Saturday, September 20, 2008

വിശുദ്ധ പശുക്കളുടെ അകിടും തേടി...

[മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ പി രാജേന്ദ്രന്‍ എഴുതിയ മുര്‍ഡോക്ക് വന്നിട്ട് കാലമെത്രയായി എന്ന ലേഖനത്തോടുളള പ്രതികരണമാണിത്.

ഈ വിഷയത്തിലെ ഒളിയമ്പ് ലേഖനം ഇവിടെ വായിക്കാം.. ]


ഈ ലേഖനത്തില്‍ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം ജെ കൃഷ്ണമോഹന്റെ മരണത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്ന കാര്യങ്ങള്‍ അസംബന്ധവും അപകീര്ത്തിപരവും പ്രതിഷേധാര്‍ഹവും കുറ്റകരവുമാണെന്ന് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ പി രാജേന്ദ്രന്‍ ഈ ലേഖനത്തിനുളള മറുപടിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. അത്തരമൊരു പരാമര്‍ശം നടത്തിയതില് വായനക്കാരോടും മറ്റ് ബന്ധപ്പെട്ടവരോടും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.... പ്രസ്തുത പരാമര്‍ശങ്ങള്‍ ലേഖനത്തില്‍ നിന്ന് നീക്കം ചെയ്യുന്നു..

കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാണ് ഈ ജന്മത്തില്‍ മക്കളായി പിറക്കുന്നതെന്നൊരു വിശ്വാസമുണ്ട്. ചില പത്രമുടമകളുടെ കാര്യത്തില്‍ മുജ്ജന്മശത്രുക്കള്‍ അവരുടെ പത്രത്തിലെ ഡെപ്യൂട്ടി എഡിറ്ററായി അവതരിക്കും. മാതൃഭൂമി പത്രത്തില്‍ വിശേഷാല്‍ പ്രതിയെന്ന പ്രതിവാര രാഷ്ട്രീയ കോളമെഴുതുന്ന ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ പി രാജേന്ദ്രന്‍ പത്രമുടമ വീരേന്ദ്രകുമാറിന്റെ മുജ്ജന്മശത്രുവാണോ എന്ന സംശയം ജനിപ്പിക്കുന്നതാണ് മുര്‍ഡോക്ക് വന്നിട്ട് കാലമെത്രയായി എന്ന ബ്ലോഗ് ലേഖനം.

മറവിയുടെ കരിമ്പടം വീണു മറഞ്ഞെന്ന് പലരും ആശ്വസിക്കുന്ന ചരിത്രസന്ദര്‍ഭങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ് എന്‍ പി രാജേന്ദ്രന്‍. ലേഖനത്തിലെ വരികള്‍ കുത്തിയുണര്‍ത്തുന്ന ചരിത്രത്തിന്റെ മുനകള്‍ മാതൃഭൂമി ഉടമകളുടെ കീര്‍ത്തിപ്പുടവ കീറിയെറിയുമ്പോള്‍ സംശയിക്കുക. എം പി വീരേന്ദ്രകുമാറിന്റെ മുജ്ജന്മശത്രുവാണോ മാതൃഭൂമി കോഴിക്കോട് എഡിഷനിലെ ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ പി രാജേന്ദ്രന്‍...?

മലയാളത്തിലേയ്ക്കുളള മുര്‍ഡോക്കിന്റെ കടന്നു വരവിനെതിരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുയര്‍ത്തുന്ന വിമര്‍ശനങ്ങളെ പരിഹസിക്കുന്നതാണ് പ്രസ്തുത ലേഖനം. ആഗോള മാധ്യമ ഭീമന്‍ മുര്‍ഡോക്കിന്റെ വരവില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിക്കാത്തതിന് കാരണം തിരഞ്ഞത് പിണറായി വിജയന്‍. പിന്നാലെ പീപ്പിള്‍ ചാനലിലെ എന്‍ പി ചന്ദ്രശേഖരന്‍ ഏഷ്യാനെറ്റ് വിറ്റവര്‍ക്ക് മാപ്പില്ലെന്ന് ദേശാഭിമാനി വഴി പ്രഖ്യാപിച്ചു.

മുര്‍ഡോക്ക് വന്നിട്ട് കാലമെത്രയായി എന്ന ലേഖനം പിറന്നതിന്റെ പശ്ചാത്തലം ഇതാണ്. മുര്‍ഡോക്കിന്റെ വരവിനെ എതിര്‍ക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പരിഹസിക്കാന്‍ എന്‍ പി രാജേന്ദ്രന്‍ രംഗത്തു വരുമ്പോള്‍, മികച്ച മെയ്‍വഴക്കം പ്രകടിപ്പിക്കേണ്ടതുണ്ട്. കാരണമെന്തന്നല്ലേ.

കേരളത്തില്‍ മുര്‍ഡോക്കിനെച്ചൊല്ലിയുളള ഏത് ചര്‍ച്ച നടന്നാലും മാതൃഭൂമിയും ടൈംസ് ഓഫ് ഇന്ത്യയും കടന്നു വരും. തന്റെ കൈയിലുണ്ടായിരുന്ന മാതൃഭൂമി ഓഹരികള്‍ അന്നത്തെ ചീഫ് എഡിറ്ററായിരുന്ന എം ഡി നാലപ്പാട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വിറ്റതോടെ അത്യുഗ്രമായ കുത്തകവിരുദ്ധപ്പോരാട്ടത്തിനാണ് കേരളം സാക്ഷിയായത്.

കുത്തക വരുന്നേയെന്നായിരുന്നു നിലവിളി. ബെന്നറ്റ് ആന്റ് കോള്‍മാന്‍ കമ്പനി കേരളത്തിലോ.. ചിന്തിക്കാന്‍ പോലുമാവില്ലായിരുന്നു, ചോരയ്ക്കു പകരം ദേശീയ സമരപാരമ്പര്യം സിരകളിലോടിയിരുന്ന മാതൃഭൂമിയിലെ ദേശാഭിമാനിമാര്‍ക്ക്. ഇന്ന്, അതിനെക്കാള്‍ വലിയൊരു കുത്തക കേരളത്തില്‍ വരുമ്പോള്‍, അന്നത്തേതിലുമുച്ചത്തില്‍ മുഴങ്ങേണ്ടതാണ് അലര്‍ച്ച.

അതുണ്ടാകാത്തതിന് പറയുന്ന ഏതു ന്യായവും പഴയ ഓഹരിവില്‍പനയെ ചെറുത്തതിനെ ന്യായീകരിക്കുന്നതും സാധൂകരിക്കുന്നതുമാകണം.

അങ്ങനെയൊരു അസ്തിവാരം ആദ്യം കെട്ടിപ്പൊക്കിയെങ്കിലേ, മുര്‍ഡോക്കിനെച്ചൊല്ലിയുളള സിപിഎം വിമര്‍ശനത്തെ പരിഹസിക്കാനാവൂ. എത്ര വലിയ ഭാഷാ നൈപുണ്യമുണ്ടെങ്കിലും, എത്ര വലിയ വ്യാഖ്യാനപടുവാണെങ്കിലും അടവു പിഴയ്ക്കാന്‍ സാധ്യത ഏറെ.

എന്‍ പി രാജേന്ദ്രനെപ്പോലൊരാള്‍ എങ്ങനെയാണ് ആ വ്യാഖ്യാന ട്രീപ്പീസ് നടത്തിയൊപ്പിക്കുന്നതെന്നറിയാല്‍ എല്ലാവര്‍ക്കും കൗതുകമുണ്ടാവുക സ്വാഭാവികം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് എംഡി നാലപ്പാട് തന്റെ ഓഹരികള്‍ വിറ്റതില്‍ കുഴപ്പമൊന്നുമില്ലെന്ന് എന്‍ പി രാജേന്ദ്രന്‍ ഇപ്പോള്‍ സമ്മതിക്കുന്നു. നിയമപരമായിരുന്നു കച്ചവടം. പിന്നെന്തായിരുന്നു പ്രശ്നം. അദ്ദേഹം തന്നെ പറയട്ടെ..

രാജേന്ദ്രന്റെ വാക്കുകള്‍ ..."എം.ഡി.നാലപ്പാട്‌ ഓഹരി വിറ്റത്‌ നിയമവിധേയമെങ്കില്‍ ടൈംസ്‌ ഓഫ്‌ ഇന്ത്യ അതു വാങ്ങിയതും നിയമപരമായത്തന്നെയായിരുന്നു. നിയമപ്രശ്‌നമായിരുന്നില്ല അന്ന്‌ ഉന്നയിക്കപ്പെട്ടത്‌. സ്വാതന്ത്ര്യ സമരത്തിന്റെ സൃഷ്ടിയായ ഒരു ദേശീയ സ്ഥാപനത്തെ ഉത്തരേന്ത്യന്‍ കുത്തക (ഈ വാക്ക് അമര്‍ത്തി വായിക്കുക) കൈവശപ്പെടുത്താന്‍ പോകുന്നു എന്നതായിരുന്നു പ്രശ്‌നം..........................നാലപ്പാട്‌ അല്ല ടൈംസ്‌ ഓഫ്‌ ഇന്ത്യ എന്നതു തന്നെയായിരുന്നു പ്രശ്‌നം. കാലുവെക്കാന്‍ ഇടം കിട്ടിയാല്‍ ബാക്കി എന്തുചെയ്യണമെന്ന്‌ അവര്‍ക്കറിയാം. നാലപ്പാടിന്റെ ഓഹരികളുടെ വില്‌പ്പന അംഗീകരിക്കപ്പെടുകയാണെങ്കില്‍ ഉത്തരേന്ത്യന്‍ കുത്തക(!)ക്കെതിരായി ശബ്ദമുണ്ടാക്കിയവരില്‍ ചിലര്‍പ്പോലും ചിലപ്പോള്‍ ഓഹരി അവര്‍ക്ക്‌ വിറ്റ്‌ സ്ഥലംവിടുമായിരുന്നു എന്നാര്‍ക്കാണ്‌ അറിയാത്തത്‌..."

ബലേ ഭേഷ്.. ഒരു വാചകം ആവര്‍ത്തിച്ച് വായിച്ച് ആര്‍ത്തു ചിരിക്കുക...സ്വാതന്ത്ര്യസമരത്തിന്റെ സൃഷ്ടിയായ ഒരു ദേശീയസ്ഥാപനത്തെ ഉത്തരേന്ത്യന്‍ കുത്തക കൈവശപ്പെടുത്താന്‍ പോകുന്നു എന്നതായിരുന്നു പ്രശ്‌നം....

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു, അന്നത്തെ (ഇപ്പോഴും മോശമൊന്നുമല്ല) ഏറ്റവും വലിയ കുത്തകയായിരുന്ന ബിര്‍ളയുടെ അധിപന്‍ ഘനശ്യാം ദാസ് ബിര്‍ള. കുത്തകകളോട് മഹാത്മാഗാന്ധിയ്ക്കില്ലാത്ത വെറുപ്പും അകല്‍ച്ചയുമാണു പോലും വീരേന്ദ്രകുമാറിനും സംഘത്തിനും.

അതവിടെ നില്‍ക്കട്ടെ.. എന്താണീ ഉത്തരേന്ത്യന്‍ കുത്തക.. ഉത്തരേന്ത്യന്‍ കുത്തക വന്നാല്‍ സര്‍വം കുഴപ്പമാണോ? കുത്തക ദക്ഷിണേന്ത്യയിലേതാണെങ്കില്‍ സഹിക്കാമെന്നാണോ?
ദേശീയ പത്രമെന്ന് വിളിച്ചു കീറി മലയാളികളുടെ സ്വൈര്യം കെടുത്തുന്ന മാതൃഭൂമിയും എന്‍ പി രാജേന്ദ്രനും എന്നു മുതലാണ് കുത്തകകളെ പ്രാദേശികാടിസ്ഥാനത്തില്‍ വിഭജിച്ച് വെറുക്കാനും സ്നേഹിക്കാനും ശീലിച്ചത്..?

ഇന്ത്യയെന്റെ രാജ്യമല്ലേ സാര്‍.. എല്ലാ ഇന്ത്യക്കാരും സഹോദരീസഹോദരന്മാരും.. ഭാരതത്തിന്റെ വൈവിദ്ധ്യപൂര്‍ണമായ പാരമ്പര്യത്തില്‍ അഭിമാനിക്കേണ്ടവരല്ലേ സാര്‍ നമ്മളൊക്കെ.. അങ്ങനെയുളളവര്‍ക്ക് എന്ത് ഉത്തരേന്ത്യ,... എന്തു ദക്ഷിണേന്ത്യ....?

ടൈംസ് ഓഫ് ഇന്ത്യയെ എതിര്‍ക്കാന്‍ ഒരു ദേശീയപത്രം പറയേണ്ട ന്യായം ഇതാണോ...? സത്യം, സമത്വം, സ്വാതന്ത്ര്യം എന്ന് നെറ്റിപ്പട്ടം കെട്ടി പുറത്തിറങ്ങുന്ന മാതൃഭൂമി ഈ വിധം ഹീനമായ പ്രാദേശികന്യായം പറയാമോ? അതോ ദേശീയ പത്രമായാല്‍ എന്തും പറയാമെന്നാണോ?

ദക്ഷിണേന്ത്യയിലെ കുത്തകയായിരുന്നുവെങ്കില്‍ സ്വാതന്ത്ര്യ സമരസൃഷ്ടിയായ സ്ഥാപനത്തെ കൈവശപ്പെടുത്തുന്നതില്‍ അപാകമില്ലെന്നു നാം ശങ്കിച്ചു പോകും, ഇതു കേട്ടാല്‍. മാതൃഭൂമിയുടെ മൂന്നിലൊന്ന് ഓഹരി കൈവശപ്പെടുത്താന്‍ ദി ഹിന്ദുവിന്റെ അയ്യങ്കാര്‍ കുടുംബത്തിന് തോന്നിയിരുന്നെങ്കില്‍ കളി മാറിയേനെ. കുത്തക ദക്ഷിണേന്ത്യയിലേതായിരുന്നുവെങ്കില്‍ പ്രശ്നമുണ്ടാകാന്‍ വഴിയില്ലല്ലോ.

പഴയ പരിവര്‍ത്തനകാലത്തിന്റെ ഓര്‍മ്മകള്‍ എന്‍ പി രാജേന്ദ്രന്‍ എന്ന ആരാധ്യനായ പത്രപ്രവര്‍ത്തകനില്‍ ഉളളതുകൊണ്ടാകാം, ലേഖനത്തില്‍ വില്‍പനയുടെ പിന്നാമ്പുറത്തെക്കുറിച്ചൊരു മിന്നല്‍ ഇങ്ങനെ പാളുന്നുണ്ട്. ..

"പത്രം ഉണ്ടാക്കിയ ബഹളം കൊണ്ടൊന്നുമല്ല ടൈംസ്‌ ഓഫ്‌ ഇന്ത്യ തടയപ്പെട്ടത്‌ എന്ന്‌ മാതൃഭൂമിയിലുള്ളവര്‍ക്കെങ്കിലും അറിയാം".

പത്രത്തിലൂടെയുളള ബഹളമുണ്ടാക്കലിനപ്പുറം മറ്റെന്തൊക്കെയായിരുന്നു കലാപരിപാടികള്‍. അന്നത്തെ ചീഫ് എഡിറ്റര്‍ എം ‍ഡി നാലപ്പാട് നീറിപ്പിടയുന്ന അക്ഷരങ്ങളില്‍ അത് വരച്ചിട്ടിട്ടുണ്ട്.

"മാതൃഭൂമിയില്‍ നിന്ന് പുകച്ചുപുറത്താക്കാന്‍ എനിക്കും കുടുംബത്തിനും എതിരെ അവര്‍ അശ്ളീലകഥകള്‍ വിതരണംചെയ്തു. അവ അച്ചടിച്ചത് മാതൃഭൂമിയില്‍ നിന്നു തന്നെയാണെന്ന് ഞാന്‍ അറിഞ്ഞു. എന്റെ എഡിറ്റേഴ്സ് ചേംബറില്‍ കയറി ഒരു ഡയറക്ടര്‍ ബോര്‍ഡ് അംഗം റിവോള്‍വര്‍ ചൂണ്ടി വധഭീഷണി മുഴക്കി'.

യുദ്ധഭൂമി എന്ന പേരില്‍ 1987ലാണ് എം ഡി നാലപ്പാടിനെക്കുറിച്ച് അശ്ലീലവാര്‍ത്തകള്‍ അടങ്ങിയ പ്രസിദ്ധീകരണം അച്ചടിച്ച് നാടാകെ പറത്തിയത്. മാതൃഭൂമിയുടെ കോഴിക്കോട് പ്രസിലായിരുന്നത്രേ അച്ചടി. നാലു വര്‍ഷം പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന എം ഡി നാലപ്പാടിനെ പത്രത്തില്‍ നിന്നു മാത്രമല്ല, നാട്ടില്‍ നിന്നു തന്നെ കെട്ടുകെട്ടിച്ചു, ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ സൃഷ്ടിയായ മാതൃഭൂമിയുടെ മാനേജ്‍മെന്റ്.

മാതൃഭൂമിയില്‍ നിന്ന് നാലപ്പാടിനെ പടിയിറക്കിയെങ്കിലും ടൈംസ് ഓഫ് ഇന്ത്യയുടെ ഷെയറുകള്‍ അത്ര പെട്ടെന്ന് വീരേന്ദ്രകുമാറിന്റെ കൈകളിലെത്തിയില്ല. അതിന് 1998 ഒക്ടോബര്‍ നാലു വരെ കാത്തിരിക്കേണ്ടി വന്നു. ഓഹരി വില്‍പന സംബന്ധിച്ച് സുപ്രിം കോടതി വരെയെത്തിയ തര്‍ക്കം കോടതിയ്ക്കു പുറത്ത് ഒത്തുതീര്‍ന്നത് അന്നാണ്.

ടൈംസ് ഓഫ് ഇന്ത്യയുടെ കൈവശമുണ്ടായിരുന്ന 400 ഓഹരികള്‍ വീരേന്ദ്രകുമാറിന്റെ മകന്‍ എം വി ശ്രേയാംസ് കുമാറിന്റെ പേരിലേയ്ക്ക മാറ്റി.

ഷെയറൊന്നിന് 40,000 രൂപ നിരക്കില്‍ ഒരു കോടി അറുപതു ലക്ഷം രൂപയ്ക്കാണ് ടൈംസ് ഓഫ് ഇന്ത്യ കേസില്‍ നിന്ന് പിന്മാറിയതെന്ന് വ്യാപാര വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അന്ന് കേന്ദ്രധനകാര്യ വകുപ്പ് സഹമന്ത്രിയായിരുന്നു വീരേന്ദ്രകുമാറെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.

ബെന്നറ്റ് ആന്റ് കോള്‍മാന്‍ കമ്പനിയ്ക്ക് ഇന്ത്യയുടെ ധനകാര്യമന്ത്രാലയം ഉണ്ടാക്കാന്‍ പോകുന്ന തലവേദനകളില്‍ നിന്നൂരാന്‍ ഓഹരികള്‍ കാല്‍ക്കാശ് വാങ്ങാതെ പണ്ടാരമടക്കിയതാണതെന്നും ദോഷൈകദൃക്കുകള്‍ പറഞ്ഞു നടക്കുന്നു. നടന്നതെന്തെന്ന് നമുക്കറിയില്ല.

പത്രം ഉണ്ടാക്കിയ ബഹളം കൊണ്ടല്ല ടൈംസ് ഓഫ് ഇന്ത്യ തടയപ്പെട്ടത് എന്ന് മാതൃഭൂമിയിലുളളവര്‍ക്കെങ്കിലും അറിയാമെന്ന് എന്‍ പി രാജേന്ദ്രനെപ്പോലൊരാള്‍ പറയുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യവുമില്ല.

നിയമയുദ്ധം ഇതോടെ അവസാനിക്കുമെന്നും സുപ്രിം കോടതിയിലുളള കേസ് താമസിയാതെ പിന്‍വലിക്കുമെന്നും അന്നത്തെ ധനകാര്യ സഹമന്ത്രിയായിരുന്ന എം പി വീരേന്ദ്രകുമാര്‍ ചെന്നൈയില്‍ പ്രസ്താവിച്ച കാര്യം അടിവരയിട്ട് സ്മരിക്കുക.


(മാതൃഭൂമിയുടെ ഓഹരി ചരിതം - സ്വാതന്ത്ര്യ സമര സേനാനി കെ പി കേശവമേനോന്‍ എഡിറ്ററും കെ മാധവന്‍ നായര്‍ മാനേജിംഗ് ഡയറക്ടറുമായി മാതൃഭൂമിയുടെ ആദ്യ പ്രതി പുറത്തിറങ്ങിയത് 1923 മാര്‍ച്ച് 18ന്. മലബാറിലെ സ്വാതന്ത്ര്യസമരത്തിന്റെ നാവും നട്ടെല്ലുമായിരുന്നു പത്രം. സ്ഥാപക പത്രാധിപര്‍ കെ പി കേശവമേനോന്‍.

കേരള സ്റ്റേറ്റ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന കെ പി കേശവമേനോന്‍, സഹപ്രവര്‍ത്തകരായ കെ മാധവന്‍ നായര്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, കെ കേശവന്‍ നായര്‍, പി അച്യുതന്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ചതാണ് മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി. അഞ്ചു രൂപ മുഖവിലയുളള 20000 ഓഹരികള്‍ വഴി ഒരു ലക്ഷം രൂപ മൂലധനം സ്വരൂപിക്കാനായിരുന്നു തീരുമാനം.

എന്നാല്‍ ആകെ പിരിഞ്ഞു കിട്ടിയത് 15000 രൂപ. അതായത് ആകെ ഓഹരികള്‍ 3000. അതുമായി 1922 ഫെബ്രുവരി 15നാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്.

കമ്പനിക്ക് ആകെ ഏതാണ്ട് 3100 ഓളം ഓഹരികളുണ്ടെന്നാണ് വെപ്പ്. പക്ഷേ, 2600 ഓഹരികളെക്കുറിച്ചേ ഇപ്പോള്‍ വിവരമുളളൂ. ശേഷിക്കുന്ന 500 ഓഹരികള്‍ കണ്ടുപിടിച്ചെടുത്താല്‍ പൊന്നും വില തന്ന് വാങ്ങാന്‍ ആളുണ്ട്. ഒരു പണിയുമില്ലാത്ത ഡിറ്റക്ടീവുകള്‍ക്ക് വേണമെങ്കില്‍ ഈ 500 ഓഹരി തപ്പിയിറങ്ങാം.

‍‍ടൈംസ് ഓഫ് ഇന്ത്യയുടെ 400 ഓഹരികള്‍ കൂടി സ്വന്തമായപ്പോള്‍ വീരേന്ദ്ര കുടുംബത്തിന്റെ കൈകളിലുളളത് ആകെ 1200 ഓഹരികള്‍. 900 ഓഹരികള്‍ പി വി ചന്ദ്രന്‍ നയിക്കുന്ന കെറ്റിസി ഗ്രൂപ്പിന്റെ കൈയില്‍. 60 ഓഹരികള്‍ നാലപ്പാട് കുടുംബത്തിന്റെ കൈകളില്‍ അവശേഷിക്കുന്നു. ശേഷിക്കുന്നവ അഞ്ചും പത്തുമായി ചിതറിക്കിടക്കുകയാണ്.

പല താപ്പാനകളുടെയും കൈവശം അഞ്ചോ പത്തോ വീതം ഓഹരിയുണ്ട്. അതും വെച്ച് വീരേന്ദ്രനും കെടിസി ഗ്രൂപ്പിനും ഇടയില്‍ ചാഞ്ചാടിക്കളിക്കുന്നവരുടെ കൂട്ടത്തില്‍ എന്‍ പി രാജേന്ദ്രന്‍ ഉണ്ടാകാന്‍ വഴിയില്ല തന്നെ)

ബഹുരസമാണ് ഇന്നത്തെ മാതൃഭൂമിയുടെ സ്വാതന്ത്ര്യസമര പാരമ്പര്യത്തിന്റെ കഥ. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് രമേഷ് റായി 2002ല്‍ ഒരു മാനനഷ്ടക്കേസിലെ വിധിന്യായത്തില്‍ അത് ഇപ്രകാരം വലിച്ചു കീറിയിട്ടുണ്ട്.

"ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിച്ച ദിനപത്രമാണെങ്കിലും ഇന്ന് അതിന്റെ ലക്ഷണമൊന്നും കാണുന്നില്ല. വളരെ മോശമായാണ് പംക്തിയില്‍ കാര്യങ്ങള്‍ പറഞ്ഞത്.''

പത്രത്തിന്റെ കോഴിക്കോട് എഡിഷനില്‍ മാനാഞ്ചിറയ്ക്കു ചുറ്റും എന്നൊരു പംക്തിയുണ്ട്. 1998 ഏപ്രില്‍ 12ന് അന്നത്തെ കോഴിക്കോട് മേയറായിരുന്ന എന്‍ കെ പ്രേമജത്തിനെതിരെ മാതൃസങ്കല്‍പം ഇങ്ങനെ എന്ന തലക്കെട്ടില്‍ ഒരു ലേഖനം പ്രത്യക്ഷപ്പെട്ടു. "പഥികന്‍" എന്ന തൂലികാനാമക്കാരന്‍ എഴുതിയത് പൂരപ്പാട്ടിനെ നാണിപ്പിക്കുന്ന വാര്‍ത്ത. അപമാനകരമായ വാര്‍ത്തയ്ക്കെതിരെ പ്രേമജം മാനനഷ്ടത്തിന് കേസു കൊടുത്തു.

വാദം കേട്ട കോടതി പത്രാധിപരെയും പ്രസാധകനെയും ആറുമാസത്തെ തടവിന് ശിക്ഷിച്ചു. വിധിന്യായത്തില്‍ മജിസ്ട്രേട്ട് പറഞ്ഞതാണ് മേലുദ്ധരിച്ച വാചകം. ജില്ലാ സെഷന്‍സ് കോടതിയില്‍ കൊടുത്ത അപ്പീലും തളളുമെന്നും വീരേന്ദ്രകുമാറും കൂട്ടുകാരനും ജയിലില്‍ പോകുമെന്നും വന്നപ്പോള്‍ പ്രേമജത്തിന്റെ കാലുപിടിച്ച് മാപ്പു പറഞ്ഞ് കേസില്‍ നിന്നൂരി.

പത്രത്തിന്റെ ഒന്നാം പേജില്‍ ഖേദപ്രകടനം നടത്തണമെന്നായിരുന്നു അവരുടെ ആവശ്യം. 2004 ഡിസംബര്‍ മൂന്നിന് പത്രത്തിന്റെ 58 എഡിഷനിലും ഒന്നാം പേജില്‍ മാപ്പപേക്ഷ പ്രസിദ്ധീകരിക്കുകയും സകല പത്രവും കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. മാപ്പപേക്ഷ സ്വീകരിച്ച് കോടതി പ്രതികളെ വെറുതെ വിട്ടു. അല്ലായിരുന്നെങ്കില്‍ ദേശീയ സ്വാതന്ത്ര്യസമര സൃഷ്ടിയുടെ പത്രാധിപരും പ്രസാധകനും ആറുമാസം ഉണ്ട തിന്നേനെ..

ഇങ്ങനെയായിരുന്നു ഖേദം. "ഖേദപ്രകടനം- മാതൃഭൂമി ദിനപത്രത്തില്‍ മാതൃസങ്കല്‍പ്പം ഇങ്ങിനെയും എന്ന തലക്കെട്ടില്‍ "മാനാഞ്ചിറയ്ക്കു ചുറ്റും" എന്ന പംക്തിയില്‍ 1998 ഏപ്രില്‍ 12ന് അന്നത്തെ കോഴിക്കോട് കോര്‍പറേഷന്‍ മേയറായിരുന്ന പ്രൊഫ. എ കെ പ്രേമജത്തെ ഉദ്ദേശിച്ച് പ്രസിദ്ധീകരിച്ച ലേഖനം വസ്തുതകള്‍ക്കു നിരക്കാത്തതും അവര്‍ക്ക് അപകീര്‍ത്തികരവുമായതിനാല്‍ അത് പ്രസിദ്ധീകരിച്ചതില്‍ നിര്‍വ്യാജം ഖേദിക്കുന്നു -പത്രാധിപര്‍.''

ദേശീയ സ്വാതന്ത്ര്യ സമര സൃഷ്ടി അത്യുജ്ജലമായ ഭൂതകാലം നിലനിര്‍ത്തിപ്പോരുന്നതെങ്ങനെയെന്ന് മനസിലായില്ലേ.

എന്‍ പി രാജേന്ദ്രന്‍ ഇങ്ങനെ തുടരുന്നു...മാതൃഭൂമി പോലെയൊരു സ്ഥാനം ഏഷ്യനെറ്റിന്‌ കേരളചരിത്രത്തിലോ സംസ്‌കാരത്തിലോ രാഷ്‌ട്രീയത്തിലോ ഇല്ലതന്നെ. കടലും കടലാടിയും തമ്മിലുള്ള അന്തരമാണ്‌ മാതൃഭൂമിയും ഇന്നലത്തെ ചാനല്‍ചാകരയില്‍ മുളച്ച ഏഷ്യാനെറ്റും തമ്മിലുള്ളത്‌.

ശരിയാണ്. മാതൃഭൂമി പോലെയല്ല ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിലും നടന്നിരുന്നു ഉടമസ്ഥത സംബന്ധിച്ച തര്‍ക്കം. ഡോ. രജി മേനോനും മരുമകന്‍ ശശികുമാറും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തപ്പോള്‍ അവര്‍ അലമ്പില്ലാതെയാണ് പിരിഞ്ഞത്. തോക്കെടുത്തില്ല. തെറിക്കഥ മുഴങ്ങിയില്ല.

ഒന്നുകില്‍ ഡോ. റെജി മേനോന്‍, അല്ലെങ്കില്‍ മരുമകന്‍ ശശികുമാര്‍. രണ്ടിലൊരാള്‍ ഏഷ്യാനെറ്റ് നടത്തിയാല്‍ മതിയെന്ന് ആദ്യമേ അവര്‍ തീരുമാനിച്ചു. കൊടുക്കാനുളള പണം മുഴുവന്‍ റെജി മേനോന് നല്‍കിയാല്‍ ശശികുമാറിന് ചാനല്‍ നടത്താം. അല്ലെങ്കില്‍ ശശികുമാറിന്റെ ഓഹരി അമ്മാവന് നല്‍കി സ്ഥലം വിടുക.

ശശികുമാര്‍ സന്തോഷത്തോടെ പണം കൈപ്പറ്റി ചാനലില്‍ നിന്ന് പിരിഞ്ഞ് ചെന്നൈയില്‍ ഏഷ്യന്‍ സ്ക്കൂള്‍ ഓഫ് ജേണലിസം സ്ഥാപിച്ചു.

മാന്യമായ ഒത്തുതീര്‍പ്പ്. അശ്ലീലക്കഥയില്ല. റിവോള്‍വറിന്റെ സഹായം വേണ്ടേ വേണ്ട... സ്വസ്ഥം.. സമാധാനം.. ശരിയല്ലേ..കടലും കടലാടിയും തമ്മിലുളള വ്യത്യാസമില്ലേ ഏഷ്യാനെറ്റും മാതൃഭൂമിയുമായി...

അമ്മാവന്‍ മരുമകന്‍ ബന്ധമല്ലെങ്കിലും രക്തബന്ധത്തിന്റെ രസകരമായ പരിണാമം മാതൃഭൂമിയിലുമുണ്ട്. അതുകൂടി അറിഞ്ഞാലേ ഏഷ്യാനെറ്റും മാതൃഭൂമിയും തമ്മിലുളള വ്യത്യാസം നന്നായി മനസിലാകൂ..

മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം പി വീരേന്ദ്രകുമാറിന്റെ അച്ഛന്‍ പത്മപ്രഭാ ഗൗഡരുടെ പിതാവ് വയനാട് മണിയങ്കോട് എം കെ കൃഷ്ണഗൗഡര്‍ക്ക് മൂന്നു ഭാര്യമാരിലായി മക്കള്‍ പത്ത്. പത്മപ്രഭയും ജിനചന്ദ്രനുമാണ് ഏറ്റവും ഇളയവര്‍.

ഗൗഡരാണെങ്കിലോ, പ്രത്യേക തരം ദ്രാവകമുപയോഗിച്ച് ഇതര ലോഹങ്ങളെ സ്വര്‍ണമാക്കി മാറ്റാന്‍ കഴിവുണ്ടായിരുന്ന പുതുമയ്യ ഗൗഡരുടെ മകനും. സമ്പത്തും പ്രതാപവും പുതിയ തലമുറയ്ക്ക് കൈമാറുന്ന തിരക്കില്‍ ഈ പ്രത്യേക തരം ദ്രാവകം മക്കളെ ഏല്‍പ്പിക്കാന്‍ പുതുമയ്യ ഗൗഡര്‍ മറന്നു പോയി. സ്വര്‍ണവില ഇന്ന് വാണം പോലെ കുതിച്ചുയരുന്നതിന്റെ കാരണം ഇതും കൂടിയാണെന്ന് അറിയുക.

സ്വാതന്ത്ര്യസമരകാലത്ത് പത്രം പൂട്ടുമെന്ന ഘട്ടം വന്നപ്പോള്‍ സമര സേനാനികള്‍ തങ്ങളുടെ ഓഹരി അക്കാലത്തെ അതിസമ്പന്നര്‍ക്ക് കൈമാറിയാണ് താഴിടലിന്റെ ഭീഷണി ഒഴിവാക്കിയത്. ഭൂരിപക്ഷം ഓഹരികളും വാങ്ങിയത് എം കെ കൃഷ്ണഗൗഡര്‍. സ്വാതന്ത്ര്യസമര സൃഷ്ടിയാണ് ഇന്നത്തെ മാതൃഭൂമിയെന്ന് എന്‍ പി രാജേന്ദ്രന്‍ അവകാശപ്പെടുന്നത് വിഴുങ്ങും മുമ്പ് ഈ ചരിത്രത്തിന്റെ ഉപ്പു കൂടി ചേര്‍ക്കുന്നത് നന്ന്.

മൂത്തു പഴുത്ത സോഷ്യലിസ്റ്റായിരുന്നു പത്മപ്രഭാ ഗൗഡര്‍. ജിനചന്ദ്രന്‍ ഒന്നാംതരം കോണ്‍ഗ്രസും. ഇരുവരും തമ്മില്‍ 1956ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തലശേരി മണ്ഡലത്തില്‍ നിന്നും പരസ്പരം മത്സരിച്ചു. വാശിയേറിയ മത്സരത്തിനൊടുവില്‍ വിജയദേവത മാലയിട്ട് സ്വീകരിച്ചത് ജിനചന്ദ്രനെ. മാതൃഭൂമിയുടെ ഭരണവും ജിനചന്ദ്രന്റെ കൈകളില്‍ തന്നെയായിരുന്നു.

ജിനചന്ദ്രന്റെ മകന്‍ എം ജെ കൃഷ്ണമോഹനായിരുന്നു 1977 - 79 കാലത്ത് മാതൃഭൂമിയുടെ മാനേജിംഗ് ഡയറക്ടര്‍. പിതാവും വലിയച്ഛനും തമ്മിലുളള പക ആ തലമുറയില്‍ തന്നെ തീരട്ടെയെന്ന് കൃഷ്ണമോഹന്‍ ആഗ്രഹിച്ചിരിക്കും. പത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലെത്താനുളള ഓഹരി കൈവശമില്ലാതിരുന്ന അനിയന്‍ വീരേന്ദ്രകുമാറിന് മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡിലെത്താന്‍ കൃഷ്ണമോഹന്‍ ആവശ്യമായ ഓഹരി സ്വന്തം കൈയില്‍ നിന്ന് ദാനം നല്‍കി

1979 നവംബര്‍ ഒമ്പതിന് തിരുവനന്തപുരത്ത് ഒരു ലോഡ്‍്ജ് മുറിയില്‍ വെച്ച് നെഞ്ചുവേദന വന്ന് കൃഷ്ണമോഹന്‍ മരിച്ചതോടെയാണ് മാതൃഭൂമിയില്‍ വീരേന്ദ്രയുഗം പിറക്കുന്നത്. ............ ................. ... ........
.........................................................................................................................................................................
............................................................................................... ................ . .................................. ................... ................................................... ............................................. ................................... ............... ..............

...... 1979 നവംബര്‍ 11ന് ശ്രീമതി മറുദേവി അവ്വയുടെയും ശ്രീ പത്മപ്രഭാ ഗൗഡറുടെയും മകന്‍ വീരേന്ദ്ര കുമാര്‍ മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനിയുടെ മാനേജിംഗ് എഡിറ്ററായി ചുമതലയേറ്റു.

എംഡിയുടെ ഭരണം പൊടിപൊടിച്ച് മുന്നേറവെ, 1987 സെപ്തംബര്‍ മാസത്തില്‍‍ അന്നത്തെ കേരള മുഖ്യമന്ത്രി ഇ കെ നായനാരുടെ മുന്നില്‍ ഒരു പരാതിയെത്തി. പരാതിക്കാരി വി ഡി പത്മരാജ ഗൌഡരുടെ ഭാര്യ സുശീലാദേവി. എം പി വീരേന്ദ്രകുമാറിന്റെ സ്വന്തം അനുജത്തി.

രാഷ്ട്രീയ സ്വാധീനം, എംഎല്‍എ സ്ഥാനം, മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ പദവി എന്നിവ ദുരുപയോഗപ്പെടുത്തി എം പി വീരേന്ദ്രകുമാര്‍ തന്നെയും കുടുംബത്തെയും നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നുവെന്നായിരുന്നു പരാതി. .

പത്മപ്രഭാ ഗൗഡര്‍ക്ക് രണ്ടു ഭാര്യമാരിലായി മക്കള്‍ എട്ട്. പിതാവിന്റെ സ്വത്തു മുഴുവന്‍ ആണ്‍മക്കളായ വീരേന്ദ്രനും ചന്ദ്രദാസിനും. പെണ്‍മക്കള്‍ക്ക് കിട്ടിയത് അമ്മയുടെ സ്വത്ത്. കല്‍പ്പറ്റ നഗരത്തില്‍ സുശീലാ ദേവിയ്ക്കുണ്ടായിരുന്ന രണ്ടര സെന്റ് സ്ഥലം അവരറിയാതെ വീരേന്ദ്രകുമാര്‍ വിറ്റതിനെ പിതാവ് പത്മപ്രഭ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കേസും വഴക്കും വൈരാഗ്യവുമായത്.

രണ്ടര സെന്റ് ഭൂമിയെച്ചൊല്ലിയുണ്ടായ തര്‍ക്കം സ്വന്തം സഹോദരിയെ കൊലക്കേസില്‍ കുടുക്കുന്നതു വരെ കത്തിച്ചുയര്‍ത്തി, സ്വാതന്ത്ര്യസമര സൃഷ്ടിയായ പത്രത്തിന്റെ അധിപന്‍. വീട്ടുജോലിക്കു നിന്ന ശാന്തപ്പന്‍ എന്നയാള്‍ സുശീലാദേവിയുടെ വളപ്പില്‍ തൂങ്ങി മരിച്ച സംഭവം വീരേന്ദ്രകുമാറും സംഘവും ഭംഗിയായി ഉപയോഗിച്ചു. സഹോദരിയെ കൊലക്കേസില്‍ കുടുക്കാന്‍ പത്രത്തില്‍ പരമ്പര തുടങ്ങി. സംഭവം നടന്നത് 1984ല്‍.

പ്രാഥമികാന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് അമ്പലവയല്‍ പൊലീസ് കണ്ടെത്തിയെങ്കിലും ഗള്‍ഫ് പര്യടനം കഴിഞ്ഞ് വീരേന്ദ്രകുമാര്‍ തിരിച്ചെത്തിയതോടെ കളി മാറി. ആക്ഷന്‍ കൗണ്‍സിലായി, പത്രത്തില്‍ പരമ്പരയായി. പിന്നെ സുശീലാദേവിയുടെ വീട്ടിനു മുന്നില്‍ സത്യഗ്രഹം, കൂട്ടധര്‍ണ, അക്രമം, തെറിവിളി.

സ്വന്തം സഹോദരിക്കെതിരെ പത്രത്തില്‍ മഞ്ഞപ്പരമ്പരയെഴുതണമെന്ന വീരേന്ദ്ര കുമാറിന്റെ ആവശ്യം ചങ്കൂറ്റത്തോടെ നിരസിച്ച കെ ജയചന്ദ്രന്‍ എന്ന റിപ്പോര്‍ട്ടറെയും ഇവിടെ ഓര്‍ക്കണം. ഈ ജയചന്ദ്രനാണ് ഏഷ്യാനെറ്റിന്റെ ഏറ്റവും ജനപ്രിയ വാര്‍ത്താ പരിപാടിയായ കണ്ണാടിയുടെ സൃഷ്ടാക്കളിലൊരാള്‍. സുശീലാദേവിയുടെ വീട്ടുമുറ്റത്ത് ആക്ഷന്‍ കൗണ്‍സിലുകാര്‍ നടത്തിയ ധര്‍ണ്ണയില്‍ പ്രസംഗിക്കാന്‍ സാക്ഷാല്‍ വീരേന്ദ്രകുമാര്‍ തന്നെ നേരിട്ടെത്തി.

ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചുമൊക്കെ മാറിമാറി അന്വേഷിച്ചിട്ടും ആത്മഹത്യ കൊലപാതകമായില്ല. ഒടുവില്‍ ശാന്തപ്പന്റെ മരണം കടങ്കഥയോ എന്ന് സംശയമുന്നയിച്ച് മാതൃഭൂമി പരമ്പരയും അവസാനിപ്പിച്ചു.

പറയൂ, ഏഷ്യാനെറ്റു പോലെയാണോ മാതൃഭൂമി. അല്ലെങ്കില്‍ മാതൃഭൂമി പോലെയാണോ ഏഷ്യാനെറ്റ്. നീലക്കടലും നിലകടലയും തമ്മിലുളള ബന്ധം പോലുമില്ല ഈ രണ്ടു സ്ഥാപനങ്ങളും തമ്മില്‍.

ഇങ്ങനെയൊരു മാനേജിംഗ് ഡയറക്ടറുടെ പത്രത്തില്‍ ജേണലിസം ട്രെയിനിയായി 1981ല്‍ പ്രവേശിച്ച്, സ്റ്റാഫ് റിപ്പോര്‍ട്ടറും ചീഫ് റിപ്പോര്‍ട്ടറും ചീഫ് സബ് എഡിറ്ററും ന്യൂസ് എഡിറ്ററുമായി വളര്‍ന്ന് ഇന്ന് ഡെപ്യൂട്ടി എഡിറ്ററുടെ കസേരയില്‍ ഇരിക്കുന്ന എന്‍ പി രാജേന്ദ്രന്‍, മുര്‍ഡോക്കിനെയും ടൈംസ് ഓഫ് ഇന്ത്യയെയും എങ്ങനെയാവും വിലയിരുത്തുക? അശ്വമുഖത്തു നിന്നു തന്നെ കേള്‍ക്കുക..

തീര്‍ച്ചയായും ടൈംസ്‌ ഓഫ്‌ ഇന്ത്യയേക്കാള്‍ കൊടുംവിഷമുള്ള മൂര്‍ഖനാണ്‌ മര്‍ഡോക്‌ എന്ന കാര്യത്തില്‍ സംശയം ഇതെഴുതുന്ന ആള്‍ക്കില്ല...

വായിക്കുന്ന ആളുകളുടെ സംശയം വേറെയാണ് സാര്‍...

സാക്ഷരകേരളത്തിലെ പൊതുസമൂഹത്തെ തെല്ലും പേടിയില്ലാതെ സ്വാതന്ത്ര്യസമര പാരമ്പര്യമുളള ഒരു പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറുടെ കസേരയിലിരുന്ന് മേല്‍പറഞ്ഞതൊക്കെ ചെയ്തത് എത്ര കടുത്ത വിഷമുളള ജീവിയായിരിക്കും..?1979 നവംബര്‍ 11 മുതല്‍ മാതൃഭൂമി പത്രത്തിന്റെ ബലത്തില്‍ കൊടും വിഷം ചീറ്റുന്ന മാധ്യമ രാജവെമ്പാലയെ സഹിക്കാമെങ്കില്‍ കേരളീയര്‍ എന്തിന് റൂപ്പര്‍ട്ട് മുര്‍ഡോക്കിനെ ഭയക്കണം.....?

ഒരുവേള പഴക്കമേറിയാല്‍
ഇരുളും മെല്ലെ വെളിച്ചമായി വരുമെന്നല്ലേ കവി വചനവും.

കൈരളി ടിവിയിലെ ചില മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സ്ഥാപനം കൈക്കൊണ്ട അച്ചടക്ക നടപടിയ്ക്കെതിരെയും ഭംഗ്യന്തരേണ എന്‍ പി രാജേന്ദ്രന്‍ പരാമര്‍ശിക്കുന്നുണ്ട്. അതു വായിച്ചപ്പോള്‍ ഒരു സംശയമേയുളളൂ..

പത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായിരിക്കെ 1988ല്‍ മാതൃഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ട പി രാജന്‍ വായിക്കാതിരിക്കാനാണോ എന്‍ പി രാജേന്ദ്രന്‍ ഈ ലേഖനം പത്രത്തില്‍ പ്രസിദ്ധീകരിക്കാതെ ബ്ലോഗില്‍ മാത്രം ഇട്ടത്? ആവാനാണ് വഴി.. സ്വാതന്ത്ര്യസമര സൃഷ്ടിയായ പത്രത്തില്‍ നടമാടുന്ന ഹീനമായ ഒതുക്കലുകളുടെയും പിരിച്ചുവിടലുകളുടെയും കഥ ഏറ്റവും തീക്ഷ്ണമായി എഴുതാന്‍ കഴിയുന്ന പി രാജന്‍ പുറംലോകത്ത് ജീവിച്ചിരുപ്പുണ്ടല്ലോ..

കൈരളി, സ്റ്റാര്‍ ടിവി, ഏഷ്യാനെറ്റ് എന്നിവയുടെയൊക്കെ മുതലാളിമാര്‍ക്ക് സ്വഭാവം ഒന്നുതന്നെയെന്നും നിലനില്‍പ്പിന് അവര്‍ സ്വീകരിക്കുന്നത് ഒരേ മാര്‍ഗങ്ങളാണെന്നും തൊഴിലാളികളോട് അവര്‍ സ്വീകരിക്കുന്ന നയം ഒന്നു തന്നെയെന്നും എന്‍ പി രാജേന്ദ്രന്‍ എഴുതുമ്പോള്‍ തര്‍ക്കമൊന്നുമില്ല. ആ പട്ടികയില്‍ മാതൃഭൂമിയുടെ മുതലാളിമാരെക്കൂടി ഉള്‍പ്പെടുത്തണമെന്നേയുളളൂ..

അക്കാര്യം വരുമ്പോള്‍‍, കടലും കടലാടിയുമെന്നൊക്കെയുളള ന്യായം കടന്നു വന്നാല്‍ പി രാജനെപ്പോലുളളവര്‍ ചുണ്ടിന്റെ ഒരു വശം കോട്ടി ഒന്നു ചിരിക്കും. ആയിരം അര്‍ത്ഥങ്ങളുളള ചിരി. ആദരണീയനായ എന്‍ പി രാജേന്ദ്രന്‍ അതു കാണാതെ പോകരുത്.

ഈ ലേഖനത്തിനുളള എന്‍ പി രാജേന്ദ്രന്റെ മറുപടി -
മര്‍ഡോക്കും മാരീചനും മൂര്‍ത്തിയും ശേഷം മഹാന്മാരും
മര്‍ഡോക്കും മാരീചനും....

എന്‍ പി ആറിനോടുളള പ്രതികരണങ്ങള്‍
ഭാഗം ഒന്ന് - എന്‍ പി രാജേന്ദ്രന് ആദരവോടെ....
ഭാഗം രണ്ട് - എന്‍ പി ആറിനുളള മറുപടി..രണ്ടാം ഭാഗം..

82 comments:

മാരീചന്‍ said...

കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാണ് ഈ ജന്മത്തില്‍ മക്കളായി പിറക്കുന്നതെന്നൊരു വിശ്വാസമുണ്ട്. ചില പത്രമുടമകളുടെ കാര്യത്തില്‍ മുജ്ജന്മശത്രുക്കള്‍ അവരുടെ പത്രത്തിലെ ഡെപ്യൂട്ടി എഡിറ്ററായി അവതരിക്കും.

മാതൃഭൂമി പത്രത്തില്‍ വിശേഷാല്‍ പ്രതിയെന്ന പ്രതിവാര രാഷ്ട്രീയ കോളമെഴുതുന്ന ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ പി രാജേന്ദ്രന്‍ പത്രമുടമ വീരേന്ദ്രകുമാറിന്റെ മുജ്ജന്മശത്രുവാണോ എന്ന സംശയം ജനിപ്പിക്കുന്നത് മുര്‍ഡോക്ക് വന്നിട്ട് കാലമെത്രയായി എന്ന ബ്ലോഗ് ലേഖനം വായിച്ചപ്പോഴാണ്.

vimathan said...

അസ്സലായി മാരീചന്‍. പക്ഷെ ഇത്രയും പോരായിരുന്നു എന്നേ എനിക്ക് പറയാനുള്ളൂ. മാതൃഭൂമി, വീരേന്ദ്ര കുമാര്‍ മുതലായ വിശുദ്ധ പശുക്കളെ കുറിച്ച് ഇനിയും ഒരു പാട് എഴുതാന്‍ ബാക്കിയുണ്ട്... മാരീചന് അതൊക്കെ പറഞ്ഞു തരേണ്ടതില്ല എന്നറിയാം :)

അഭിനന്ദനങള്‍.

മൂര്‍ത്തി said...

റൊമ്പ റൊമ്പ നണ്ട്രി മാരീചര്‍...

പി.രാജന്റെ കഥ ആരെങ്കിലും പറഞ്ഞു തന്നിരുന്നെങ്കില്‍. മാഗസിന്‍ എഡിറ്റര്‍ ആയിരുന്ന എം.ടി.വാസുദേവന്‍ നായര്‍ക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.

ഐ.വി.ശശി-ടി ദാമോദരന്‍ ടീമിന്റെ വാര്‍ത്ത എന്ന ചിത്രം ഓര്‍മ്മ വന്നു..:)

മൂര്‍ത്തി said...

നേര്‍ക്കുനേര്‍ എന്ന ബ്ലോഗര്‍ എഴുതിയ ലേഖനം ഇവിടെ ഉണ്ട്.

കലാവതി said...

അയ്യേ........ഞങ്ങളുടെയെല്ലാം പ്രിയങ്കരനായ ഇന്ദ്രന് ഇത്തരമൊരു മുഖമുണ്ടോ? ഈ പപ്രവര്‍ത്തക നേതാക്കന്‍മാരാകെ കള്ളനാണയങ്ങളാണോ? അവര്‍ യജമാന സ്നേഹികളാകും. നുണ എഴുതുന്നവരാകും. എന്നാല്‍ ഇങ്ങനെ ഹിപ്പോക്രാറ്റുകളാകുമോ? കഷ്ടം!നേര്‍ക്കുനേര്‍ പറഞ്ഞതെല്ലാം ഒള്ളതുതന്നെ?

സൂരജ് :: suraj said...

അങ്ങനെ വേറൊരുത്തന്റെ അണ്ടര്‍വെയറും കൂടി അഴിഞ്ഞു വീണു !! ബ്ലോഗിന്റെ സ്വാതന്ത്ര്യത്തിനു ഈ ലേഖനത്തില്‍പ്പരം ഒരുദാഹരണമുണ്ടെന്ന് തോന്നുന്നില്ല.

മാരീചാനന്ദവേന്ദ്രരേ... ;))

ഓ ഠോ! :

ഇന്ദ്രമ്മാമ ഇതൊക്കെ കാണണൊണ്ടാ ?

E.A.SAJIM said...

I know about your creative job . The articles you done very well and all are expreessed from filled source, that I mean its from the expressions from a source that is very skilled one; yes, I mean you can,you can do it well and your knoledge stretch to the various fields including conplicated zones, I know, and proud about it. your skill like your 'oliyambukal' but I am waiting for its 'overflows' through not only oliyambukal but the various medeas. Happy cngratulations! please carry on....

E.A.SAJIM said...

malayaalathil comment ayakkunna 'guttance' ariyilla.Thaangalude knowledge pratheekhakalkkum appuratheykku munnerunnathil santhosham.oliyambu maayi pathungiyirikkan thudangiyittu iththiri naalaayi allee...? nadakkatte! Ithu pole 'njettippan'saadhanangal erakkunpol ariyikkuka.

E.A.SAJIM said...
This post has been removed by a blog administrator.
സിമി said...

Excellent! well researched article. Kudos to you. ഇങ്ങനെ ഒരു പശുവിന്റെ വിശേഷാല്പ്രതിയാണല്ലോ ബ്ലോഗില്‍ വായിച്ചുകൊണ്ടിരുന്നത് എന്ന വിഷമം മാത്രം ബാക്കി.

O.T: പഴയ ഒരു ചോദ്യം ഇപ്പൊഴും അലട്ടുന്നു. കേരളത്തില്‍ ഏത് പത്രത്തിനെ വിശ്വസിക്കും?

fahad said...

Excellent Marichan.

ഫസല്‍ / fazal said...

മാരീചരെ നന്നായിരിക്കുന്നു.. ബ്ലോഗിന്‍റെ മേച്ചില്‍പ്പുറങ്ങള്‍..

അങ്കിള്‍ said...

:)

E.A.SAJIM said...
This post has been removed by a blog administrator.
അനില്‍@ബ്ലോഗ് said...

മനോഹരമായിരിക്കുന്നു.
വസ്തുനിഷ്ഠമായ ലേഖനം.
റഫറന്‍സ് ആക്കിവക്കാം.
നന്ദി.

സംഗതിപ്രിയ said...

മാരീചന്‍ ,

അത്യുഗ്രന്‍. അഭിനന്ദനങ്ങള്‍. ഇതോടെ മാതൃഭൂമി ‘ബ്ലോഗന’ നിര്‍ത്തിവയ്ക്കുമായിരിക്കും :)

Joker said...

--- 1000 നന്ദികള്‍--

ഇതാണ് പറയുന്നത് “ യഥാര്‍ത്ത പത്രത്തിന്റെ ശക്തി”

ശക്തി ചുമ്മാ വരില്ലല്ലോ അതിന് റിവോള്‍വറും തുടരും ഒക്കെ വേണ്ടി വരും.

മാരീചന്‍‍ said...

എന്‍ പി ആര്‍ തന്റെ ലേഖനത്തിന്റെ അവസാനം ഇങ്ങനെ പ്രസ്താവിക്കുന്നുണ്ട്...

ലോകത്തൊരു പത്രപ്രവര്‍ത്തകനും മുതലാളിയാരെന്ന്‌ നോക്കിയോ മുതലാളിയുടെ കോണ്‍ഡക്‌റ്റ്‌ സര്‍ട്ടിഫിക്കറ്റ്‌ നോക്കിയോ അല്ല മാധ്യമസ്ഥാപനത്തില്‍ ജോലി നോക്കുന്നത്‌. ഒരു പ്രൊഫഷനല്‍ പത്രപ്രവര്‍ത്തകനും അത്‌ നോക്കേണ്ടകാര്യമില്ല.

ഇതെഴുതിയ അതേ തൂലിക ഇങ്ങനെയും പറയുന്നു..

മാതൃഭൂമിയുടെ തലപ്പത്തുള്ളവരും ഓഹരിയുടമകളും ജീവനക്കാരും പൊതുപ്രവര്‍ത്തകരുമെല്ലാമാണ്‌ അതിനെതിരെ ബഹളമുണ്ടാക്കിയത്‌. വലിയ കോലാഹലം കുറെനാള്‍ നിലനിന്നു. ദീര്‍ഘകാലം മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ച അതിന്റെ ഏറ്റവും ഉയര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്ന വി.എം.നായരുടെ പിന്‍മുറക്കാരാണ്‌ ഓഹരി വിറ്റത്‌.

അതിനകത്ത്‌ സാമ്രാജ്യത്വ അജന്‍ഡയൊന്നുമില്ല. ഒരാള്‍ക്ക്‌ ഓഹരി വില്‍ക്കാന്‍ സ്വാതന്ത്ര്യമുള്ളതുപോലെ ഒരാള്‍ക്ക്‌ അതുവാങ്ങാനും സ്വാതന്ത്ര്യമുണ്ട്‌. എം.ഡി.നാലപ്പാട്‌ ഓഹരി വിറ്റത്‌ നിയമവിധേയമെങ്കില്‍ ടൈംസ്‌ ഓഫ്‌ ഇന്ത്യ അതുവാങ്ങിയതും നിയമപരമായത്തന്നെയായിരുന്നു.

നിയമപ്രശ്‌നമായിരുന്നില്ല അന്ന്‌ ഉന്നയിക്കപ്പെട്ടത്‌. സ്വാതന്ത്ര്യസമരത്തിന്റെ സൃഷ്ടിയായ ഒരു ദേശീയസ്ഥാപനത്തെ ഉത്തരേന്ത്യന്‍ കുത്തക കൈവശപ്പെടുത്താന്‍ പോകുന്നു എന്നതായിരുന്നു പ്രശ്‌നം.


എന്നിട്ട് ഇങ്ങനെയും പറയുന്നു........

നാലപ്പാട്‌ അല്ല ടൈംസ്‌ ഓഫ്‌ ഇന്ത്യ എന്നതുതന്നെയായിരുന്നു പ്രശ്‌നം. കാലുവെക്കാന്‍ ഇടംകിട്ടിയാല്‍ ബാക്കി എന്തുചെയ്യണമെന്ന്‌ അവര്‍ക്കറിയാം. നാലപ്പാടിന്റെ ഓഹരികളുടെ വില്‌പ്പന അംഗീകരിക്കപ്പെടുകയാണെങ്കില്‍ ഉത്തരേന്ത്യന്‍ കുത്തകക്കെതിരായി ശബ്ദമുണ്ടാക്കിയവരില്‍ ചിലര്‍പ്പോലും ചിലപ്പോള്‍ ഓഹരി അവര്‍ക്ക്‌ വിറ്റ്‌ സ്ഥലംവിടുമായിരുന്നു എന്നാര്‍ക്കാണ്‌ അറിയാത്തത്‌.

പ്രൊഫഷണല്‍ മാധ്യമ പ്രവര്‍ത്തകനറിയാം, ആരുടെ കോണ്‍ഡാക്ട് സര്‍ട്ടിഫിക്കറ്റ് ഏതൊക്കെ സാഹചര്യത്തില്‍ നോക്കണമെന്ന്.. അതും കൂടി അറിയുന്നവനെയാണല്ലോ പ്രൊഫഷണല്‍ എന്ന് നിര്‍വചിക്കുന്നത്..

ഓഹരി കൂടുതലുളള മുതലാളി ആജ്ഞാപിച്ചാല്‍ ചില കോണ്‍ഡാക്ട് സര്‍ട്ടിഫിക്കറ്റ് പ്രൊഫഷണലുകള്‍ക്ക് നോക്കേണ്ടി വരുമെന്ന് മാതൃഭൂമി ചരിത്രത്തിലെ ടൈംസ് ഓഫ് ഇന്ത്യ അധ്യായം പഠിപ്പിക്കുന്നു... മുതലാളിക്കു വേണ്ടി ചീഫ് എഡിറ്ററെക്കുറിച്ച് മഞ്ഞക്കഥകളെഴുതാനും വരെ തയ്യാറായേക്കും പ്രൊഫഷണലുകള്‍.. ഈ പ്രൊഫഷണലുകളുടെ ഒരു കാര്യമേയ്.........

മാരീചന്‍‍ said...

ഗൗഡരാണെങ്കിലോ, പ്രത്യേക തരം ദ്രാവകമുപയോഗിച്ച് ഇതര ലോഹങ്ങളെ സ്വര്‍ണമാക്കി മാറ്റാന്‍ കഴിവുണ്ടായിരുന്ന പുതുമയ്യ ഗൗഡരുടെ മകനും.

ലേഖനത്തിലെ ഈ വരിയെക്കുറിച്ച് അല്‍പം വിശദീകരണം.

വീരേന്ദ്ര കുമാറിന്റെ പത്മപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് 2003ല്‍ പുറത്തിറക്കിയ പത്മപ്രഭ : ജീവിതവും കാലവും എന്ന പുസ്തകത്തില്‍ താഴെ പറയും പ്രകാരം ഒരു പരാമര്‍ശമുണ്ട്..

"പുതുമയ്യ ഗൌഡര്‍ ഒരു പ്രത്യേകതരം ദ്രാവകമുപയോഗിച്ച് ഇതരലോഹങ്ങളെ സ്വര്‍ണമാക്കി മാറ്റിയിരുന്നു. ഇങ്ങനെ ഉണ്ടാക്കിയിരുന്ന സ്വര്‍ണാഭരണങ്ങള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കിയിരുന്നുവത്രെ.

വീരേന്ദ്രകുമാറിന്റെ അച്ഛന്‍ പത്മപ്രഭാ ഗൗഡരുടെ മുത്തച്ഛനായിരുന്നു പുതുമയ്യ ഗൗഡര്‍. 1831ല്‍ ജനിച്ച ഇദ്ദേഹത്തിന് ആല്‍കെമി വശമുണ്ടായിരുന്നുവെന്നാണ് 2003ലെഴുതിയ പുസ്തകത്തില്‍ വീരേന്ദ്ര കുമാറിന്റെ ട്രസ്റ്റ് അവകാശപ്പെടുന്നത്.

സിമി said...
This post has been removed by the author.
മൂര്‍ത്തി said...

"1831ല്‍ ജനിച്ച ഇദ്ദേഹത്തിന് ആല്‍കെമി വശമുണ്ടായിരുന്നുവെന്നാണ് 2003ലെഴുതിയ പുസ്തകത്തില്‍ വീരേന്ദ്ര കുമാറിന്റെ ട്രസ്റ്റ് അവകാശപ്പെടുന്നത്."

തപ്പി ഇറങ്ങിയാലോ? കിട്ടിയാല്‍ ഊട്ടി അല്ലേ? നല്ലൊരു പുണ്യപുരാണ ഇന്‍‌വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടെങ്കിലും തരാവും.

മാരീചന്‍‍ said...

അതിനെക്കാള്‍ എളുപ്പത്തിലൊരു അന്വേഷണം വേറെ നടത്താം മൂര്‍ത്തീ..

മാതൃഭൂമിയുടെ ഏതാണ്ട് അഞ്ഞൂറോളം ഓഹരികള്‍ ഇപ്പോള്‍ ആരുടെ കൈകളിലാണെന്ന് ഒരു വിവരവുമില്ല. പത്തു വര്‍ഷം മുമ്പ് ടൈംസ് ഓഫ് ഇന്ത്യ 40,000 രൂപ വിലയിട്ട് ശ്രേയാംസ് കുമാറിന് നല്‍കിയ ഓഹരികള്‍ക്ക് ഇപ്പോള്‍ വിലയെന്തു മതിക്കും...?

അമ്പതിനായിരം വെച്ചു കണക്കാക്കിയാലും രണ്ടരക്കോടിയായില്ലേ.. നമുക്ക് പകുത്തെടുക്കാം.. ഒന്നു ചികഞ്ഞിറങ്ങിയാലോ............

സി. കെ. ബാബു said...

“നാലപ്പാട്‌ അല്ല ടൈംസ്‌ ഓഫ്‌ ഇന്ത്യ എന്നതുതന്നെയായിരുന്നു പ്രശ്‌നം. കാലുവെക്കാന്‍ ഇടംകിട്ടിയാല്‍ ബാക്കി എന്തുചെയ്യണമെന്ന്‌ അവര്‍ക്കറിയാം.”

പാവം മര്‍ഡോക്‌! കാലു് വയ്ക്കാന്‍ ഇടം കിട്ടിയാല്‍ എന്തു് ചെയ്യണമെന്നു് ആ കെഴങ്ങന്‍‍ എന്നെങ്കിലും ഒന്നു് പഠിക്കുമെന്നുണ്ടോ?

“പുതുമയ്യ ഗൌഡര്‍ ഒരു പ്രത്യേകതരം ദ്രാവകമുപയോഗിച്ച് ഇതരലോഹങ്ങളെ സ്വര്‍ണമാക്കി മാറ്റിയിരുന്നു... ...1831ല്‍ ജനിച്ച ഇദ്ദേഹത്തിന് ആല്‍കെമി വശമുണ്ടായിരുന്നുവെന്നാണ് 2003ലെഴുതിയ പുസ്തകത്തില്‍ വീരേന്ദ്ര കുമാറിന്റെ ട്രസ്റ്റ് അവകാശപ്പെടുന്നത്.”

ദ്രാവകമുപയോഗിച്ച് ഇതരലോഹങ്ങളെ സ്വര്‍ണമാക്കി മാറ്റാമെന്നു് കേരളത്തില്‍‍ ആര്‍ക്കാ അറിയാത്തതു്? എന്റെ അനുഭവം വച്ചു് പറഞ്ഞാല്‍, ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം കിട്ടുന്നതു് പച്ചിരുമ്പില്‍ നിന്നാണു്.

ഒരു കാര്യം ഉറപ്പു്‌: വ്യാജന്മാരുടെ ഗന്ധമേറ്റാല്‍ കൊതുകു് ചാവില്ല, പെരുകുകയേ ഉള്ളു!

മൂര്‍ത്തി said...

എനിക്ക് ആ ദ്രാവകം മതി..എന്നിട്ട് വേണം എനിക്ക് മര്‍ഡൊക്കിന്റെടുത്ത് “ മൊത്തം കൊടുക്കുന്നുണ്ടോ“ എന്ന് ചോദിക്കാന്‍.

എന്‍.പി.ആര്‍ കമന്റുകള്‍ ഒന്നും ഇട്ടിട്ടില്ല. മാധ്യമസ്വാതന്ത്ര്യം എന്നു പറയുന്നത് ഇതാണോ?

യാരിദ്‌|~|Yarid said...

പ്യാടിപ്പിക്കല്ലെ മാരീചന്‍ ജി. റിവോള്‍വര്‍, കൊലപാതകം എല്ലാമുണ്ടല്ലൊ. ഒരു ഹോളിവുഡ് സിനിമക്കു പറ്റിയ തീം. സംവിധായകനായി വീരേന്ദ്രകുമാറിനെ തന്നെ അങ്ങു ഏല്‍പ്പിക്കാം. അതാകുമ്പോള്‍ സംഗതി അതിന്റേതായ രീതിയില്‍ ഡയറക്റ്റ് ചെയ്തു വക്കും...

ആ കാണാതെ പോയ അഞ്ഞൂറു ഓഹരി തിരക്കി പോയാലൊയെന്നു ഒരു ചിന്ത. കിട്ടിയാലൂട്ടീ..ഇല്ലേല്‍..!

pathradharmam said...

അസ്സലായിരിക്കുന്നു മാരീചന്‍.

ശ്രീ രാജേന്ദ്രന്റെ പിണറായി vs മര്‍ഡോക്‌ അവലോകനത്തിനുള്ള എന്റെ പ്രതികരണം ഇവിടെ.

Rajeeve Chelanat said...

മാരീചാ

ലേഖനം വായിച്ചു. വിശുദ്ധപശുക്കളുടെ ഈ വൃത്തികെട്ട അകിടിനെക്കുറിച്ച് ഇതിനുമൂന്‍പും വായിച്ചിട്ടുണ്ട്. പി.രാജനെക്കുറിച്ച് എഴുതിയത് ഉചിതവുമായി. ശരിയാണ്. എന്‍.പി.യുടെ ലേഖനം വായിച്ച്, രാജന്‍, ചുണ്ടിന്റെ ഒരു വശം കോട്ടി ചിരിച്ചിട്ടുണ്ടാവണം.

ഇതൊക്കെയാണെങ്കിലും കൂടുതലായി കമന്റുന്നില്ല. കാരണം, ഇനി അതെഴുതി ഞാന്‍ സ്വയം രതിമൂര്‍ച്ഛ അനുഭവിക്കുന്നു എന്ന (പഴയ) ആ അരോപണമായിരിക്കുമല്ലോ പിന്നാലെ വരുന്നത്. അതുതാങ്ങാനുള്ള കഴിവ് എനിക്കില്ല. ആ മന്മഥം എന്ന ബ്ലോഗ്ഗ് ഇപ്പോഴില്ലേ?

പിന്നെ, ആശയസംവാദത്തിനൊന്നും താത്‌പര്യമില്ലെന്നും ഇതിനുമുന്‍പുള്ള ഒരു മറുപടി കമന്റില്‍ താങ്കള്‍ എഴുതിയിരുന്നല്ലോ. അതുകൊണ്ട് അതുമില്ല.

അഭിവാദ്യങ്ങളോടെ

മാരീചന്‍‍ said...

പിണങ്ങരുത് രാജീവേ, പിണങ്ങരുത്...
താങ്കള്‍ക്കെഴുതാനുളളത് എഴുതുക. രതിമൂര്‍ച്ഛയും മന്മഥവുമായി ചേര്‍ത്തുളള ആ കുത്ത് നന്നായി രസിച്ചു.

എന്താ പറയാനുളളതെന്നു വെച്ചാല്‍, എഴുതു ചേട്ടാ, എഴുത്... നമുക്കിങ്ങനെ കൊണ്ടും കൊടുത്തും അര്‍മാദിക്കാമെന്നേ...

ആശയ സംവാദത്തെക്കുറിച്ച്.. ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ വായനശാലയില്‍ എഴുതണമെന്നുണ്ട്. ആരെയും ബോധ്യപ്പെടുത്താനല്ലെങ്കിലും ഒരു നിലപാട് വ്യക്തമാക്കല്‍..

ആശയ സംവാദത്തില്‍ താല്‍പര്യമില്ലെന്ന് എഴുതിയത് അതിനുളള കെല്‍പ്പ് ഇല്ലാഞ്ഞിട്ടും കൂടിയാണ്. ലളിതമായ യുക്തിയും ഗഹനമായ സൈദ്ധാന്തികതയും തമ്മില്‍ ഒരിക്കലും ചേര്‍ന്നു പോവുകയുമില്ല.

വിമര്‍ശനങ്ങളിലോ പരിഹാസത്തിലോ താങ്കളെപ്പോലൊരാള്‍ ഭയക്കുന്നുവെന്ന് ഞാന്‍ ആരോപിക്കുന്നില്ല. എന്നാലും പറയട്ടെ, ഈയൊരു കാല്‍പനിക പരിഭവം തീരെയും പ്രതീക്ഷിച്ചില്ല താങ്കളില്‍ നിന്ന്...

പാതാളക്കുണ്ടിലൊളിച്ചിരുന്ന്
പാമ്പുകളെത്രമേല്‍ ചീറ്റിയാലും
വിഷ്ണുപദത്തിലുയര്‍ന്നു പൊങ്ങി
കൃഷ്ണപ്പരുന്തുകള്‍ സഞ്ചരിക്കും
എന്നല്ലേ കവി വാക്യം...

kaalidaasan said...

മാരീചന്റെ ഈ ലേഖനം യധര്‍ ത്ഥത്തില്‍ ഉയര്‍ ത്തുന്ന പ്രശ്നം എന്താണ്? മുര്‍ഡോക്കിന്റെ കടന്നു വരവിനെതിരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുയര്‍ത്തുന്ന വിമര്‍ശനങ്ങളെ പരിഹസിക്കുന്നതാണോ. ആ പരിഹാസത്തെ പരിഹസിക്കുന്നതാണോ?

പരിഹാസിക്കുന്നതാവാന്‍ വഴിയില്ല. കാരണം ആ പരിഹാസം മാരീചന്‍ തന്നെ വേറൊരു ലേഖനത്തില്‍ ചെയ്തതാണ്. അതിങ്ങനെ. സൂക്ഷിച്ചു നോക്കൂ..ഏഷ്യാനെറ്റ് ഓഹരികള്‍ റൂപ്പര്‍ട്ട് മുര്‍ഡോക്ക് വാങ്ങിയതിനെ തുടര്‍ന്ന് കേരളത്തില്‍ ഉതിരുന്ന കണ്ണീരില്‍, ഉയരുന്ന നിലവിളിയില്‍, മുറുമുറുക്കലില്‍, പ്രാക്കിലൊക്കെ കാപട്യത്തിന്റെ നയന്‍ വണ്‍ സിക്സ് മുദ്ര തെളിഞ്ഞു നില്‍ക്കുന്നില്ലേ...

ആഗോള മാധ്യമ രംഗത്തെ "ഏറ്റവും വൃത്തികെട്ടവന്‍" മലയാളത്തിന്റെ തിരുമുറ്റത്തെത്തുന്നേയെന്ന സിപിഎം നിലവിളി ഒരുവശത്ത്.
അപ്പോള്‍ പരിഹാസമാകാന്‍ സാധ്യത്യില്ല. അപ്പോള്‍ പിന്നെ പരിഹസികുന്ന ആളുടെ യോഗ്യതയേക്കുറിച്ചുള്ള വിമര്‍ശനം അയി ഇതു ചുരുങ്ങുന്നു.

കേരളത്തില്‍ മുര്‍ഡോക്കിനെച്ചൊല്ലിയുളള ഏത് ചര്‍ച്ച നടന്നാലും മാതൃഭൂമിയും ടൈംസ് ഓഫ് ഇന്ത്യയും കടന്നു വരും എന്നു പ്രസ്താവിക്കുന്നതില്‍ നിന്നും ചിലതെല്ലാം മനസിലാക്കാം . എന്തു കൊണ്ട് കടന്നു വരണം എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇതു രണ്ടും കടന്നു വരാതെ ഏഷ്യാനെറ്റ് വില്‍പ്പന ചര്‍ച്ച ചെയ്യാന്‍ പറ്റില്ല എന്നു പറയുന്നത് വെറും മുട്ടായുക്തിയായേ എനിക്കു തോന്നുന്നുള്ളൂ.

മാരീചന്‍ , മാത്രുഭൂമിയുടെ ഓഹരി വില്‍ക്കുന്നതും ഏഷ്യനെറ്റിന്റെ ഓഹരി വില്‍ക്കുന്നതും ഒരേ കോണിലൂടെയാണ്‌ കാണുന്നത് . അത് അത്ര ശരിയാണെന്നു എനിക്കു തോന്നുന്നില്ല. മനോരമ ഗ്രൂപ്പ് പക്കാ ബിസിനസ് സ്ഥാപനമാണ്. അതു കൊണ്ട്, മനോരമ ദിനപത്രം വെറും ഒരു വിനോദ പ്രസിദ്ധീകരണമാണെന്നു കരുതാന്‍ ബുദ്ധിമുട്ടുണ്ട്. അതു പോലെ തന്നെയാണ്‌ മത്രുഭൂമിയും . പണമുണ്ടാക്കാന്‍ മാത്രമുള്ള വെറുമൊരു ബിസിനസ് ആയി കൈരളി മാറുന്നത് നമ്മുടെ കണ്‍മുന്നില്‍ തന്നെയാണ്. അതിലെ പ്രധാന വാര്‍ത്തകള്‍ കൂടി ഇപ്പോള്‍ സ്പോണ്‍സര്‍ ചെയ്യപ്പെടുകയാണ്. പ്രധാന വാര്‍ത്തകള്‍ സ്പോണ്‍സര്‍ ചെയ്യപ്പെടുന്ന കലാ പരിപാടി ആദ്യമായി അവതരിപ്പിച്ചത് അവരാണെന്നു തോന്നുന്നു.

മാത്രുഭൂമി തൊഴലാളി വര്‍ഗ്ഗ പാര്‍ട്ടിയെ പിന്തുണക്കുന്നതോ., ഇടതു പക്ഷ ആശയങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നതോ ആയി കേരളീയര്‍ക്കാര്‍ക്കും തോന്നിയിട്ടില്ല. അവരെന്നും മുതലാളിത്ത ചട്ടക്കൂടിനെയായിരുന്നു ആശ്ലേഷിച്ചിട്ടുള്ളത് അവിടെ നിന്നും തൊഴിലാളിയെ പിരിച്ചുവിടുക എന്നത് സ്വാഭവികമാണു താനും . അതു കൈരളിയില്‍ നിന്നും തൊഴിലാളിയെ പിരിച്ചു വിടുന്നതുമായി താരതമ്യം ചെയ്യുന്നത് ശരിയായ സമീ പനമല്ല. കൈരളി തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ ഉടലെടുത്ത മാധ്യമം ആണ്. സി പി എമ്മിനു എന്തെങ്കിലും സ്വാധീനം അതിലുണ്ടെങ്കില്‍ തൊഴിലാളിയെ പിരിച്ചു വിടുന്നത് ന്യായീകരിക്കാനാവില്ല. പിന്നെ മുതലാളിത്തത്തെ ആശ്ലേഷിക്കുന്നതിന്റെ ലക്ഷണമായി അതിനെ കണ്ടാല്‍ , എതിര്‍ ക്കാനും പറ്റില്ല.

Rosenau said...

Crudely speaking, "mathrubhumi" maintain a huge influence on so called learned people in Kerala. Azheekodu Mash, happened to be a victim of MPV's propaganda through Mathrubhumi weekly in the form of a criticism of thatwamasi. Those articles were instrumental in tarnishing the image of Azheekode. But, last month we saw, the same Azheekode mash admiring MPV's "haimavatha Bhuvil" as a rare pease of literary work... and much more...interesting is it?.

I had read "haimavatha bhuvil" from mathubhumi weekly. Actually, that book was not genuine.. its a fraud work like the personality of MPV. For eg, There was a full chapter on "Salagramam" stones. Surprisingly, the whole content was there in Vettam mani's "Purana Nighandu".. even without any change. But NO reference to "Vettam mani" was given by MPV.

Also, chapters on "thantra vidya" etc were very skeptical. I dont find anything in that book like what Azheekode mash admired in the meeting.
As long as “Mathrubhumi” maintain such influence, people like NPR or Azheekode mash, etc will come with such poisoned articles.

Anyway.. good work…

മാരീചന്‍‍ said...

എന്തു കൊണ്ട് കടന്നു വരണം എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
കാളിദാസന് പിടികിട്ടാത്ത പലതും ഈ ലോകത്തുണ്ട്..

ഇതു രണ്ടും കടന്നു വരാതെ ഏഷ്യാനെറ്റ് വില്‍പ്പന ചര്‍ച്ച ചെയ്യാന്‍ പറ്റില്ല എന്നു പറയുന്നത് വെറും മുട്ടായുക്തിയായേ എനിക്കു തോന്നുന്നുള്ളൂ.

താങ്കള്‍ക്ക് പലതും തോന്നും. അതിന് ഞാനെന്തു പിഴച്ചു..? മാത്രവുമല്ല, മുട്ടായുക്തി ഇന്ത്യന്‍ ഭരണഘടന നിരോധിച്ചിട്ടില്ല. ഐപിസി പ്രകാരം കുറ്റകരവുമല്ല..

ഇതു രണ്ടും കടന്നു വരാതെ ഏഷ്യാനെറ്റ് വില്‍പന വെളുക്കുവോളം ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് താങ്കളെ ആരാണാവോ തടയുന്നത്..? ഈ വിഷയത്തെ സ്വന്തമായി അങ്ങനെ സമീപിക്കുന്നതില്‍ നിന്ന് താങ്കളെ ഏതായാലും മാരീചന്‍ തടയുന്നില്ല.

ഒന്നെഴുതിക്കാണിക്കൂ, അങ്ങനെ.. അത് ബോധ്യപ്പെട്ടിട്ട് ശിഷ്യത്വം സ്വീകരിക്കാന്‍ സന്തോഷമേയുളളൂ..കഴിവുളളവര്‍ എഴുതുന്നത് കണ്ടല്ലേ അടിയങ്ങള്‍ പഠിക്കേണ്ടത്.. യേത്...

മാരീചന്‍‍ said...

റോസിനു( അങ്ങനെയാണോ ആവോ)
ഹൈമവത ഭൂവില്‍ വീരേന്ദ്രകുമാറിനു വേണ്ടി മറ്റാരോ എഴുതിയതാണെന്നു കേട്ടിട്ടുണ്ട്.. എം ബി രാജേഷോ മറ്റോ.. പുസ്തകത്തെക്കുറിച്ച് കൂടുതല്‍ എഴുതാമോ?

സാജന്‍| SAJAN said...

ഇതിന്റെ പിന്നില്‍ ചെലവഴിച്ച ഊര്‍ജ്ജത്തിനും, സമയത്തിനും ഒരു സല്യൂട്ട്!
മാതൃഭൂമിയുടെ ഇതേ കഥകള്‍ അടുത്തകാലത്ത് ദേശാഭിമാനിയില്‍ പ്രസിദ്ധികരിച്ചിരുന്നത് വായിച്ചിരുന്നു:)
മാര്‍ഡോക്കിനെ എന്തുകൊണ്ട് എതിര്‍ക്കണമെന്ന ഒരു ലേഖനം കൂടെ മാരീചനില്‍ നിന്നു പ്രതീക്ഷിക്കാമോ?

മാരീചന്‍‍ said...

അടിക്കുന്ന ബ്രാന്റു പോലെയിരിക്കും സാജാ അത്.. ഒന്നും തീര്‍ത്തു പറയാറായിട്ടില്ല.

ലേഖനത്തിലെ പല വിവരങ്ങള്‍ക്കും ആധാരം ദേശാഭിമാനി പരമ്പര തന്നെയാണ്.

ഓഹരി സംബന്ധമായ പരാമര്‍ശങ്ങള്‍ 1998 ഒക്ടോബര്‍ അഞ്ചിലെ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ നിന്നും.

സാജന്‍| SAJAN said...

മാരീചന്‍‍ said...

അടിക്കുന്ന ബ്രാന്റു പോലെയിരിക്കും സാജാ അത്.. ഒന്നും തീര്‍ത്തു പറയാറായിട്ടില്ല.

മാരീചന്‍, ഇതെഴുതിയത് എന്തിനാണെന്ന് മനസിലായില്ല ഒന്നു വിശദമാക്കാമോ?

മാരീചന്‍‍ said...

തരിമ്പും ഹ്യൂമര്‍ സെന്‍സില്ലാത്തയാളാണോ സാജന്‍.. ദൈവത്തിനെ വിളിക്കാതെ ഒരു രക്ഷയുമില്ലെന്നായിട്ടുണ്ട്....

ഉറങ്ങണമെങ്കില്‍ കളള് വേറെ കുടിക്കണമെന്ന് പറയുമ്പോലെ, അതെഴുതണമെങ്കിലും കളള് വേറെ കുടിക്കണം...

ആഗോളമുതലാളിത്തത്തിന്റെ കുഴലൂത്തുകാരനാണ് മാരീചന്‍ എന്ന വിമര്‍ശനം താങ്കള്‍ കേട്ടില്ലെന്നുണ്ടോ? അങ്ങനെയൊരാള്‍ തന്നെ മര്‍ഡോക്കിന്റെ വരവിനെ തടയേണ്ടതെന്തുകൊണ്ട് എന്നെഴുതണമെന്ന ആവശ്യം വന്നപ്പോള്‍ ഒരു തമാശ പറഞ്ഞു പോയതാണ്..

ഇനിയാവര്‍ത്തിക്കില്ല...സാജാ, അമ്മച്ചിയാണെ ആവര്‍ത്തിക്കില്ല.

മൂര്‍ത്തി തന്ന ഒരു മെയിലുണ്ട്. അതിനെ അധികരിച്ച് സാജന്‍ പറഞ്ഞ വഴിയില്‍ ഒരു ലേഖനം വന്നുകൂടായ്കയില്ല. (ഇത് സീരിയസായി)

സാജന്‍| SAJAN said...
This post has been removed by the author.
സാജന്‍| SAJAN said...

ഹ ഹ:)
ബ്ലോഗിലെ പല അടിയൊഴുക്കുകളും ഞാന്‍ അറിയുന്നില്ല മാരീചന്‍, ഞാന്‍ പക്ഷേ സീരിയസായാണ് ചോദിച്ചത്, മാര്‍ഡൊക്കിനെ പറ്റി ആ ലേഖനം അപൂര്‍ണ്ണമാണെന്ന് തോന്നി, മാര്‍ഡോക്കിന്റെ വരവിന്റെ ഒരു വശം മാത്രമെ കേട്ടിട്ടുള്ളൂ
ഇടതുപക്ഷത്ത് നിന്നു എന്താണ് സംസാരിക്കാനുള്ളതെന്ന് കേള്‍ക്കാനുള്ള ഒരു ആവേശത്തിനു ചോദിച്ചതാണ്
മറുപടിയിലാവട്ടെ ഒരു സ്മൈലി ഒട്ട് കണ്ടതും ഇല്ല.
ദാറ്റ്സ് ഓള്‍!

മാരീചന്‍‍ said...

ഇതല്ലേ കഷ്ടം... മുര്‍ഡോക്കിന്റെ വരവില്‍ നിലവിളിക്കുന്ന സിപിഎമ്മിനെ പരിഹസിക്കാനും മാരീചന്‍, അക്കാര്യത്തില്‍ സിപിഎമ്മിനെ പരിഹസിക്കുന്ന എന്‍പിആറിനെ പരിഹസിക്കാനും മാരീചന്‍, ഇനി മര്‍ഡോക്കിനെതിരെ വടിവാളെടുക്കേണ്ടതിന്റെ ആവശ്യകത ഉപന്യസിക്കാനും മാരീചന്‍... എന്റെയൊരു കാര്യമേ....:))

ഈ പണിയൊക്കെ എടുക്കുന്നതിന് കിട്ടുന്ന പ്രതിഫലമോ, ആഗോളമുതലാളിത്തത്തെ ഉപാസിക്കുന്ന നീചനെന്നും. പക്ഷേ, ലോകബാങ്കോ എഡിബിയോ നമ്മളെ കണ്ട ഭാവം നടിക്കുന്നുമില്ല. നമ്മുടെ മുല്ലയും പൂക്കുമായിരിക്കും അല്ലേ...:)).

Neeraj said...

O.T.
ബോധപൂര്‍വ്വമാണീ വിഷയ മാറ്റം. വീഷയത്തില്‍ വീണുകിടന്ന്‌ ഉന്‍മാദാവസ്ഥയിലായവര്‍ ക്ഷമിക്കുക.


അര്‍മാദിച്ചോ അര്‍മാദിച്ചോ മാരീചാ. എല്ലാ ചെകുത്താന്‍മാരും ഇങ്ങിനെയാ ദൈവമായും വേഷം കെട്ടാന്‍ മിടുക്കരാണവര്‍. ഏതു നിലപാടുതറയില്‍ കയറിയും തകര്‍ത്തഭിനയിക്കും. ആരേയും ആകര്‍ഷിച്ചകത്താക്കും. കൈയ്യടിച്ച്‌ ഉശിരുകൂട്ടിയന്റെ എല്ലിന്‍ കഷ്‌ണങ്ങളില്‍ പൊതിയുന്ന ഈച്ചകളെപ്പോലും ക്രമേണേ വറത്തു കൊറിക്കും....

മാരീചന്‍‍ said...

ഇതിപ്പോ, നീരജ് ദൈവമാണോ, ചെകുത്താനാണോ,
വായിച്ചിട്ടാകെയൊരു കണ്‍ഫ്യൂഷന്‍!!!!

kaalidaasan said...

കാളിദാസന് പിടികിട്ടാത്ത പലതും ഈ ലോകത്തുണ്ട്..
അതു കൊണ്ടാണല്ലൊ പിടികിട്ടിയില്ല എന്നെഴുതിയത്.

താങ്കള്‍ക്ക് പലതും തോന്നും. അതിന് ഞാനെന്തു പിഴച്ചു..? മാത്രവുമല്ല, മുട്ടായുക്തി ഇന്ത്യന്‍ ഭരണഘടന നിരോധിച്ചിട്ടില്ല. ഐപിസി പ്രകാരം കുറ്റകരവുമല്ല..


താങ്കള്‍ പിഴച്ചു എന്നുഞാന്‍ പറഞ്ഞില്ലല്ലോ. ഏഷ്യാനെറ്റ് എന്ന വിനോദമാധ്യമം സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. അതു ആര്‍ക്ക് വില്‍ക്കണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അതിന്റെ ഉടമസ്തര്‍ക്ക് ഭരണഘടന അനുവദിക്കുന്നുണ്ട്. ആ വില്‍പന ഏതു കോണിലൂടെ കാണാനുള്ള അവകാശവും ഭരണഘടന ആര്‍ക്കും നല്‍കുന്നുണ്ട്. അതു മുട്ടയുക്തിയായി കാണാനുള്ള അവകശവും ഭരണഘടന എനിക്കു നല്‍കുന്നുണ്ട്.

ഇതു രണ്ടും കടന്നു വരാതെ ഏഷ്യാനെറ്റ് വില്‍പന വെളുക്കുവോളം ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് താങ്കളെ ആരാണാവോ തടയുന്നത്..? ഈ വിഷയത്തെ സ്വന്തമായി അങ്ങനെ സമീപിക്കുന്നതില്‍ നിന്ന് താങ്കളെ ഏതായാലും മാരീചന്‍ തടയുന്നില്ല.

അരും തടയുന്നില്ല. ഇവിടെ ഇതു രണ്ടും ഉള്‍പെടുത്തി ഒരു പൊറാട്ടു നാടകം അരങ്ങേറിയതു കണ്ട്, അഭിപ്രായം രേഖപ്പെടുത്തി എന്നേ ഉള്ളൂ.

kaalidaasan said...

സാജന്‍ ,

മാതൃഭൂമിയുടെ ഇതേ കഥകള്‍ അടുത്തകാലത്ത് ദേശാഭിമാനിയില്‍ പ്രസിദ്ധികരിച്ചിരുന്നത് വായിച്ചിരുന്നു:)
മാര്‍ഡോക്കിനെ എന്തുകൊണ്ട് എതിര്‍ക്കണമെന്ന ഒരു ലേഖനം കൂടെ മാരീചനില്‍ നിന്നു പ്രതീക്ഷിക്കാമോ?


ദേശാഭിമാനിയില്‍ മാത്രമല്ല , മറ്റു പലയിടത്തും മാതൃഭൂമിയില്‍ നടന്ന കാര്യങ്ങള്‍ വളരെ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതു പോലെ മുര്‍ഡോക്കിന്റെ ഇന്‍ഡ്യയിലെ ബിസിനസും മറ്റു പലയിടത്തും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതെല്ലം ക്രോഡികരിച്ച് കുറച്ച് എരിവും പുളിയും ചേര്‍ത്ത് ഇവിടെ മാരീചന്‍ നല്‍കിയതിനപ്പുറം ഒരു വിഷയവും ഉയര്‍ത്തി കൊണ്ടു വരുന്നില്ല.

അതു ഉഗ്രന്‍, ഗംഭീരം, എന്നൊകെ ചിലര്‍ വിശേഷിപ്പിച്ചു. അവര്‍ ക്കൊന്നും ഇതിനേക്കുറിച്ച് അറിവില്ലാത്തതുകൊണ്ടും .


അടിക്കുന്ന ബ്രാന്റു പോലെയിരിക്കും സാജാ അത്.. ഒന്നും തീര്‍ത്തു പറയാറായിട്ടില്ല.

മാരീചന്‍, ഇതെഴുതിയത് എന്തിനാണെന്ന് മനസിലായില്ല ഒന്നു വിശദമാക്കാമോ?


ഈ സാജന്‍ ഇത്ര നിഷ്ക്കളങ്കന്‍ ആയിപ്പോയല്ലോ?

അടിക്കുന്ന ബ്രാണ്ട് അനുസരിച്ചാണ്‌ ‍, മാരീചന്റെ വിമര്‍ശനത്തിന്റെ അളവും തൂക്കവും എന്നു പറഞ്ഞാല്‍ മനസിലാക്കാന്‍ എന്താണിത്ര ബുദ്ധിമുട്ട്? കോണ്യാക്ക് അടിച്ചാല്‍ കമ്യൂണിസ്റ്റു വിമര്‍ശനം , ജോണീ വാക്കര്‍ അടിച്ചാല്‍ കോണ്‍ഗ്രസ് വിമര്‍ശനം , ബക്കാര്‍ഡി അടിച്ചാല്‍ ബി ജെ പി വിമര്‍ശനം,നാടന്‍ പട്ട അടിച്ചാല്‍ എല്ലാവര്‍ക്കും വിമര്‍ശനം. ഈ ബ്ലോഗില്‍ സംഭവിച്ചതും അതുപോലെ ഒരു ശിഖണ്ഠി പരുവത്തിലുള്ള ഒന്നാണ്‌.

മുര്‍ഡോക്കിനെ എതിര്‍ക്കണം എന്നൊന്നും മാരീചന്‍ പറഞ്ഞില്ല. അതു പറയുകയുമില്ല. സി പി എമ്മിന്റെ നിലപട് എതിര്‍ത്തു, ദേശാഭിമാനി എഴുതിയതു എതിര്‍ത്തു, മാതൃഭൂമി നിലപാടെതിര്‍ത്തു
രജേന്ദ്രന്‍ അതിനെ വിമര്‍ശിച്ചതും എതിര്‍ത്തു. മുര്‍ഡോക്കിനെയും ഗോപ്യമായി എതിര്‍ത്തു.എന്നു വച്ചാല്‍ എല്ലാവരെയും എതിര്‍ത്തു. ഇതിനെയാണ്, ചിലര്‍ ഇവിടെ മാരീചന്റെ നിഷ്പക്ഷത എന്ന്‌ വാഴ്ത്തിപ്പാടിയതും . എനിക്കതു ഒരു നപുംസക വിശകലനം ആയേ തോന്നിയുള്ളൂ. അറിവില്ലാത്തതു കൊണ്ടായിരിക്കാം .

സാധാരണ എല്ലാത്തിനേയും എതിര്‍ക്കുന്നവരെ സന്ധ്യക്കു നാല്‍ക്കവലകളിലും റോഡിലും നാം കണ്ടുമുട്ടാറുണ്ട്. അവര്‍ കാണുന്ന എല്ലാ മതിലിനെയും , വേലിയേയും വിളക്കു കാലുകളെയും എതിരെ വരുന്ന എല്ലാറ്റിനേയും എതിര്‍ക്കും .

എല്ലാറ്റിനെയും ഒരു പോലെ വിമര്‍ശിക്കുന്നത് നിഷ്പക്ഷതയുടെ അളവുകോലായി കൊണ്ടു നടക്കുന്നവരുണ്ട്.എന്‍ എസ് എസിന്റെ സമദൂര സിദ്ധാന്തം പോലെ ഒന്നു. മഹാഭരതത്തില്‍ ഇതു പോലെയുള്ള ഒരു കഥാപാത്രമുണ്ട്. ധര്‍മ്മപുത്രര്‍ . ധര്‍മ്മത്തിന്റെ വിഴുപ്പും പേറിയാണ് എന്നും ജീവിച്ചത്. അധര്‍മ്മം ചെയ്തപ്പോഴും ധര്‍മ്മത്തിന്റെ ഒരാവരണം അദ്ദേഹം അണിഞ്ഞു. അതു മറ്റുള്ളവര്‍ കല്‍പിച്ചു നല്‍ കിയ ധര്‍മ്മം എന്ന ലേബല്‍ ഒട്ടിച്ചു വച്ചതു കൊണ്ടാണ്. അതു കൊണ്ട് അശ്വഥാമ ഹതഃ എന്ന കള്ളം പറഞ്ഞപ്പോഴും അദ്ദേഹത്തിനു സ്വരം താഴ്ത്തി അശ്വഥാമാവെന്ന ആന എന്നു പറയേണ്ടിവന്നു. ധമ്മത്തിന്റെ ഭാരത്തിനു അത്രയായിരുന്നു ദ്വാപര യുഗത്തില്‍ വില.

ഇന്ന് നിഷ്പക്ഷത എന്ന അടയാഭരണത്തിനു എന്താണാവോ വില?

മാരീചന്‍ ഒളിയമ്പെയ്യുന്നു എന്നാണ്‌ വയ്പ്പ്. പക്ഷെ ഞാന്‍ ഒരു ഒളിയമ്പും കണ്ടില്ല. ഒരമ്പെയ്യും , അതു പറിച്ചെടുത്ത് അടുത്ത ലക്ഷ്യത്തില്‍ എറിയും . ഇത് ആവര്‍ത്തിക്കും . അതു കാരണം അമ്പ് തേഞ്ഞ് ഒരു ചുള്ളിക്കമ്പു പോലെയാവും . അതാണിവിടെ എന്നും കാണുന്നത്. ലക്ഷ്യം പലതാവുമ്പോള്‍ ഒരിടത്തും കൊള്ളില്ല. അതുകാരണം ഇവിടെ ഏത് വിമര്‍ശിക്കണം എന്നറിയില്ല. അതുകൊണ്ട്, സി പി എമ്മിനും , ദേശാഭിമാനിക്കും , മാതൃഭൂമിക്കും , രാജേന്ദ്രനും, കൂടെ മുര്‍ഡോക്കിനും സമമായി അതു പങ്കു വച്ചു നല്‍കുന്നു. അതിനെ എല്ലാവരും നിഷ്പക്ഷത എന്നു വാഴ്ത്തുകയും ചെയ്യണം . ആനന്ദലബ്ദിക്കിനിയെന്തു വേണം .

ഒരു സംഘടനയേയോ, വിഷയത്തെയോ വ്യക്തിയേയൊ മാത്രമായി വിമര്‍ശിച്ച് മാരീചനില്‍ നിന്നും ഒരു ലേഖനം സാജന്‍ പ്രതീക്ഷിക്കുന്നെങ്കില്‍ അതു നടക്കുമെന്നു തോന്നുന്നില്ല. അവിയലെന്നോ സാമ്പാറെന്നോ പുഴുക്കെന്നോ ഒക്കെ പറയാവുന ഒരു സാധനം സാജനു പ്രതീക്ഷിക്കാം . മുര്‍ഡോക്കിനെ എതിര്‍ക്കുന്ന ഒരു ലേഖനം എഴുതിയാല്‍ അതില്‍ വി എസിനെതിരെ രണ്ടു കുത്തുവാക്കെങ്കിലും കാണും .നിങ്ങളില്ലാതെ എനിക്കെന്താഘോഷം എന്നു പറഞ്ഞ പോലെ വി എസിനെ ഞോണ്ടാതെ മാരീചനെന്തു ലേഖനം . വി എസിന്റെ അനുവാദം മേടിച്ചാണ്, മുര്‍ഡോക്ക് ഏഷ്യാനെറ്റ് വാങ്ങിയതെന്നു പ്രഖ്യാപിച്ചാല്‍ പിന്നെ വി എസിനെ വെറുതെ വിടാന്‍ പറ്റുമോ?

മാരീചന്‍‍ said...

ഓഹോ......... മഹാകവി ഹാസ്യലേഖനവും എഴുതിത്തുടങ്ങിയോ.......... കലക്കീട്ട്‍ണ്ട്.....

kaalidaasan said...

ഹാസ്യ പരിപാടിയില്‍ പിന്നെ ഭക്തി ലേഖനം എഴുതാന്‍ പറ്റുമോ?.

ചിന്ന കവി കുറച്ചു നാളുകള്‍ ക്കുമുമ്പ് എഴുതിയ ഒരു ഭക്തികാവ്യത്തില്‍ താഴെക്കാണുന്ന ഒരു പദ്യശകലം കണ്ടിരുന്നു.

രണ്ടാം ഭൂപരിഷ്കരണത്തിന്റെ പിന്നാമ്പുറം

അച്യുതാനന്ദന്‍ കൊട്ടിഗ്ഘോഷിക്കുന്ന രണ്ടാം ഭൂപരിഷ്കരണമെന്ന ആശയത്തിനും ഒരു പ്രത്യയശാസ്ത്രപ്പോരിന് കാരണമാകാനുളള ഉള്‍ക്കനമില്ല.


കൂടെ ഒടേതമ്പുരാനോട് ഒരു പ്രാര്‍ത്ഥനയും


ഫാന്‍സ് അസോസിയേഷന്‍ പ്രതിഷേധിച്ചേക്കാം, ചാനല്‍ മുറിയില്‍ വലിയ വായില്‍ നിലവിളിച്ചേക്കാം. അപദാനങ്ങളുടെ മലവെളളപ്പാച്ചില്‍ മാധ്യമങ്ങളിലാകെ നിറഞ്ഞേക്കാം.. ഒക്കെ സഹിക്കാം... എന്നാലും ഈ കുരിശൊന്ന് ചുമന്നു മാറ്റരുതോ പിണറായി സഖാവേ...

പിണറായി സഖാവു ഇന്നലെ ഒരു പ്രസ്ഥാവന നടത്തി. രണ്ടാം ഭൂപരിഷ്കരണം പാര്‍ട്ടിക്കുള്ളില്‍ അരും ചര്‍ച്ച ചെയ്തിട്ടില്ല. സെസ് വിഷയത്തിലും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസമില്ല. ഇതൊക്കെ വെറും മാധ്യമ സൃ ഷ്ടിയാണ്.


എന്നു വച്ചാല്‍ മാധ്യമങ്ങളില്‍ എഴുതുന്ന ചിന്ന കവിയേ പ്പോലുള്ളവരുടെ സൃഷ്ടിയാണെന്ന്. വേണമെങ്കില്‍ വി എസ് പാര്‍ട്ടിക്കു പുറത്താണെന്ന ഒരു സാങ്കല്‍പ്പിക വിശകലനം നടത്താം

ഒടേതമ്പുരാന്‍ ഇങ്ങനെ ഒരു കൊലച്ചതി ചെയ്യുമെന്നു ചിന്ന കവി സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. ഇനിയിപ്പോല്‍ ചിന്ന കവി ആരോട് പ്രാര്‍ത്ഥിക്കും ? കാരാട്ട് സഖാവിനോടോ?

മാരീചന്‍‍ said...

കാമ്പും കഴമ്പുമുള്ള ആശയ സംവാദങ്ങളാണ്, വി എസ് പ്രതിനിധനം ചെയ്യുന്ന ധാരക്കുള്ളത്. അതു മനസിലാകണമെങ്കില്‍ വി എസ് നെ എതിര്‍ക്കുന്നു എന്നു താങ്കള്‍ അവകാശപ്പെടുന്ന ധാരക്കു എന്തെങ്കിലും ആശയങ്ങള്‍ ഉണ്ടാകണം . മുതലാളിത്ത വ്യവസ്ഥിതിയെ ഒളിസേവ ചെയ്യുന്നതും , ഭൂമാഫിയയുടെ തോളില്‍ കയ്യിട്ടു നടക്കുന്നവര്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ ആശയ സംവാദമാണെന്ന് കരുതാന്‍ പറ്റില്ല.

വി എസ് പറയാത്ത ഒരു കാര്യം വി എസിന്റേതായി പ്രചരിപ്പിച്ച് വിമര്‍ശിക്കുന്നതു തന്നെ ആശയപാപ്പരത്തമാണ്. ഇതു തന്നെയാണ്, പിണറായിയും ചെയ്തത്. 10 ഉം 15ഉം സെന്റ് ഭൂമിയുള്ളവന്റെ ഭൂമി ആരും പിടിച്ചെടുക്കാന്‍ പോയില്ല അങ്ങനെ വേണമെന്ന് ആവശ്യപ്പെട്ടിട്ടുമില്ല.

ഭൂപരിഷ്കരണ നീക്കം അട്ടിമറിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ശ്രമം നടക്കുന്നുണ്ട് എന്നത് സത്യമാണ്, കൈയേറ്റം ഒഴിപ്പിക്കലില്‍ നടന്ന പോലെ.

പത്രസമ്മേളനത്തില്‍ ഒരു പൊട്ടിത്തെറിയും കണ്ടില്ല. രണ്ടാം ഭൂപരിഷ്കരണത്തെക്കുറിച്ച് പിണറായി നടത്തിയ അഭിപ്രായത്തെ അടിസ്ഥാനമാക്കി മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വി എസ് അതിനു മറുപടി പറഞ്ഞേയുള്ളു.

സെസിന്റെ പേരില് സര്‍ക്കാര്‍ ഭൂമി റീയല് എസ്റ്റേറ്റ് മാഫിയകള്‍ക്ക് വില്ക്കാന്‍ ഒരു ശ്രമം കേരളത്തില്‍ നടക്കുന്നുണ്ട്.അതിന്റെ ഭാഗമായിട്ടാണ്, ഭൂപരിഷ്കരണം കാലഹരണപ്പെട്ടതാണ്, അതു പിന്‍വലികേണ്ടതാണ് എന്നെല്ലാം കഴിഞ രണ്ടു വര്‍ഷമായി വ്യവസായ വകുപ്പ് സെക്രട്ടറി പറഞ്ഞു കൊണ്ടിരിക്കുന്നതും , ഇപ്പോള്‍ പിണറായി അതിനു പുതിയ ഒരു ഭാക്ഷ്യം ചമക്കുന്നതും . ഇങ്ങനെയുള്ള നയവ്യതിയാനങ്ങളെ വി എസ് ഇതു വരെ എതിര്‍ത്തു ഇപ്പോളും എതിര്‍ക്കുന്നു .


സെസ് ഒരു പുതിയ സമര മുഖം ആയാണല്ലോ , താങ്കള്‍ വിലയിരുത്തിയത്. അതു ശരിയാണ്. 100 മുതല്‍ 1000 വരെ ഏക്കറുകള്‍ സെസിന്റെ മറവില്‍ ബിസിനസുകാര്‍ക്ക് കൈമാറാനുള്ള അപേക്ഷകള്‍ ‍ വി എസ് തടഞ്ഞു വച്ചു എന്നത് നേരാണ്.

മഹാ കവേ, കാളിദാസാ,
ഇത് ആ പോസ്റ്റിലെ തന്നെ താങ്കളുടെ മൊഴിമുത്തുകളാണ്.

സ്വന്തം അഭിപ്രായത്തെ ആവര്‍ത്തിച്ചു ഖണ്ഡിക്കുന്ന വാചക വയറിളക്കം താങ്കള്‍ ഓരോ പോസ്റ്റിലും ആവര്‍ത്തിക്കുമ്പോള്‍ സഹതാപം തോന്നുന്നു. ഒരു തരം മനോരോഗം പോലെ ഇതൊക്കെ ആവര്‍ത്തിക്കുമ്പോള്‍ താങ്കള്‍ക്ക് സംതൃപ്തി കിട്ടിയേക്കാം. അതിനുളള സ്ഥലം ഇതല്ല.

ഇന്നുവരെ ഈ ബ്ലോഗില്‍ അഭിപ്രായ സ്വാതന്ത്ര്യം വിലക്കിയിട്ടില്ല. എന്നെ അതിന് നിര്‍ബന്ധിക്കരുത്.

എഴുത്തുകാരനെ എന്തും പറയാനുളള സ്വാതന്ത്ര്യം വായനക്കാരനുണ്ട്. എഴുത്തിനെ എങ്ങനെയും വിലയിരുത്താനുളള അവകാശവും. എന്നാല്‍ മനോരോഗികള്‍ക്ക് വിളയാടാനുളള സ്ഥലമല്ല ഈ ബ്ലോഗ്.

അധ്വാനിച്ച് നേടിയ വായനക്കാരാണ് ഈ ബ്ലോഗിനുളളത്. അവരുടെ മുന്നില്‍ അരോചകമായി തുടരുന്ന ഈ വാചക അതിസാരം ഇനിയും സഹിക്കാനാവില്ല.

ഇനി മേലാല്‍ ഇതുമാതിരിയുളള കമന്റുകളുമായി ഇവിടെ കയറിയാല്‍, മര്‍ഡോക്കാണെ കാളിദാസാ.. ഞാനത് ഡിലീറ്റും..

തോന്നിയവാസങ്ങള്‍ താങ്കളുടെ ബ്ലോഗില്‍ മതി............

kaalidaasan said...

മഹാ കവേ, കാളിദാസാ,
ഇത് ആ പോസ്റ്റിലെ തന്നെ താങ്കളുടെ മൊഴിമുത്തുകളാണ്


അതെ എന്റെ വാക്കുകളാണത്. അല്ലെന്ന്നു ഞാന്‍ പറഞ്ഞില്ലല്ലൊ. എന്റെ അഭിപ്രായത്തെ ഞാന്‍ എങ്ങും ഖണ്ധിചില്ല. 10 ഉം 15ഉം സെന്റ് ഭൂമിയുള്ളവന്റെ ഭൂമി ആരും പിടിച്ചെടുക്കാന്‍ പോയില്ല. അങ്ങനെ വേണമെന്ന് ആവശ്യപ്പെട്ടിട്ടുമില്ല. അത് അരോ ചെയ്തു എന്ന് പിണറായി വിജയന്‍ പറഞ്ഞു . അത് തെറ്റായിരുന്നു. ആരും പറയാത്ത ഒരു കാര്യം വെറുതെ എടുത്തിട്ട് ഒരു പ്രശ്നം കുത്തിപ്പൊക്കി. താങ്കളും അതുപോലെ ചെയ്തു എന്നേ ഞാന്‍ പറഞ്ഞുള്ളു. രണ്ടാം ഭൂപരിഷ്കരണം എന്നത് വി എസോ പാര്‍ട്ടിയില്‍ ആരെങ്കിലുമോ പറയുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തില്ല എന്ന് അന്നു ഞാന്‍ എഴുതി. പക്ഷെ താങ്കളും കിരണും സമതിച്ചില്ല അതു നിര്‍ബന്ധപൂര്‍വം വി എസിന്റെ വായില്‍ തിരുകി. അതിനെ ഞാന്‍ എതിര്‍ത്തു .ഇപ്പോള്‍ പിണറായിയും അതു ശരിവക്കുന്നു.

മാരീചന്റെ അസഹിഷ്ണുത മനസിലാകുന്നുണ്ട്. താങ്കളെ കളിയാക്കാന്‍ എഴുതിയതല്ല. താങ്കള്‍ക്കു പറ്റിയ തെറ്റു ചൂണ്ടിക്കാട്ടിയതെ ഉള്ളൂ. അതു ഏഷ്യാനെറ്റ് വില്‍പനയുടെ കാര്യത്തില്‍ ആവര്‍ത്തിച്ചപ്പോള്‍ ഇവിടെ പറഞ്ഞു എന്നു കരുതിയല്‍ മതി.

മാരീചന്‍ ആവര്‍ത്തിക്കുന്ന മണ്ടത്തരങ്ങളും തെറ്റുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ മനോരോഗം എന്നു വിളിക്കുന്നത് മാരീചന്റെ സ്വാതന്ത്ര്യം . അതൊക്കെ ഡിലീറ്റ് ചെയ്യണൊ വേണ്ടയോ എന്നതും മാരീചന്റെ സ്വാതന്ത്ര്യം .

സ്വന്തം ബ്ളോഗ് ഒരു ഫാന്‍സ് ക്ളബ് നിലവാരത്തിലേക്കു ഉയര്‍ത്തി കാണുന്നതില്‍ പെരുത്തു സന്തോഷം . സഹിഷ്ണുതയുടെ കാര്യത്തില്‍ കത്തോലിക്കാ സഭയുടെ ബ്ളോഗ് എത്രയോ മേലേക്കിടയില്‍ .

മാരീചന്‍‍ said...

സഹിഷ്ണുതയുടെ കാര്യത്തില്‍ എനിക്ക് കാളിദാസന്റെ സര്‍ട്ടിഫിക്കറ്റൊന്നും വേണ്ട. രണ്ടാം ഭൂപരിഷ്കരണം മുന്‍നിര്‍ത്തി വിഎസ് കളിച്ച കളിയും ചരിത്രവും മറ്റും വേണ്ടുവോളം ചര്‍ച്ച ചെയ്തതാണ്.

പിണറായി പറഞ്ഞതിന് മറുപടിയാണ് വിഎസ് പത്രസമ്മേളനത്തില്‍ പറ‍ഞ്ഞതെന്ന് ഒരിക്കല്‍ താങ്കള്‍ പറഞ്ഞു. പത്രറിപ്പോര്‍ട്ടും തീയതിയും ചൂണ്ടിക്കാട്ടി അതങ്ങനെയല്ലെന്ന് അവിടെ തന്നെയാണ് തെളിയിച്ചത്. അപ്പോള്‍ താങ്കള്‍ ഇടുക്കി ജില്ലാ സമ്മേളന കഥയുമായി രംഗത്തിറങ്ങി.

അതൊന്നും ആവര്‍ത്തിക്കാനോ, ഇനിയും താങ്കളുമായി അക്കാര്യം ചര്‍ച്ച ചെയ്യാനോ എനിക്ക് താല്‍പര്യമില്ല.

ഏഷ്യാനെറ്റ് വില്‍പനയുമായി ബന്ധപ്പെട്ട് കുറേ നേരമായി താങ്കള്‍ എന്തോ വലിയ കാര്യം കണ്ടുപിടിച്ച മട്ടില്‍ അലയ്ക്കുന്നു. സര്‍ക്കാസം മനസിലാക്കാനുളള വിവരം പോലുമില്ലാതെ വായില്‍ തോന്നിയത് വിളിച്ചു കൂവുന്ന താങ്കളോട് ഒന്നും സംവദിക്കാനും ഇല്ല.

രണ്ടാം ഭൂപരിഷ്കരണം എന്നും പറഞ്ഞ് നിലവിളിച്ചതും ആവര്‍ത്തിച്ചു പ്രസംഗിച്ചു നടന്നതും വിഎസാണ്. വിഎസിന്റെ ദേശാഭിമാനി ലേഖനം വിവാദമായതിനു കാരണം അത് പാര്‍ട്ടി നിലപാടല്ലാത്തതു കൊണ്ടാണ്. രണ്ടാം ഭൂപരിഷ്കരണം എന്ന ആശയം വിഎസ് പറഞ്ഞു നടന്നതിന്റെ മറ്റൊരു തെളിവ് അതേ പോസ്റ്റില്‍ ദേവദാസനും നല്‍കിയിട്ടുണ്ട്.

ഇതൊന്നും താങ്കള്‍ക്ക് മനസിലാകില്ല. അഥവാ സമ്മതിക്കാന്‍ തയ്യാറല്ല. സമ്മതിക്കണമെന്ന് നിര്‍ബന്ധവുമില്ല. അതൊക്കെ വ്യക്തിപരമായ കാര്യങ്ങള്‍.

രണ്ടാം ഭൂപരിഷ്കരണ നിയമത്തെക്കുറിച്ച് പിണറായിയുടെ അഭിപ്രായത്തെക്കുറിച്ചുളള പത്രലേഖകരുടെ ചോദ്യത്തിന് മറുപടിയായല്ല വിഎസ് പത്രസമ്മേളനത്തില്‍ ഉറഞ്ഞു തുളളിയതെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ പൊളിച്ചടുക്കിയതാണ്.

എന്നിട്ടും താങ്കള്‍ അതും പറഞ്ഞ് ഓരോ പോസ്റ്റിലും കയറിയിറങ്ങുന്നത് ഒന്നാന്തരം മനോരോഗമായതു കൊണ്ടാണ്. അങ്ങനെയൊരാളോട് പുലര്‍ത്തേണ്ട വികാരമല്ല സഹിഷ്ണുത.

ഈ ബ്ലോഗ് ഫാന്‍സ് അസോസിയേഷന്‍ നിലവാരത്തിലുളളതായിരുന്നെങ്കില്‍ കാളിദാസന്റെ മനോവൈകല്യം ഇതിനു മുമ്പേ അവസാനിച്ചേനെ..താങ്കളുടെ കാര്യത്തില്‍ ഒരു തെറ്റിദ്ധാരണയുണ്ടായിരുന്നതു കൊണ്ടാണ് മറുപടി പറയാന്‍ സമയം ചെലവിട്ടത്.

എന്നാല്‍ മറുപടിയൊന്നും വായിക്കാതെ സ്വന്തം കമന്റുകള്‍ മാത്രം ആവര്‍ത്തിച്ചു വായിച്ച് കണ്‍ട്രോള്‍ സി, കണ്‍ട്രോള്‍ വിയുമായി ആശയസംവാദം നടത്താനിറങ്ങുന്ന വൈകല്യങ്ങള്‍ക്കു വേണ്ടി ചെലവിടാന്‍ സമയമില്ല.

നൂറും ആയിരവും ഏക്കറിനുളള സെസ് അപേക്ഷകളാണ് വിഎസ് തടഞ്ഞുവെച്ചതെന്ന പച്ചക്കളളവും താങ്കള്‍ തന്നെയാണ് തട്ടിമൂളിച്ചു നടന്നത്. പൊളിഞ്ഞു പാളീസായ ആ ജനശക്തി വാദത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഒന്നു പിന്തിരിഞ്ഞു നോക്കുന്നത് നല്ലത്.

ഞാനെഴുതുന്നതൊക്കെ മണ്ടത്തരങ്ങളും തെറ്റുകളുമാണെന്നും ബുദ്ധിപരവും ശരിയുമായവ താങ്കളാണ് എഴുതുന്നതെന്നും സമ്മതിച്ചു തരാന്‍ എനിക്ക് സന്തോഷമേയുളളൂ.

പക്ഷേ, ഈ കണ്‍ട്രോള്‍ സി, കണ്‍ട്രോള്‍ വി അഭ്യാസം ഇനി വേണ്ട. ആ ലേഖനത്തെക്കുറിച്ച് വല്ലതും പറയാനുണ്ടെങ്കില്‍ അവിടെ. ഇവിടെ റൂപ്പര്‍ട്ട് മുര്‍ഡോക്കും മാതൃഭൂമിയുമൊക്കെയാണ് വിഷയം.

ഈ വിഷയത്തില്‍ ഒഴുക്കിയ മനോമാലിന്യത്തില്‍ ആരും കയറിപ്പിടിക്കാത്തതിലുളള വിഷമം തീര്‍ക്കാന്‍ പഴയ പോസ്റ്റിന്റെ അരികും മൂലയും തപ്പി ഒന്നോ രണ്ടോ വരിയുമായിറങ്ങുന്ന അഭ്യാസം ഇനി വേണ്ട. അതിവിടെ നിര്‍ത്തുക.

കഴിഞ്ഞ പോസ്റ്റിലെ വിഷയങ്ങളെ സംബന്ധിച്ച് ഇനിയിവിടെ കാളിദാസന്‍ എഴുതുന്ന ഏത് കമന്റും ഡിലീറ്റ് ചെയ്യും. ഈ ബ്ലോഗില്‍ ഇടാനായി അത് ടൈപ്പ് ചെയ്ത് മെനക്കെടണമെന്നില്ല.

സ്വയം വായിച്ച് സന്തോഷിക്കാനാണെങ്കില്‍ സ്വന്തം ബ്ലോഗില്‍ എഴുതുക.. ലാല്‍ സലാം..

Neeraj said...

(മാരീചാ ഞാനാരാണെന്നറിഞ്ഞാല്‍ എന്റെ വേഷത്തിത്തിലും ന്‌ിങ്ങള്‍ കെട്ടിയാടും)

അയ്യേ മാരീചാ അദ്ധ്വാനിച്ചു നേടിയ വായനക്കാരോ... മോശം മോശം...

കാളിദാസന്റെ മുമ്പില്‍ ചൂളുന്നതെന്തിന്‌ ?

(മാരീചനെപ്ലോലെ തന്നെ കാളിദാസനും കുതിരമൂത്രം പോലെ വാക്കുകള്‍ ഉപയോഗിക്കുന്നവനാ.. അതാണിങ്ങിനെ ചൂളുന്നത്‌. രണ്ടു വരിയില്‍ പറയാവുന്നത്‌ 48 വരികളിലായി പറയുന്നു.... എന്നാലും മാരീചനെക്കാള്‍ നീതിബോധം കാളിദാസനുണ്ട്‌)

മാരീചന്‍‍ said...

ഓഹോ, മോഹിനിയെങ്ങാനുമാണോ....

എഴുത്തിനെ, നീരജിന് പരിചയമുളള ഏതു മൂത്രത്തോടും ഉപമിച്ചോളൂ... ആര്‍ക്കുളളൂ എതിര്‍പ്പ്...

ചില രോഗങ്ങള്‍ക്ക് ചികിത്സ ബ്ലോഗര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിലൊരെണ്ണം ഉപയോഗിക്കാമെന്ന് തീരുമാനിച്ചെന്നേയുളളൂ...

48 വരികളില്‍ പറയുന്നത് രണ്ടു വരിയിലൊതുക്കാനുളള ട്യൂഷന്‍ ക്ലാസ് ആരംഭിക്കുമ്പോള്‍ അറിയിച്ചോളൂ.. ചേര്‍ന്നു പഠിക്കാന്‍ സന്തോഷമേയുളളൂ...

കഴിവുളള ആരെയും നമ്മള്‍ അംഗീകരിക്കേണ്ടേ നീരജേ.....

ചിത്രകാരന്‍chithrakaran said...

ബ്ലോഗ് എന്ന മാധ്യമം നല്‍കുന്ന സാമൂഹ്യ പരിഷ്ക്കരണത്തിനുള്ള ആയുധത്തിന്റെ ശക്തിയും,സാധ്യതയും വെളിപ്പെടുത്തുന്ന പോസ്റ്റ്.നന്നായിരിക്കുന്നു.
എല്ലാ പത്രങ്ങളുടെ കയ്യിലും തങ്ങളുടെ എതിരാളികളുടെ നാറ്റ കഥകളുടെ മിസൈലുകള്‍ സദാസമയവും എയ്തുവിടാന്‍ പാകത്തില്‍ സൂക്ഷിക്കുക പതിവാണത്രേ.
ഈ മിസൈലുകളെക്കുറിച്ചുള്ള പരസ്പ്പര ധാരണയിലൂടെ സംജാതമാകുന്ന സമവായത്തിലൂടെയാണ് ഇവര്‍ സമൂഹത്തെ കൂട്ടായി കൊള്ളയടിക്കുന്നതും,കുളം കലക്കി മീന്‍ പിടിക്കുന്നതും.

അതുകൊണ്ടുതന്നെ ഈ കഥകള്‍ പൊതുജനം എത്രമാത്രം അറിയുന്നുവോ, അത്രയും മാലിന്യം സമൂഹത്തിന്റെ മനസാക്ഷിയില്‍ നിന്നും നീക്കം ചെയ്യപ്പെടും. തിന്മയുടെ ബിംബങ്ങള്‍ നമ്മുടെ മനസ്സിന്റെ ശ്രീകോവിലുകളില്‍ നിന്നും സെപ്റ്റിക് ടാങ്കിലേക്ക് വലിച്ചെറിയപ്പെടേണ്ടത് സമൂഹ പുരോഗതിക്ക് ഒഴിച്ചുകൂടാനാകാത്തതാണ്.
സത്യത്തില്‍ നമ്മുടെ ജേണലിസ്റ്റുകളുടെ കര്‍ത്തവ്യമാണ് ഈ മേഘലയില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുക എന്നത്.

എന്നാല്‍, ലൊട്ടുലൊടുക്ക് അവാര്‍ഡുകളും,ഭാരിച്ച ശമ്പളവും,പ്രശസ്തിയും നല്‍കി ഷണ്ഡന്മാരാക്കപ്പെടുന്ന ഇന്നത്തെ പത്രപ്രവര്‍ത്തകരെ രക്ഷിക്കാന്‍ ആരെങ്കിലും
(അവതാരപുരുഷന്മാരോ,അതിമാനുഷരോ) മുന്നോട്ടു വരേണ്ട അവസ്ഥയാണുള്ളത്.

പത്രങ്ങളില്‍ കയറി ആദ്യത്തെ നാലഞ്ചു വര്‍ഷം കഴിഞ്ഞാണ് പൊതുവെ പത്ര പ്രവര്‍ത്തകരെല്ലാം ഷണ്ഡരായിപോകുന്നത്.
ഇങ്ങനെ ഷണ്ഡരാകാതെ പത്രങ്ങളില്‍ നിലനില്‍ക്കുന്നവര്‍ക്ക് അന്തര്‍മുഖത്വവും,തമസ്ക്കരണവുമാണ് സംബാദ്യമായി ലഭിക്കുക.
അതുകൊണ്ട് മിക്കവരും ഷണ്ഡത്വം ആഘോഷത്തോടെ തിരഞ്ഞെടുത്ത് സാമൂഹ്യ ദ്രോഹികളുടെ പക്ഷത്തേക്ക് മാറി നില്‍ക്കുന്നു.
അതുമല്ലെങ്കില്‍ രാജിവക്കണം!

ഇതിനൊരു പരിഹാരമാണ് ബ്ലോഗുകള്‍.
ജേണലിസം പഠന കാലത്തുതന്നെ ബ്ലോഗെഴുത്ത് ഒരു പാഠ്യവിഷയവും,മാര്‍ക്കു ലഭിക്കേണ്ട വിഷയവുമായി സ്വീകരിക്കപ്പെടുകയാണെങ്കില്‍ ജേണലിസ്റ്റുകള്‍ ഷണ്ഡരായും,അല്ലെങ്കില്‍ കയ്പ്പുനീര്‍ കുടിക്കുന്ന അന്തര്‍മുഖരായും മാറുന്ന ഇന്നത്തെ പ്രവണത കുറച്ചുകൊണ്ടുവരാനാകും.

പ്രിയ മാരിചാ...,
ഇത്രയും ഓഫ് ടോപ്പിക് എഴുതിയതിനു ക്ഷമിക്കുക.
റഫറന്‍സ് പത്രങ്ങളുടെ സ്കാന്‍ ചെയ്ത കോപ്പികൂടി ലിങ്കായി നല്‍കിയാല്‍ ഈ പോസ്റ്റ് എക്കാലത്തും വായിക്കപ്പെടുന്ന ഒരു ചരിത്രരേഖകൂടിയായിത്തീരും.
അഭിവാദ്യങ്ങള്‍.

Siju | സിജു said...

വീരേന്ദ്രചരിതം കുറേ കേട്ടിട്ടുള്ളതു കൊണ്ട് കുഴപ്പമില്ല. പക്ഷേ, മാതൃഭൂമിയും ഇന്ദ്രനും :-(

kaalidaasan said...

സഹിഷ്ണുതയുടെ കാര്യത്തില്‍ ഞാന്‍ ആര്‍ക്കും സര്‍ട്ടിഫികറ്റ് നല്‍ കിയില്ല. കത്തോലിക്കാ സഭയുടെ ബ്ളോഗില്‍ ഞാന്‍ ഇവിടത്തേക്കാളും നിശിതമായി വിമര്‍ശനം നടത്താറുണ്ട്. അവിടെ ഒരു ഭക്തന്‍ എന്റെ കമന്റ്സ് എങ്ങനെ ഡെലീറ്റ് ചെയ്യണമെന്നു വരെ എഴുതി. പക്ഷെ ഇതുവരെ ആരും ഡെലീറ്റ് ചെയ്തില്ല. അത് ഒന്നു സൂചിപ്പിച്ചു എന്നെ ഉള്ളൂ. ഇത് മാരീചന്റെ ബ്ളോഗാണ്. ആരൊക്കെ എഴുതണം എന്നു തീരുമാനിക്കാനുള്ള പൂര്‍ണ്ണ അവകാശം മാരീചനാണ്. ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ എഴുതി. അത്ര മാത്രം

ഏഷ്യാനെറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട് ഞാന്‍ വലിയ ഒരു കാര്യവും കണ്ടുപിടിച്ചില്ല. വലിയ കാര്യം ആരും ചിന്തിക്കാത്ത കാര്യം കണ്ടുപിടിച്ചത് മാരീചനാണ്. മുര്‍ഡോക്കും വി എസും തമ്മില്‍ ഒരു കാരാറുണ്ടാക്കിയെന്നു കണ്ടുപിടിച്ചത് മാരീചനാണ്. ഏഷ്യാനെറ്റ് വില്‍പ്പന സി പി എം ഗ്രൂപ്പ് വഴക്കിനുള്ളില്‍ നിന്നു വേണം ചര്‍ച്ച ചെയ്യാനെന്നു ഞാനല്ല ഇവിടെ എഴുതിയത്. മാരീചനാണ്. അവിടെയും സി പി എമ്മിലെ പ്രശ്നങ്ങള്‍ വലിച്ചിഴക്കാന്‍ മാരിചനു മടിയില്ലെങ്കില്‍ , മറ്റുള്ളവര്‍ അതിനേക്കുറിച്ച് പരാമര്‍ശിക്കുന്നത് എതിര്‍ക്കുന്നതാണോ മാരീചന്റെ മാന്യത?

സര്‍ക്കാസം ആര്‍ക്കും മനസിലാകും . പക്ഷെ അതു സര്‍ക്കാസം ആയിരിക്കണം . എഴുതുന്ന എല്ലാ ബ്ളോഗിലും വി എസിനെ കളിയാക്കാന്‍ വേണ്ടി മാത്രം, സ്ഥാനത്തും അസ്ഥാനത്തും ,വലിച്ചിഴക്കുന്നത് .
സര്‍ക്കാസമായി എനിക്കു തോന്നുന്നില്ല. അതു മനോരോഗമായേ എനിക്കു മനസിലാക്കാന്‍ പറ്റൂ. ഏഷ്യനെറ്റ് വില്‍പ്പനയില്‍ ഫാരീസിനോ വി എസിനോ എന്തെങ്കിലും പങ്കുണ്ടെന്നു ആരും കരുതില്ല . അവിടെയും വി എസിനെയും ഫാരീസിനെയും വലിച്ചിഴച്ച്, ചര്‍ച്ച വി എസിനും പിണറായിക്കും മധ്യേ മാത്രം എന്നു പ്രസ്ഥാവിച്ചിട്ട് അതു സര്‍ക്കാസമാണെന്നു വല്ല മന്ദബുദ്ധികളും കരുതിയേക്കും . വെറുക്കപ്പെട്ടവന്‍ എന്ന വിളി കേള്‍ക്കുമ്പോള്‍ രതി മൂര്‍ഛ വരുന്നവരും കരുതിയേക്കാം പക്ഷെ ഞാന്‍ കരുതില്ല.

ഇതെല്ലാം ചൂണിക്കാണിക്കുമ്പോള്‍ മനോവൈകല്യം എന്നു ആക്ഷേപിക്കുന്നത് മാരീചന്റെ മാന്യതയായി ഞാന്‍ കരുതാം . അതിനുത്തരം പറയാനില്ലാതെ നീരജ് പറഞ്ഞപോലെ എന്തേ മാരീചന്‍ ചൂളുന്നു?

മാരീചന്‍ എഴുതിയ ഒന്നു രണ്ടു മണ്ടത്തരങ്ങള്‍ ഞാന്‍ ചൂണ്ടി കാണിച്ചു. അതിന് മാരീചന്‍ എഴുതുന്നതെല്ലാം മണ്ടത്തരമാണെന്ന അര്‍ത്ഥം എവിടുന്നു തപ്പിയെടുത്തു. എഴുതുന്നത് വായിക്കൂ മാരീചാ, എഴുതാപ്പുറം വായിക്കാതെ.


ഞാന്‍ എഴുതിയതില്‍ ആരെങ്കിലും കയറിപ്പിടിക്കണം എന്ന് എനിക്കു യാതൊരു നിര്‍ബന്ധവുമില്ല. ആരും കയറിപ്പിടിക്കാനല്ല ഞാന്‍ എഴുതുന്നത് . കത്തോലിക്കാ സഭയുടെ ബ്ളോഗില്‍ ഞാന്‍ എല്ലാ ദിവസവും എഴുതാറുണ്ട്. അവിടെ ആരും ഒരു ചര്‍ച്ചക്കും വരുന്നില്ല. എനിക്കതില്‍ ഒട്ടും പരിഭവമില്ല. ഞാന്‍ എഴുതുന്നത് എന്റെ അഭിപ്രായം രേഖപ്പെടുത്തനാണ്. അതിനു ഞാന്‍ അധ്വാനിച്ച് ഒരു വായനകൂട്ടത്തെയും നേടിയെടുത്തിട്ടില്ല. അതിന്റെ അവശ്യമുണ്ടെന്നു എനിക്കു തോന്നുന്നുമില്ല. ഞാന്‍ എഴുതുന്നതിഷ്ടപ്പെടുന്നവര്‍ വായിച്ചോട്ടേ എന്നതാണെന്റെ നയം .


അധ്വാനിച്ചുണ്ടാക്കിയ വായനക്കാര്‍ എങ്ങും പോകില്ല. ഞാന്‍ എതിരഭിപ്രായം എഴുതി എന്നു കരുതി അവരൊന്നും മാരീചനെ ഉപേക്ഷിച്ചു പോകുമെന്നു പേടിക്കേണ്ട. എഴുതുന്നതില്‍ എന്തെങ്കിലും കഴമ്പുള്ള കാലത്തോളം അവര്‍ വായിച്ചു കൊണ്ടിരിക്കും .

കുറച്ചു നാളായി ഞാന്‍ ഇതു വായിക്കുന്നു. ഇവിടെ പരസ്പരം പുകഴ്ത്തലല്ലാതെ എന്തെങ്കിലും സംവാദം നടക്കുന്നതായി എനിക്കു തോന്നിയില്ല. മാരീചന്‍ സൂര്യനു കീഴിലെ എല്ലാവരെയും വിമര്‍ ശിക്കുന്നു, കുറച്ചു പേര് അതിനു ഹല്ലേലൂയ്യ പാടുന്നു. വല്ലപ്പോഴും ആരെങ്കിലും എതിരഭിപ്രായം എഴുതിയാലായി. ഞാന്‍ അല്‍പ്പം എതിരഭിപ്രായം തുടര്‍ച്ചയായി എഴുതിയപ്പോഴേക്കും മാരീചന്റെ നിയന്ത്രണം വിട്ടു. അതാണു മാരീചന്‍ ഇത്ര അസഹിഷ്ണുത കാണിക്കുന്നത്.

ഒരു ദുര്യോധന ദുശ്ശാസന കണ്ണുപൊത്തിക്കളിയില്‍ എനിക്കൊട്ടും വിശ്വാസമില്ല

kaalidaasan said...
This post has been removed by the author.
kaalidaasan said...
This post has been removed by the author.
kaalidaasan said...

കഴിഞ്ഞ പോസ്റ്റിലെ വിഷയങ്ങളെ സംബന്ധിച്ച് ഇനിയിവിടെ കാളിദാസന്‍ എഴുതുന്ന ഏത് കമന്റും ഡിലീറ്റ് ചെയ്യും എന്ന് പറഞ്ഞതുകൊണ്ട് ഇവിടെ എഴുതുന്നില്ല. മറ്റുകാര്യങ്ങളേക്കുറിച്ചുള്ള എന്റെ അഭിപ്രായം എഴുതേണ്ടിടത്തു തന്നെ എഴുതിയിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ .
ഇവിടെ
വായിക്കുക.

കിരണ്‍ തോമസ് തോമ്പില്‍ said...

മാരിചാ സര്‍ക്കാസം എഴുതേണ്ടത്‌ എങ്ങനെയാണ്‌ എന്ന് താങ്കള്‍ ഇതുവരെ പഠിച്ചിട്ടില്ല ഞാന്‍ നിങ്ങള്‍ക്ക്‌ ചില സാമ്പിളുകള്‍ തരാം

ഇപ്പോള്‍ അമ്യൂസ്മെന്റ് പാര്‍ക്കും പഞ്ച നക്ഷത്ര ഹോട്ടലു ആയി. ഇനി കുറേ ഐ റ്റി പാര്‍ക്കുകളും , സഫാരി പാര്‍ക്കുകളും ആവാം . കൂടേ നാലഞ്ചു മഴ നര്‍ത്തനവും ആയാല്‍ കാര്യം കുശാല്. അവിടെയും നിര്‍ത്തണ്ട. രണ്ടോ മൂന്നോ പഞ്ചനക്ഷത്ര വേശ്യാലയം കൂടി തുടങ്ങിയാല്‍ സംഗതികളെല്ലാം ജോര്‍ .

ഷണ്ഠന്‍മാര്‍ സാധാരണ ചെയ്യുന്ന ഒരു പണിയുണ്ട്. ഏതെങ്കിലും സ്ത്രീകളുമയി ബന്ധപ്പെടുന്നതായി സ്വപ്നം കാണുന്നതാണത്. സ്വപ്നം കാണാന്‍ പണച്ചിലവില്ലല്ലോ.

മാരീചന്‍‍ said...

തീരെ മനസിലായില്ലല്ലോ കിരണ്‍..
അമ്യൂസ്‍മെന്റ് പാര്‍ക്കും പഞ്ചനക്ഷത്ര വേശ്യാലയവും തമ്മിലുളള വ്യത്യാസം ഫാരിസും അച്യുതാനന്ദനുമായി ഉണ്ടെന്നാണോ? അതോ ആ വ്യത്യാസം പോലും ഇല്ലെന്നാണോ.. എനിക്കൊന്നും മനസിലായില്ല.. നമുക്കീ സര്‍ക്കാസം എഴുത്ത് അത്ര വശമില്ലേയ്....

kaalidaasan said...

കിരണ്‍ ,

അതിലെ സര്‍ക്കാസം മനസിലാവണമെങ്കില്‍ കമ്യൂണിസ്റ്റുപാര്‍ട്ടി എന്തിനു വേണ്ടി നില്കൊള്ളുന്നു എന്നറിയണം . 30% ആളുകള്‍ ദരിദ്ര്യരേഖക്കു താഴെ ജീവിക്കുന്ന ഒരു നാട്ടില്‍ പണക്കാര്‍ക്ക് ആനന്ദിക്കാന്‍ അമ്യൂസ്മെന്റ് പാര്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലും നടത്തുന്നതിലെ വിരോധാഭാസം മനസിലാക്കാന്‍ പറ്റിയാലേ, അതിലെ സര്‍ക്കാസം മനസിലാവൂ.

kaalidaasan said...

കഴിഞ്ഞ പോസ്റ്റിലെ വിഷയങ്ങളെ സംബന്ധിച്ച് ഇനിയിവിടെ കാളിദാസന്‍ എഴുതുന്ന ഏത് കമന്റും ഡിലീറ്റ് ചെയ്യും. ഈ ബ്ലോഗില്‍ ഇടാനായി അത് ടൈപ്പ് ചെയ്ത് മെനക്കെടണമെന്നില്ല.


വേറൊരു ബ്ളൊഗില്‍ നിന്നും കിരണ്‍ ഇവിടെ ചിലത് പകര്‍ത്തിയെഴുതി.ചില രോഗങ്ങള്‍ക്ക് ബ്ലോഗര്‍ നിര്‍ദ്ദേശിച്ച ചികിത്സ ഇവിടെയും ഉപയോഗിക്കുമോ. അതോ കാളിദാസനു മാത്രം ബാധകമാണോ, ബ്ളോഗിലെ നിയമങ്ങള്‍ ?

മാരിചാ സര്‍ക്കാസം എഴുതേണ്ടത്‌ എങ്ങനെയാണ്‌ എന്ന് താങ്കള്‍ ഇതുവരെ പഠിച്ചിട്ടില്ല ഞാന്‍ നിങ്ങള്‍ക്ക്‌ ചില സാമ്പിളുകള്‍ തരാം

ഇപ്പോള്‍ അമ്യൂസ്മെന്റ് പാര്‍ക്കും പഞ്ച നക്ഷത്ര ഹോട്ടലു ആയി. ഇനി കുറേ ഐ റ്റി പാര്‍ക്കുകളും , സഫാരി പാര്‍ക്കുകളും ആവാം . കൂടേ നാലഞ്ചു മഴ നര്‍ത്തനവും ആയാല്‍ കാര്യം കുശാല്. അവിടെയും നിര്‍ത്തണ്ട. രണ്ടോ മൂന്നോ പഞ്ചനക്ഷത്ര വേശ്യാലയം കൂടി തുടങ്ങിയാല്‍ സംഗതികളെല്ലാം ജോര്‍ .

ഷണ്ഠന്‍മാര്‍ സാധാരണ ചെയ്യുന്ന ഒരു പണിയുണ്ട്. ഏതെങ്കിലും സ്ത്രീകളുമയി ബന്ധപ്പെടുന്നതായി സ്വപ്നം കാണുന്നതാണത്. സ്വപ്നം കാണാന്‍ പണച്ചിലവില്ലല്ലോ.

ദേവദാസ് said...

അലിവോലും മാരീചാ നിന്‍
കനിവിന്നായ് കേഴുന്നടിയന്‍

കാളിദാസകാഷ്ഠം വീണെന്‍
ഇന്‍ബോക്സ് നിറഞ്ഞുകവിഞ്ഞേ !

വിതണ്ഡതാ വാദം കേട്ടെന്‍
മനമിന്നു കുഴഞ്ഞുമറിഞ്ഞേ !

മോഡറേയ്ഷനെന്നൊരു തവിയാല്‍
കാഷ്ഠമതു കോരിക്കളവാന്‍ ‍

കരുണാമയ ബ്ലോഗുനിവാസാ
എന്തിനിനി വേണമമാന്തം ?

മാരീചന്‍‍ said...

അതെന്നാ പറച്ചിലാ, കാളിദാസാ..
കിരണ്‍ ഫാനല്ലയോ... എത്ര കഷ്ടപ്പെട്ടിട്ടാണെന്നറിയാമോ കിരണിനെപ്പോലൊരു ഫാനിനെ മാരീചന് കിട്ടിയത്..

ചെമ്പന്‍തൊട്ടിയിലെ തറവാട്ടു വീട്ടില്‍ മരിക്കുംവരെ നിരാഹാരം കിടക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനൊടുവില്‍ കിരണ്‍ വല്ല വിധേനെയും ഫാനാകാന്‍ സമ്മതിക്കുകയാണുണ്ടായത്. ഫാനുകള്‍ക്ക് എന്തുമാകാം.

അതുപോലെയാണോ കാളിദാസന്‍.. കാളിദാസന്‍ മഹാ വിമര്‍ശകനല്ലേ.. വിമര്‍ശിച്ച് വിമര്‍ശിച്ച് മാരീചനെ നശിപ്പിച്ചാല്‍ പിന്നെ ഈ ബ്ലോഗില്‍ ആരെങ്കിലും പോസ്റ്റു വായിക്കാന്‍ വരുമോ...

വരുന്നവര്‍ തന്നെ കാളിദാസന്റെ കമന്റും വായിച്ച് മടങ്ങിപ്പോകില്ലേ.....മാരീചന്‍ എന്തോ കൂടിയ ഇനമാണെന്ന് തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്നവര്‍ക്ക് ശരിയായി കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കാന്‍ വ്യാഖ്യാന ചക്രവര്‍ത്തിയും സര്‍ക്കാസത്തിന്റെ തമ്പുരാനുമായ കാളിദാസനിങ്ങനെ കിനാവളളി പോലെ ഇവിടെ ചുറ്റിപ്പിടിച്ചു കിടന്നാല്‍, നമുക്ക് വല്ല രക്ഷയുമുണ്ടോ..?



അത് മാത്രമല്ല, ഇവിടെ വന്ന് നന്നായി, അസലായി, അത്യുഗ്രന്‍ എന്നൊക്കെ പറയുന്നവര്‍ക്കൊന്നും വിവരമില്ലെന്നും കാളിദാസന്‍ തുറന്നു പറഞ്ഞാല്‍.. എന്താകും ഈ ബ്ലോഗിന്റെ അവസ്ഥ.. വിവരമില്ലാത്തവന്‍ എഴുതുന്നു.. വേറെ കുറേ വിവരമില്ലാത്തവര്‍ കിടിലം, ഗംഭീരം.. വിവരങ്ങള്‍ക്ക് നന്ദി എന്നൊക്കെ പറഞ്ഞിട്ട് പോകുന്നു.. അതിന്റെ ഇടയില്‍ കാളിദാസനെപ്പോലുളള സര്‍വജ്ഞാനികള്‍ സത്യത്തില്‍ ഒരധികപ്പറ്റല്ലേ..

ദേവദാസാ......പാപം കിട്ടും. അത്യുദാത്തമായ വ്യാഖ്യാനോദ്ധാരണകുസുമങ്ങളെയാണോ താങ്കള്‍ കാഷ്ഠമെന്ന് പരിഹസിച്ചത്.. അതിവിശിഷ്ടമായ വിമര്‍ശന ക"മലങ്ങള്‍" വീണ് താങ്കളുടെ ഇന്‍ബോക്സ് ധന്യമായെന്ന് കരുതുക..

ഒളിയമ്പുകള്‍ വായിക്കുന്നവര്‍ക്കുളള നിയമപ്രകാര മുന്നറിയിപ്പ്..

ഫാന്‍സുകള്‍ക്ക് എന്തുമാകാമെന്നും അതുപോലെയല്ല വിമര്‍ശകര്‍ പെരുമാറേണ്ടതെന്നും വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു. മാന്യമായി തീയേറ്ററിലിരുന്ന് സിനിമ കാണുന്നവര്‍ക്ക് ആര്‍പ്പുവിളിയും കയ്യടിയും കൂക്കുവിളിയും ഒരുപോലെ ശല്യമാണെന്നറിയാമല്ലോ..

എങ്കിലും കയ്യടിക്കുന്നവരെ നല്ലവരും കൂവുന്നവരെ തല്ലിപ്പൊളികളുമായിട്ടാണ് വിലയിരുത്തി വെച്ചിരിക്കുന്നത്..

ഇവിടെയും അതു തന്നെയാണ് മാനദണ്ഡം. ഒളിയമ്പുകളില്‍ കയ്യടി മാത്രമേ അനുവദിക്കുകയുളളൂവെന്ന വിവരം ഓര്‍മ്മിപ്പിക്കുന്നു. കയ്യടിച്ചും ആര്പ്പുവിളിച്ചും ലേഖകന്റെ ആരാധകരാവുക... നിങ്ങള്ക്കും സായൂജ്യം..ലേഖകനും സായൂജ്യം...


അസ്സലായി.. റൊമ്പ റൊമ്പ നന്‍റി..മാരീചാനന്ദവേന്ദ്രരേ, excellent.. നന്നായിരിക്കുന്നു...അത്യുഗ്രന്‍...1000 നന്ദികള്‍..(ഇനി മുതല്‍ ഇത് മിനിമം ഒരു ലക്ഷമായി പ്രഖ്യാപിക്കുന്നു)...Anyway.. good work…ഇതിന്റെ പിന്നില്‍ ചെലവഴിച്ച ഊര്‍ജ്ജത്തിനും, സമയത്തിനും ഒരു സല്യൂട്ട്!...അഭിവാദ്യങ്ങള്‍... ഗംഭീരം.. ഹൊ.. ഭയങ്കരം.. എന്തൊരു ഭാഷ.. എവിടുന്ന് സംഘടിപ്പിക്കുന്നു ഈ വിവരങ്ങള്‍.. എന്നാ ആഞ്ഞ രാഷ്ട്രീയ ആക്ഷേപ ഹാസ്യം... തുളഞ്ഞു കേറുന്ന ഭാഷ..
എന്നൊക്കെയുളള വാഴ്ത്തുമൊഴികള്‍ ആരാധകര്‍ക്ക് ഉപയോഗിക്കാം...

അത് വായിച്ച് കോരിത്തരിച്ചു നില്‍ക്കുന്ന ലേഖകന്റെ ഒപ്പോടു കൂടിയ ഫോട്ടോ എല്ലാ ആരാധകര്‍ക്കും മിതമായ നിരക്കില്‍ അയച്ചു തരുന്നതാണ്...(പണം മുടക്കാതെ എനിക്കെന്തിനീ ആരാധന..?)

വിമര്‍ശിച്ചേ തീരൂവെന്നുളളവര്‍ തരവും തഞ്ചവും നോക്കി അതു ചെയ്യുക.. "എന്നാലും ഇങ്ങനെയൊക്കെ എഴുതാമോ"....എന്നൊക്കെയുളള ലൈന്‍ മതി...

ന്താ...... പോരേ കാളിദാസാ...

സൂരജ് :: suraj said...

പിതൃശൂന്യപത്രപ്രവര്‍ത്തനം മരിച്ചിട്ടില്ലാ....മരിക്കുകില്ലാ...

നോക്കുവിന്‍
"...മിക്ക ബ്‌ളോഗര്‍മാര്‍ക്കും പക്ഷേ അത്തരമൊരു പ്രശ്‌നമുണ്ടാകില്ല. പേരില്ല, വിലാസമില്ല, അഛനില്ലാത്തത്‌ മനസ്സിലാക്കാം അമ്മയുയില്ല, പിന്നെയെങ്ങനെ മുത്തച്ഛനെ കണ്ടുപിടിക്കാന്‍!....

...മാരീചന്റെ പേജിന്‌ മുകളില്‍ എഴുതിവെച്ച നോട്ടീസ്‌ വായിച്ചുചിരിച്ചുപോയി, ക്ഷമിക്കണം. ആ ബ്‌ളോഗില്‍ അനോനിമസ്‌ കമെന്റ്‌ കൊടുക്കില്ലത്രെ. എന്തൊരു തമാശ. ഈ ഭ്രാന്തന്മാരോട്‌ സംസാരിക്കാന്‍ ആവില്ലപ്പാ എന്നൊരു ഭ്രാന്തന്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്‌. മാരീചനുതന്നെ പേരും മേല്‍വിലാസവുമില്ല. വഴിയെ പോകുന്ന പാവങ്ങളെ ഇയാള്‍ ഒരു കാര്യവും കാരണവുമില്ലാതെ വെട്ടുകയും കുത്തുകയും ചെയ്യുന്നത്‌ മുഖം മൂടിയുടെ സുരക്ഷിതത്ത്വത്തില്‍ നിന്നുകൊണ്ടാണ്‌. ആ ആളാണ്‌ വേറെ അനോനിമസ്സുകാര്‍ ആരും എഴുതേണ്ട എന്നുപറയുന്നത്‌. എന്നിട്ടോ, മാരീചനെ വായിച്ച്‌ കൈയടിക്കാന്‍ വട്ടത്തില്‍നില്‌ക്കുന്ന കമെന്റന്‍മാരില്‍ മുക്കാല്‍പങ്കിനുമില്ല പേരും വിലാസവും...

--ഇന്ദ്ര(ചാ)ശാപം

മാരീചന്‍‍ said...

അനോണിമസ് കമന്റ് കൊടുക്കില്ലെന്ന നോട്ടീസ് എവിടെയാണാവോ പതിച്ചു വെച്ചിരിക്കുന്നത്.. അനോണിമസ് കമന്റ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ബ്ലോഗ് ഐഡിയില്ലാത്ത കമന്റാണെന്ന് അദ്ദേഹത്തിന് പിടി കിട്ടാത്തതു കൊണ്ടാവുമോ...

ഇരുപത്തിയെട്ടു വര്‍ഷം ദേശീയ സ്വാതന്ത്ര്യസമര സൃഷ്ടിയായ സ്ഥാപനത്തില്‍ ജോലി ചെയ്താല്‍ ധൈര്യമായി ആരെയും തന്തയ്ക്കു വിളിക്കാം.. സ്വരാജൊക്കെ ഇന്നലത്തെ പയ്യന്മാര്‍.. മാരീചനൊക്കെ ബ്ലോഗ് ശിശുക്കള്‍... കാരണവര്‍ക്ക് അടുപ്പിലും ആകാമെന്നോ മറ്റോ ചൊല്ലുമുണ്ട്.. സൂരജിന് അറിയില്ലേ...

സൂരജ് :: suraj said...

എല്ലാവരും ഇനി ഫോട്ടോ പതിച്ച ഐഡികളുമായേ ബ്ലോഗാവൂ. വെറും പോട്ടം പോരാ, ഫാമിലി ഫോട്ടോ - അച്ഛനുണ്ടെന്ന് തെളിയിക്കണം, അമ്മായുണ്ടെന്ന് തെളിയിക്കണം പിന്നെ മുതുമുത്തച്ഛനുണ്ടെന്ന് തെളിയിക്കണം, ഒക്കുമെങ്കില്‍ അങ്ങേര്‍ക്ക് ആല്‍ക്കെമിയും യുനാനിയുമൊക്കെ അറിയാമായിരുന്നെന്നും തെളിയിക്കണം.... അല്ലാതെ ബ്ലോഗുന്നവനൊക്കെ ദുര്‍ മൂര്‍ത്തികളാണെന്ന് ഇതിനാല്‍ ഇന്ദ്രമ്മാമ തീട്ടൂരം വഴിയായി തെര്യപ്പെടുത്തിക്കൊള്ളുന്നൂ.....

മൂര്‍ത്തി said...

സൂരജേ നണ്ട്രി ആ പുതിയ NPR പോസ്റ്റ് കാണിച്ചു തന്നതിന്..

എന്ന്
സ്വന്തം ദുര്‍മൂര്‍ത്തി

:)

Srivardhan said...

കണ്ടവരുണ്ടോ, ചില 'ജനപക്ഷ' പത്രപ്രവര്‍ത്തകരെ,...അവര്‍ തൃശ്ശൂര് വടക്ക് വരില്ല. വല്ല മുന്നാര്‍, തൊടുപുഴ ഒക്കെ അന്വേഷനാത്മകം നടത്തുന്നു..വയനാട് എന്നൊരു സ്ഥലമുണ്ട് ഭൂമി മലയാളത്തില്‍ (പിന്നെ നമ്മുടെ ഇന്ദ്രന്‍ സ്വന്തം നാട് അടുത്തായതിനാല്‍ ആ ഭാഗത്ത് പോകുന്നത് കുറച്ചിലാണ്). അവിടെ ഹെക്ടര്‍ കണക്കിന് ഭൂമി(ഏക്കര്‍ അല്ല കേട്ട്ടോ) ചില പത്ര മുതലാളിമാരുടെ കയ്യിലാണ്.ആദിവാസികളുടെ നാടാണ് വയനാട്, ടിയന്മാര്‍ക്ക് വലിയ ആദിവാസി പ്രേമമാണ്.എന്തിന് സുഹൃത്തുക്കളെ singapore വരെ കിഡ്നി തപ്പി പോണം, ഇവിടെ MLA മുതലാളി case പറയുവാ..ഭൂമി കേസ്.തിരിച്ചെടുക്കാന്‍ ഉത്തരവും Government ഇറക്കി..പാവം സര്‍ക്കാര്‍ ഇതുവരെ നടന്നില്ല...
രസം ഇതൊന്നുമല്ല..21നൂറ്റാണ്ടിലെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് തമാശ മുതലാളി വിളമ്പി.സാക്ഷാല്‍ ജനപക്ഷ നായകനെ(കഴിഞ്ച വെറും 5-6 വര്ഷം കൊണ്ടാണ് ഇന്ദ്രന്മാര്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തത്...മുമ്പു വെറും uncivilised ചോപ്പന്‍ സെക്രട്ടറി ആയിരുന്നു-വെറും വെട്ടിനിരത്തല്‍ വീരന്‍) വേദിയിലിരുത്തി തട്ടിവിട്ടു. അതിങ്ങനെ...'സഖാവ് പി.കൃഷ്ണപ്പിള്ള ബ്രിടിശുകാരോടു പൊരുതാന്‍ ആവശ്യ്പ്പെട്ടതിലാണ് എന്റെ അച്ഛന്‍ ഈ വയനാട്ടിലെ ഭൂമി മലയാളമൊക്കെ വാങ്ങിക്കൂട്ടിയത്" ...എന്റമ്മോ...സ്തുതിച്ചൂ..
നാളെ ഫാരിസ്‌ അബൂബക്കര്‍ ഇങ്ങനെ പറയും 'എന്റെ അച്ഛനോട് com.C.H. കണാരന്‍ പറഞ്ത്തോണ്ടാ ഞാന്‍ ഇക്കണ്ട ഭൂമിയെല്ലാം വാങ്ങിക്കൊട്ടുന്നത്..ഉത്ചരെന്ധ്യന്‍ കുത്തകകളെ തോല്‍പ്പിക്കാന്‍......"
മക്കളെ ഇതിനാണ് മാധ്യമ പ്രവര്ത്തനം എന്ന് പറയുന്നതു. കുതിരയെ കഴുത ആക്കുക, കഴുതയെ ജനമാക്കുക...

OT.എനിക്കും നിങ്ങള്‍ക്കും ഭൂപരിഷ്കരണ നിയമം ബാധകമാണ്. പത്രം പാല്‍ ആസ്പത്രി എന്നിവ നടത്തുന്ന യേശ്മാനന്മാര്‍ക്ക് നോ rule,regulation...ഞമ്മക്ക് 10 ഏക്കര്‍ മാക്സിമം. സംഗതി സിമ്പിള്‍...ഞാന്‍, കേട്യോള്‍ മക്കള്‍ ഒരു ട്രസ്റ്റ് ഉണ്ടാക്കുക..പേരു ഇന്ദ്രപ്രഭ ട്രസ്റ്റ് എന്നോ മറ്റോ ഇടുക.പിന്നെ ലോകാവസാനം വരെ കയ്യേറുക.കാണേണ്ടവരെ കാണുക..ഏത് പൂമുഖത്തും വിസര്‍ജിക്കാം..സിമ്പിള്‍...

സിമി said...

എന്‍. പി. ആര്‍ പറയുന്ന കാര്യങ്ങളെ നേരിടാതെ ആക്ഷേപിച്ച് ചിരിക്കുന്നത് ആരെ ചിരിപ്പിക്കാനാണ്?

സൂരജ്, നേര്‍ക്കുനേര്‍ എന്നൊരു ബ്ലോഗറുടെ പോസ്റ്റില്‍ കമന്റിട്ടല്ലോ - എന്‍.പി.ആറിന്റെ ചരിത്രം ചികഞ്ഞ് ചീത്തവിളിച്ച ഒരു പോസ്റ്റില്‍. ഒരു അഭിപ്രായം വാദിക്കുന്നവന്റെ ചരിത്രം ചികഞ്ഞ് അയാളെ കൊള്ളരുതാക്കുന്നവനാക്കുമ്പോള്‍ - എന്‍.പി.ആറിന് തിരിച്ച് അയാളെ കൊള്ളരുതാത്തവനാക്കണമെന്നിരിക്കട്ടെ. അതിന് വ്യക്തിഹത്യ നടത്തുന്നയാള്‍ക്ക് എന്തു പേര്, എന്ത് ഡീറ്റെയിത്സ് പ്രൊഫൈലില്‍? ഇതിനെ പിതൃശൂന്യം, മാതൃശൂന്യം എന്നൊക്കെ കൂട്ടിക്കെട്ടുന്നത് എന്തിന്?

ദുര്‍മൂര്‍ത്തി എന്ന അലങ്കാരം പിടിച്ച് കളിയാക്കുമ്പോള്‍ തന്നെ എന്‍.പി.ആര്‍. ആരോപിച്ച കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ട ബാദ്ധ്യത മൂര്‍ത്തിയ്ക്കുമുണ്ട്.

മാരീചന്‍: ലേഖനം എഴുതിയ താങ്കള്‍ക്കാണ് ഏറ്റവും ഉത്തരവാദിത്വം - 1) ലേഖനവും കമന്റുകളും വ്യക്തിഹത്യയുടെ തലത്തിലേയ്ക്ക് പോവാതിരിക്കാന്‍. 2) വിമര്‍ശനത്തിന് (കാളിദാസന്റേതായാലും) സഹിഷ്ണുതയോടെ മറുപടി പറയാന്‍ - താങ്കള്‍ ലേഖനത്തിലൂടെ വിമര്‍ശിക്കുന്നതുപോലെ ചിലര്‍ കമന്റിലൂടെ വിമര്‍ശിക്കുന്നു. അതിനു മറുപടി പറയേണ്ടത് ഇങ്ങനെയല്ല. 3) സര്‍വ്വോപരി, എഴുതുന്ന കാര്യങ്ങളുടെ വാസ്തവികത ഉറപ്പുവരുത്താന്‍ - ഒരു വീക്ഷണകോണ് അവതരിപ്പിക്കുമ്പോള്‍ അര്‍ദ്ധസത്യങ്ങളും ഊഹാപോഹങ്ങളും അസത്യങ്ങളും കടന്നുവരുന്നത് ഒഴിവാക്കണം.

മാരീചന്‍‍ said...

സിമി പറഞ്ഞ മൂന്നാം പോയിന്റിനോട് യോജിക്കുന്നു. വ്യക്തിഹത്യ, സഹിഷ്ണുത ഇവയുടെയൊക്കെ നിര്‍വചനങ്ങള്‍ ആപേക്ഷികങ്ങളാണ്, തികച്ചും വ്യക്തിയാധിഷ്ഠിതവും.

വീക്ഷണ കോണ്‍ അവതരിപ്പിക്കുമ്പോള്‍, അസത്യങ്ങളോ അര്‍ദ്ധ സത്യങ്ങളോ ഊഹോപോഹങ്ങളോ കഴിയുന്നതും ഒഴിവാക്കാന്‍ ശ്രമിക്കാം...

പോസ്റ്റിനോട് ബന്ധമില്ലാത്തതും നൂറ്റി മുപ്പത് കമന്റുകളിലേറെയായി ചര്‍ച്ച ചെയ്തിട്ടും മതിയാവാത്തതുമായ ഒരു വിഷയം അതിനോട് തീര്‍ത്തും ബന്ധമില്ലാത്ത സ്ഥലത്ത് വലിച്ചിഴച്ചതു കൊണ്ടാണ് കാളിദാസന്റെ കമന്റുകള്‍ ഡിലീറ്റ് ചെയ്യുമെന്ന് പറഞ്ഞത്. വിമര്‍ശനത്തോടുളള അസഹിഷ്ണുതയുടെ കളത്തില്‍ പെടുന്നതല്ല അതെന്ന് ബ്ലോഗുടമ കരുതുന്നു. മറിച്ച് വിലയിരുത്തുന്നവര്‍ക്ക് അങ്ങനെയുമാകാം.

മാതൃഭൂമി വിഷയം കൈകാര്യം ചെയ്ത പോസ്റ്റില്‍ ആണവകരാറിനെക്കുറിച്ച് അതിദീര്‍ഘമായ ഒരു കമന്റ് ഇ എ സജിം എന്ന ബ്ലോഗര്‍ ഇട്ടതു മാത്രമാണ് ഈ ബ്ലോഗില്‍ ഇന്നേവരെ ബ്ലോഗ് അഡ്മിനിസ്ട്രേറ്ററുടെ അധികാരമുപയോഗിച്ച് ഡിലീറ്റ് ചെയ്ത കമന്റ്. വിഷയവുമായി ബന്ധപ്പെട്ട് ലേഖകനെയോ, ലേഖകന്റെ തന്തയ്ക്കോ പറയുന്ന തെറിയുള്‍പ്പടെ ഏതു വിമര്‍ശന കമന്റും ഇവിടെയുണ്ടാകും.

മറുപടിയുടെ ഭാഷ വിമര്‍ശനത്തിന്റെ സ്വഭാവമനുസരിച്ച് വ്യത്യസ്തമായിരിക്കും. അതൊക്കെ ബ്ലോഗെഴുതുന്നയാളുടെ സ്വാതന്ത്ര്യമാണെന്ന കാര്യം സിമി അംഗീകരിക്കുമെന്ന് കരുതുന്നു..

എന്‍പിആറിന് വിശദമായ മറുപടി എഴുതുന്നുണ്ട്. സിമി പറഞ്ഞതു പോലെ തികച്ചും വസ്തുനിഷ്ഠമായിരിക്കാന്‍ പരമാവധി ശ്രമിക്കാം.

മാരീചന്‍‍ said...

ഈ ലേഖനത്തില്‍ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം ജെ കൃഷ്ണമോഹന്റെ മരണത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്ന കാര്യങ്ങള്‍ അസംബന്ധവും അപകീര്ത്തിപരവും പ്രതിഷേധാര്‍ഹവും കുറ്റകരവുമാണെന്ന് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ പി രാജേന്ദ്രന്‍ ഈ ലേഖനത്തിനുളള മറുപടിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. അത്തരമൊരു പരാമര്‍ശം നടത്തിയതില് വായനക്കാരോടും മറ്റ് ബന്ധപ്പെട്ടവരോടും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.... പ്രസ്തുത പരാമര്‍ശങ്ങള്‍ ലേഖനത്തില്‍ നിന്ന് നീക്കം ചെയ്യുന്നു..

ലേഖനത്തിന് ആമുഖമായും ഈ ഖേദപ്രകടനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

kaalidaasan said...

കിരണ്‍ ഫാനല്ലയോ... എത്ര കഷ്ടപ്പെട്ടിട്ടാണെന്നറിയാമോ കിരണിനെപ്പോലൊരു ഫാനിനെ മാരീചന് കിട്ടിയത്

അപ്പോള്‍ ഫാന്‍സ് ക്ളബ് മാരീചനും ഉണ്ട്.

ഫാന്‍സ് ക്ളബിന്റെ നയം ആദ്യമേ വ്യക്തമാക്കിയിരുന്നല്ലോ. അധ്വാനിച്ചുണ്ടാക്കിയതാണെന്ന്. അത് വായനക്കാരെല്ലാം ഓര്‍മ്മിക്കുന്നുമുണ്ട്.

അതുപോലെയാണോ കാളിദാസന്‍.. കാളിദാസന്‍ മഹാ വിമര്‍ശകനല്ലേ.. വിമര്‍ശിച്ച് വിമര്‍ശിച്ച് മാരീചനെ നശിപ്പിച്ചാല്‍ പിന്നെ ഈ ബ്ലോഗില്‍ ആരെങ്കിലും പോസ്റ്റു വായിക്കാന്‍ വരുമോ...

അപ്പോള്‍ ശരിയായ വിമര്‍ശനം വരുമ്പോള്‍ നശിച്ചുപോകാനുള്ള ആസ്തിയേ ഇതിലുള്ളു. അതു കഷ്ടമാണല്ലോ മാരീചാ.

മാരീചന്‍ എന്തോ കൂടിയ ഇനമാണെന്ന് തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്നവര്‍ക്ക് ശരിയായി കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കാന്‍ വ്യാഖ്യാന ചക്രവര്‍ത്തിയും സര്‍ക്കാസത്തിന്റെ തമ്പുരാനുമായ കാളിദാസനിങ്ങനെ കിനാവളളി പോലെ ഇവിടെ ചുറ്റിപ്പിടിച്ചു കിടന്നാല്‍, നമുക്ക് വല്ല രക്ഷയുമുണ്ടോ..?

മാരീചന്‍ കൂടിയതോ കുറഞ്ഞതോ ആയ ഇനമാണെന്ന് കണക്കെടുക്കുന്നവരുമുണ്ടെന്നറിഞ്ഞതില്‍ സന്തോഷം .

വ്യാഖ്യാനിച്ച് വിശദീകരിക്കുന്നതിനു ഗുണമുണ്ടെന്നു മാരീചന്‍ തന്നെ തെളിയിച്ചല്ലോ. അതുകൊണ്ടല്ലേ ഏതോ ഗോസ്സിപ്പു കോളത്തില്‍ നിന്നും പകര്‍ത്തിയെഴുതിയ ഒരസത്യം ഇവിടെ നിന്നും മായിച്ചുകളയേണ്ടി വന്നതുമ്. ഇവിടെ അല്ല വ്യഖ്യാനിച്ചതെങ്കിലും അതു ചെയ്യേണ്ടി വന്നു എന്നത് എന്താണ്, മാരീചാ തെളിയിക്കുന്നത്?

താങ്കള്‍ക്കു സൌമനസ്യമുണ്ടെങ്കില്‍ എഴുതിയ ബ്ളൊഗുകള്‍ ഒന്നു കൂടി വായിച്ചു നോക്കുക. മായിച്ചു കളയേണ്ട പലതും അതിലുണ്ട്.

മൂര്‍ത്തി said...

പ്രിയ സിമി,

എന്‍.പി.ആര്‍ പോസ്റ്റില്‍ ഞാന്‍ ഇട്ട കമന്റ് കണ്ടിരുന്നോ എന്നറിയില്ല. ഇല്ലെങ്കില്‍ മാരീചന്റെ അനുവാദം ചോദിക്കാതെ ഇവിടെയും ഇടുന്നു. രണ്ട് തവണ ഇട്ടിട്ടാണ് ഇത് അവിടെ വന്നത്.

മാധ്യമങ്ങളില്‍ വിദേശ നിക്ഷേപം ആകാമോ?

മാധ്യമങ്ങളില്‍ വിദേശ നിക്ഷേപം ആകാമോ എന്ന ചോദ്യം തന്നെയാണ് പ്രസക്തം. അതില്‍ എവിടെ നില്‍ക്കുന്നു എന്നതനുസരിച്ച് ഈ പ്രശ്നത്തെ കാണുന്ന രീതിയിലും മാറ്റം വരും. വിദേശ നിക്ഷേപം ആകാം, ഇതൊരു വ്യവസായമാണ് എന്നാണഭിപ്രായമെങ്കില്‍ പിന്നെ ഇത് മറ്റേതൊരു കമ്പനിയുടെയും ഓഹരിക്കൈമാറ്റം പോലെയേ ഉള്ളൂ. എങ്കിലും അങ്ങിനെ അല്ല കാണേണ്ടത് എന്ന് തോന്നുന്നു. വിദേശികള്‍ക്ക് നമ്മുടെ രാജ്യത്ത് ചെയ്യാന്‍ അവകാശമില്ലാത്ത പലതുമുണ്ട്. അതില്‍ ഒന്നായിരിക്കണം മാധ്യമങ്ങളിലെ പങ്കാളിത്തവും. ഇതൊരു രാഷ്ട്രീയ തീരുമാനം തന്നെയാണ്.

താങ്കളുടെ വാദഗതി തന്നെ ഉപയോഗിച്ചാല്‍ മാതൃഭൂമിയും ഏഷ്യാനെറ്റും തമ്മില്‍ വ്യത്യാ‍സം കാണേണ്ട കാര്യമൊന്നുമില്ല. സ്വാതന്ത്ര്യ സമരകാലത്തെ മാതൃഭൂമി അല്ല ഇന്നത്തെ മാതൃഭൂമി. സ്വാതന്ത്ര്യ സമരകാലത്തെ മാതൃഭൂമി അല്ല ടൈംസ് ഓഫ് ഇന്ത്യ വന്ന സമയത്തെയും മാതൃഭൂമി. അന്നത്തെ എതിര്‍പ്പിനെ ശരിവെക്കുവാന്‍ ഉയര്‍ത്തുന്ന ന്യായീകരണങ്ങള്‍ ഇന്ന് ഏഷ്യാനെറ്റ് വില്പനക്കെതിരായ അഭിപ്രായങ്ങള്‍ക്കും ഉണ്ട്. ഒരു പക്ഷെ, വിദേശി വരുന്നു എന്ന കാരണത്താല്‍ അല്പം കൂടുതല്‍ തന്നെ ഉണ്ട്. ഇന്നത്തെ പ്രശ്നത്തെ വെറും ഓഹരിക്കൈമാറ്റമായി കാണുന്നവര്‍ക്ക് പഴയ മാതൃഭൂമി കൈമാറ്റത്തിനെതിരായ എതിര്‍പ്പിനെ ശരിവെക്കുവാന്‍ ധാര്‍മ്മികമായി അവകാശമില്ല എന്ന് തോന്നുന്നു.

ജോലിക്കാരെ പിരിച്ചുവിട്ടതോ, ശമ്പളം കൊടുകാതിരുന്നതോ, ചൈനയോ ഒന്നും മാധ്യമങ്ങളില്‍ വിദേശപങ്കാളിത്തം ആകാമോ എന്ന വിഷയത്തില്‍ പ്രസക്തമല്ല. ഈ കൈമാറ്റത്തെ ന്യായീകരിക്കുവാന്‍ കണ്ടെത്തുന്ന വാദഗതികള്‍ മാത്രമേ ആകുന്നുള്ളൂ അവ. മറ്റു വിഷയങ്ങളിലേക്ക് കൂടി ഊന്നല്‍ വ്യാപിപ്പിച്ചുകൊണ്ട് പ്രധാന വിഷയത്തെ ഡൈല്യൂട്ട് ചെയ്യാന്‍ അത് സഹായിക്കും എന്നത് മറക്കുന്നില്ല.

ഒരു വ്യക്തി എന്ന നിലയ്ക്ക് പത്രപ്രവര്‍ത്തകന് മുതലാളി ആര് എന്ന നോക്കേണ്ട കാര്യമില്ല എന്നത് അംഗീകരിച്ചാലും ഒരു സംഘടനയ്ക്കോ? തങ്ങളുടെ മേഖലയില്‍ എന്ത് വേണമെങ്കിലും ആയിക്കോട്ടെ എന്നാണോ? അതോ ഈ കൈമാറ്റം ഓക്കെ ആണ് ഞങ്ങള്‍ക്ക് എന്നാണോ? തങ്ങളുടെ മേഖലയിലെ പ്രശ്നങ്ങളില്‍(അങ്ങിനെ ഉണ്ട് എന്നു കരുതുന്നുവെങ്കില്‍) നിലപാട് വ്യക്തമാക്കുവാനെങ്കിലും പത്രപ്രവര്‍ത്തകയൂണിയനു ബാധ്യത ഉണ്ട്.


ഇതില്‍ എന്റെ നിലപാട് ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. (മുന്‍പ് മാരീചന്‍ ഇട്ട പോസ്റ്റിലും ഏതാണ്ട് ഇതെ ലൈനില്‍ ഞാന്‍ കമന്റിയിരുന്നു.) പുള്ളി ഞാന്‍ എഴുതാത്ത പലതിനെയും പിടിച്ചാണ് എനിക്കെതിരെ കമന്റിയിരിക്കുന്നത്. ഒന്നു കൂടി വിശദമായി നോക്കുവാനും തെറ്റു തിരുത്തുവാനും പറഞ്ഞ് ഞാന്‍ പുതിയ പോസ്റ്റില്‍ കമന്റിയിട്ടുണ്ട്.

Srivardhan said...

ഇന്ദ്രന്‍ ഇങ്ങനെ എഴുതി "മാരീചന്‍ എഴുതിയതിന്റെ നൂറിലൊരംശം മാത്രം അപകീര്‍ത്തിയുള്ള വാക്കുകള്‍ എഴുതിയതിനാണ്‌ മാതൃഭൂമിക്കാരെ കോഴിക്കോട്ടെ കോടതി ശിക്ഷിച്ചത്‌"

അതിന് മുമ്പു മാരിചന്‍ ഇങ്ങനെയും എഴുതി
"ലേഖനത്തിലെ പല വിവരങ്ങള്‍ക്കും ആധാരം ദേശാഭിമാനി പരമ്പര തന്നെയാണ്.
ഓഹരി സംബന്ധമായ പരാമര്‍ശങ്ങള്‍ 1998 ഒക്ടോബര്‍ അഞ്ചിലെ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ നിന്നും."
അപ്പോള്‍ ഗോയന്കയെയും പിണറായിയെയും ദക്ഷിണ മൂര്തിയെയും മുതല്‍ ഇപ ജയരാജനെ വരെ ഉണ്ട തീറ്റിക്കേണ്ട അവസരം നശിപ്പിച്ചല്ലോ..ചെയ് ഈ ഇന്ദ്രന്‍ വല്ല പിണറായി ഗ്രൂപ്പ് കാരനാണോ....ഇമ്പെരിഅളിസം മാരിചനായും വരും....
അപ്പോള്‍ ഇവിടെ മിടുക്കന്‍ കുറ്റക്കാരനല്ല, മിടുക്കന്റെ വളപ്പില്‍ തൂറിയാല്‍ കുറ്റം എന്നാണു ഇന്ദ്രന്‍ പറഞ്ചു വെക്കുന്നത്...

സൂരജ് :: suraj said...

പ്രിയ സിമി ഭായ്,

“സൂരജ്, നേര്‍ക്കുനേര്‍ എന്നൊരു ബ്ലോഗറുടെ പോസ്റ്റില്‍ കമന്റിട്ടല്ലോ - എന്‍.പി.ആറിന്റെ ചരിത്രം ചികഞ്ഞ് ചീത്തവിളിച്ച ഒരു പോസ്റ്റില്‍. ഒരു അഭിപ്രായം വാദിക്കുന്നവന്റെ ചരിത്രം ചികഞ്ഞ് അയാളെ കൊള്ളരുതാക്കുന്നവനാക്കുമ്പോള്‍ - എന്‍.പി.ആറിന് തിരിച്ച് അയാളെ കൊള്ളരുതാത്തവനാക്കണമെന്നിരിക്കട്ടെ. അതിന് വ്യക്തിഹത്യ നടത്തുന്നയാള്‍ക്ക് എന്തു പേര്, എന്ത് ഡീറ്റെയിത്സ് പ്രൊഫൈലില്‍? ഇതിനെ പിതൃശൂന്യം, മാതൃശൂന്യം എന്നൊക്കെ കൂട്ടിക്കെട്ടുന്നത് എന്തിന്?
...ദുര്‍മൂര്‍ത്തി എന്ന അലങ്കാരം പിടിച്ച് കളിയാക്കുമ്പോള്‍ തന്നെ എന്‍.പി.ആര്‍. ആരോപിച്ച കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ട ബാദ്ധ്യത മൂര്‍ത്തിയ്ക്കുമുണ്ട്. ”


എസ്.എഫ്.ഐ മുന്‍ സെക്രട്ടറി സ്വരാജ് മുന്‍പ് മാതൃഭൂമിയുടെ ചില ‘ഒളി’ലേഖനങ്ങളെ പിതൃശൂന്യപത്രപ്രവര്‍ത്തനം എന്ന് പരിഹസിച്ചപ്പോള്‍ മൂന്നാഴ്ച വയറിളകി തലങ്ങും വിലങ്ങും പടവെട്ടിയ പത്രമാണ് മാതൃഭൂമി.

സാംസ്കാരിക നായികാ‍നായകന്മാരെ (?) കൊണ്ട് പ്രത്യേകം പ്രത്യേകം അഭിപ്രായം പറയിച്ച് ഫോട്ടോ സഹിതം പേജു നിറച്ച് പ്രതിഷേധിച്ച പത്രത്തിന്റെ ഡെപ്പ്യുട്ടി എഡിറ്റര്‍ ബ്ലോഗര്‍മാര്‍ക്ക് ‘അച്ഛനില്ലെന്നത് മനസ്സിലാക്കാം’ എന്നെഴുതിയാല്‍ കേട്ടിട്ട് ചിരിയല്ല, ഓക്കാനമാണു വരിക.

മര്‍ഡോക്-ഏഷ്യാനെറ്റ് വിഷയത്തില്‍ മാതൃഭൂമി-ടൈംസ് ഒഫ് ഇന്ത്യ കഥകളും ചര്‍ച്ചയ്ക്ക് വരും. അതില്‍ ചിലപ്പോള്‍ എഴുതിയലേഖകന്റെ ചരിത്രവും വന്നെന്നിരിക്കും. അതൊന്നും പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമിയൂം മനോരമയും തയ്യാറാവില്ല, എന്നല്ല ഒരു പ്രിന്റഡ് മീഡിയവും തയ്യാറാവില്ല. ആ സാഹചര്യത്തില്‍ ഈ അണിയറ കഥകള്‍ ബ്ലോഗില്‍ വന്നാല്‍ എന്താ പ്രശ്നം ?

അനോണിമിറ്റി തരുന്ന വിമര്‍ശന സ്വാതന്ത്ര്യത്തെക്കുറിച്ച് രണ്ടാഴ്ച കൂടുമ്പോള്‍ ഒരു പോസ്റ്റ് എന്നമട്ടില്‍ വരുന്ന ബൂലോഗത്ത് ഇനി ഫോട്ടോയും അഡ്രസ്സും വച്ച് എഴുതാത്തവര്‍ക്കൊന്നും അച്ഛനില്ല, അമ്മയുമില്ല മുതുമുത്തച്ഛന്നുമില്ല എന്നാണെങ്കില്‍ ഹാവൂ !!

കെ.എം മാണിയുടെ മരുമകന് കോഴിക്കോട് കേന്ദ്രമായി നടന്ന വൃക്കവാണിഭത്തില്‍ പങ്കുണ്ടെന്ന് പത്രക്കാര്‍ക്ക് എഴുതാം; പിണറായി വിജയന്റെ മകന്‍ ബര്‍മിംഗ് ഹാമില്‍ പഠിക്കുന്നത് എടുത്തിട്ടലക്കാം, വി.എസിന്റെ മകനു സ്മാര്‍ട്ട് സിറ്റി ഇടപാടില്‍ അവിഹിതമുണ്ടെന്ന് എഴുതാം ... രാഷ്ട്രീയം മൊത്തം ഒരു തറ ഏര്‍പ്പാടാണെന്ന അരാഷ്ട്രീയത എഴുതിയെഴുതി ഉറപ്പിക്കാം; പക്ഷേ പത്രപ്രവര്‍ത്തകന്‍ എന്ന ‘ആദര്‍ശധീരനെ/ധീര’യെ ആര്‍ക്കും വിമര്‍ശിക്കാന്ന് പാടില്ല ??

മൂര്‍ത്തി മാഷ് ഇന്ദ്രന്റെ ബ്ലോഗില്‍ ആദ്യം ഇട്ട കമന്റ്, മോഡറേഷനില്‍ പെട്ട് മുക്കിക്കളഞ്ഞു. എന്നിട്ട് അദ്ദേഹം ഇടാത്ത ഏതൊക്കെയോ അനോണിമസ് പോസ്റ്റിന്റെ വാചകങ്ങളെടുത്ത് ‘ദുര്‍മൂര്‍ത്തി’ എന്ന് എന്‍.പി.ആര്‍ പുലയാട്ടുമ്പോള്‍ കാണാന്‍ നല്ല ചേല് :)

ഓ.ടോ :

മനോരമയിലെ ബെര്‍ളി തോമസിനെതിരേ എത്രയോ പുലയാട്ട് ബ്ലോഗില്‍ ഉണ്ടായിട്ടുണ്ട്. എന്നിട്ട് അദ്ദേഹം എങ്ങനെ വിഷയത്തോട് പ്രതികരിച്ചു എന്ന് എന്‍.പി.ആര്‍ പഠിക്കുന്നത് നന്നായിരിക്കും :)

vrajesh said...

നന്നായി..സ്തുതിയും ആത്മപ്രശംസയുമാണ്‌ ഇന്നത്തെ പത്രപ്രവര്‍ത്തനം.കാര്യങ്ങള്‍ തുറന്നെഴുതിയതിന്‌ നന്ദി.

karamban said...

പ്രിയ സൂരജ്,

ആ സാഹചര്യത്തില്‍ ഈ അണിയറ കഥകള്‍ ബ്ലോഗില്‍ വന്നാല്‍ എന്താ പ്രശ്നം ?

അനോണിമിറ്റി തരുന്ന വിമര്‍ശന സ്വാതന്ത്ര്യത്തെക്കുറിച്ച്രണ്ടാഴ്ച കൂടുമ്പോള്‍ ഒരു പോസ്റ്റ് എന്നമട്ടില്‍ വരുന്ന ബൂലോഗത്ത് ഇനി ഫോട്ടോയും അഡ്രസ്സും വച്ച് എഴുതാത്തവര്‍ക്കൊന്നും അച്ഛനില്ല, അമ്മയുമില്ല മുതുമുത്തച്ഛന്നുമില്ല എന്നാണെങ്കില്‍ ഹാവൂ !!



താങ്കളുടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ബ്ലോഗറുടെയോ കുടുംബത്തില്‍ ഒളിസേവയുണ്ടെന്നു എഴുതിയാല്‍ അതിനെയും അനോണിമിറ്റിയുടെ സ്വാതന്ത്ര്യം എന്നു പറയാമോ?

ആരും കാണാതെ അയല്‍വാസിയുടെ മുറ്റത്ത് തൂറിവെക്കുന്നതല്ല ബ്ലോഗ്ഗര്‍ തരുന്ന അനോണിമിറ്റി സ്വാതന്ത്ര്യം ഉപയോഗിച്ചുള്ള വിമര്‍ശനം എന്നു താങ്കള്‍ മനസ്സിലാക്കുമെന്നു കരുതുന്നു.

സൂരജ് :: suraj said...

ഇന്ദ്രകുടുംബത്തിലോ വീരേന്ദ്ര കുടുംബത്തിലോ, ഇവിടെ എഴുതുന്നവരുടെ കുടുംബങ്ങളിലോ ‘ഒളിസേവ’യുണ്ടെന്ന് ഇവിടെ ആരെങ്കിലും എഴുതിയതായി കണ്ടില്ലല്ലോ karamban മാഷേ :)

ആരും കാണാതെ തൂറി വയ്ക്കുന്ന പരിപാടിയും ഇവിടെ കണ്ടില്ല :)

എന്റെ കാഴ്ചയുടെ കുഴപ്പമാകും !

karamban said...

മാരീചാ, ഓഫ്ടോപ്പിക്കിനു മാപ്പ്!

സൂരജ്,

ഒരു സുപ്രഭാതത്തില്‍ പ്രത്യക്ഷപ്പെട്ട നേര്‍ക്കുനേര്‍ എന്ന ബ്ലോഗ് താങ്കള്‍ അറിയാതെ വരില്ലല്ലോ? സമൂഹത്തില്‍ മാന്യനായ, മാന്യമായ ജോലിനോക്കുന്ന ഒരാളെ തെറിയില്‍ കുളിപ്പിക്കാനായി മാത്രം അതില്‍ ഒരു പോസ്റ്റും!

അതിന്റെ ചോട്ടില്‍ താങ്കളുടെ ഈ പറഞ്ഞ കമന്റു കണ്ടു;
സൂരജ് :: suraj said...
അപ്പോള്‍ കളികള്‍ പലതും അടിയില്‍ നടക്കുന്നുണ്ടെന്ന്.

ഇതു പങ്കിട്ടതിനു നന്ദി നേര്‍ക്കുനേര്‍ :)
” എന്നിട്ടോ ഏതോ വലിയ സംഭവം പോലെ അതിന്റെ ലിങ്ക് രാജേന്ദ്രന്റെ വിശദീകരണത്തിന്(“പുകഴത്തല്‍ മാത്രമല്ല മാഷേ ചിലപ്പോള്‍ ‘കൊട്ട്’ തിരിച്ചും കിട്ടും :))
)! അതിനും ഇവിടെ താങ്കള്‍ കൊടുത്ത ന്യായീകരണങ്ങള്‍ക്കുമാണ് എന്റ്നെ ഇതിനു മുന്‍പുള്ള കമന്റ്.
സൂരജെ, അഞ്ചാറു സ്മൈലിയിട്ടാല്‍ തീരുന്നതല്ല ആ പാതകം!

ഞാനീപ്പറഞ്ഞതൊക്കെ മൂര്‍ത്തിയ്ക്കും ബാധകമാണ്!

സൂരജ് :: suraj said...

"ഒരു സുപ്രഭാതത്തില്‍ പ്രത്യക്ഷപ്പെട്ട നേര്‍ക്കുനേര്‍ എന്ന ബ്ലോഗ് താങ്കള്‍ അറിയാതെ വരില്ലല്ലോ? സമൂഹത്തില്‍ മാന്യനായ, മാന്യമായ ജോലിനോക്കുന്ന ഒരാളെ തെറിയില്‍ കുളിപ്പിക്കാനായി മാത്രം അതില്‍ ഒരു പോസ്റ്റും!"

നേര്‍ക്കുനേര്‍ എന്ന ബ്ലോഗ് എന്റേതാണെന്നോ മറ്റോ ധരിക്കുന്നെങ്കില്‍ താങ്കള്‍ക്ക് തെറ്റി പ്രിയ കറമ്പന്‍ ജീ.

നേര്‍ക്കുനേര്‍ എഴുതിയതില്‍ “തെറിയില്‍ കുളിപ്പിക്കുന്ന” ഒന്നും ഞാന്‍ കണ്ടില്ല.

നേര്‍ക്കുനേരിന്റെ പോസ്റ്റ് ശ്രദ്ധയില്‍പ്പെടുത്തിയത് ഒരു ബ്ലോഗ് സുഹൃത്താണ്. ആ പോസ്റ്റില്‍ ഞാന്‍ കമന്റിയത് സെപ്തംബര്‍ 20-ന് . അന്ന് അധികസമയം കഴിയും മുന്‍പ് മാരീചന്റെ ഈ പോസ്റ്റ് കൂടി വന്നപ്പോള്‍ ആ പോസ്റ്റിന്റെയും ഈ പോസ്റ്റിന്റെയും ആദ്യവാചകങ്ങളുമായി ഓരോ ലിങ്ക് ഇന്ദ്രന്റെ ബ്ലോഗ് പോസ്റ്റില്‍ ഇട്ടിരുന്നു. മോഡറേഷനില്‍ മുക്കിക്കളഞ്ഞു. ഇന്ദ്രന്റെ വിശേഷാല്‍ പ്രതി എന്ന പംക്തിയിലെ പോസ്റ്റില്‍ രണ്ടാമതിട്ട കമന്റില്‍ നേര്‍ക്കുനേര്‍ എന്ന ബ്ലോഗറുടെ പോസ്റ്റ് മാത്രം ലിങ്കി. അതില്‍ ‘കൊട്ട്’ തിരിച്ചും കിട്ടും എന്നെഴുതിയതില്‍ എന്താണാവോ ഇത്ര വലിയ പാതകം ?

നേര്‍ക്കുനേര്‍ എഴുതിയത് പോലെ ഇന്ദ്രന്‍ വിശേഷാല്‍ പ്രതി പംക്തിയില്‍ കാണിച്ചത് ചീഞ്ഞ പരിപാടിയാണ്‍നെന്ന് തന്നെയാണ് എന്റെ അഭിപ്രായം. കണ്ണാടിക്കൂട്ടിലിരിക്കുന്നവന്‍ കുളിക്കുമ്പോള്‍ തോര്‍ത്തുടുക്കണം. അത് സ്മൈലിയിട്ട് മയപ്പെടുത്താനൊന്നും താല്പര്യവുമില്ല.

മൂര്‍ത്തി said...

പ്രിയ കറമ്പാ,

എനിക്കും ബാധകമാണ് എന്ന് കണ്ടതുകൊണ്ട് കുറിക്കട്ടെ.

കറമ്പനെ ഞാനിപ്പോഴാണാദ്യമായി ശ്രദ്ധിക്കുന്നത്. പക്ഷെ 2007 ജൂലൈയില്‍ ബ്ലോഗിങ്ങ് തുടങ്ങി എന്ന് പ്രൊഫൈലില്‍ കാണുന്നു. പോസ്റ്റൊന്നും ഇട്ടതായി കാണുന്നുമില്ല. നാളെ പെട്ടെന്ന് കറമ്പനൊരു പോസ്റ്റിടുകയും അതിനു താഴെ ആരെങ്കിലും കമന്റുകയും ചെയ്താല്‍ ആ വ്യക്തിക്ക് കറമ്പനെ അറിയാം എന്നാവുമോ? അല്ലെങ്കില്‍ ആ വ്യക്തിയാവുമോ കറമ്പന്‍? ഏറ്റവും കുറഞ്ഞ പക്ഷം, ഒരാളെ നിങ്ങള്‍ക്കറിയാമോ എന്നുള്ളതും അയാളാണ് നിങ്ങള്‍ എന്നതും രണ്ട് കാര്യങ്ങളല്ലേ? ബ്ലോഗില്‍ അറിയാം എന്നു പറഞ്ഞാല്‍ തന്നെ എന്താണ് എന്നത് മറ്റൊരു പ്രസക്തമായ ചോദ്യം.

ഞാന്‍ രാജേന്ദ്രന്റെ ബ്ലോഗില്‍ എന്റെ ഭാഗം വിശദീകരിച്ചിട്ടുണ്ട്. തെറ്റു തിരുത്തണം എന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എങ്കിലും അവിടെ യാതൊരു അനക്കവും കണ്ടില്ല. തിരുത്താനുള്ള ബാധ്യത പുള്ളിക്ക് ഉണ്ടെന്ന് ഞാന്‍ കരുതുന്നു. പുള്ളി അത് നിറവേറ്റുമെന്നും.

karamban said...

മാരീചന്റെ ചിലവില്‍ എന്റെ അവസാനത്തെ കമന്റ്!

പ്രിയ മൂര്‍ത്തി,
ഞാന്‍ ഒന്നെ പറഞ്ഞുള്ളൂ! നേര്‍ക്കുനേര്‍ എന്ന ബ്ലോഗര്‍ നടത്തിയത് നല്ല് ഒന്നാന്തരം വ്യക്തിഹത്യയാണ്! എന്‍ പി രാജേന്ദ്രന്‍ എന്ന മനുഷ്യനെ താറടിക്കുക എന്നൊരുദ്ദേശത്തില്‍ മാത്രം ഉണ്ടാക്കിയിരിക്കുന്ന ഒരു പോസ്റ്റാണത്!

ആ ഛര്‍ദ്ദിച്ചുവെച്ചിരിക്കുന്നതില്‍ എന്തെങ്കിലും ഒരുകാര്യം അയാള്‍ വ്യക്തമായ തെളിവുകളോടെയാണോ എഴുതിയിരിക്കുന്നത്?

ഒരാളുടെ ആശയങ്ങളോടു നമുക്കു യോജിക്കാം വിയോജിക്കാം, അല്ലെങ്കില്‍ തല്ലിത്തീര്‍ക്കാം! അത് ആണത്തം! അല്ലാതെ അയാളുടെ വ്യക്തിജീവിതത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും ഇങ്ങനെ ഒളിച്ചിരുന്ന് പുലയാട്ട് നടത്തുന്നതിനെ അംഗീകരിക്കാനാവില്ല.

ഒരു ജിമെയില്‍ ഐഡിയും കീമാനും അല്പ്ം മസാലയെഴുതാനുള്ള കഴിവും ഉണ്ടെങ്കില്‍ ആര്‍ക്കും ആരേയും ഇങ്ങനെ വികൃതമാക്കാം. പക്ഷെ, ആ വ്യക്തിത്വം ഒരാള്‍ ആര്‍ജ്ജിച്ചെടുക്കുന്നത് അയാളുടെ എത്രയോ നാളത്തെ ജീവിതം കൊണ്ടാ‍ാണ്?

അങ്ങനെയുള്ളപ്പോള്‍ ആ പോസ്റ്റിന്റെ താഴെ മൂര്‍ത്തിയുടെ ഒരു അഭിനന്ദനക്കമന്റു കണ്ടു. അതുകൊണ്ട് താങ്കളെയും ഇവിടെ പ്രതിചേര്‍ത്തുവെന്നു മാത്രം!

പിന്നെ,
“കറമ്പനെ ഞാനിപ്പോഴാണാദ്യമായി ശ്രദ്ധിക്കുന്നത്. പക്ഷെ 2007 ജൂലൈയില്‍ ബ്ലോഗിങ്ങ് തുടങ്ങി എന്ന് പ്രൊഫൈലില്‍ കാണുന്നു. പോസ്റ്റൊന്നും ഇട്ടതായി കാണുന്നുമില്ല.”

ഞാനിവിടെയൊക്കെത്തന്നെയുണ്ടേ! :)

സൂരജിനോട്,

എന്റെ കാഴ്ചയുടെ കുഴപ്പമാകും!

ഇതു ഞാന്‍ കണ്ടില്ലായിരുന്നു!

അപ്പൊ ശരി ഇനി ഇതില്‍ ചര്‍ച്ചയില്ല!

നന്ദി!

സൂരജ് :: suraj said...

കറമ്പാ പിണങ്ങാതെ ...

ദാ ഇതു ഇന്ദ്രനുള്ള മാരീചന്റെ മറുപടിയാണ്. രണ്ടാം ഭാഗം ഇവിടെയും . ഒന്ന് വായിച്ചേരെ...

പ്രത്യേകിച്ച് ‘വ്യക്തിഹത്യ’ എങ്ങനെ ഇന്ദ്രന്‍ സ്റ്റൈലില്‍ നടപ്പാക്കാം എന്നതിന്റെ ഉദാഹരണങ്ങള്‍..യേദ് ?:)