും വിധം തട്ടിക്കുട്ടുന്ന സര്‍ക്കുലറുകള്‍ക്കു പുറമെ, നിരീക്ഷകരെന്ന പേരില്‍ കെട്ടിയിറക്കുന്ന ഐഎഎസ് ഡംഭുകളുടെ തനത് ധാര്‍ഷ്ട്യപ്രകടനം കൂടിയാകുമ്പോള്‍ രാഷ്ട്രീയ പ്രക്രിയ പൂര്‍ണമായും തിരഞ്ഞെടുപ്പു കമ്മിഷന്റെ ഔദാര്യമായി മാറുന്നു.

രാഷ്ട്രീയ കക്ഷികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും മേല്‍ ജനതയുടെയും മാധ്യമങ്ങളുടെയും ജാഗ്രതയുണ്ട്. പൊതുസമൂഹത്തിന്റെയും ഒട്ടുവളരെ സ്ഥാപനങ്ങളുടെയും വിചാരണയ്ക്കും വിധിയെഴുത്തിനും വിധേയമാണ് അവര്‍. എന്നാല്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ പോലുളള സ്വതന്ത്ര പരമാധികാര സ്ഥാപനങ്ങള്‍ക്ക് ഇത്തരം ബാധ്യതകളില്ല. തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുക എന്നു പറഞ്ഞാല്‍ , തിരഞ്ഞെടുപ്പു കമ്മിഷന്‍ ഒരപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നാണ് അര്‍ത്ഥം. സകല സ്ഥാപനങ്ങളും നിയമങ്ങളും പിന്നെ കമ്മിഷനിലെ ഉദ്യോഗസ്ഥരുടെ ചൊല്‍പ്പടിക്കു നില്‍ക്കണം. നിയമങ്ങളും നടപടിക്രമങ്ങളും കീഴ്‍വഴക്കങ്ങളുമൊക്കെ ഇക്കൂട്ടര്‍ തോന്നിയപടി വ്യാഖ്യാനിക്കും. ആരെയും അനുസരിപ്പിക്കാനും എതിര്‍ക്കുന്നവരുടെ ജീവിതം നടപടിക്രമങ്ങളുടെ നൂലാമാലകളില്‍ കുടുക്കി നരകസമാനമാക്കി അത്യാനന്ദം അനുഭവിക്കാനും തെരഞ്ഞെടുപ്പു കമ്മിഷനിലെ ഉദ്യോഗസ്ഥരെപ്പോലെ വൈദഗ്ധ്യമുളളവര്‍ വേറെയില്ല.

ബീഹാറും ഉത്തര്‍പ്രദേശും പോലെ, ബൂത്തുപിടിത്തവും മറ്റ്‌ തെരഞ്ഞെടുപ്പ്‌ അതിക്രമങ്ങളും നടമാടുന്ന സംസ്ഥാനങ്ങളില്‍ പോലും നടപ്പാക്കാന്‍ മടിക്കുകയും ഭയക്കുകയും ചെയ്യുന്ന തുഗ്ലക്ക്‌ പരിഷ്‌കാരങ്ങളാണ് കേരളത്തില്‍ അടിച്ചേല്‍പ്പിക്കുന്നത്. തോക്കിന്റെ ബലത്തില്‍ തോന്നിയവാസം അഴിഞ്ഞാടുന്ന ഉത്തരേന്ത്യന്‍ മണ്ണില്‍ തിര‍ഞ്ഞെടുപ്പു കമ്മിഷന്‍ വെറും കുറിഞ്ഞിപ്പൂച്ച. നിയമവാഴ്ചയും നീതിവ്യവസ്ഥയും താരതമ്യേനെ മാനിക്കുന്ന സമൂഹമാണ് കേരളത്തിലേതെന്ന് വടക്കുനിന്ന് പാറി വരുന്ന നിരീക്ഷകക്കോമാളികള്‍ക്കറിയാം.

അവര്‍ക്കറിയാത്ത ഒരു കാര്യം കൂടിയുണ്ട്. ആചാരങ്ങളും നിയമങ്ങളും കരുണയില്ലാതെ ലംഘിക്കാന്‍ ഒരു തലമുറയാകെ തെരുവിലിറങ്ങിയതിന്റെ ബാക്കി പത്രമാണ് ഇന്നു കാണുന്ന മാന്യത. പിഴുതെറിയേണ്ട നിയമങ്ങളെ ചവറ്റുകുട്ടയില്‍ തള്ളാന്‍ സമൂഹം വെമ്പിയപ്പോള്‍ പത്തി വിരിച്ച് പ്രതിരോധിക്കാനിറങ്ങിയവരുടെ അനുഭവവും ചരിത്രപുസ്തകങ്ങളിലുണ്ട്. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നടത്തിയ ധീരമായ സമരങ്ങളാണ് കേരളത്തെ തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ ജന്മനാടുകളില്‍ നിന്ന് വ്യത്യസ്തമായ ഒരു രാഷ്ട്രീയ ഭൂമികയാക്കി മാറ്റിയത്.

തങ്ങള്‍ സ്ഥാപിച്ച ബോര്‍ഡില്‍ തൊട്ടാല്‍ കൈ വെട്ടുമെന്ന് കണ്ണൂരില്‍ മുഴങ്ങിയ പ്രഖ്യാപനത്തിലെ തീ കെടുത്താന്‍ , കണ്ടാലറിയുന്നവര്‍ക്ക് നേരെ ചുമത്തിയ പെറ്റിക്കേസു കൊണ്ടാവില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ തിരിച്ചറിയുക തന്നെ ചെയ്യും. ഇക്കുറി കണ്ണൂരില്‍ മുഴങ്ങിയ മുന്നറിയിപ്പ് കേരളം മുഴുവന്‍ ഏറ്റുപറയും, കക്ഷി ഭേദമെന്യെ. കാരണം ആരുടെയും ഔദാര്യത്തില്‍ അനുഭവിക്കേണ്ടതല്ല, ജനാധിപത്യാവകാശങ്ങളെന്ന് ആരും പറയാതെ തിരിച്ചറിയാന്‍ കഴിയുന്നവരാണ് കേരളത്തിലുളളത്.